Showing posts with label അനുഭവക്കുറിപ്പ്. Show all posts
Showing posts with label അനുഭവക്കുറിപ്പ്. Show all posts

Monday, 19 February 2018

ആ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ....!


ആ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ....!



ഒരു രാത്രി ഞാൻ ജനിച്ചു വളർന്ന ,എന്‍റെ
സ്വന്തം വീട്ടിലേക്കു പോകണം.... ഒന്നുറങ്ങണം.....നേരം പുലരുന്നത് വരെ..... നല്ല തണുത്ത വള്ളത്തിൽ കുളിക്കണം....കുളിരണം....മതിയാകും വരെ.... അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഇഷ്ട ഭക്ഷണം കഴിക്കണം.... അച്ഛനോടും ഏട്ടനോടും ഒപ്പമിരുന്നു കൊച്ചു വർത്തമാനം പറയണം.... ജനിച്ചു വളർന്ന വീട്ടിൽ കളിച്ചുറങ്ങിയ മുറിയിൽ കുറെ നേരം തനിച്ചിരിക്കണം.... പൂമുഖത്തെ സോഫയിൽ ചാരിയിരുന്നു കൂട്ടുകാരെയൊക്കെ വിളിച്ചു സംസാരിക്കണം..... അമ്മയുടെ മടിയിൽ തല ചായ്ച്ചു മതിയാവോളം കിടക്കണം.... അച്ഛന്റെ നെഞ്ചിലെ ചൂടിൽ സങ്കടങ്ങളൊക്കെ ഉരുകിയൊലിക്കണം..... കുളിമുറിയിൽ കയറി കതകടച്ചു പാട്ടു പാടണം.... കണ്ണാടി നോക്കി കുറച്ചു നേരം എന്നോട് തന്നെ സംസാരിക്കണം..... ഇതൊന്നും നടന്നില്ലേൽ ആരോടും പറയാതെ ഒരു ദിവസം രാവിലെ അങ്ങെണീറ്റു പോകണം.....മതിയാവോളം തനിച്ചിരുന്നിട്ടു തിരികെ വരണം.... എന്‍റെ വീട്....എന്‍റെ മുറി... എന്‍റെ അമ്മ.... ..എന്‍റെ അച്ഛൻ....എന്‍റെ കൂടപ്പിറപ്പുകൾ.... എന്‍റെ സ്വപ്‌നങ്ങൾ....എന്‍റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ.....എന്‍റെ ചെറിയ വട്ടുകൾ...... ഞാൻ.... ഒരു താലി ചരട് കൊണ്ട് എന്നിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട ഇരുപതു വർഷങ്ങളിലെ ഞാൻ....... ആർക്കൊക്കെയോ വേണ്ടി ജീവിച്ചപ്പോൾ എനിക്ക് എന്നെ നഷ്ടപ്പെട്ടിട്ടില്ല എന്ന് എനിക്കൊന്നു ഉറപ്പിക്കണം......അതിനു വേണ്ടി കുറച്ചു ദിവസങ്ങൾ എനിക്കും വേണം...... വിവാഹിതയായ ഏതൊരു പെണ്ണിന്റെയും സ്വപ്നമാണിത്......എന്റെയും....

Thursday, 30 November 2017

അങ്ങനെ അങ്ങനെ ഒരു മഴക്കാലത്ത്.....!!!

അങ്ങനെ അങ്ങനെ ഒരു മഴക്കാലത്ത്.....!!!



എന്തൊരു മഴയാ അല്ലെ .....വെട്ടമില്ല ,വെളിച്ചോമില്ല .....വെള്ളം മാത്രം മുങ്ങിക്കുളിക്കാൻ ...ഇങ്ങനെ തോരാതെ പെയ്താൽ എന്ന ചെയാനാ അല്ലിയോ ....? കാലും നീട്ടി മഴയും കണ്ടോണ്ടു ഇരിക്കുക ,,,,അതന്നെ ...

"മഴയൊന്നു നിന്നെങ്കിൽ മതിയായി വെള്ളം
ഒരു തുള്ളി തോരാത്ത മഴയെന്തു ശല്യം !
 വരളുന്ന  കാലത്ത്  മഴ തന്നെ മോഹം
 എരിയുന്ന കാലത്ത് മഴ തന്നെ സ്വർഗം !
 വെയിലിന്റെ കാലത്ത് വെയിലെത്ര ശല്യം
 മഴ വന്ന കാലത്ത് മഴയെത്ര നാശം "

കവിക്ക് കവിത എഴുതിയെങ്കിലും മഴയോട് കദനം പറയാം ...നമുക്കോ ....?

തോരാതെ പെയ്യുന്ന മഴയത്തു നനഞ്ഞു കുതിർന്നു വീടെത്തുമ്പോൾ മനസ്സിലേക്ക് ഓടിവന്ന കുറച്ചു മഴക്കാല ഓർമകളുണ്ട്...
അതിൽ ആദ്യത്തേത് തലയ്ക്കരികിൽ വലിയ ചരുവവും വച്ച് കിടന്നുറങ്ങിയ രാത്രികളാണ് .മേൽക്കൂരയുടെ ഇടയിലൂടെ അതിവിദഗ്ധമായി ഊർന്നിറങ്ങി നമ്മളെ നനയ്ക്കാൻ വിജയശ്രീലാളിതയായി തുള്ളികൾ വരുന്ന ഒരു വരവുണ്ട് ....അങ്ങനെ നീയിപ്പം എന്നെ നനയ്ക്കണ്ട കേട്ടോ എന്നും പറഞ്ഞു ചരുവം എടുത്തങ്ങു വയ്ക്കും .....ഉറക്കത്തിന്റെ ആലസ്യത്തിനിടയ്ക്കും പാത്രത്തിൽ താളം പിടിക്കുന്ന മഴത്തുള്ളികളെ നോക്കി നേരം വെളുപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു ,,,,,പിന്നെ കോൺക്രീറ്റും ടെറസ്സും ഒക്കെ ആയപ്പോൾ മഴത്തുള്ളികൾ പിണങ്ങി പിരിഞ്ഞൊരു പോക്ക് .

സ്കൂളൊക്കെ കഴിഞ്ഞു പാടവരമ്പത്തൂടെ കൂട്ടം കൂടി നടന്നു വരുമ്പോൾ വിരുന്നു വിളിക്കാതെ ഓടിയെത്തുന്ന ഒരു മഴയുണ്ട് ....വാഴയിലക്കീറും  , ചേമ്പിലകളുമൊക്കെ പറിച്ചെടുത്തു തലയിൽ കമഴ്ത്തി മത്സരിച്ചു ഓടി വീട് പറ്റിയ കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ...മഴ നനയാനുള്ള പേടി കൊണ്ടല്ല .....ഉടുപ്പ് നനഞ്ഞാലോ എന്ന സങ്കടം കൊണ്ടുള്ള ഓട്ടമായിരുന്നു അത് ..രണ്ടു വെള്ള ഷർട്ടും ഒരു നീല പാവാടയും കൊണ്ട് ഒരു വർഷം ഓടി തികയ്ക്കാനുള്ള ബദ്ധപ്പാടിന്റെ സങ്കടം കൊണ്ട് അന്ന് ചിലപ്പോഴൊക്കെ മഴയെ വെറുത്തിരുന്നു ...

എന്റെ കുട്ടിക്കാലത്തൊക്കെ ഞങ്ങളുടെ നാട് തീർത്തും ഗ്രാമം ആയിരുന്നു ....വയലുകളും , തോപ്പുകളും , കുളവും , ചാനലും അങ്ങനെ ....മഴക്കാലത്തു ചാനലൊക്കെ നിറഞ്ഞു കവിയുമ്പോൾ വെള്ള തോർത്തുമെടുത്തു മീൻ പിടിക്കാൻ കൂട്ട് കൂടി പോകാറുണ്ടായിരുന്നു ..വയൽ പ്രദേശമായതു കൊണ്ട് മഴ വന്നാൽ ഞങ്ങളുടെ കിണറുകളിൽ നിന്നും തോട്ടിയും കയറുമൊക്കെ മാറ്റി ,കപ്പും ,പാത്രവുമിട്ടായിരുന്നു വെള്ളം എടുക്കാറ് .അന്നൊക്കെ മഴയെ സ്നേഹിച്ചിരുന്നു ....വെള്ളം തട്ടിത്തെറിപ്പിച്ചു അവളെ പ്രണയിച്ചിരുന്നു ....മരത്തണലിൽ ഒതുങ്ങിക്കൂടി കൈവെള്ളയിലിട്ടു അവളെ അമ്മാനമാടിയിരുന്നു ...ഇളം തലോടലുകളുമായി അവൾ നൽകുന്ന ചുംബനങ്ങളെ ഒരു ഉൾപ്പുളകത്തോടെ മുഖത്തോടു ചേർത്തിരുന്നു ....

ജൂണിലെ മഴക്കാലത്തു സ്കൂളിൽ പോയ ഓർമയൊക്കെ പത്താം ക്‌ളാസ് കഴിഞ്ഞതോടെ അവസാനിച്ചു ...ഇക്കഴിഞ്ഞ വർഷമാണ് ജൂണിലെ മഴയെ വീണ്ടും കണ്ടുമുട്ടിയത് ....അതും വർഷങ്ങൾക്കു ശേഷം......

ഇപ്പോ എന്തിനാ ഈ കഥയൊക്കെ പറഞ്ഞെ എന്നല്ലേ ...... ഒന്നുമില്ല,,വെറുതെ ..സോളാർ സരിതക്കു പ്രാന്തായി എന്നും ദിലീപിനെ പോലീസ് ഇടിച്ചു എന്നും , ഹാദിയക്ക് നീതി കിട്ടി എന്നുമൊക്കെ പറഞ്ഞു ചുമ്മാ കുറെ ചർച്ച നടത്തണേനെക്കാളും നല്ലതല്ലേ കുറെ ഗൃഹാതുരതകൾ അയവിറക്കുന്നത്......അത്രയേ  ഉള്ളു സംഗതി ...

Tuesday, 7 June 2016

ഇതിനു ജീവിച്ചിരിക്കുന്നവരും , മരിച്ചു പോയവരും ആയി സാദൃശ്യമുണ്ട് ....

ഇതിനു ജീവിച്ചിരിക്കുന്നവരും  , മരിച്ചു പോയവരും  ആയി സാദൃശ്യമുണ്ട് ....


വ്യക്തികൾ , വസ്തുക്കൾ , സ്ഥലങ്ങൾ ഇവ മൂന്നിനും ഒരു മനുഷ്യന്റെ ജീവിതത്തിൽ വളരെ വലിയ സ്ഥാനമുണ്ട് .
നാം കണ്ടു മുട്ടുന്ന , ഇടപഴകുന്ന വ്യക്തികളാണ് നമ്മുടെ ചരിത്രപുസ്തകം , നാം നിലനില്പിനായി ആശ്രയിക്കുന്ന , നമ്മുടെ നിലനില്പ്പിന്റെ കഥ പറയുന്ന ചരിത്ര പുസ്തകം ...
വസ്തുക്കളെ ആശ്രയിച്ചാണ്‌ നമ്മുടെ ജീവിതം , ആ വസ്തു ചെറുതോ , വലുതോ , മൂല്യമേറിയതോ നിസ്സാരമോ ആകാം , എങ്കിലും അവയില്ലെങ്കിൽ നമ്മുടെ ജീവിതം അസാധ്യവുമാകാം ...
ഇനി മൂന്നാമൻ ...ആദ്യം പറഞ്ഞ രണ്ടു പേരും വേണമെങ്കിൽ ഈ മൂന്നാമന്റെ സാന്നിധ്യം അനിവാര്യം തന്നെ ..നാം ആരോടൊപ്പം എങ്ങിനെ ജീവിക്കുന്നു എന്നത് പോലെ പ്രധാനമാണ് എവിടെ ജീവിക്കുന്നു എന്നതും,..ആ " എവിടെ " ആണ് നാം ജീവിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കാൻ നമെം പ്രാപ്തരാക്കുന്നത്‌ .

ഇനി കാര്യത്തിലേക്ക് വരാം ...പെട്ടെന്ന് അങ്ങനെ ഇരുന്നപ്പോൾ ഇന്നലെ ഒരു കൊള്ളിയാൻ പാഞ്ഞു പോയത് കണ്ടു , പോയത് നമ്മുടെ തലയിലൂടെ ആണെന്ന് മാത്രം .....
രാത്രി ഏകദേശം 8 മണി ആകുന്നതെയുള്ളൂ . ബ്ലോക്കും ട്രാഫിക്കും കടന്നു ഒരു ബസ്സിൽ നിന്നും ഇറങ്ങി അടുത്ത ബസ്സിലേക്ക് കയറാൻ പോകുന്ന സമയം . എന്തോ മഹാ ഭാഗ്യത്തിന്  സീറ്റ്‌ കിട്ടിയ സന്തോഷത്തിൽ ബസ്സിൽ കയറി ഇരുന്നപ്പോൾ മുന്നിലിരുന്ന ഒരുത്തൻ ,

" എടോ , തനിക്കു സുഖമാണോ "എന്നൊരു ചോദ്യം

ഞാൻ ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തിച്ചു അവനെ നോക്കി ...അപ്പൊ ദേ വരുന്നു അടുത്ത  ചോദ്യം ..

" ഇപ്പോൾ എന്താ ചെയുന്നെ , എന്താ ഇത്രേം താമസിച്ചെ ..."

സർവ ഓര്മകളും സട കുടഞ്ഞു എഴുനേറ്റു...ആ മുഖം കണ്ടു പരിചയമുണ്ട് .അത് ഉറപ്പ്,,,ആ ഉറപ്പിന്റെ ബലത്തിന്മേൽ അവനു മറുപടി കൊടുത്തു....

ഒടുവിൽ രോഗി ആഗ്രഹിച്ച പോലെ  തന്നെ അവന്റെ അടുത്ത ചോദ്യം വന്നു ..
" തനിക്കെന്നെ മനസ്സിലായില്ലേ ....?"

 "പേര് ഞാൻ  ഓർക്കുന്നില്ല , എവിടെ വച്ചുള്ള പരിചയം ആണെന്നും മറന്നു പോയി , പക്ഷെ എനിക്ക് തന്നെ അറിയാം " - ഒരു ചമ്മലോടെ ഉള്ള എന്റെ മറുപടി കേട്ട് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ...

" എടോ ,,,,ഞാൻ സിബി , നമ്മള് ഹയർ സെക്കന്ററി ബാച്ചിൽ ഒരുമിച്ചാരുന്നു ....മറന്നോ ...? "

ഊൗഹ് ....അങ്ങനെ ..ഇപ്പോൾ ആളെ പിടി കിട്ടി , എന്റെ ചമ്മൽ അവനു മനസ്സിലായത്‌ കൊണ്ട് കൂടുതലൊന്നും അവൻ ചോദിച്ചുമില്ല , ഞാൻ പറഞ്ഞുമില്ല . ഒടുവിൽ എനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ ആയതും ഞാൻ അവനൊരു ടാറ്റ കൊടുത്തു , ഇറങ്ങാൻ തുടങ്ങിയ എന്നെ അവൻ പുറകെന്നു വിളിച്ചിട്ട് ഒരു ചോദ്യം ,

" എടോ ....തന്റെ പേര് എന്താ ...? "

ഞാൻ ആരാന്നും അവൻ ആരാന്നും രണ്ടു പേര്ക്കും അറിയാതെ പോയതിലെ അതിശയോക്തി കേട്ട് ഞാൻ പ്ലിങ്ങിപ്പോയി .....

പിന്നെ അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , ഒന്നുമില്ലെങ്കിലും അവൻ എന്റെ പേര് മാത്രമേ മാത്രമേ മറന്നുള്ളൂ , ഞാൻ അവനെ തന്നെ മറന്നു പോയില്ലേ ......

അതോടെ ഞാൻ എനിക്കറിയാവുന്നവരെ എല്ലാം ഓർത്തെടുക്കാൻ തുടങ്ങി , അങ്ങനെ ഓർത്തെടുത്തപ്പോൾ ഒരിക്കലും മറക്കേണ്ടാത്ത കുറച്ചു മുഖങ്ങളെ കിട്ടി ...ആദ്യം പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഓർത്ത്‌ വയ്ക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു ഗജിനി ആയതു കൊണ്ട് അവർക്കെല്ലാം എന്റെ ബ്ലോഗിലൂടെ മുഖങ്ങൾ നല്കി ഓർമയിൽ സൂക്ഷിക്കാൻ ഞാൻ അങ്ങ് തീരുമാനിച്ചു .

ആയതിനാൽ ഇനിയുള്ള പോസ്റ്റുകളിൽ ഏതിലെങ്കിലും ജീവിച്ചിരിക്കുന്നവരോ , മരിച്ചവരോ ആയി സാദൃശ്യമുള്ള ആരെ കണ്ടാലും അതിൽ യാഥാർത്യമുണ്ട് എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തി  കൊള്ളുന്നു .....

Tuesday, 5 April 2016

അമ്മേ ...., ഇനിയും ഏഴു ജന്മങ്ങൾ കൂടി നിന്റെ നെഞ്ചോടു ചേരാൻ കഴിഞ്ഞുവെങ്കിൽ .........!!!!!

അമ്മേ ...., ഇനിയും ഏഴു ജന്മങ്ങൾ കൂടി നിന്റെ നെഞ്ചോടു ചേരാൻ കഴിഞ്ഞുവെങ്കിൽ .........!!!!!


പകരം വയ്ക്കാൻ പറ്റാത്ത ചില അമൂല്യമായ നിധികൾ ജന്മം കൊണ്ട് നേടിയെടുത്തവരാണ് നമ്മൾ മനുഷ്യർ.പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിലും , സാഹചര്യങ്ങളുടെ കൈകടത്തലുകളിലും പെട്ട് ആ നിധികളെയൊക്കെ നമ്മൾ പോലുമറിയാതെ നമ്മൾ ചിലപ്പോൾ നഷ്ടപ്പെടുത്തിക്കളയാറുണ്ട്.....പിന്നീടു ആ നിധിയെക്കാൾ  വലുതല്ല നേടിയതൊന്നും , എന്ന തിരിച്ചറിവുണ്ടാകുമ്പോളെക്കും നികത്താൻ കഴിയാത്ത വലിയൊരു നഷ്ടമായി അത് നമ്മെ കാർന്നു തിന്നു കളയും.....ഇപ്പറഞ്ഞത്‌ പല തവണയായി പല രീതിയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ....ആവർത്തന വിരസത ....!!!!

ആ നിധിയാണ്‌ ഇന്നത്തെ വിഷയം ...കുറച്ചു നാൾ മുൻപ് കരുണാലയത്തിലേക്ക്  ഒരു യാത്ര പോയിരുന്നു ..അന്നെന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചത് കുഞ്ഞുങ്ങളായിരുന്നു ..അനാഥരായ കുഞ്ഞുങ്ങൾ... ആ അനാഥത്വമാണ് ഏറ്റവും വലിയ വേദന എന്നായിരുന്നു അന്ന് തോന്നിയത് ...എന്നാൽ ഇന്ന് ...??

ആരുമില്ലാതെ അനാഥരെപ്പോലെ ജീവിക്കുന്ന , ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുകയും , വികാരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഒട്ടിച്ച പുഞ്ചിരി സമ്മാനിക്കുകയും ചെയുന്ന കുറെ മനുഷ്യരൂപങ്ങളെ ഇന്ന് കണ്ടു .......
അനാഥരായ കുഞ്ഞുങ്ങളെക്കാൾ വേദനിക്കുന്ന , സനാഥരായ മാതാപിതാക്കളെ .......
തന്റെ സർവ സൗഭാഗ്യങ്ങളും ഉദരത്തിൽ നിന്നും പിറന്നു വീണ ഉയിരിന്റെ പാതിക്കു നല്കി ഒടുവിൽ ഒന്നുമില്ലാതെ പോയ കുറെ അനാഥ ജന്മങ്ങൾ ........
ആശ്രമങ്ങളും , അഗതി മന്ദിരങ്ങളും ഉള്ളത് കൊണ്ട് മാത്രം ഇന്നും ജീവിക്കുന്ന കുറെ അച്ഛനമ്മമാർ .....!

പഴകി തേഞ്ഞ വസ്തുക്കളെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു പുതിയ വസ്തുക്കൾ വാങ്ങി വീട് മനോഹരമാക്കുന്ന കൂട്ടത്തിൽ നിറം മങ്ങിയ ഒരു മനുഷ്യ ജന്മത്തെ കൂടെ വലിച്ചെറിഞ്ഞു ,,,,,
ഉള്ളിലെവിടെയോ ഒരല്പം കരുണ അണയാതെ നിന്ന് പോയത് കൊണ്ടാണോ , അതോ ഇത്രയും വളർത്തി വലുതാക്കിയതിനു കൊടുക്കുന്ന സമ്മാനമാണോ എന്നറിയില്ല , അവർക്ക് മാസാമാസം അയച്ചു കിട്ടുന്ന സമ്മാന തുക ....

ആ സമ്മാനത്തുകയുടെ വലിപ്പത്തിൽ മക്കളുടെ വലിയ മനസ്സിന്റെ കഥ പറഞ്ഞു സ്വയം ആശ്വസിക്കുന്ന കുറെ അച്ഛനമ്മമാർ .......കരയണമോ , അതോ അവരുടെ വിധിയെ കുറിച്ചോർത്തു സഹതപിക്കണോ ...??
അറിയില്ല ....ഇന്നലെ വരെ താൻ മാറോടു ചേർത്തവർക്ക് ഇന്ന് താൻ ആരുമല്ലെന്നു തിരിച്ചറിയുമ്പോൾ ആ മനസ്സിനുണ്ടാകുന്ന വേദന ....
നാളെ തനിക്കും ഇതേ അവസ്ഥ വരാം എന്ന് ഒരു നിമിഷത്തേക്ക് എങ്കിലും ഇവരൊക്കെ ഓർക്കുന്നുണ്ടോ....?


എനിക്കുമുണ്ട് ഒരമ്മ ....
സ്വന്തം വയറിന്റെ വിശപ്പ്‌ സഹിച്ചും എന്നെ ഊട്ടുന്ന  ഒരമ്മ ....
നിറം മങ്ങിയ സ്വന്തം വസ്ത്രത്തെ മറന്നു എനിക്ക് വേണ്ടി നിറമുള്ള വസ്ത്രങ്ങൾ തുന്നി തരുന്ന ഒരമ്മ ....
സ്വന്തം മുറിവിനെ അവഗണിച്ചു എന്റെ മുറിവിൽ മരുന്ന് വച്ചു എന്റെ വേദനയെ ആറി തണുപ്പിക്കുന്ന ഒരമ്മ .....
എന്നെ ജനിപ്പിച്ച അമ്മയാണോ ..., അതോ എനിക്ക് വേണ്ടി ജനിച്ച അമ്മയാണോ എന്ന സംശയം എന്റെ ഉള്ളിൽ എന്നും നിലനിർത്തി നിബന്ധനകളില്ലാതെ എന്നെ സ്നേഹിക്കുന്ന ഒരമ്മ ....

ഇന്നലെ വരെ എന്റെ അരികിൽ ചേർന്ന് നിന്നപ്പോൾ അമ്മയോട് വഴക്കിട്ടിരുന്ന ഒരു വഴക്കാളിയായിരുന്നു ഞാൻ ....
എന്നാൽ ഇന്ന് , കയെത്തുന്ന ദൂരത്തു , ഒന്ന് വിളിച്ചാൽ കേൾക്കുന്ന അകലത്തു അമ്മ ഉണ്ടെങ്കിലും ആ അകലത്തിന് ഏറെ ദൂരമുണ്ടെന്ന തോന്നൽ.....
അമ്മയുടെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും പൂർണമാകാത്ത അവസ്ഥ ......

വഴക്കിട്ടിരുന്നെങ്കിലും , ദേഷ്യം കാണിച്ചിരുന്നെങ്കിലും ഈ നിമിഷം ഞാൻ തിരിച്ചറിയുന്നു ....
പ്രിയപ്പെട്ട ഉമ്മാ ....ഞാൻ നിങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ....
നിങ്ങളില്ലെങ്കിൽ അതാണ്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന്...
നിങ്ങളാണ് എന്റെ ഏറ്റവും നല്ല സുഹൃത്തെന്ന്....

ജീവനും ശ്വാസവും എനിക്കായി പകുത്തു നല്കിയവളെ ..... ,
നിന്റെ സ്നേഹത്തിനു പകരമാകില്ല മറ്റൊന്നും .....
നീയില്ലെങ്കിൽ ഞാനില്ല ..
നീയാണ് നിത്യസത്യം .....
അമ്മേ ...., ഇനിയും ഏഴു ജന്മങ്ങൾ കൂടി നിന്റെ നെഞ്ചോടു ചേരാൻ കഴിഞ്ഞുവെങ്കിൽ .........!!!!!


Wednesday, 30 March 2016

വിശ്വാസം അതല്ലേ എല്ലാം ...??

വിശ്വാസം അതല്ലേ എല്ലാം ...! ????

അഞ്ചു വർഷത്തിനു ശേഷം ഒരു സർട്ടിഫിക്കറ്റ് അറ്റസ്റ്റു ചെയിക്കുന്നതിനായി പഠിച്ചിരുന്ന സ്കൂളിലേക്ക്  ഒരു സുപ്രഭാതത്തിൽ കയറി ചെല്ലേണ്ട ആവശ്യം വന്നു .ഒറ്റ നോട്ടത്തിൽ തന്നെ ബെന്നിച്ചൻ എന്നെ അങ്ങ് ഓർത്തെടുക്കുകയും ചെയ്തു . എന്തിനാണ് മോളെ വന്നതെന്ന ചോദ്യവും , സുഖമാണോ എന്ന അന്വേഷണവും ....ആ പഴയ സ്കൂൾ വിദ്യാർഥിയായി മാറിയ സുഖം ....(മാഷിനെ കുറിച്ചു ഒരു കഥ തന്നെ എഴുതാനുണ്ട് , അത് പിന്നീട് എപ്പോളെങ്കിലും ആകാം )
അറ്റസ്റ്റ് ചെയാൻ വേണ്ടി മാഷിന് നേർക്ക്‌ സർട്ടിഫിക്കറ്റ് ഒക്കെ നീട്ടി .
ഞാൻ കൊടുത്തത് എന്താണ് , ഏതാണ് എന്ന് പോലും നോക്കാതെ എല്ലാത്തിലും ബെന്നിച്ചൻ ഒപ്പുമിട്ടു സീലുമടിച്ചു തന്നു ..

അന്തം വിട്ടു നില്ക്കുന്ന എന്നെ നോക്കി ബെന്നിച്ചൻ ചോദിച്ചു
"എന്നാടാ,നീ ഇങ്ങനെ നോക്കുന്നെ ..?ഇനി ഒപ്പിടാൻ ഏതേലും വിട്ടു പോയോ .?"

" അല്ല മാഷെ ...., ഞാൻ തന്നത് എന്താനെന്നെങ്ങനും നോക്കിയോ ...? അതിന്റെ ഒറിജിനൽ എവിടെ എന്ന് പോലും ചോദിക്കാതെ എന്ത് ധൈര്യത്തിലാ  മാഷെനിക്ക് ഒപ്പിട്ടൊക്കെ തന്നത് ...? ഞാൻ വല്ല കള്ള പേപ്പറും ഒപ്പിട്ടു വാങ്ങാൻ വന്നതാണെങ്കിലോ ...??? "

അദ്ദേഹം കസേരയിൽ പുറകിലെക്കൊന്നു ചാരിയിരുന്നു .പിന്നെ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ...എന്നിട്ട് ഇങ്ങനെ ചോദിച്ചു 

" എടാ ...ഈ ലോകത്ത് നമുക്ക് കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റുന്നത് ആരെയാണെന്ന് അറിയാവോ ...? "

"അതിപ്പോൾ ..., ആരെയാമാഷെ ...സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റില്ലല്ലോ ....പിന്നെങ്ങന ....?"

വീണ്ടും അദ്ദേഹം പുഞ്ചിരിച്ചു ..പിന്നെ കസേരയിൽ നിന്നും എഴുന്നേറ്റു .

" ഈ ലോകത്ത് നമുക്ക് കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റുന്നത്  ഒരേ ഒരു കൂട്ടരെയാ....നമ്മുടെ മക്കളെ ...നീയെന്റെ കുട്ടിയല്ലേ .....നിന്നെ വിശ്വസിച്ചില്ലെങ്കിൽ  പിന്നെ ഞാൻ ആരെയാടാ വിശ്വസിക്കെണ്ടേ ....?? "

അതും പറഞ്ഞു എന്റെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു പോയ ആ മനുഷ്യന്റെ മുഖം ഇന്നും ഞാൻ മറന്നിട്ടില്ല ....മാഷിന്റെ വിശ്വാസം ഈശ്വരൻ കാത്തു സംരക്ഷിക്കട്ടെ ...." 

വിശ്വാസം , ആ വാക്കിനു വല്ലാത്തൊരു ശക്തിയുണ്ട് . അപരിചിതരെ പരിചിതർ ആക്കാനും , ചിരപരിചിതരെ എന്നെന്നേക്കുമായി അപരിചിതരാക്കാനും കഴിയുന്ന അത്രയും ശക്തി .

"വിശ്വാസം അതല്ലേ എല്ലാം ..." എന്ന പരസ്യവാചകം സ്വർണം കൊണ്ട് ഹൃദയത്തിലെഴുതാത്ത  ഒരൊറ്റ ആഭരണ പ്രേമിയെങ്കിലും നമുക്കിടയിൽ കാണുമോ ...? 

അതെ , വിശ്വാസമാണ് എല്ലാം ..ഈ ജീവിതം തന്നെ   നാളെ എന്ന പ്രതീക്ഷയുടെ പൂർണതയിലുള്ള വിശ്വാസം അല്ലെ ...

ഇരുട്ടത്ത് നമ്മെ തനിച്ചാക്കി പോകുന്ന സ്വന്തം നിഴലിനെ പോലും നമുക്ക് വിശ്വസിക്കാൻ കഴിയില്ല .അപ്പോളാണോ മറ്റൊരു വ്യക്തിയെ വിശ്വസിക്കുക , ,,?
വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിൽ മനസ്സ് കൊണ്ട് തീർക്കുന്ന ഒരു നൂൽപ്പാലമുണ്ട്......
ആ അദ്രിശ്യമായ ചരടാണ്‌ ഓരോ ബന്ധത്തിന്റെയും അടിത്തറ ......
എന്നെങ്കിലുമൊരിക്കൽ ആ ചരട് പൊട്ടിയെന്നു തിരിച്ചറിയുന്ന നിമിഷം വരെ അസത്യങ്ങളെ പോലും നാം നഗ്നസത്യങ്ങളെന്നു വിശ്വസിക്കും .......
കണ്ണുമടച്ചു ഒരുപാട് വിശ്വസിച്ചിരുന്ന ഒരാള് നമ്മെ വഞ്ചിച്ചു എന്ന തിരിച്ചറിവ് നമ്മെ വല്ലാതെ തളർത്തിക്കളയും ....നമ്മൾ തോറ്റു പോയെന്ന തോന്നൽ ഉണ്ടാക്കും ......അതൊരു വല്ലാത്ത അവസ്ഥയാണ് .അനുഭവിക്കുന്നവർക്ക് മാത്രം മനസിലാകുന്ന ചില വൈകാരിക നിമിഷങ്ങളിൽ ഒന്നാണ് അതും ...


നമുക്ക് ഒരാളിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെടാത്തിടത്തോളം കാലം അയാളെ പരിപൂർണമായി വിശ്വസിക്കുക , മറ്റുള്ള വ്യക്തികളുടെ വാക്കുകളിലോ , അവർ നിരത്തുന്ന തെളിവുകളിലോ അല്ല , നമ്മുടെ മനസാക്ഷി ഒരുവനെ  കുറിച്ചു നമുക്ക് നല്കുന്ന തെളിവുകളിലൂടെ വേണം നാം ഒരാളെ വിശ്വസിക്കാൻ ..., ഒരു പക്ഷെ വൈകിയാവും   വഞ്ചിക്കപ്പെട്ടു എന്ന് നാം തിരിച്ചറിയുന്നത് , എങ്കിലും മറ്റാരുടെയോ വാക്കിൻ പുറത്തുണ്ടാകുന്ന തെറ്റിദ്ധാരണയാൽ -കുറ്റക്കാരനാകും മുൻപേ ഒരാളെ അവിശ്വസിക്കുന്നതിലും നല്ലത്  , അല്പം വൈകി ആണെങ്കിലും സത്യം മനസ്സിലായ ശേഷം അയാളെ അവിശ്വസിക്കുന്നത്  തന്നെയല്ലേ ....??? 
(എല്ലായിപ്പോഴും അങ്ങനെ ചെയ്താലും ശരിയാകില്ല , ചിലതൊക്കെ മുളയിലെ തന്നെ നുള്ളാൻ തയാറായി , മുൻകരുതലോടെ നില്ക്കുന്നതാകും നല്ലത് )

നമ്മളെ വിശ്വസിക്കുന്നവരെ വാക്ക് കൊണ്ടോ , നോക്ക് കൊണ്ടോ പോലും വഞ്ചിക്കാതിരിക്കുക .നമ്മിലുള്ള ആ വിശ്വാസം ആണ് അവരുടെ ശക്തി , അതിനെ ചോദ്യം ചെയ്യുന്ന തരത്തിൽ ഒരു പ്രവൃത്തിയും നമ്മിൽ നിന്നും ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക ...

പൊട്ടനെ ചട്ടൻ ചതിച്ചാൽ , ചട്ടനെ ദൈവം ചതിക്കും എന്നാണല്ലോ ചൊല്ല്.

മാഷിന്റെ ആ പുഞ്ചിരിയും , ഹൃദയം നിറഞ്ഞുള്ള അനുഗ്രഹവും . അതിനെയാണ് വിശ്വാസം എന്ന് വിളിക്കേണ്ടത് .  

വളരെ കുറച്ചു നാളത്തെ  പരിചയം കൊണ്ട് മാത്രം നമ്മളെ കണ്ണുമടച്ചു വിശ്വസിക്കുന്ന ഒരാളെ സുഹൃത്തായി കിട്ടുക ഒരു അനുഗ്രഹമാണ്  ...
വിരലിലെണ്ണാവുന്ന കുറച്ചു പേരെ ഇന്നും അനുഗ്രഹങ്ങളായി നെഞ്ചോടു ചേർത്തു നിർത്താനുള്ള ഭാഗ്യം സർവേശ്വരൻ എനിക്ക് നല്കിയിട്ടുണ്ട് , അതെന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ ....!

Wednesday, 23 December 2015

I aM whAt I aM...!! aNd I am HaPpY fOr tHaT....!!

I aM whAt I aM...!! aNd I am HaPpY fOr tHaT....!!




                                    ഈയിടെയായി എല്ലാവരും പറയുന്നുണ്ട് എനിക്ക് വട്ടാണെന്ന് ...ഇതിനു മുൻപു പലരും പറഞ്ഞിട്ടുള്ള കാര്യമാണ് ...അപ്പോളൊന്നും അധികം ചിന്തിക്കാതെ തമാശക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞ കാര്യമാണത്....പക്ഷെ ഇപ്പോൾ .....അങ്ങനെയങ്ങ് വലിച്ചെറിയാൻ കഴിയുന്നില്ല .....ചിന്തിക്കേണ്ടതുണ്ട് .......ഒരേ കാര്യം ഒരുപാട് പേർ ഒരേ സ്വരത്തിൽ പറയുമ്പോൾ അതിനു സത്യമാകാനും , കള്ളമാകാനും സാധിക്കും ....അപ്പോൾ അതേക്കുറിച്ചു  സ്വന്തമായി ഒന്ന് ചിന്തിക്കുനത് നല്ലതല്ലേ .....

എന്റെ പ്രായത്തിലുള്ള മിക്കവാറും എല്ലാ പെങ്കുട്ടികൾക്കൊപ്പവും ഒരു കൂട്ടുകാരി അല്ലെങ്കിൽ കൂട്ടുകാരനെ ഞാൻ എപ്പോഴും കണ്ടിട്ടുണ്ട് ...പക്ഷെ എന്ത് കൊണ്ടോ എന്നോടൊപ്പം മാത്രം അങ്ങനെ ഒരാളെ ഞാൻ ഇതേ വരെ കണ്ടിട്ടില്ല ...അതെന്തു കൊണ്ടാണെന്ന് ആലോചിച്ചപ്പോൾ എനിക്കും തോന്നി എനിക്ക് വട്ടാണെന്ന് ...ഒരു ഭ്രാന്തനോടൊപ്പം കൂട്ട് കൂടി നടക്കാൻ ആരാ അല്ലെ ഇഷ്ടപ്പെടുക ..??

കൂടെ അങ്ങനെ ഒരു കൂട്ട് ഇല്ലാത്തത് കൊണ്ട് ഞാൻ സ്വതന്ത്രയാണ് .ഇഷ്ടമുള്ളിടത്ത് പോകാം , വഴിക്ക് വച്ചു കാണുന്നവരോടൊപ്പം കുറച്ചു നേരം കൂടാം ...അവർക്കിഷ്ടമാകുമോ ഇല്ലയോ എന്ന് ചിന്തിച്ചു ബുദ്ധിമുട്ടാതെ മനസ്സിന് ഇഷ്ടമുള്ളത് ചെയ്യാം ....ചുരുക്കി പറഞ്ഞാൽ എന്തിനും ഏതിനും ഒരാളെ ആശ്രയിക്കാതെ നടക്കാം .......

ആ ഏകാന്തതയെ ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു .....പേടി മാറി കഴിഞ്ഞപ്പോൾ സങ്കടമായി ...എല്ലാവരും എന്നെ തനിച്ചാക്കുന്നു എന്നുള്ള സങ്കടം ...ആ സങ്കടത്തെ എപ്പോഴോ ഞാൻ സ്വാതന്ത്ര്യമായി കാണാൻ തുടങ്ങി ....
മറ്റുള്ളവർക്ക് വേണ്ടി സ്വയം മാറി ഞാൻ മറ്റാരോ ആകുന്നതിനെക്കാളും എന്ത് കൊണ്ടും നല്ലത് ആരുമില്ലെങ്കിലും ഞാൻ ഞാൻ ആയി തന്നെ തുടരുന്നതല്ലേ ....??

ആമിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ അത് ചെയില്ല എന്നല്ല ...., ആമിക്ക് ഇഷ്ടമാണെങ്കിൽ ഞാനും അതിനെ ഇഷ്ടപ്പെടാൻ നോക്കാം ...പറ്റില്ലെങ്കിൽ എന്നെ നിർബന്ധിക്കരുത് ......ആ സൗഹൃദമാണ് എന്റെ ഹൃദയത്തിൽ ആദ്യം കൂട് കെട്ടിയതും , ഇന്നും കൂടെ നില്ക്കുന്നതും ......കൈകൾ കോർത്തു പിടിച്ചു സ്കൂളിന്റെ വരാന്തയിലൂടെ ഞങ്ങൾ നടന്നിട്ടില്ല .....
ഒരുമിച്ചു ഒരേ ബെഞ്ചിൽ അടുത്തടുത്തു ഇരുന്നിട്ടില്ല ....അവളുടെ ഇഷ്ടാനിഷ്ടങ്ങൾ വ്യക്തമായി എനിക്കോ , എന്റേത് അവൾക്കോ അറിയില്ല ....പലപ്പോഴും അവൾ പറഞ്ഞിട്ടുണ്ട് , എനിക്ക് വട്ടാണെന്ന് ......പക്ഷെ ആ വാക്കുകൾ ഒരിക്കൽ പോലും എന്നിൽ ഒരു ചോദ്യചിഹ്നം ബാക്കി വച്ചിട്ടില്ല ......

അനുവിന്റെത് പൊതുവെ ഒരു ചെറിയ ലോകമാണ് ....അവിടെ ഒന്നിൽ കൂടുതൽ ആൾക്കാരെ ഒരേ സമയം ഒരു കസേരയിൽ കയറ്റി ഇരുത്താൻ കഴിയില്ല ....എന്നിട്ടും എന്റെ വട്ടുകളിൽ അവളും സൗഹൃദം കണ്ടെത്തി ,,,,ആ വട്ടുകളാണ് എന്നെ പൂർണമാക്കുന്നത് എന്നായിരുന്നു അവളുടെ കണ്ടെത്തൽ ......ഒരു വട്ടൻ ചോദ്യവും അവൾ എനിക്ക് വേണ്ടി ഒരിക്കലും കാത്തു വച്ചിരുന്നില്ല .....

തങ്കച്ചന്റെ ലോകം അതിവിശാലമാണ് ....ഒരു വട്ടനെ ഞാൻ ആദ്യമായി കണ്ടു മുട്ടിയത്‌ അവനിലാണ് .....സ്വന്തം പ്രതിരൂപത്തെ കാണുമ്പോളുള്ള സന്തോഷമായിരുന്നു അവനെ കാണുമ്പോൾ എനിക്ക് ...വേവ്-ലെങ്ങ്ത് , ഫ്രീക്യോൻസി , തുടങ്ങിയ സംഗതികളൊക്കെ ആദ്യം കണ്ടെത്തിയത് ആ സൗഹൃദത്തിലൂടെയാണ് .......സ്വയം വട്ടനായ അവനും പലപ്പോഴും പറഞ്ഞിട്ടുണ്ട് എനിക്ക് വട്ടാണെന്ന് , പക്ഷെ ആ വട്ടുകളില്ലാതെ ഞാനില്ല എന്ന  സത്യം എനിക്ക് മനസ്സിലാക്കി തന്നതും  അവനാണ് .....

ഈ മൂന്നു പേർ അല്ലാതെ പലരും ആ വട്ടിനെക്കുറിച്ചു പറഞ്ഞെങ്കിലും അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല .....

ഞാൻ എന്നും , എന്നെ എന്നും , എനിക്ക് എന്നുമൊക്കെ പറയുന്നത് എന്റെയുള്ളിലെ അഹങ്കാരം കൊണ്ടാണെന്നും പലപ്പോഴും ഞാൻ  കേട്ടിട്ടുണ്ട് ...

എന്റെ മുഖത്തു നോക്കാതെ , ചിരിച്ചാൽ കഷ്ടപ്പെട്ട് തിരികെ ചിരി സമ്മാനിക്കുന്ന , സംസാരിക്കാൻ ചെന്നാൽ ഇഷ്ടമില്ലാതെ സംസാരിക്കുന്ന , ഒരു ബാധ്യത പോലെയോ  , കർത്തവ്യ നിർവഹണം പോലെയോ തിരികെ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന പലരെയും ഇക്കാലത്തിനിടയ്ക്ക് കണ്ടുമുട്ടിയിട്ടുണ്ട് .....

സ്വയം ഒരു ആവശ്യക്കാരിയായി മാറുമ്പോളൊക്കെ ഔചിത്യബോധം എന്നിലും കുടിയേറും , അപ്പോൾ തിരികെ കിട്ടുന്നതിനെ കുറിച്ചു തിങ്കിച്ചു ബേജാറാകാതെ ആവശ്യത്തിനു പുറകെ അങ്ങ് പോകും ....

മറ്റുള്ളവർക്ക് വേണ്ടി നിന്നെ  കൊണ്ട് ചെയാൻ കഴിയുന്ന ചെറിയ കാര്യങ്ങളിൽ പോലും നീയറിയാതെ പോകുന്ന വലിയ നന്മ ഉണ്ട് , അത് കൊണ്ട് തന്നെ തിരികെ കിട്ടുന്നതിനെ കുറിച്ചു സ്വപ്നം കാണാതെ നിന്നെ ക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും ചെയ്തു കൊടുക്കുക ....ഒരു പക്ഷെ നീ ചൂഷണം ചെയ്യപ്പെട്ടേക്കാം ,,,,നീ വേദനിച്ചെക്കാം ...., എങ്കിലും നിന്റെ നന്മയുടെ കൊയ്ത്തു കാലത്തിൽ ഈ വേദനകളെല്ലാം ഇരട്ടി സന്തോഷങ്ങളായി നിന്നിലേക്ക്‌ തന്നെ തിരികെ എത്തും ......കിട്ടുന്നത് ആരിൽ നിന്നായാലും , അത് എന്തായാലും  ഒട്ടും കുറയാതെ തിരികെ കൊടുക്കുക ....കിട്ടാത്തതിനേക്കാൾ  കൂടുതലായി ആർക്കെങ്കിലും എന്തെങ്കിലും നൽകുന്നുണ്ടെങ്കിൽ  ഒരു തവണ എങ്കിലും അവർ അത് അർഹിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക...ഒരുവൻ നിന്നോട് കാട്ടുന്നത് പോലെ തിരികെ കാട്ടിയാൽ നീയും അവനും തമ്മിൽ യാതൊരു വിത്യാസവും ഇല്ലെന്നു മനസ്സിലാക്കുക .....

ആര് വേണമെങ്കിലും നിന്നെക്കുറിച്ചു എന്ത് വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ , എങ്ങനെ വേണമെങ്കിലും ചിന്തിച്ചു കൊള്ളട്ടെ ....നീയെന്തെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നീ മിനക്കെടുന്ന സമയം ഉപയോഗ ശൂന്യമാണ് ....കാരണം നിന്റെ 100 നന്മകളെക്കാൾ വിശകലനം ചെയ്യപ്പെടുക നീ ചെയ്ത ഒരേ ഒരു തിന്മയാണ് ....അതാണ്‌ ഈ ലോകം ....

എല്ലാവരാലും അംഗീകരിക്കപ്പെടുക... അത് ഓരോ മനുഷ്യന്റെയും ആഗ്രഹമാണ് , പക്ഷെ ആ ആഗ്രഹം ഒരിക്കലും പൂർത്തികരിക്കപ്പെടാനാകാത്ത ഒന്നാണ് ....അത് കൊണ്ട് തന്നെ നിന്നെ നീ തന്നെ അംഗീകരിക്കുക ....അത് കൊണ്ട് സംതൃപ്തയാകുക .....സ്വയം അംഗീകരിക്കപ്പെടാനും , സ്വയം സ്നേഹിക്കാനും കഴിഞ്ഞാൽ നിന്നെ പ്പോലെ സന്തുഷ്ടയായ മറ്റൊരാളും ഈ ലോകത്ത് കാണില്ല ....

ഇപ്പറഞ്ഞതൊക്കെ ഈ ചുരുങ്ങിയ കാലയളവ്‌ കൊണ്ട് എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണ് ....

അത് കൊണ്ട് തന്നെ എനിക്ക്  വട്ടാണെന്ന് അല്ലെങ്കിൽ അഹങ്കാരമോ , ജാടയോ ആണെന്ന്  പറയുന്നവരോട് എനിക്കൊന്നും പറയാനില്ല ......കാരണം എന്റെ വട്ടുകൾക്കുള്ളിലെ വട്ടില്ലായ്മയ്ക്കുള്ളിൽ എനിക്ക് എന്റേതായ ഒരു വ്യക്തിത്ത്വം ഉണ്ട് ...അത് മനസ്സിലാക്കുന്ന ഒരാള് ഈ ഭൂമിയിൽ ഉണ്ടെന്ന തിരിച്ചറിവ് മതി , മുന്നോട്ടുള്ള എന്റെ യാത്ര സുഗമമാകാൻ ....

ഞാൻ എന്താണോ , അതിൽ ഞാൻ തീർത്തും സംതൃപ്തയാണ്...സന്തുഷ്ടയാണ് ... 

Saturday, 5 September 2015

അധ്യാപക ദിനാശംസകൾ ....!!!!




                      ജൂണ്‍ മാസത്തിലെ ഒരു മഴക്കാലത്ത് , കരഞ്ഞു കലങ്ങിയ മിഴികളോടെ സ്കൂൾ വരാന്തയിലേക്ക്‌ നടന്നെത്തിയ ഒരു ബാല്യം നമുക്കെല്ലാവർക്കും ഉണ്ടായിരുന്നു ...അല്ലെ ...??? അന്ന് ആ വരാന്തയിൽ വച്ച് നമ്മുടെ ഇളം കൈകളെ കവർന്നെടുത്ത അത്ഭുതമായിരുന്നു  അദ്ധ്യാപകൻ ....

കരയെണ്ടെന്നു പറഞ്ഞു , ക്ലാസ്സ്‌ കാണിച്ചു തരാമെന്നും , മിടായി തരാമെന്നും , കൂട്ടുകൂടാൻ കൂട്ടുകാരെ തരാമെന്നും പറഞ്ഞു നമ്മുടെ മുഖത്തു പുഞ്ചിരി വിരിയിച്ച നക്ഷത്രം ....
പിന്നീടു അങ്ങോട്ടുള്ള ക്ലാസ്സുകളിലെ യാത്രകളിൽ  നമുക്ക് വഴികാട്ടിയായി മാറിയ അറിവിന്റെ വെളിച്ചം ....
മാതാവും , പിതാവും കഴിഞ്ഞു നമ്മൾ ആദ്യമായി സ്നേഹിച്ച , വിശ്വസിച്ച , ആരാധിച്ച , മാതൃകയാക്കാൻ ശ്രമിച്ച നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ....

അവരുടെ സുദിനമാണ് ഇന്ന് .അവരെയൊക്കെ ഓർത്തെടുക്കാനുള്ള ഒരു ദിനം .

എനിക്കുമുണ്ടായിരുന്നു എനിക്കേറെ പ്രിയപ്പെട്ട , എന്നെ പ്രിയപ്പെട്ടവളായി കരുതിയ  കുറച്ചു അധ്യാപകർ ....

ലെൻസി സിസ്റ്റെറിന്റെ മുഖത്തായിരുന്നു ആദ്യമായി ഞാൻ അറിവിന്റെ വെളിച്ചം കണ്ടെത്തിയത് ......എപ്പോഴും പുഞ്ചിരിക്കുന്ന , ഗൗരവത്തിന്റെ മൂടുപടമുള്ള , മിടായികൾ സമ്മാനിക്കുന്ന കർത്താവിന്റെ മണവാട്ടി .....

എന്റെയുള്ളിലും ഒരു എഴുത്തുകാരിയുണ്ടെന്നു പറഞ്ഞു എന്നെ എഴുതാൻ പ്രേരിപ്പിച്ച , പ്രോത്സാഹിപ്പിച്ച  ഷീജ ടീച്ചറും , ലതിക ടീച്ചറും , സുനിൽ സാറും ......

എന്റെ ഇടവേളകളിലെ സൊറ പറച്ചിലുകളിൽ പങ്കുകാരായ പ്രീത ടീച്ചറും , ശ്രീകുമാർ സാറും ....

എഴുത്തിനെ ഒരിക്കലും ഉപേക്ഷിക്കരുതെന്നും , ഇനിയും ഏറെ എഴുതണമെന്നും പറഞ്ഞ ഗംഗ ടീച്ചർ....

കണക്കിൽ ജയിക്കാൻ വേണ്ടി തല്ലു തന്നു കണക്കിനെ  സ്നേഹിപ്പിച്ച ഗീത ടീച്ചറും , അരുണ്‍ ചേട്ടനും ....

കൂപമണ്ടൂകത്തെ സ്നേഹിക്കാനും , ലോകം കാണാനും പഠിപ്പിച്ച സജൻ മാഷ്‌ ....

മറന്നു പോയ വായനയെ തിരികെ എന്നിലെക്കെത്തിച്ച  ഈശ്വരന്റെ മാലാഖയായ എന്റെ പ്രിയപ്പെട്ട (അവളുടെയും) കുഞ്ഞാട് ...

പഠിത്തത്തിൽ ഞാൻ ഉഴപ്പുമ്പൊഴെല്ലാം ഒരു ജോലി നേടണമെന്ന് പറഞ്ഞു എന്നെ പഠിക്കാൻ നിർബന്ധിതരാക്കിയ റീന ടീച്ചറും , സൗമ്യ ടീച്ചറും.....

ഒരമ്മയെപ്പോലെ എന്നും കരുതലോടെ നോക്കിയ വള്ളി ടീച്ചർ .....
ഒരു അച്ഛനെ പോലെ  കൂടെ നില്ക്കുന്ന സുനിൽ സാർ ...

ഈ പെണ്‍കുട്ടിയുടെ ഓരോ ഉയർച്ചയിലും മനസ്സറിഞ്ഞു പങ്കുചേർന്ന പ്രിയപ്പെട്ട കൃഷ്ണൻ മാമൻ ...

പപ്പട കണക്കു പഠിപ്പിച്ച ശ്രീകണ്ടൻ  മാമൻ ....

പ്രോഗ്രാമ്മിങിനെ സ്നേഹിക്കാൻ പഠിപ്പിച്ച ഞങ്ങടെ തയ്യിലുകാരൻ മാഷ് ....

ഇനിയുമുണ്ട് ഒത്തിരി പേർ...മറക്കാൻ കഴിയാത്ത ഒരുപാട് നല്ല അധ്യാപകർ ....ജീവിതത്തിലെ ഓരോ ഉയർച്ചകളിലും ഇന്നും മനസ്സ് കൊണ്ട് ഞാൻ ഇവരെയൊക്കെ ഓർക്കാറുണ്ട്...

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഇത് പോലൊരു അധ്യാപക ദിനത്തിൽ സാരിയൊക്കെ ചുറ്റി ഞാനൊരു മലയാളം അധ്യാപിക ആയി മാറിയത് ,,,,,
അന്ന് ഉള്ളിലുദിച്ച മോഹമാണ് അധ്യാപനം ....
ഒൻപതാം ക്ലാസ്സിൽ കണക്കു അധ്യാപികയായി ....
പത്താം ക്ലാസ്സിൽ ഒരു വലിയ സ്കൂളിന്റെ പ്രിൻസിപ്പൽ ആയി ....

ബി .എഡ് എടുക്കാതെയും ഞാൻ ടീച്ചർ ആയി .....പത്തു കഴിഞ്ഞു പിന്നെ നീണ്ട അഞ്ചു വർഷങ്ങൾ ....പല വിഷയങ്ങളും  മാറി മാറി കൈകാര്യം ചെയ്തു ഒടുവിൽ ഉത്തരയുടെ സ്വന്തം മലയാളം അധ്യാപികയായി ...., ആ മഹനീയമായ അവസരം എനിക്ക് സമ്മാനിച്ച കൃഷ്ണൻ മാമൻ ....

പക്ഷെ ജീവിതം കടന്നുപോയ കുത്തൊഴുക്കിൽ അധ്യാപിക ആകാനുള്ള മോഹം ഏതോ വഴിവക്കിൽ വച്ച് കൈവിട്ടു പോയി ....

അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ .....
അധ്യാപനത്തെക്കാൾ മഹത്തായ മറ്റൊരു ജോലിയും ഈ ലോകത്തില്ല ....
കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോൾ , അവരെ സ്നേഹിക്കുമ്പോൾ , അവരോടൊപ്പം സമയം ചിലവിടുമ്പോൾ കിട്ടുന്ന പരമാനന്ദം.....
വഴി വക്കിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ , അല്ലെങ്കിൽ വഴിയെ നടന്നു പോകുമ്പോൾ പുറകിൽ നിന്നും കേൾക്കുന്ന ചേച്ചി വിളി ....അവരുടെ മുഖത്തെ പുഞ്ചിരി .....അതിനെക്കാൾ വലുതല്ല ഈ ലോകത്ത് കിട്ടുന്ന മറ്റൊരു സന്തോഷവും .....

എനിക്ക് വഴികാട്ടികളായ എന്റെ പ്രിയപ്പെട്ട ടീച്ചർമാർക്കും , എന്നെ സ്നേഹിച്ച  ടീച്ചർമാർക്കും , ഒരു നല്ല അധ്യാപകദിനം  ആശംസിക്കുന്നു ....

ഒപ്പം ഞാൻ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്ക്‌ (ഒപ്പം എല്ലാ കുഞ്ഞുങ്ങൾക്കും ) നന്മകൾ വരേണമേ എന്ന്  ആത്മാർത്ഥമായി പ്രാർഥിക്കുന്നു....

Sunday, 5 July 2015

GoOd MoRnInG.....ഗുഡ്മോര്‍ണിംഗ്



                                                           ഗുഡ് മോര്‍ണിംഗി-നെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയത് രാമനാഥന്‍ മാഷിനെ കണ്ടുമുട്ടിയ ശേഷമായിരുന്നു . ആ വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും പറയുന്നതും പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ജൂണ്‍ മാസത്തിലെ മഴക്കാലത്തായിരുന്നു . , കരഞ്ഞു കലങ്ങിയ മിഴികളോടെ ...വ്യക്തമായി വഴങ്ങാത്ത നാവോടെ ...

പിന്നെയും കുറെ നാളുകള്‍ക്കിപ്പുറമാണ് GoOd MoRnInG എന്ന വാക്കിനു സുപ്രഭാതം എന്നാണു അര്‍ഥം എന്ന് മനസ്സിലാക്കിയത്‌ . അവിടുന്നങ്ങോട്ട് 
  GoodMorning ഒരു ശീലമായിരുന്നു .അഞ്ച് ദിവസങ്ങളുടെ അനിവാര്യത...നാല് പീരീഡ്‌കളുടെ തുടക്കം ... 
കൂടിപ്പോയാല്‍ ടീച്ചറിനെ കാണുമ്പോള്‍ പറയേണ്ടുന്ന ഒരു വാചകം .അത്ര പ്രാധാന്യമേ അന്ന് ആ വാക്കിനുണ്ടായിരുന്നുളളു.

ബാല്യത്തില്‍ കൈ കൂപ്പി പറഞ്ഞിരുന്ന GoodMorning
കൌമാരത്തിലേക്കെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു ചടങ്ങിനു വേണ്ടി മാത്രം പറയുന്ന ഒരു വാചകമായി മാറി ..
 വേണ്ടി വന്നു കുറച്ചു കാലങ്ങള്‍ ....,ഗുഡ്മോര്‍ണിംഗി-നെ ഹൃദയം കൊണ്ട് പറയാന്‍ .......അത് എന്നെ പഠിപ്പിച്ചത് രാമനാഥന്‍ മാഷായിരുന്നു .

എന്‍റെ ഇത് വരെയുള്ള ജീവിതത്തില്‍ വച്ചു എനിക്കേറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍ ..ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ നിഷ്കളങ്കമായ പുഞ്ചിരിയുടെ , ഒരു നേര്‍ത്ത കുസൃതിയുടെ , അതിലേറെ വാത്സല്യത്തിന്റെ ഉടമ .... :-)

വലതു കൈ നെഞ്ചോടു ചേര്‍ത്ത് , ശിരസ്സല്പം താഴ്ത്തി ഒരു മനോഹരമായ പുഞ്ചിരിയോടെ GoodMorning നല്‍കാന്‍ എന്നെ പഠിപ്പിച്ചത് എന്‍റെ പ്രിയപ്പെട്ട രാമനാഥന്‍ മാഷായിരുന്നു ...അന്ന് മുതല്‍ ഞാനും തുടങ്ങി ആ അഭിവാദന രീതി .ആ മഹത്തരമായ പ്രവൃത്തി ഓരോ ദിവസത്തെയും എത്രത്തോളം മനോഹരമാക്കും എന്ന് അനുഭവത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . പിന്നീട് അവിടുന്നങ്ങോട്ട് ഗുഡ്മോര്‍ണിംഗിനെ ഒരു നല്ല ശീലമായി ഹൃദയത്തോട് ചേര്‍ക്കുകയായിരുന്നു ഞാന്‍ .....പുഞ്ചിരിയോടെ നല്‍കുന്ന ആ അഭിവാദനത്തിന്റെ മറുപടി ഒരു ദിവസത്തേക്കുള്ള ഊര്‍ജമായിരുന്നു .
ആ ഊര്‍ജമാണ് എന്‍റെ അഞ്ച് വര്‍ഷങ്ങളെ മനോഹരമാക്കിയത് ..

പക്ഷേ കോര്‍പ്പറേറ്റ് ലോകത്തിന്‍റെ തിരക്കിട്ട ജീവിതത്തിനിടയില്‍ GoodMorning ഇന്ന് വെറുമൊരു ആചാരമായി മാറുകയാണോ എന്ന സംശയം .
അഞ്ചക്ക ശമ്പളത്തിന് പിറകെ ഓടുമ്പോള്‍ GoodMorning വീണ്ടും പണ്ടത്തെ സ്കൂള്‍ കുട്ടിയുടെ അനിവാര്യതയായി മാറുന്നു...
യാതാര്‍ത്ഥ്യവും ,മിഥ്യയും കൂടിക്കുഴഞ്ഞ  വളരെയേറെ വിശാലമായ ഒരു ലോകമാണിത് .വാക്കുകളില്‍ മാത്രം ബന്ധങ്ങള്‍ ഒതുങ്ങുന്ന പ്രോഫെഷണലിസത്തിന്‍റെ ലോകം ആണെങ്കിലും , ചുറ്റിനും ധാരാളം പുഞ്ചിരിക്കുന്ന മുഖങ്ങളുള്ള ഒരു WonderLand ആണ് ഇവിടം .ഞാന്‍ ഇവിടെ ഒരു Alice ആണ് ...

രാമനാഥന്‍ മാഷിന്റെ സുപ്രഭാതങ്ങളെ ഞാന്‍ ഇവിടെ ശരിക്കും മിസ്സ്‌ ചെയുന്നുണ്ട് ....തിരിച്ചു കിട്ടാത്ത സുപ്രഭാതങ്ങള്‍ സമ്മാനിക്കുന്ന മൂകതയ്ക്ക്‌ നേരെ ഞാനെന്‍റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ..ഒരു നിമിഷം ഈ മിഴികള്‍ ഒന്ന് ചേര്‍ത്തടച്ചാല്‍ മതി ...എനിക്ക് കേള്‍ക്കാം , കാണാം.. എന്‍റെ പ്രിയപ്പെട്ട രാമനാഥന്‍ മാഷിന്‍റെ പുഞ്ചിരിയോട്‌ കൂടിയുള്ള സുപ്രഭാതം ...ഈ ലോകത്ത് മറ്റൊരാള്‍ക്കും തരാന്‍ കഴിയാത്തത്രയും ഊര്‍ജം നല്‍കി എന്‍റെ ദിവസങ്ങളെ മുന്നോട്ടു നയിക്കാന്‍ ആ സുപ്രഭാതങ്ങളുടെ ഓര്‍മ്മകള്‍ തന്നെ ധാരാളം ......

(സമർപ്പണം  : For One Of The Most WONDERFUL PERSON I Ever Had met in my Life...)

Tuesday, 2 June 2015

വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം ...!!

"വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം ...!!"



അങ്ങനെ ഒരു അവധിക്കാലം കൂടി അവസാനിച്ചു ..കളിചിരികളുടെയും , കുട്ടിക്കുറുമ്പുകളുടെയും വേനൽക്കാലം പഠനത്തിന്റെ പെരുമഴക്കാലത്തിനു വഴിമാറിക്കൊടുത്തു ...പുത്തൻ ഉടുപ്പും , ബാഗും ,കുടയും ,ചെരുപ്പും , കളിപ്പാട്ടങ്ങളെക്കാൾ മനോഹരമായ ബൊക്സും, വാട്ടർ ബോട്ടിലും , അപ്പൂപ്പൻ താടി പറന്നു കളിക്കുന്ന പെൻസിലും ഒക്കെയായി പുതിയ അധ്യയന വർഷത്തിന്റെ കളിമുറ്റത്തേക്ക് കുട്ടികൾ പിച്ച വെയ്ക്കുകയാണ് ....

നമുക്കുമുണ്ടായിരുന്നു ഒരു മനോഹരമായ അവധിക്കാലം ...അല്ലെ...???
മാവിന് കല്ലെറിഞ്ഞും , മടല് മുറിച്ചു ബാറ്റുണ്ടാക്കി ക്രിക്കറ്റ്‌ കളിച്ചും , മീൻ പിടിച്ചും ,നീന്തിക്കളിച്ച്ചും  നടന്ന സ്വാതന്ത്ര്യത്തിന്റെ ഒരു അവധിക്കാലം ....കവി പാടിയത് പോലെ ഈ കുരുന്നുകളെ കാണുമ്പോൾ  "ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ..." തോന്നുന്നു .

ഓർമയിൽ സൂക്ഷിക്കാൻ നമുക്കെല്ലാവർക്കും മനോഹരമായ ഒരു വിദ്യാലയ ജീവിതം ഉണ്ടാകും ...വലുതാകും തോറും വീണ്ടും കുഞ്ഞായെങ്കിൽ എന്നോർത്തു പോകാത്ത ആരുണ്ട്‌ ....?? 
ജൂണ്‍ലെ പെഴുമഴയിൽ നനഞ്ഞു ക്ലാസ്സ്‌ മുറിയിലെക്കെത്തുന്ന ആ നിമിഷം ഒന്ന് കൂടിയൊന്നു പൊടി തട്ടി കുടഞ്ഞു എടുത്തു നോക്കിയേ .....
നല്ല സുഖമുണ്ടല്ലേ.....
ഒരു വല്ലാത്ത ആനന്ദം ...
അനിർവചനീയമായ ഒരു ഗ്രിഹാതുരത.....

മഴയാണെന്നു അമ്മ പലവട്ടം പറഞ്ഞിട്ടും , പുതിയ ഷൂ നനഞ്ഞു ചീത്തയാകും എന്ന് അച്ഛൻ പറഞ്ഞിട്ടും കേൾക്കാതെ വാശി പിടിച്ചു നിന്ന നമ്മുടെ കുട്ടിക്കാലം .....
സ്കൂളിൽ പോകാൻ ധൃതി പിടിച്ചു ,ഒടുവിൽ ക്ലാസ്സിൽ നമ്മെ ഒറ്റയ്ക്കാക്കി പോകുന്ന അമ്മയെ വിളിച്ചു ഉറക്കെ കരഞ്ഞ കുരുന്നോർമകൾ.....
ഇത് വരെയും കണ്ടിട്ടില്ലാത്ത ഒരു അമ്മ ,ടീച്ചർ എന്ന് വിളിക്കാൻ നമ്മെ പഠിപ്പിച്ച ആ അമ്മയുടെ വാത്സല്യം തുളുമ്പുന്ന മുഖം ......
കരഞ്ഞു പിണങ്ങി ഇരുന്ന നമ്മുടെ കൈത്തണ്ടയിൽ കൈ ചേർത്തു കരയണ്ട എന്ന് ആദ്യമായി പറഞ്ഞ ചങ്ങാതി ....
നമുക്കെല്ലാം ആദ്യത്തെ ഗുഡ് മോർണിംഗ് നല്കി മിടായികൾ സമ്മാനിച്ച പ്രിൻസിപ്പൽ അച്ഛന്റെ മുഖം ....
ആദ്യമായി നമ്മുടെ മുൻപിൽ തുറക്കപ്പെട്ട ചങ്ങാതിയുടെ ടിഫിൻ ബൊക്സിലെ ഭക്ഷണത്തിന്റെ മണം....
അക്ഷരങ്ങൾ കൊണ്ട് വിസ്മയങ്ങൾ തീർത്ത പുസ്തകങ്ങളുടെ കൂട്ട് ....
ആദ്യത്തെ ബെല്ലിൽ തന്നെ ഓടി പോയി കയ്യടക്കിയ പാർക്കിലെ ഊഞ്ഞാൽ .....
മധുരം കഴിച്ചില്ലെന്ന് കള്ളം പറഞ്ഞ ജോണിയും , കാക്കക്കൂട്ടിൽ മുട്ടയിട്ട കള്ളികുയിലമ്മയും എത്ര പെട്ടന്നാ അല്ലെ നമ്മുടെ കൂട്ടുകാരായി മാറിയത് .....

ഇനി കുറെ കൂടി അങ്ങ് പിറകിലേക്ക് പോയാലോ .....

മഷിത്തണ്ട് കൊണ്ട് കുളിപ്പിച്ചു സുന്ദരനാക്കിയെടുത്ത സ്ലേറ്റും ,ഒടിയാതെ പോക്കറ്റിന്റെ ഓരത്ത് വച്ച പെൻസിലും ,കീറാത്ത വാഴയില കുടയും , കുറച്ചു കൂടി വലിയ ചേമ്പിനിലക്കുടയും ,പ്രതാപത്തിന്റെ ഓലക്കുടകളുമായി ഓടിയും നടന്നും ,പുഴകടന്നും പോയ ഒരു കുട്ടിക്കാലത്തിന്റെ അവകാശികളും ഈ ഭൂമിയിൽ ഇന്നുണ്ട് ......

മരത്തണലിൽ അല്ലെങ്കിൽ ഓലമേഞ്ഞ ഉസ്കൂളിൽ പോയി സ്ലേറ്റ്‌-ലും മണ്ണിലുമൊക്കെ അക്ഷരങ്ങൾ എഴുതി പഠിച്ച അധ്യയന വർഷത്തിന്റെ മണ്ണിന്റെ മണമുള്ള ഓർമകളെ നെഞ്ചോടു ചേർക്കാൻ വീണ്ടും ഒരു മോഹം അല്ലെ ......"വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം ..."

ഈ ഓർമകളെയൊക്കെ നെഞ്ചോടു ചേർക്കുമ്പോൾ നമുക്ക് കിട്ടുന്ന ആനന്ദം ഇന്നത്തെ കുട്ട്യോൾക്ക് കിട്ടാനുണ്ടോ...?? നാളെ ഓർത്തെടുക്കാൻ ഇത്ര മനോഹരമായ കുട്ടിക്കാലം അവർക്കുണ്ടാകുമോ....? 
സൂര്യൻ ഉദിക്കുന്നതിന് മുൻപ് കരഞ്ഞു നിലവിളിച്ചു ഉറക്കമെണീറ്റ് , എടുത്താൽ പൊങ്ങാത്ത ചുമടും തോളിൽ ഏന്തി , രാവിലെ തന്നെ ബസ്‌ സ്റ്റോപ്പിൽ സ്കൂൾ ബസ്സും കാത്തു നില്ക്കുക ...
സീറ്റ്‌ കിട്ടിയാലായി ...ഇല്ലെങ്കിൽ തിങ്ങി ഞെരുങ്ങി എങ്ങനെയൊക്കെയോ സ്കൂളിൽ എത്തുക ...എത്ര പഠിച്ചാലും തീരാത്ത പഠനവും , ഓരോ വിഷയത്തിനും ഓരോ ടൂഷനും ഹോം വർക്കുകളുടെ സംസ്ഥാന സംഗമവും .......
ജനിക്കുമ്പോൾ തന്നെ സ്മാർട്ട്‌ ഫോണ്‍-ഇൽ ജീവിക്കാൻ തുടങ്ങുന്നത് കൊണ്ട് പിന്നെ ഈ ഗ്രിഹാതുരത എന്നൊക്കെ പറഞ്ഞിട്ട് ഇവർക്ക് എന്ത് മനസ്സിലാകാനാ ....?????ഈ ഓർമക്കഥകൾ പകർന്നു തരാൻ ഇന്നിപ്പോ മുത്തശ്ശനും , മുത്തശിയുമൊന്നും ഇല്ലാത്ത അവസ്ഥയാണല്ലോ .... 

കാലമിങ്ങനെ ഓടിക്കൊണ്ടിരിക്കും ...
അനുഭവങ്ങളെ ഓർമകളിൽ സൂക്ഷിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാർ .....
അനശ്വരമായ അക്ഷരങ്ങളിലൂടെയെങ്കിലും ഈ നിറമുള്ള കുട്ടിക്കാലം തലമുറകൾ കടന്നു കാലാതീതമായി നിലനില്ക്കട്ടെ ....!!

Wednesday, 15 April 2015

മേടപ്പുലരിക്കു കണിയാകുവാന്‍ കൊന്നപ്പൂവേ നീ വന്നണയൂ......!!!!

മേടപ്പുലരിക്കു കണിയാകുവാന്‍ കൊന്നപ്പൂവേ നീ വന്നണയൂ......!!!!

കണിക്കൊന്നയും കൈനീട്ടവും പേരിനൊരു സദ്യയും പിന്നെ കുറച്ചു പടക്കവും ...അതോടെ ഇത്തവണത്തെ വിഷുവും അവസാനിച്ചു ..ഇനി അടുത്ത വര്‍ഷം വീണ്ടും ഇത് പോലെ .....ആഘോഷങ്ങളൊക്കെ ഒരു കാട്ടിക്കൂട്ടലായി 
മാറിക്കൊണ്ടിരിക്കുകയാണ് ....ആര്‍ക്കോ കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി വഴിപാടു നടത്തുന്ന പോലെ ...

വിഷു എന്നു നാവു ഉളുക്കാതെ പറയാന്‍ തുടങ്ങിയ നാള്‍ മുതല്‍ എനിക്ക് വിഷു കൈനീട്ടത്തിന്റെ മാത്രം നാളാണ് ...കുറച്ചു പോക്കറ്റ്‌ മണി കിട്ടുന്നത് കൊണ്ട് വിഷുവിനെ സ്നേഹിച്ചിരുന്നു എന്നു മാത്രം ...ഇന്നും അതില്‍ 
കവിഞ്ഞൊരു ആത്മാര്‍ഥമായ അടുപ്പവും എനിക്ക് വിഷുവിനോട് തോന്നുന്നില്ല ....എന്നിരുന്നാലും വിഷു എന്നു കേള്‍ക്കുമ്പോള്‍ എന്ത് കൊണ്ടോ മനസ്സ്  ഒരു ആഘോഷ ചൂടിലേക്ക് നടന്നടുക്കുന്നു ....

ജീവിതത്തില്‍ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും എനിക്ക് കണിക്കൊന്നകള്‍ ഇത്രയും ഭംഗിയായി തോന്നിയിരുന്നില്ല ....ആദ്യമായി ഈ വിഷു കാലത്താണ് ഞാന്‍ കൊന്ന പൂക്കളുടെ മനോഹാരിത നേരിട്ട് കണ്ടത് ...അവയുടെ ഭംഗി 
അടുത്തു കണ്ടു ആസ്വദിച്ചത് ...അന്നാണ് കൊന്നപ്പൂക്കളും മനം മയക്കുന്ന സുന്ദരിമാരാണെന്ന സത്യം ഞാന്‍ അടുത്തറിഞ്ഞത് ... 

എന്നത്തെയും പോലെ ബസ്സിലെ ജാലകത്തിനടുത്ത ഇരിപ്പിടം കരസ്ഥമാക്കി വഴിയോരക്കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കവേയാണ് കൊന്ന 
പൂവിട്ടു നില്‍ക്കുന്നത് കാണുന്നത് ...

തൊട്ടപ്പുറത്തെ  സീറ്റില്‍ ഇരിക്കുന്ന ആറേഴു വയസ്സ് പ്രായം തോന്നിക്കുന്ന 
ഒരു കുഞ്ഞു ചെക്കന്‍ ...സീറ്റില്‍ നിന്നെണീറ്റ് അതിശയത്തോടെ കൊന്നപ്പൂക്കളെ ചൂണ്ടി      "അമ്മേ ...നോക്ക് ..കണിക്കൊന്ന ..."   എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു .

ബസ്‌ മുന്നോട്ടു നീങ്ങവേ ആ കുഞ്ഞികണ്ണുകള്‍ പുറകിലേക്ക് ഓടി ആവുന്നത്രയും മനോഹാരിത നുകര്‍ന്നെടുത്തു ... 
അവന്‍റെ അതിശയം കണ്ടു ഞാനും വെറുതെ കൊന്നപ്പൂക്കളെ ഒന്ന് നോക്കി....
പിന്നെ ശ്രദ്ധ പതിയെ അവനിലേക്ക്‌  തിരിഞ്ഞു ..

" അമ്മേ ...എന്നാ വിഷു ...? "
" കുറച്ചീസം കൂടി കഴിഞ്ഞിട്ടാണല്ലോ മോനൂട്ടാ വിഷു ..."
" വിഷൂനു നമ്മള് കൊന്നപ്പൂ കാണൂലെ അമ്മേ ...? "
" കൊന്നപ്പൂ മാത്രോല്ല മോനൂട്ടാ ...കൃഷ്ണനേം ,പൂക്കളേം ,പഴങ്ങളേം , പച്ചക്കറികളേം ഒക്കെ വച്ചു അമ്മ മോനൂട്ടന് കണി കാണിച്ചു തരാല്ലോ ....."
" അപ്പൊ കൈനീട്ടോ അമ്മേ ....??? " -അവന്‍റെ നിഷ്കളങ്കമായ ആ ചോദ്യം അമ്മയില്‍ ഒരു പുഞ്ചിരി ഉളവാക്കി .
" എല്ലാം തരാമെടാ ,,,,,വിഷു ആകട്ടെ ...."

എന്‍റെ സ്റ്റോപ്പ്‌ എത്തി ...ഞാനിറങ്ങി ...അന്ന് ആ വിഷയം അവിടെ അവസാനിച്ചു .

രണ്ടു മൂന്നു ദിവസം കഴിഞ്ഞു ബസില്‍ ഇരിക്കവേ പെട്ടന്ന് അവനെ ഓര്‍ത്തു  , അങ്ങനെ കൊന്നയെയും ...
റോഡിന്‍റെ ഇരുവശങ്ങളിലുമായി കൊന്നമരം പൂവിട്ടു നില്‍ക്കുന്നു .....
കണിക്കൊന്നകള്‍ കൊണ്ട് ആകെയൊരു സ്വര്‍ണമയം ...കാണാന്‍ കണ്ണിനും ,മനസ്സിനും കുളിര്‍മ ....ഇന്നലെ രാവിലെ വരെ ഒരു ദിവസമൊഴിയാതെ 
ആ മനോഹാരിത ഞാന്‍ ആസ്വദിച്ചു .....
അരികിലിരുന്നവരെ  "ദെ നോക്കിയേ ...കണിക്കൊന്ന  ..." എന്നു പറഞ്ഞു വിളിച്ചു കാണിച്ചും  കാണാന്‍ കഴിയാത്തവരോടൊക്കെ ആ മനോഹാരിതയെ കുറിച്ചു പറഞ്ഞും ഞാനും കുറച്ചു ദിവസം അവളെ പ്രണയിച്ചു ....
പ്രകൃതിയെ സുന്ദരിയായി കാണുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം തിരിച്ചറിഞ്ഞു .....

ഇന്നലെ വൈകിട്ട് അവസാനമായി കൊന്നപ്പൂക്കളെ ഒന്ന് കാണാന്‍ ആഗ്രഹിച്ചു ....വിഷു കഴിഞ്ഞാല്‍ പിന്നെ അവരെ  ഇത്രയും സുന്ദരികളായി കാണാന്‍ പറ്റില്ലല്ലോ .......പക്ഷേ നിരാശയായിരുന്നു ഫലം ...ഒരു കൊന്നപ്പൂവിനെ 
പോലും കാണാന്‍ കഴിഞ്ഞില്ല ....കൊന്ന മരങ്ങളൊക്കെ തിരുപ്പതിക്ക് പോയെന്നു തോന്നുന്നു ....എല്ലാവരും  പൂക്കളെയൊക്കെ കളഞ്ഞു നില്‍ക്കുകയാണ് ....അവിടെയെങ്ങും കൊന്നമരം നിന്നു എന്ന ഓര്‍മ പോലും 
അവശേഷിപ്പിക്കാതെ .....

തിരികെ വീടെത്തുന്നത് വരെ കൊന്നപ്പൂക്കള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരെ കണ്ടു ...ഒട്ടിച്ചു വച്ച പ്രൈസ് ടാഗുകള്‍ ഇല്ലാതെ തോന്നിയ വിലയ്ക്ക് വില്പന നടത്തുന്നവര്‍ ....ഒരു സന്ധ്യക്ക്‌ വേണ്ടി മാത്രം കച്ചവടക്കാരായി മാറിയവര്‍ ....കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ 
മുത്തശ്ശിമാര്‍ വരെയുണ്ട് അക്കൂട്ടത്തില്‍ ....ചോദിക്കുന്ന കാശ് കൊടുത്ത് അത് വാങ്ങിക്കൊണ്ട് പോകാന്‍ആള്‍ക്കാരുമുണ്ട് .....
പണ്ട് പറമ്പില്‍ നിന്നവള്‍  ...
ഇന്ന് റോഡില്‍ നില്‍ക്കുന്നവള്‍ ...
നാളെ ഓര്‍മകളില്‍  മാത്രം വിടരാന്‍ പോകുന്നവള്‍ ....
കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ കൊന്നപ്പൂക്കളും പ്ലാസ്റ്റിക് പൂക്കളായി 
പുനര്‍ജനിക്കുമായിരിക്കണം ......

വിശേഷങ്ങള്‍ വരുമ്പോള്‍ മാത്രം ആവശ്യക്കാരെ ഓര്‍ത്തെടുക്കുന്നവരാണല്ലോ നമ്മള്‍ ...
ഇന്നത്തോടെ കൊന്ന പൂക്കളുടെ ആവശ്യം കഴിഞ്ഞു ...ഇനി അടുത്ത മേട ചൂടില്‍ കണിയൊരുക്കാന്‍ നേരം ഒരു വിഷു പാച്ചില്‍ നടത്തിയാല്‍ മതിയല്ലോ .അവള്‍ ഓടിയിങ്ങു പൂജാമുറിയിലെത്തിക്കോളും ......
കണിയൊക്കെ ഭംഗിയാക്കി കൈനീട്ടവും തന്നു രാത്രിയാകുമ്പോള്‍ തൊടിയിലെ ചവറുകൂനയ്ക്കരികില്‍ അവള്‍ ഉണങ്ങിയുറങ്ങിക്കോളും ......
ആരോടും പരിഭവം പറയാതെ ...... 

അടുത്ത മേടപ്പുലരിക്കു കണിയാകുവാന്‍ കൊന്നപ്പൂവേ നീ വരുമോ ....??????

Wednesday, 24 December 2014

ഓർമ്മകൾ എന്നും മധുരിക്കട്ടെ ......!!


ഓർമ്മകൾ എന്നും മധുരിക്കട്ടെ ......!!



                                                                                                                                                          കുറെ വർഷങ്ങൾക്കു മുൻപാണ് ...ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം .
അന്നൊരു മലയാളം ക്ലാസ്സിൽ വച്ചാണ് ഞാൻ രണ്ടു കാര്യങ്ങൾ  ആദ്യമായി മനസ്സിലാക്കുന്നത് .

1 . എനിക്ക് അസൂയ എന്ന വികാരം ഉണ്ട് 
2. മനസ്സ് വച്ചാൽ ആ അസൂയ മാറാനുള്ള മരുന്നും എന്റെ കൈയിലുണ്ട് .

അന്ന് എന്റെ ക്ലാസ്സിൽ ഒരു സുന്ദരി കുട്ടിയുണ്ടായിരുന്നു ..പേര് ഗോപിക ..ഒത്തിരി കഴിവുകളുള്ള  ഒരു നല്ല കുട്ടി ..

അവൾ നന്നായി പഠിക്കും .ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയാണ് ....
നല്ല മനോഹരമായി പാടും ...
അതിനെക്കാൾ മനോഹരമായി പുഞ്ചിരിക്കും .....

അന്നാണ് അവൾക്കു  മറ്റൊരു കഴിവ് കൂടി ഉണ്ടെന്നു ഞാനറിയുന്നത് ......

അവൾ കവിതകൾ എഴുതും ......

എഴുതിയ കവിത അവൾ ക്ലാസ്സിൽ പാടി കേൾപ്പിച്ചു ..എല്ലാവർക്കും  ഇഷ്ടമായി ...എനിക്കും .....അപ്പോൾ എനിക്കും സന്തോഷം തോന്നി ...എനിക്ക് നല്ല കഴിവുള്ള ഒരു കൂട്ടുകാരി ഉണ്ടല്ലോ എന്നോർത്തുള്ള  സന്തോഷം .....

ക്ലാസ്സ്‌ കഴിഞ്ഞു ...വീടെത്തി ...നേരം രാത്രിയായി ......അപ്പോഴാണ് അസൂയയുടെ രംഗ പ്രവേശം ...നേരെ കണ്ണാടിയുടെ മുൻപിലേക്ക്  വച്ചു പിടിച്ചു ...

ഞാനങ്ങു എന്നോട് തന്നെ സംസാരിക്കാൻ തുടങ്ങി ....

ഞാനും ഒരു വിധം നന്നായൊക്കെ  പഠിക്കും ..ഒന്നാം സ്ഥാനം അല്ലെങ്കിലും ഇന്ന് വരെ അഞ്ചിൽ കൂടുതൽ സ്ഥാനം വാങ്ങിയ ചരിത്രം ഇല്ല ...
അത്യാവശ്യം പാടും ....
നന്നായിട്ട് പുഞ്ചിരിക്കേം ചെയ്യും ......

പക്ഷേ കവിതകൾ എഴുതില്ലല്ലോ .......ഗോപിക എഴുതുമല്ലോ ....ഒരു നേർത്ത അസൂയ ഉള്ളിലെവിടെയോ തല ഉയർത്തുന്നുണ്ടോ ....????
ഒരു പേപ്പറും പെൻസിലുമായി ഞാനും എഴുതാൻ പുറപ്പെട്ടു .....

ചാക്യാരെ തോല്പ്പിക്കാനിറങ്ങിയ  ഒരു നമ്പ്യാര് കുട്ടിയായി ഞാനും മാറി ....
പരീക്ഷണങ്ങൾ വെറുതെയായില്ല ...

അവളുടെ ദേവി സ്തുതിയുടെ ചുവടു പിടിച്ചു ഞാനും എഴുതി ....

എന്റെ എഴുത്ത് പരമ്പര ദൈവങ്ങളേ കാത്തോളണേ ....

പിറ്റെ ദിവസത്തെ മലയാളം ക്ലാസ്സ്‌ എനിക്ക് സ്വന്തം ...ആദ്യ കവിത ഞാനങ്ങു വച്ചു കാച്ചി ....

"കൊന്ന പൂത്തു ഞാനുണർന്നു നിന്നെ കണി കണ്ടു കൃഷ്ണാ ...."

സംഗതി ഏറ്റു ...അങ്ങനെ ഞാനും ഒരു കവയിത്രി ആയി മാറി .
പക്ഷേ ആ വർഷം തന്നെ എനിക്ക് സ്കൂൾ മാറേണ്ടുന്ന ഒരു സാഹചര്യമുണ്ടായി ...

പുതിയ സ്കൂളിലേക്ക് വന്നതോടെ ആ അസൂയ എന്നിൽ നിന്നും ഞാൻ പോലുമറിയാതെ എങ്ങൊട്ടെക്കൊ പറന്നു പോയി .

ആ സ്കൂളിലെ മലയാളം ക്ലാസ്സുകളിലെ ഹോംവർക്കുകളൊക്കെ കാവ്യാത്മകമായി എഴുതുന്ന ഞാൻ മലയാളം അധ്യാപികമാരുടെ പ്രിയങ്കരിയായി മാറി .

ഏഴാം  ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ മാഗസിനിൽ ഒരു ലേഖനം എഴുതിക്കൊണ്ട് വീണ്ടും ഒരു സാഹിത്യ ജീവിതം ആരംഭിച്ചു ...

നോട്ട് ബുക്കുകളിലും ,പാഠപുസ്തകങ്ങളിലും , പേപ്പറുകളിലും ഞാൻ കോറിയിട്ട വാക്കുകൾ കഥകളായും കവിതകളായും , ലേഖനങ്ങളായും  മാറി ...
എന്റെ അക്ഷരങ്ങൾക്ക് പ്രോത്സാഹനവുമായി ലതിക ടീച്ചർ ,ഷീജ ടീച്ചർ എന്നീ  അധ്യാപികമാർ എന്നും കൂടെയുണ്ടായിരുന്നു ..ഓരോ മത്സരങ്ങളിലും അവർ എന്നെ പങ്കെടുപ്പിച്ചു ...അവരുടെയൊക്കെ പ്രതീക്ഷകൾ കാത്തു സൂക്ഷിക്കാൻ എനിക്ക് സാധിച്ചു ...

എന്റെ സൃഷ്ടികളിലെ  പോരായ്മകൾ കണ്ടെത്തി , അവയെല്ലാം വളരെ മനോഹരമാണെന്ന് പറഞ്ഞു എന്നിലെ  എഴുത്തുകാരിയെ വളർത്തിയെടുത്ത സാബിറ ,ഷഫാന ,വൈഷ്ണവി  ,ചന്ദ്രു , സൗമ്യ , ഗംഗ ടീച്ചർ ,പ്രീത ടീച്ചർ ,രെഷ്മി ടീച്ചർ ,ശ്രീകുമാർ സർ ,ശ്രീ ,ആതി ,സിന്ധു ചേച്ചി .......അങ്ങനെ കുറച്ചു നല്ല മനുഷ്യർ ...

ആദ്യമായി ഒരു എഴുത്തുകാരിയാകണമെന്ന ആഗ്രഹം എന്നിൽ ഉണർത്തിയ ഗോപിക ...

ആദ്യമായി എനിക്ക് ബ്ലോഗ്‌ തുടങ്ങി തന്നു എന്റെ എഴുത്തിനു പുതിയ വഴികൾ തുറന്നു തന്ന എന്റെ ആത്മഭാഗം അമൃത ....

എനിക്ക് വേണ്ടി മാത്രം ഫേസ്ബുക്കിൽ ഒരു പേജ് തുടങ്ങി തന്ന അനാമിക ....

എല്ലാത്തിനും മേലെ എനിക്ക് അനുഗ്രഹങ്ങളുമായി  എന്നും എന്നെ നയിക്കുന്ന ആ ശക്തിക്ക് ......


ഒരായിരം നന്ദി ........................

ഒരു പുതുവർഷപ്പുലരിയിലേക്ക്  വീണ്ടുമിതാ യാത്ര തുടങ്ങുകയാണ് .....അനുഗ്രഹങ്ങളും ,പ്രാർഥനകളും , വിമർശനങ്ങളും ഏറ്റു  വാങ്ങി എന്നവസാനിക്കുമെന്നു അറിയാതെ ഞാനും ഈ യാത്രയിൽ പങ്കു ചേരുന്നു .............