Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, 20 December 2021

ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

 ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

                        --------------------------------------------------------------------------------------

ജനലഴികളിലേക്കു മുഖം ചേർത്തു അന്നാമ്മ മഴത്തുള്ളികളെ ചുംബിച്ചു .മണ്ണിന്റെ മണം അന്നമ്മയുടെ നാസാരന്ദ്രങ്ങളിലേക്കു പടർന്നു കയറി , ആ മഴയും മണ്ണിന്റെ മണവും അന്നമ്മയെ ജോണിച്ചന്റെ ഓർമകളിലേക്ക് യാത്രയാക്കി . ഒരു മഴക്കാലത്താണ് ജോണിച്ചന്റെ കൈയും പിടിച്ചു മാളിയേക്കൽ തറവാടിലേക്ക് കയറി വന്നത് .ജോണിച്ചന്റെ ആദ്യ ഭാര്യ എന്തോ ദീനം വന്നു ചത്തു പോയ ഒഴിവിലേക്ക് രണ്ടാനപ്പാണ് അന്നമ്മയെ പിടിച്ചു കൊടുത്തത് .അന്നമ്മയ്ക്കും , അന്നമ്മയുടെ അമ്മച്ചിക്കും ആദ്യം ജോണിയോട് എതിർപ്പ് ആയിരുന്നെങ്കിലും ജോണിയുടെ കരവലയത്തിൽ  അന്നമ്മ സുരക്ഷിതത്വം അനുഭവിക്കുന്നു എന്ന തിരിച്ചറിവിൽ ഇരുവർക്കും ജോണി പ്രിയങ്കരനായി മാറി. ജോണിയുടെ ആദ്യ ഭാര്യയുടെ മകനായ ആറുവയസുകാരൻ ജിമ്മിക്ക് അന്നാമ്മച്ചിയെ ജീവനായിരുന്നു , അന്നമ്മയ്ക്കും അങ്ങിനെ തന്നെ .ജീവിതം മനോഹരമായ തീരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു .അന്നമ്മയ്ക്കും ജോണിക്കും ജിമ്മിയെ കൂടി ചേർത്തു മക്കൾ നാലായി. രണ്ടു പെണ്ണും രണ്ടാണും .എല്ലാവരെയും കുടുംബങ്ങളാക്കി വാർധക്യ ജീവിത്തത്തിലേക്കു കടക്കവേ ആണ് ജോണിക്കു ദൈവവിളി വന്നതും അന്നമ്മ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് പറിച്ചു നട്ടതും.

ജിമ്മിയെ മൂവർക്കും വലിയ പിടുത്തമില്ലായിരുന്നു എങ്കിലും ജോണിച്ചനെ പേടിച്ചു ആരും അവനോടു മുഖം കറുപ്പിക്കാറില്ലായിരുന്നു , മലവെള്ള പാച്ചിലിലിൽ വീടും കൂടും നഷ്ടപ്പെട്ട ഒരു അനാഥ പെങ്കൊച്ചിനെ ജിമ്മി മിന്നു കെട്ടിയതോടെ അവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും അവനെ ഓരോന്ന് പറയാൻ തുടങ്ങി , ജോണിച്ചനെ വിഷമിപ്പിക്കാതിരിക്കാൻ ഒന്നും കണ്ടില്ലെന്നു വച്ച് നടന്ന ജിമ്മിയോടു അന്നമ്മയ്ക്കു ഒരു പടി വാത്സല്യം കൂടുതലാണ് ,എന്നും ...!

ജോണിച്ചൻ പോയതോടെ എല്ലാവരും ചേർന്ന് ജിമ്മിയെയും പുറത്താക്കി , മൂവർ സംഘം കണക്കു പറഞ്ഞപ്പോൾ വർഷത്തിൽ നാല് മാസം വീതം അന്നമ്മച്ചി പങ്കുവയ്ക്കപ്പെട്ടു, ജോണിച്ചനെ  ഒന്ന് കാണാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുമ്പോഴെല്ലാം ഇടവഴിയിൽ അപ്പന്റെ തനിപ്പകർപ്പായ ജിമ്മിയുടെ തലവെട്ടം തെളിഞ്ഞു കാണാറുണ്ട് ,അത് കൊണ്ട് മാത്രം ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി അന്നമ്മച്ചിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ലൂക്കയും കുടുംബവും ഞായറാഴ്ച്ച പള്ളിക്കു പോകുന്ന സമയം നോക്കി ജിമ്മി വരാറുണ്ട്, അമ്മച്ചിക്ക് ഇഷ്ടപ്പെട്ട പാലപ്പവും സ്റ്റൂവും  കൊണ്ട്..വാരി കഴിപ്പിച്ചു അന്നമ്മച്ചിയുടെ വയറും മനസ്സും നിറയുന്നത് നോക്കി അവനിരിക്കുന്നതു കാണുമ്പോൾ അന്നമ്മച്ചിക്ക് ജോണിച്ചൻ മരിച്ചിട്ടില്ലെന്ന് തോന്നും ...ആ വൃദ്ധ അവനെ വാരിപ്പുണർന്നു ഒരുപാട് കരയും , പഴയ കഥകളൊക്കെ അവനോടു പറഞ്ഞു സ്വയം സന്തോഷിക്കും ...

വെള്ളിയിഴകൾ സമൃദ്ധിയുടെ അടയാളമാണെന്നു അന്നമ്മയുടെ കുട്ടി നര നോക്കി ജോണിച്ചൻ പറയാറുണ്ടായിരുന്നു. പ്രായമായപ്പോൾ വെള്ളിയിഴകൾ  എല്ലാവർക്കും ബാധ്യത ആണെന്ന് അനുഭവത്തിലൂടെ അന്നമ്മച്ചി പഠിച്ചു. പങ്കുവയ്ക്കലും ബാധ്യത ആണെന്ന് പെൺമക്കൾക്ക് തോന്നിയതോടെ മാളിയേക്കൽ തറവാടിന്റെ ഉടമസ്ഥനായി അന്നമ്മച്ചിയുടെ രക്ഷാകർത്താവ് .മാളിയേക്കൽ തറവാടെന്ന പേര് ആരുമിപ്പോൾ പറയാറില്ല , ലൂക്കയുടെ വീട്. അന്നമ്മച്ചിയും അങ്ങിനെ പറഞ്ഞു പഠിച്ചിരിക്കുന്നു .

തനിച്ചാവുക എന്തെന്ന് തിരിച്ചറിയുന്നത് മറുപാതി നഷ്ടമാകുമ്പോൾ ആണത്രേ, ആ ഒഴിവു ഒരു വലിയ വിടവായി അവസാന ശ്വാസം വരെയും കൂടെ കാണും.ഇരുട്ടിലെ ദീർഘനിശ്വാസങ്ങൾക്കും തേങ്ങലുകൾക്കും ആ മറുപാതിയുടെ മണം ആയിരിക്കും , മരണം കാത്തു കിടക്കുന്ന ജീവനുകൾക്കു ആകെയുള്ള ആശ്വാസമാണ് ആ മണം .


ആദ്യത്തെ ആണ്ട് നാടടക്കം വിളിച്ചു കൂട്ടി മക്കൾ കെങ്കേമമാക്കി. ജിമ്മി മാത്രം അപ്പന്റെ കുഴിമാടത്തിൽ അന്നമ്മച്ചിയേയും കൂട്ടി പോയി വൈകും വരെ കാവലിരുന്നു ഓർമ്മകൾ അയവിറക്കി. ആണ്ടുകളൊന്നും ഓർക്കാൻ അന്നമ്മച്ചിക്കിപ്പോൾ കഴിയുന്നില്ല .ആണ്ട് നാലായെന്നും പള്ളിയിൽ പോയി അപ്പനെ കണ്ടെന്നും എന്നോ ഒരിക്കൽ ജിമ്മി പറഞ്ഞ ഓർമ മാത്രം അന്നമ്മച്ചിയുടെ മനസ്സിൽ എവിടെയോ ഉടക്കി കിടന്നു .
മനുഷ്യ വാസമുള്ള വീടാണിതെന്നു തോന്നാറേ ഇല്ല. ലൂക്ക തന്നെ എന്നേ മറന്നിരിക്കുന്നു.അമ്മച്ചി എന്ന ആദ്യത്തെ കൺമണിയുടെ വിളി കേൾക്കാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും ലൂക്ക അതറിയാറേ ഇല്ല.അമ്മച്ചിയെ നോക്കാനുള്ള ബാധ്യത ലൂക്കയ്ക് ആണെന്ന് പറഞ്ഞു റബേക്കയും മരിയയും ചേർന്നാണ് ഒരു ദിവസം അന്നമ്മയെ കൊണ്ട് ലൂക്കയുടെ വീട്ടിലാക്കിയത് . പിന്നീടങ്ങോട്ട് പെണ്മക്കളുമില്ല ,മകനുമില്ല ...

 മനസ്സ് വിചാരിക്കുന്നിടത്തു കൈയും കാലും എത്താറില്ല , എത്ര ദിവസം കൂടുമ്പോൾ ആണ് കുളിക്കുന്നതെന്നു പോലും ഓർമയില്ല ,വാതിലിനിടയിലൂടെ കടന്നു വരുന്ന ആഹാരം നിറച്ച പാത്രങ്ങൾ ആണ് ഇപ്പോൾ വിരുന്നുകാർ. രാത്രികളിൽ എപ്പോഴോ ലൂക്ക വന്നു വാതിൽ തുറന്നു അന്നമ്മച്ചിക്കു ജീവനുണ്ടെന്നു ഉറപ്പു വരുത്തി പോകാറുണ്ട്. മനുഷ്യരുടെ സംസാരങ്ങൾക്കും കുഞ്ഞുങ്ങളുടെ ചിരികൾക്കുമായി ഇടയ്ക്കൊക്കെ ആ വാതിൽ പകുതി തുറന്നു അന്നമ്മച്ചി കാതോർക്കാറുണ്ട്. വാർദ്ധക്യവും ,വൈധവ്യവും ഒന്നിച്ചു പിടികൂടുമ്പോൾ നൊന്തു പെറ്റ മക്കളൊക്കെ അന്യരാകും. നിറങ്ങളൊക്കെ പിന്നെ മനസ്സിലേക്കൊതുങ്ങി മരണം കാത്തു കഴിയും .വളർത്തുമക്കൾ ഒന്നുകിൽ വാലാട്ടി നായ്ക്കളോ അല്ലെങ്കിൽ വന്യമൃഗങ്ങളോ ആകാറാണ് പതിവ് .ജിമ്മി പക്ഷെ ഇത് രണ്ടുമല്ല , ജോണിച്ചനാണവൻ, വാത്സല്യത്തിന്റെയും, കരുതലിന്റെയും നിറകുടമാണവൻ .ജിമ്മി വരുമ്പോൾ ആണ് ലോകം ഉണ്ടെന്നും ഇന്നൊരു ഞായറാഴ്ച ആണെന്നും ആ വൃദ്ധ തിരിച്ചറിയുന്നത് .

ആ ഞായറാഴ്ച്ച അപ്പന്റെ ആണ്ട് കൂടിയായിരുന്നു എന്ന് ജിമ്മി പറയുമ്പോൾ അന്നമ്മച്ചിക്കെന്തോ സന്തോഷം തോന്നി .അപ്പന് പ്രിയപ്പെട്ട പോത്ത് വരട്ടിയതും കരിമീൻ പൊള്ളിച്ചതും താറാവ് ഉലർത്തിയതും കള്ളൊഴിച്ചുണ്ടാക്കിയ അപ്പവും , ബിരിയാണിയും ചേർത്തു ഒരു വലിയ വിഭവ സമൃദ്ധമായ തീൻമേശ തന്നെ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിൽ ജിമ്മി അന്നമ്മയ്ക്കായി ഒരുക്കി. കഴിഞ്ഞ ദിവസങ്ങളിൽ  മുറിയിലേക്ക് വിരുന്നുകാർ എത്തിനോക്കാൻ മറന്നത് കാരണം അന്നമ്മയ്ക്കു അന്ന് നല്ല വിശപ്പ് തോന്നിയിരുന്നു.ലൂക്ക കുടുംബസമേതം ഭാര്യയുടെ അനിയത്തിയുടെ കൊച്ചിന് മാമോദീസ ചടങ്ങിന് പോയേക്കുന്ന കാരണം അന്ന് പതിവിലും കൂടുതൽ നേരം ജിമ്മി അന്നമ്മയോടൊപ്പം ഇരുന്നു.അവരുടെ വെള്ളിയിഴകളിൽ തലോടിയും ,ആ കവിൾത്തടങ്ങളിൽ അരുമയായി മുത്തം വച്ചും ആ മകൻ അന്നമ്മയ്ക്കു പരമാനന്ദമേകി.അന്നമ്മ ഉറങ്ങി എന്ന് ഉറപ്പു വന്ന ശേഷം ജിമ്മി തിരികെ യാത്രയായി .

പുലർച്ചെ എവിടെയോ കോഴി കൂവുന്ന ശബ്ദം കേട്ടാണ് അന്നാമ്മ കണ്ണ് തുറന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിലുണ്ട് ജോണിച്ചൻ.
"എന്നതാടി അന്നാമ്മേ , നിനക്കൊന്നു കുളിച്ചു സുന്ദരിയായി ഇരുന്നു കൂടെയോ ,കണ്മഷി ഒന്നും എഴുതാതെ കണ്ണൊക്കെ കുഴിഞ്ഞു പോയല്ലോടി, പോയി കുളിച്ചു സുന്ദരിയായി വാടി അന്നാമ്മേ ..." അതും പറഞ്ഞു ജോണിച്ചൻ വഷളൻ ചിരി ചിരിച്ചു , ജോണിച്ചൻ അങ്ങനെ ചിരിച്ച പുലരികളിലാണ് ലൂക്കയും , മരിയയും ,റബേക്കയും പിറന്നത്. അത് ഓർത്തതും അന്നമ്മയ്ക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അന്നമ്മയുടെ തേങ്ങലുകൾ മാത്രം കേട്ട് പരിചയിച്ച ആ ചുവരുകൾക്ക് അവരുടെ ചിരിയുടെ മണികിലുക്കം ഒരു പുതിയ അനുഭൂതി ആയിരുന്നു.

ഓർമകൾക്ക് വല്ലാത്ത ശക്തിയാണ് , മരണക്കിടക്കയിലേക്കു വലിച്ചെറിയാനും , ജീവിതത്തിലേക്ക് തിരികെ വിളിക്കാനും ഓർമ്മകൾ തന്നെ ധാരാളം .അന്നമ്മയ്ക്കെന്തോ പുതിയ ഉന്മേഷം കിട്ടിയ പോലെ.അവർ കട്ടിലിനടിയിൽ നിന്നും തകരപ്പെട്ടി വലിച്ചു നീക്കിയെടുത്തു ,ജോണിച്ചന്റെ ഓർമകളുറങ്ങുന്ന ആ പെട്ടി അന്നമ്മ തുറന്നു .ചുവപ്പിൽ വെള്ള പൂക്കളുള്ള ഫുൾ വായൽ സാരി..ആദ്യമായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരി.പ്രായം വീണ്ടും എൺപത്തിയൊന്നിൽ നിന്നും പതിനെട്ടിലേക്കു പോയ പോലെ .

പെട്ടെന്ന് തന്നെ അന്നമ്മ  കുളിച്ചു സുന്ദരിയായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരിയുമുടുത്തു കണ്മഷിയും എഴുതി ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലുള്ള മുറിയിലെ പൊടിപിടിച്ചു മാറാല കെട്ടിയ  കണ്ണാടിയിലേക്കു നോക്കി ..ആ മാറാല കെട്ടിനിടയിലൂടെ അന്നാമ്മ തന്റെ മുഖം വർഷങ്ങൾക്കു ശേഷം ഒന്ന് കൂടി കണ്ടു . പിന്നെ ഒരു നേർത്ത ചിരിയോടെ,നാണത്തോടെ അന്നമ്മ കട്ടിലിലേക്ക് നോക്കി, ജോണിച്ചൻ ഒരു വശം ചരിഞ്ഞു തന്നെ നോക്കി വഷളൻ ചിരി ചിരിക്കുന്നുണ്ട്. അന്നമ്മ ജോണിച്ചനരികിലേക്ക് കിടന്നു ..അയാളുടെ കരവലയത്തിൽ മിഴികൾ കൂമ്പി ഒരു താമരയിതൾ പോലെ ....

ലൂക്കയും കുടുംബവും തിരിച്ചെത്തുമ്പോഴേക്കും പിറ്റേ ദിവസം രാത്രി ആയിരുന്നു , താനറിയാതെ ജിമ്മി ഞായറാഴ്ചകളിൽ വരുന്നത് അയാൾക്കറിയാമായിരുന്നു. താനില്ലാത്ത ദിവസങ്ങളിൽ ജിമ്മി അമ്മച്ചിയെ നോക്കാറുണ്ടെന്ന ഉറപ്പിന്മേലാകണം അന്നമ്മയുടെ മുറിയിലേക്കുള്ള രാത്രി നോട്ടത്തിനു ലൂക്കയ്ക്കു താല്പര്യം തോന്നിയില്ല. ലൂക്കയ്ക്കെന്തോ അന്നമ്മയെ തീരെ ഇഷ്ടമല്ല , അപ്പന്റെ മകനായ ജിമ്മിച്ചനോട് കാണിക്കുന്ന വാത്സല്യം അന്നമ്മയ്ക്കു തന്നോടില്ലെന്ന തോന്നലാകണം അതിനു കാരണം , കാരണങ്ങളും കാര്യങ്ങളും നികത്താൻ മിന്നു കെട്ടലോടെ ലൂക്ക മറന്നു പോയിരിക്കുന്നു , അതോടൊപ്പം മനപ്പൂർവം അയാൾ അന്നമ്മച്ചിയെ മറക്കുകയായിരുന്നു. രണ്ടാം നിലയിലെ തെക്കേ അറ്റത്തെ മുറിയിലേക്ക് നോക്കി ഒരു ദീർഘ നിശ്വാസവും നൽകി ലൂക്ക തിരിഞ്ഞു നടന്നു .
**********
പതിവ് തെറ്റിച്ചു കൊണ്ട് വാതിൽക്കൽ നിൽക്കുന്ന ജിമ്മിയെ കണ്ടതും ലൂക്കയ്ക്ക് വല്ലാതെ ദേഷ്യം തോന്നി .ലൂക്ക എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അയാളെ തട്ടി മാറ്റി ജിമ്മി രണ്ടാം നിലയിലെ മുറിയിലേക്ക് ഓടി .പടപടാ മിടിക്കുന്ന ഹൃദയത്തോടെ അവൻ ആ വാതിൽ തുറന്നു . ചുവപ്പിൽ വെള്ള പൂക്കളുള്ള സാരിയും ചുറ്റി ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്ന അന്നമ്മയെ അവൻ തൊട്ടു നോക്കി, പിന്നെ ഒരു ഞെട്ടലോടെ നിലവിളിയോടെ അവൻ രണ്ടടി പുറകിലേക്ക് നീങ്ങി .തണുത്തു മരവിച്ച അന്നമ്മച്ചിയേയും കോരിയെടുത്ത് ജിമ്മി പടികളിറങ്ങുന്നതു കണ്ട ലൂക്ക തളർന്നു മരവിച്ചു തറയിലേക്ക് വീണു .അന്നമ്മച്ചിയേയും കൊണ്ട് ജിമ്മി തനിക്കരികിലേക്കു നിറകണ്ണുകളോടെ നടന്നടുക്കുന്നതു കണ്ട ജോണിച്ചന്റെ മരിച്ച ഹൃദയം ഉറക്കെ തേങ്ങി , ആ കണ്ണുനീർത്തുള്ളികൾ മഴയായി അന്നമ്മച്ചിയേയും ജിമ്മിയെയും നനയിച്ചു ...മണ്ണിന്റെ മണം..അന്നമ്മച്ചിക്കു കുളിരു കോരിയെന്നു തോന്നുന്നു,അവരുടെ വരണ്ട ചുണ്ടിൽ എവിടെ നിന്നോ ഒരു പുഞ്ചിരി വന്നു നിറഞ്ഞ പോലെ...

Bismitha@njangandhialla

Tuesday, 23 October 2018

ഞാനും ഒരു # Me Too

ഞാനും ഒരു  # Me Too




"അതെ , ഞാൻ ഒരു ഇരയാണ് ..പീഡിപ്പിക്കപ്പെട്ടവൾ ആണ് ...മുറിവേറ്റതും , നഷ്ടം സംഭവിച്ചതും എനിക്കാണ് ....അത് കൊണ്ട് ...?"

അഭിരാമി ചോദ്യഭാവത്തിൽ തനിക്കു നേരെ ഇരിക്കുന്ന മുഖങ്ങളിലേക്കു നോക്കി ...ആരും ഒന്നും മിണ്ടുന്നില്ല ....എല്ലാവരും തന്നെ  തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ് ...

"എന്തെ ...? ചോദ്യങ്ങളൊന്നും ബാക്കിയില്ലേ ആർക്കും ? ഇങ്ങനെയല്ലായിരുന്നല്ലോ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ വരെ ? എന്റെ ഫേസ്ബുക്കും , വാട്സ്ആപ്പും എന്ന് വേണ്ട എല്ലാ സോഷ്യൽ മീഡിയയുടെ ചുമരുകളിലും  ട്രോള്ളിയും , പുലഭ്യം പറഞ്ഞും നടന്ന നിങ്ങടെയൊക്കെ വായിലിപ്പോൾ നാക്കില്ലേ .....?
അല്ല , അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ....എന്താ നിങ്ങൾക്കൊക്കെ വേണ്ടത് ? നിങ്ങൾക്കു അറിയേണ്ടതൊക്ക ഞാൻ പറഞ്ഞു തരാം , പക്ഷെ ചോദ്യങ്ങളും സംശയങ്ങളും ഇന്ന് കൊണ്ട് തീർത്തോളണം ....ഇന്നത്തേക്ക് ശേഷം  - "അഭിരാമി ....പീഡനത്തിനിരയാക്കപ്പെട്ടവൾ എന്ന നിലയ്ക്ക് കുട്ടിക്ക് എന്താണ് പറയാനുള്ളതെന്നു ചോദിച്ചു ഒരുത്തനെയും എന്റെ മുന്നിൽ കണ്ടു പോകരുത് ..."

വീണ്ടും നിശബ്ദയായി അവൾ മുന്നിലിരിക്കുന്നവരെ നോക്കി ....ഇത്തവണ ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ചോദ്യം അവൾക്കു നേരെ ഉയർന്നു ...

"ഇത്രയും നാൾ നിശ്ശബ്ദയായിരുന്ന അഭിരാമിക്ക് പെട്ടെന്നെന്തേ വാ തുറക്കാൻ തോന്നി ? ഒരു ഹാഷ് ടാഗ് കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നുവോ ? "

അഭിരാമിയുടെ മുഖത്തു പുച്ഛം ...

"അതെ , ഒരു ഹാഷ് ടാഗ് കിട്ടാൻ കാത്തിരിക്കുകയായിരുന്നു .അത് കൊണ്ട് ?"

ചോദ്യകർത്താവിന്റെ വായിൽ നിന്നും പുറത്തേക്കുന്തി വന്ന അടുത്ത ചോദ്യം അഭിരാമി കൈകൾ ഉയർത്തി തടഞ്ഞു ....

"തനിക്കറിയോ ..., എനിക്കെന്താണ് സംഭവിച്ചത് എന്ന് ? ഈ ഇരിക്കുന്നവരിൽ ആരെങ്കിലും വന്നു ഒന്ന് അന്വേഷിച്ചോ , നിനക്കെന്തു സഹായമാണ് ഞങ്ങൾ ചെയേണ്ടത് എന്ന് ?ആരും ഒന്നും അന്വേഷിച്ചില്ല , പകരം ഇര എന്ന പേര് നൽകി ആദരിച്ചു ....

ഈശ്വരനും മുകളിൽ ഞാൻ പ്രതിഷ്‌ഠിച്ച എന്റെ പ്രിയപ്പെട്ട ഗുരുനാഥനിൽ നിന്നും എനിക്കുണ്ടായ ഏറ്റവും മോശമായ അനുഭവം മറ്റാരോടും പറയാൻ കഴിയാതെ വിങ്ങിയ എന്റെ മനസ്സിന്റെ നൊമ്പരങ്ങൾ നിങ്ങൾ ആരെങ്കിലും അറിഞ്ഞിരുന്നോ ? 
ഒന്ന് വാ തുറന്നതിനു  നാട്ടിലാകെ പ്രചരിച്ച   സ്വന്തം മകളുടെ അശ്‌ളീല  വീഡിയോ കണ്ടു കൂട്ട ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിനെ നിങ്ങൾ ഓർക്കുന്നുണ്ടോ ?അവിടം കൊണ്ട് അവസാനിച്ചോ എന്തെങ്കിലും ? 

കോടതിയിലെ ചോദ്യ വേളകളിൽ ഒരു വേശ്യയായി ഞാൻ മുദ്രകുത്തപെട്ടപ്പോൾ നിങ്ങളൊക്കെ തന്നെ അല്ലെ അത് ആഘോഷമാക്കിയത് ?അന്ന് മുതൽ ഇന്നോളം ഒരു രാത്രിയുടെ വില പറഞ്ഞു എന്നെ തേടിയെത്തുന്ന ആൾക്കാരുടെ എണ്ണം നിങ്ങൾക്കറിയാമോ ?

നാട്ടുകാർക്ക് മുന്നിൽ തല ഉയർത്തിപ്പിടിക്കാൻ കഴിയാതെ , ബന്ധുക്കളുടെ തുണയില്ലാതെ ,ഇരുട്ടിനേക്കാൾ വെളിച്ചത്തിനെ ഭയന്ന് ജീവിച്ച ഒരു പെണ്ണിന്റെ വേദന നിങ്ങൾക്കാർക്കും മനസിലാകില്ല ,അത് മനസ്സിലാക്കണമെങ്കിൽ നിങ്ങളുടെ അമ്മയ്ക്കോ , മക്കൾക്കോ സഹോദരിമാർക്കോ ഇത് പോലൊരു ഗതി വരണം ....."

"ഞങ്ങൾ എന്ത് ചെയ്യണം എന്നാണ് മിസ് .അഭിരാമി പറയുന്നത് ?"

"വാ തുറക്കുന്ന പെണ്ണിനെ ഇരയായല്ല , വേദന അനുഭവിക്കുന്ന ഒരു മനുഷ്യനായി കാണണം , അവളെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതെ കൂടെ നിൽക്കണം ......ഹമ് ...അതൊക്കെ സ്വപ്നങ്ങളിൽ മാത്രം നടക്കുന്ന കാര്യമാ സുഹൃത്തേ ,,,,,,നിങ്ങൾ മീഡിയ എന്നും സെൻസേഷൻസ്ന്റെ പുറകെയാണല്ലോ ......റേറ്റിംഗ് കൂട്ടാൻ നടക്കുന്ന നിങ്ങളോടൊന്നും ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ....

ചോദ്യ ശരങ്ങൾ മതിയായി എങ്കിൽ ഞാൻ പോകുന്നു  . ഞാനും ഒരു #ME TOO ആണ് ...എനിക്കെല്ലാം ഇല്ലാതാക്കിയ ആരാധ്യ പുരുഷൻ  ഇന്നും സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു ....അയാൾ  ജീവിക്കട്ടെ അല്ലെ ,...."
അഭിരാമി പറഞ്ഞു മതിയാക്കി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
അവളുടെ  മുഖത്തേക്ക് തുരു തുരാ ഫ്ലാഷുകൾ മിന്നി മറഞ്ഞു ....


                                                 *****************************    

കാറിലിരിക്കുമ്പോൾ അവൾ തീർത്തും സന്തോഷവതിയാണെന്നു സുധിക്ക്   തോന്നി ..

" അഭി ....നീ നല്ല സന്തോഷത്തിലാണല്ലോ ,എന്താ കാര്യം ?"

" അതെ സുധി , വളരെ സന്തോഷമുണ്ട് ...ഒരുപാട് നാളായി മനസ്സിൽ കിടന്ന വിങ്ങലുകളാണ് ഇന്ന് പുറത്തു വന്നത്  , അതിനു കാരണമായത് നീയാണ് ..അച്ഛനും അമ്മയും നഷ്ടപ്പെട്ടു , ആത്മഹത്യാ ശ്രമവും പരാജയപ്പെട്ടു  അഭയാശ്രമത്തിൽ കഴിഞ്ഞ എനിക്ക് നീ തന്ന ആത്മ ബലം ചെറുതൊന്നുമല്ല ......നീ തന്ന ധൈര്യമാണ് ഇന്നും എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നത്...." 

അവളുടെ കൈകളെ തന്റെ കൈക്കുള്ളിലേക്കു ചേർത്തു പിടിച്ചു കൊണ്ട് സുധി ചോദിച്ചു , 
 "ആ ധൈര്യത്തിന്റെ തണലിൽ ഇനിയുള്ള ജീവിതം കൂടി തനിക്കു ജീവിച്ചു കൂടെ?" 

അഭിരാമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...

."ഇതിനു ഞാൻ എന്ത് മറുപടിയാ പറയുക ....ഒരു പുരുഷന്റെ കൈ പിടിക്കുമ്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ ഉള്ള ധൈര്യം ഒരു പെണ്ണിന് നൽകുന്നത് അവളുടെ പരിശുദ്ധിയാണ് ....ആ പരിശുദ്ധി എനിക്കിന്നില്ല സുധി ..ഒരു നിമിഷം കൊണ്ട് തനിച്ചായിപ്പോയ എനിക്ക് ജീവിക്കാനുള്ള ധൈര്യം സുധി തന്നില്ലേ ,അത് മതി എനിക്ക് ...അതിൽ കൂടുതലൊന്നും സ്വീകരിക്കാനും മാത്രം യോഗ്യതയൊന്നും എനിക്കില്ല ...."

സുധി ഒന്ന് പുഞ്ചിരിച്ചു ....

"അഭി , പരിശുദ്ധി ശരീരത്തിനല്ല , മനസ്സിനാണ് വേണ്ടത് ...അത് നിനക്ക് ആവോളമുണ്ട് ...അതെ എനിക്കും വേണ്ടു....."

അഭിരാമി എന്തെങ്കിലും പറയുന്നതിന് മുൻപേ സുധി അവളെ തന്റെ കരവലയത്തിൽ ഒതുക്കി ...

സുധിയുടെ ഉള്ളിലെരിയുന്ന അഗ്നിപർവ്വതത്തിന്റെ ചൂടറിയാതെ , ആ തോളിൽ ചാഞ്ഞു കിടക്കുമ്പോൾ താൻ തനിച്ചല്ലെന്ന തിരിച്ചറിവിൽ അവളുടെ ചുണ്ടിലും അറിയാതെ ഒത്തു പുഞ്ചിരി വിടർന്നു ....


                                                 *****************************    

ഇനി വധുവിന്റെ ഒപ്പ്.....

വിറയ്ക്കുന്ന കരങ്ങളോടെ അവൾ പുതിയ ജീവിതത്തിനു ഒപ്പ് വയ്ച്ചു .സുധിയുടെ കയ്യും പിടിച്ചു നടക്കുമ്പോൾ ഒരു വല്ലാത്ത സുരക്ഷിതത്വം അനുഭവപ്പെടുന്ന പോലെ അവൾക്കു തോന്നി  ...

" നമ്മൾ എങ്ങോട്ടേക്കാ സുധി പോകുന്നത് ?"

" ആഹാ....നല്ല ചോദ്യം , കല്യാണം കഴിഞ്ഞാൽ പെണ്ണിനേയും കൊണ്ട് സാധാരണ എങ്ങോട്ടേക്കാ പോകാറ് എന്ന് പോലും നിനക്കറിയത്തില്ലേ ?"

" സുധിയുടെ അച്ഛനും അമ്മയുമൊക്കെ എന്നെ അംഗീകരിക്കുമോ ? " 

'"അമ്മ അംഗീകരിക്കും , പെങ്ങളും അംഗീകരിക്കും ....അച്ഛൻ എന്തായാലും അംഗീകരിക്കില്ല .."

"അപ്പോൾ നമ്മളെന്തു ചെയ്യും ?"

"ഒന്നും ചെയ്യില്ല , എന്റെ ഭാര്യയായി , എന്റെ വീട്ടിലെ മരുമകളായി , എന്റെ പെങ്ങളുടെ ഏട്ടത്തിയമ്മയായി , എന്റെ കൊച്ചുങ്ങളുടെ അമ്മയായി , അങ്ങനെ അങ്ങനെ ആ വീട്ടിൽ നീ ജീവിക്കും .."

"..കൊഞ്ചാതെ വന്നു വണ്ടിയിൽ കയറെടി പെണ്ണെ.....അമ്മയവിടെ നില വിളക്കും കൊളുത്തി കാത്തു നിൽക്കുവാ ...."

ഒന്നും മനസ്സിലാകാതെ മനസ്സിലൊരായിരം ചോദ്യങ്ങളും , ഒരു കെട്ടു സംഘർഷങ്ങളുമായി അവൾ കാറിലേക്ക് കയറി ....


                                                 *****************************    

മുറ്റം നിറയെ മുല്ലച്ചെടികൾ നട്ടു പിടിപ്പിച്ച പരമ്പരാഗത നാലുകെട്ട് രീതിയിൽ നിർമിതമായ ഇരുനില വീടിനു മുന്നിൽ വണ്ടി നിന്നു...

"ഇറങ്ങു അഭി ...ഇനി മുതൽ ഇതാണ് നിന്റെ വീട് ..."

സുധിയുടെ  കരം ഗ്രഹിച്ചു അവൾ തന്റെ വലത്തെ പാദം നിലത്തൂന്നി ...അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ച് പൂമുഖത്തേക്കു നടന്നു .....
കൈയിൽ നിലവിളക്കുമായി നിറ പുഞ്ചിരിയോടെ ഒരമ്മ ...അരികിൽ സുധിയുടെ പെങ്ങൾ ......അതിനും പുറകിലായി നിൽക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു ഭയം തോന്നി .......

അത് മനസ്സിലാക്കിയെന്നോണം സുധി പറഞ്ഞു .."പേടിക്കേണ്ട , അച്ഛനൊന്നും പറയില്ല ....ഞാൻ പരിചയപ്പെടുത്തിത്തരാം ..."

" വിളക്ക് വാങ്ങു മോളെ .....സന്തോഷത്തോടെ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു  കയറിവാ... "   - സുധിയുടെ അമ്മയാണ് ...അവൾ നിലവിളക്കും വാങ്ങി വലതു കാൽ പടിയിലേക്കു വച്ചു....

"സുധി ....ഇവളി വീട്ടിൽ കയറിയാൽ ഞാൻ ഇവിടുന്നു ഇറങ്ങും ...."

അഭിരാമി ഞെട്ടിത്തരിച്ചു ആ ശബ്ദത്തിനുടമയെ നോക്കി ....

യാതൊരു ഭാവഭേദവുമില്ലാതെ സുധി അച്ഛനെ നോക്കി , പിന്നെ അഭിരാമിയോടായ് പറഞ്ഞു

 "അഭി ....ഇതാണ് എന്റെ അച്ഛൻ ...പ്രൊഫെസ്സർ ഗോപിനാഥൻ നായർ ..നീ കേട്ടിട്ടുണ്ടായിരിക്കും , കണ്ടിട്ടുമുണ്ടായിരിക്കും ....നിന്നെയും പഠിപ്പിച്ചിട്ടുണ്ടല്ലോ അല്ലെ ......"

അഭിരാമിയുടെ കണ്ണുകളിൽ നിന്നും കുടുകുടാ കണ്ണീർ ഉതിർന്നു വീണു 
.....അവൾ തളർന്നു താഴെ വീണേക്കുമോ എന്ന് സുധിക്ക് ഭയം തോന്നി ...

സുധിയുടെ 'അമ്മ അവളുടെ ചുമലിൽ  കൈകൾ വച്ചു , " മോള്  ഇതൊന്നും കേൾക്കണ്ട ,  വിളക്ക് കൊണ്ട് പൂജാമുറിയിൽ വയ്ക്കു ...."

അഭിരാമിക്ക് പക്ഷെ ഒരടി പോലും നടക്കാൻ കഴിഞ്ഞില്ല ...

"ഡാ സുധി ....ഇവളെ ഇപ്പോൾ ഇവിടുന്നു ഇറക്കി വിട്ടോളണം , അല്ലെങ്കിൽ അവളെയും കൊണ്ട് നീ ഇവിടുന്നു ഇറങ്ങിക്കോളണം ....അമ്മയും മക്കളും ചേർന്ന് എന്നെ തോൽപ്പിക്കാനുള്ള ശ്രമമാണോ ?- ഗോപിനാഥൻ ദേഷ്യം കൊണ്ട് വിറച്ചു ...

" ഇവിടെ ആർക്കും ആരെയും തോൽപ്പിക്കണ്ട , സുധിയും അഭിരാമിയും ഇവിടെ ജീവിക്കും , കൂടെ ഞാനും എന്റെ മോളും കാണും ...ഞങ്ങൾ ആരും  ഇവിടുന്നു ഇറങ്ങില്ല ...ഗോപിയേട്ടന്  അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇറങ്ങിപ്പോകാം ....." 

സുധിയുടെ അമ്മയുടെ ഉറച്ച തീരുമാനം കേട്ട് ശെരിക്കും ഞെട്ടിയത്  അഭിരാമിയായിരുന്നു ......അഭിയുടെ കൈയിൽ നിന്നും നിലവിളക്കു വാങ്ങി സുധി പൂജാമുറിയിൽ കൊണ്ട് വച്ചു ..തിരികെയെത്തി അവളുടെ കൈ പിടിച്ചു അച്ഛന് മുന്നിലായി നിന്നു കൊണ്ട് അവൻ പറഞ്ഞു ......

"ജീവിതത്തിൽ ഞാൻ ഒരു പെണ്ണിനേയും ഇതേ വരെ സ്നേഹിച്ചിട്ടില്ല ,പക്ഷെ  ഈ നിമിഷം മുതൽ അഭിരാമി എന്റെ പെണ്ണാണ് .ഈ മകന് ഇനിയെന്നും ഒരു പെണ്ണ് മതി ........മരണം വരെയും അതിനു മാറ്റമുണ്ടാകില്ല ......അച്ഛന്റെ തെറ്റ് തിരുത്താനുള്ളതല്ല മകന്റെ ജീവിതം ....ചെയ്തത് തെറ്റാണെന്നു ബോധ്യം വരുന്ന നാളിൽ മാത്രം ഇവളെ മരുമകളായി അംഗീകരിച്ചാൽ മതി ......ഇവൾ ഇവിടെ തന്നെ കാണും ...."

അഭിരാമിയെയും ചേർത്തു പിടിച്ചു സുധി മുറിയിലേക്ക് നടന്നു ...
അമ്മയും പെങ്ങളും തങ്ങളുടെ കാര്യങ്ങളിലേക്ക് വ്യാപൃതരായി ....
ഭൂമി പിളർന്നു താഴേക്കു പോയെങ്കിലെന്നു ആഗ്രഹിച്ചു പരിസരബോധം നഷ്ടപ്പെട്ടവനെപ്പോലെ ഗോപിനാഥൻ നായർ തറയിലേക്കിരുന്നു ....ആശ്വാസത്തിനായി ഒരു കരമെങ്കിലും തന്റെ നേരെ നീണ്ടെങ്കിൽ എന്ന് അയാൾ വെറുതെ വ്യാമോഹിച്ചു ....


                                                 *****************************    

"സുധി .....ഞാൻ.....എന്നോട് എങ്ങിനെ  ...."

സുധി അവളുടെ വായ പൊത്തി ...നെറ്റിയിൽ തലോടി ....ഒരച്ഛന്റെ വാത്സല്യത്തോടെ , ഒരു കാമുകന്റെ പ്രണയാതുരമായ ഹൃദയത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു ......പിന്നെ അവളുടെ കാതിൽ പതിയെ മൊഴിഞ്ഞു ...

"ഇതാണ് ശരി ......മധുരതരമായ ഏറ്റവും വലിയ ശരി ....
"


                                                 *****************************    
ശുഭം 

Wednesday, 7 February 2018

ഒരു വസന്തത്തിന്റെ മധുരവും തേടി ......!!!



( എഴുത്തൊക്കെ വഴിമറന്നു പോയ പോലെ ....ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ....എന്നിട്ടും എന്തിനോ വേണ്ടി തിളയ്ക്കുന്ന എന്റെ സ്വന്തം സാമ്പാർ ...... )

ഒരു വസന്തത്തിന്റെ മധുരവും തേടി ......!!!


പ്രിയപ്പെട്ട രാമനാഥൻ മാഷിന് ,

                                 തീർത്തും രണ്ടു ധ്രുവങ്ങളിലാണ് ഞങ്ങളിപ്പോൾ . ഒരു കിടക്കയ്ക്കു ഇരുവശവും വ്യക്തമായി അതിരു ചേർത്തു മുറിച്ചെടുക്കുമ്പോൾ മാത്രം പരസ്പരം മുഖത്തേയ്ക്കു നോക്കുന്ന രണ്ടു അപരിചിതർ ,,,അതാണിപ്പോൾ മരിയയും സിറിയക്കും . 

ഒരു വ്യാഴവട്ടത്തിനൊടുവിൽ പുറം ലോകം കാണുമ്പോൾ തോന്നുന്ന ഒരു സുഖമില്ലേ ....ആ സുഖം എനിക്കും വേണം മാഷെ ....കാലം ഒരുപാടായി ,ഇങ്ങനെ മുറിവുകളൊട്ടിച്ചു തുന്നി ചേർത്തു ,മനസ്സുകൾ കൊണ്ട് മതിലുകൾ തീർത്ത് ഒരു ജീവിതം തള്ളി നീക്കാൻ തുടങ്ങിയിട്ട് ...... ഇനിയും വയ്യ ..... 

ഓരോ ദിവസവും പുലരുമ്പോൾ ഇന്നെങ്കിലും ഞാൻ മരിച്ചു പോയിരുന്നെങ്കിൽ ദൈവമേ ...എന്ന് പ്രാർത്ഥിക്കേണ്ടി വരുന്ന ഗതികേടിനോട് എനിക്കിപ്പോൾ പുച്ഛമാണ് ....ഞാനാണ് ഈ വഴി തിരഞ്ഞെടുത്തത് ....അവസാനിപ്പിക്കണോ , അതോ തുടരണോ എന്ന് തീരുമാനിക്കേണ്ടതും ഞാൻ തന്നെയല്ലേ ......

എനിക്ക് വേണ്ടതും , എനിക്ക് കിട്ടാത്തതും സ്നേഹമാണ് മാഷേ ....സിറിയക്കിന്റെ സ്നേഹത്തിനു വേണ്ടി എന്റെ ഹൃദയം എത്ര കൊതിക്കുന്നുണ്ടെന്നോ ....ആ സ്നേഹത്തിനു വേണ്ടിയാണ് മാഷെ ഞാൻ എന്റെ ചാച്ചനെയും അമ്മച്ചിയേയും തള്ളിപ്പറഞ്ഞത് .....കൊടുക്കുന്നതിന്റെ പകുതി പോലും സ്നേഹം തിരിച്ചു കിട്ടില്ലെന്ന്‌ വളരെ വൈകിയാണ്  ഞാൻ തിരിച്ചറിഞ്ഞത് ..അതൊരു പരാജയം തന്നെയാണ് ...പക്ഷേ സ്നേഹമല്ലേ....തൂക്കി നോക്കി കൊടുക്കാൻ പറ്റില്ലല്ലോ ....കൊടുത്താൽ കൊടുത്ത് പോയതാണ് ...

രാവിലെ ഉറക്കമെണീറ്റു സിറിയക്കിന്റെ മൂർദ്ധാവിൽ എനിക്കൊന്നു ചുംബിക്കണം ...പ്രണയത്തോടെ ..ആ ചുംബനത്തിന്റെ അനുഭൂതിയിൽ കണ്ണുകൾ തുറന്നു  സിറിയക് എന്നെ നോക്കണം ..
ഞാൻ ചായയുമായി ചെല്ലുമ്പോൾ പുഞ്ചിരിയോടെ ചായ വാങ്ങി കുടിച്ചു കൊണ്ട് ഇന്നത്തെ കാര്യപരിപാടികളെ കുറിച്ച് പരസ്പരം സംസാരിക്കണം ....
ഓഫീസിൽ പോകാനിറങ്ങുമ്പോൾ ഷർട്ടിന്റെ ബട്ടൻസ് ഇട്ടു കൊടുത്ത് സിറിയക്കിനെ സഹായിക്കണം ,,,അപ്പോൾ സ്നേഹത്തോടെ സിറിയക് എന്നെ വാരിപ്പുണരണം ...
പ്രഭാത ഭക്ഷണം കഴിക്കാതെ പോകുന്ന സിറിയക്കിനെ പിടിച്ചു നിർത്തി നിർബന്ധിച്ചു ഒരു വായെങ്കിലും കഴിപ്പിക്കണം ...
സിറിയക്കിനു ഇഷ്ടമുള്ള കറികളൊക്കെ വച്ച് വാഴയിലയിൽ പൊതിഞ്ഞു ഉച്ച ഭക്ഷണം കൊടുത്തയക്കണം...

പോകുമ്പോൾ യാത്ര പറയണം ....
"തിരികെ വരുമ്പോൾ  നിനക്കെന്തെലും വാങ്ങണോ   മരിയ...?" എന്ന് ചോദിക്കണം ....
വൈകിട്ട് ചൂട് പിടിച്ച തലയുമായി വന്നു കയറുന്ന സിറിയകിന് ചായയും ഇഷ്ടപ്പെട്ട ഉള്ളിവടയും ഉണ്ടാക്കി കൊടുക്കണം ....
ഒപ്പം ഓഫീസിലെ വിശേഷങ്ങളും മറ്റും സംസാരിക്കണം ....
സിറിയക്കിനോട് ഒരുമിച്ചിരുന്നു ടെലിവിഷൻ കാണണം .....
ഒപ്പമിരുന്നു വിളമ്പിക്കൊടുത്തു അത്താഴം കഴിക്കണം ....
ഒടുവിൽ ആ മാറോടു ചേർന്ന് ചൂടേറ്റു സുഖമായി ഉറങ്ങണം ...... 

ഇതൊന്നും ആഗ്രഹങ്ങളല്ല മാഷെ ....എന്റെ ജീവിതമായിരുന്നു ....ഇങ്ങനെയായിരുന്നു ഞാനും ,എന്റെ സിറിയക്കും .
ദാമ്പത്യത്തിന്റെ തുടക്കത്തിൽ കണ്ട  ആ സിറിയക്കിനെ ഒരിക്കലെങ്കിലും , ഒരു ദിവസത്തേക്കെങ്കിലും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു ....ആ ഒരു ദിവസത്തിന്റെ ഓർമയിൽ ഒരായുഷ്കാലം മുഴുവനും ഞാൻ ഒരു അടിമയെപ്പോലെ ജീവിച്ചേനെ ....
ഇല്ല മാഷെ ,,ഇത്രയും വർഷമായി കിട്ടാത്തത് ഇനി എപ്പോൾ കിട്ടാനാ ....??? ആഗ്രഹിക്കുമ്പോൾ കിട്ടാത്തത് പിന്നീടെപ്പോൾ കിട്ടിയാലും മനുഷ്യന് അതിനോട് തോന്നുന്ന ഒരേ ഒരു വികാരം വെറുപ്പ് മാത്രമായിരിക്കും  ...അതാണിപ്പോൾ സിറിയക്കിനോടും തോന്നുന്നത് ..

അടിമ ....അത് തന്നെയായിരുന്നു ഞാൻ ...സമയാസമയം ഭക്ഷണമുണ്ടാക്കാനും , വസ്ത്രം നനയ്ക്കാനും , വീടുപണി നോക്കാനും  വേണ്ടി മാത്രം ശമ്പളമില്ലാതെ ജോലി ചെയ്യാൻ ഭാര്യ എന്ന ലേബലിൽ നിയമിക്കപ്പെട്ട അടിമ ...."മരിയാ....നീയെന്റെ ഭാഗ്യമാണ് "എന്ന് പറഞ്ഞിരുന്ന സിറിയക്കിനു എന്ന് മുതൽക്കാണ്  ഞാനൊരു ഭ്രാന്തിയാണെന്നു തോന്നിത്തുടങ്ങിയത് എന്ന്  എനിക്ക് അറിയില്ല .

സിറിയക്കിനു ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രമാണ് എനിക്ക് കിട്ടിയ ജോലി ഞാൻ വേണ്ടെന്നു വച്ചത്...
സിറിയക്കിന്റെ ഇഷ്ടത്തിനാണ് ഞാൻ ഉണരുന്നതും , ഉറങ്ങുന്നതും ,ഉടുക്കുന്നതും ,ഉണ്ണുന്നതും .....
എന്റെ ഇഷ്ടങ്ങൾ ഞാൻ മറന്നു കളഞ്ഞതും സിറിയക്കിനു വേണ്ടിയാണ് ....
പക്ഷെ ഞാൻ സിറിയക്കിനു വേണ്ടി എന്നെ മറക്കുമ്പോൾ സിറിയക്ക് എന്നെ തന്നെ മറക്കുകയാണെന്നു തിറിച്ചറിയാൻ ഞാൻ വൈകിപ്പോയി ....

സിറിയക്കിന്റെ നശിച്ച കുടി ....രണ്ടാം വിവാഹ വാർഷിക രാത്രിയിലെ ആ സംഭവമായിരുന്നു മാഷെ എല്ലാത്തിനും കാരണം ....കുടിച്ചു മദോന്മത്തനായ ഭർത്താവിനെ സാക്ഷി നിർത്തി കൂട്ടുകാർ എനിക്ക് നൽകിയ മനോഹര സമ്മാനം ,ഒരു പെണ്ണായി  ജനിച്ചതിൽ ഞാൻ എന്നെ തന്നെ വെറുത്തു പോയ നിമിഷങ്ങൾ ...സ്വന്തം ശരീരം ഒരു എച്ചിൽ കൂനയാണെന്നു തിരിച്ചറിഞ്ഞു കത്തിക്കാൻ തുടങ്ങിയ എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നത് സിറിയക്ക് ആയിരുന്നു ....പക്ഷെ എപ്പോഴോ എവിടെയോ വച്ച് എന്നിലുള്ള  വിശ്വാസം  സിറിയക്കിനു നഷ്ടമാകുകയായിരുന്നു .....

അത് കൊണ്ടാണ് എന്റെ ആനി മോളുടെ മുഖത്തു നോക്കി " എന്നെ പോലെയല്ല ...അപ്പോൾ ഇവൾ ആനന്ദിനെ പോലെയാണോ , ശ്രീജിത്തിനെ പോലെയാണോ  അതോ ജോസഫ്‌നെ പോലെയാണോ .... " എന്ന് ചോദിക്കാനുള്ള ധൈര്യം സിറിയക്കിനുണ്ടായത് .....അവിടെ തീർന്നു മാഷേ എല്ലാം .....ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാൽ അതൊരു അവസരമല്ലഎന്നും ,അത് തന്റെ ഉത്തരവാദിത്ത്വം ആണ് എന്നും തിരിച്ചറിയാൻ കഴിവില്ലാതെ പോയ കുറെ ചങ്ങാതിമാർക്കു വേണ്ടിയാണ് സിറിയക്ക് എന്നെ മറന്നത് ....
എന്റെ ദുർബലതയെ അവസരമാക്കി നീനയിലും , മെറീനയിലും , സുജയിലും തുടങ്ങി ഒടുവിൽ പേരറിയാത്ത ഏതോ ഒരു അവസരത്തിൽ സുഖം തേടി അലയുന്ന സിറിയക്കിനെ എനിക്കിനി വേണ്ട .....ഇതെന്റെ ഉറച്ച തീരുമാനമാണ് .....6 വയസ്സ് ഒരു ചെറിയ പ്രായമൊന്നുമല്ല ,,,ആനി മോൾക്ക് കാര്യം പറഞ്ഞാൽ മനസിലാകും ....ഭയമാണ് മാഷേ ....ഒടുവിൽ കറങ്ങി തിരിഞ്ഞു സിറിയക്ക് എന്റെ ആനി മോളെയും ............അത് കൊണ്ടാണ് മാഷെ .......എല്ലാം പിന്നിൽ ഉപേക്ഷിച്ചു എന്റെ ആനി മോൾക്ക് വേണ്ടി ജീവിക്കണം ......അതിനു വേണ്ടിയാണ് മാഷെ .....മാഷ് എന്റെ കൂടെ ഉണ്ടാകണം .....ഉണ്ടാകും എന്ന വിശ്വാസത്തിൽ നിർത്തട്ടെ ,

മാഷിന്റെ സ്വന്തം ,
മരിയ(സ്വപ്നങ്ങളുടെ കൂട്ടുകാരി )

ഒന്ന് കൂടി വായിച്ചു നോക്കിയ ശേഷം അവൾ ആ കത്ത് കവറിൽ ഇട്ടു ഒട്ടിച്ചു ..രാമനാഥൻ മാഷിന്റെ അഡ്രസ് വ്യക്തമായി എഴുതിയ ശേഷം ഭദ്രമായി അവളതു ബാഗിലേക്കു വച്ചു.....

**********************************************************************

ബെഡ്ഷീറ് വലിച്ചു മാറ്റി സിറിയക്ക്  ബെഡിൽ നിന്നും എഴുന്നേറ്റു..
"എടി വീണേ ...മണി 9 :00 ആയി ...എണീക്കെടി....പോകേണ്ടേ...നീ വേഗം ഇറങ്ങു,,, ..നിന്നെയും കൊണ്ട് ആക്കിയിട്ടു വേണം എനിക്ക് പോകാൻ ..നാളെ വിവാഹ വാർഷികമാ....
അവൾക്കെന്നായേലും വാങ്ങേണ്ടായോ ......"

ഷീറ്റും വാരിപുതച്ചു ബെഡിൽ നിന്നും എഴുന്നേറ്റു വീണ സക്കറിയയെ നോക്കി വശ്യമായൊന്നു പുഞ്ചിരിച്ചു ...."ഓഓഓ ....പിന്നേ,,,,എന്തൊരു ഭാര്യാ സ്നേഹമാ അച്ചായന് ....പറയുന്ന കേട്ടാ തോന്നും  സ്വർണക്കട്ടി കൊടുക്കാൻ പോവാണെന്നു ...ഭാര്യേടെ പേര് എന്താണ് എന്ന് പോലും നേരെ അറിയില്ല ...പിന്നാ സമ്മാനം ....ഒന്ന് പോ അച്ചായാ ...." വീണ പുച്ഛിച്ചു തള്ളി ....

സക്കറിയയുടെ ഹൃദയത്തിലെവിടെയോ ഒരു തിരയിളക്കം .....ഭാര്യയുടെ പേര് ....മരിയ,,ഇല്ല മറന്നിട്ടില്ല.....നീണ്ട 10 വർഷത്തെ വ്യർത്ഥമായ ,(അതോ സ്വയം അർത്ഥ ശൂന്യമാക്കിയതോ ....?) ജീവിതത്തിന്റെ വാർഷികം നാളെ കൊണ്ടാടണം .....മതിയായി ....ഇനിയും വയ്യ ഈ ചൂട് തേടിയുള്ള ഓട്ടം ..നഷ്ടപ്പെട്ടത് തനിക്കു മാത്രം അല്ലെ .....വീണയിൽ നിന്നും ഇറങ്ങിയോടുന്ന രാത്രികളിൽ എല്ലാം മരിയ ഒരു വേദനയായി ഉള്ളിൽ നിറയാൻ തുടങ്ങിയിരിക്കുന്നു ...അതെന്തു കൊണ്ടാണെന്നു മാത്രം അറിയില്ല ....

"അച്ചായോ .....ഞാനിന്നു പാതിരാത്രിക്ക് കാനഡായ്ക്കു പറക്കും....ഇനി ശ്രീയുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്കണം ...പിന്നേ ഞാൻ അച്ചായനെ ഓർക്കുക പോലുമില്ല കേട്ടോ ..."

സക്കറിയ ഓർമയിൽ നിന്നും ഉണർന്നു ..."വീണേ ,,,നീയും കൂടി പോയാൽ .....????"

"ഓ...പോയാൽ എന്താ ,,,അച്ചായന്  വേറെ വീണയെ കിട്ടുമല്ലോ ....ഇതൊക്കെ ഒരു ടൈം പാസ്സ് അല്ലെ അച്ചായാ ....വേണേൽ നാട്ടിൽ ലീവിന് തനിച്ചു വരുമ്പോൾ ഞാൻ അച്ചായനെ ഓർക്കാം ....".അവൾ പൊട്ടിച്ചിരിച്ചു .....

വീണയുടെ ചിരിയിൽ താൻ പോലുമറിയാതെ തന്റെ ഹൃദയം ചറപറാ മിടിക്കുന്നു ....സക്കറിയയുടെ മനസ്സ് വായിച്ചെന്ന പോലെ വീണയുടെ ബെഡ്ഷീറ്റ്  കൂട്ടിപ്പിടിച്ച കൈകൾ അയഞ്ഞു ....
മരിയയുടെ ഓർമ്മകൾ കൂടു വിട്ടകന്നു ...എവിടുന്നോ ഒരു ആവേശം വന്നു കയറിയ പോലെ .....സക്കറിയക്ക് ആത്മ നിയന്ത്രണം നഷ്ടപ്പെട്ടു ..

***********************************************************************

വീണയെയും യാത്രയാക്കി കാറോടിക്കവേ  സിറിയക്കിനു എന്തോ ഒരു നഷ്ടബോധം അനുഭവപ്പെട്ടു ...ശ്രീയുടെ അടുത്തേക്കാണ് അവൾ പോയിരിക്കുന്നത് ...ശ്രീജിത്തിന് അടുത്തേക്ക് ...അറിയില്ലായിരുന്നു ,ഇന്നലെ വരെ , വീണ ശ്രീജിത്തിന്റെ ഭാര്യയാണെന്ന് ....അറിഞ്ഞപ്പോൾ വീണയോടു വെറുപ്പൊന്നും തോന്നിയില്ല ...പക്ഷെ മരിയയോട് തെറ്റ് ചെയ്തു എന്ന തോന്നൽ ...ആ തെറ്റ് തിരുത്താനും വീണയോടു ശ്രീജിത്തിനെ കുറിച്ച് പറയാനുമാണ് അവൾക്കരികിലേക്കു പോയത് ...കഴിഞ്ഞില്ല ...വീണയ്ക്കു മുന്നിൽ മറ്റെല്ലാം മറന്നു പോയി ....ശ്രീജിത്തിന്റെ പാപത്തിന്റെ ഫലമായിരിക്കും വീണ ...പക്ഷെ തന്റെയോ ...?താൻ കാരണമല്ലേ മരിയക്ക് എല്ലാം നഷ്ടമായത് ...എല്ലാവരെയും ഉപേക്ഷിച്ചു തന്റെ കൈ പിടിച്ചു ഇറങ്ങിയ പെണ്ണിനെ സംരക്ഷിക്കാൻ കഴിയാതെ പോയ താനല്ല തെറ്റുകാരൻ ....? മരിയ തെറ്റ് ചെയ്യില്ല എന്നറിയാമായിരുന്നിട്ടും ,അവൾ  തെറ്റുകാരിയല്ല എന്ന് ഉറപ്പുണ്ടായിരുന്നിട്ടും താനെന്തേ അവളോട് ഇങ്ങനെ ....?

"പരസ്പരം ആസ്വദിച്ചു ജീവിക്കണം സിറിയക്കേ...സംശയത്തിന്റെ ഒരു നിഴൽ മതി ജീവിതം തകരാൻ ..അത് കൊണ്ട്  എപ്പോഴും ഹൃദയം തുറന്നു സംസാരിക്കണം ...അടിച്ചമർത്തലും പിടിച്ചു വയ്ക്കലുമല്ല ..പരസ്പരം ബഹുമാനിക്കലും ,വിട്ടു കൊടുക്കലുമാണ് സ്നേഹം ...നമുക്കെന്നും അങ്ങനെയായിരിക്കണം.നമുക്കൊരു കുഞ്ഞു ജനിക്കുമ്പോൾ നമ്മളവനു മാതൃകയാക്കണം .നമ്മളാണ് ഏറ്റവും നല്ല മാതാപിതാക്കൾ എന്ന് നമ്മുടെ കുഞ്ഞു പറയണം ...അതൊക്കെയല്ലേ ഈ ജീവിതം കൊണ്ട് നാം നേടിയെടുക്കേണ്ടത് ..."

മരിയയുടെ ഉൾക്കാഴ്ചയും ,പരിശ്രമവും താനായിട്ടു നശിപ്പിച്ചു കളഞ്ഞു ..ആനി മോളുടെ മുഖത്തു നോക്കി ആ നശിച്ച ചോദ്യം ചോദിച്ച നിമിഷം തങ്ങൾക്കിടയിലുണ്ടായിരുന്ന  എല്ലാം. എന്നെന്നേക്കുമായി അവസാനിച്ചു ....പിന്നേ മരിയയെ തോൽപ്പിക്കാനുള്ള ശ്രമമായിരുന്നു ...അവൾ ഇറങ്ങി പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്ന് കരുതിയാണ് പിന്നീടങ്ങോട്ട് കാട്ടിക്കൂട്ടിയതെല്ലാം ..പക്ഷെ ആരെയും ഒന്നുമറിയിക്കാതെ വെളിച്ചത്തിൽ അവൾ നല്ല ഭാര്യയും ,മരുമകളുമായി....ഇരുട്ടിൽ അതിരുകൾക്കപ്പുറം തേങ്ങി കരയുന്ന ഒരു രൂപമായി അലിഞ്ഞു തീർന്നു ... സിറിയക്കിനു  നെഞ്ചിൻ കൂടിൽ എന്തോ ഭാരമിരിക്കുന്ന പോലെ തോന്നി ....കാറിന്റെ ബ്രേക്കിലേക്ക്  കാലുകളമർന്നു .....

മാതാവേ .....നീയെന്നോട് പൊറുക്കണേ.....ഈ പാപി ചെയ്ത തെറ്റുകളൊക്കെ നീ മാപ്പാക്കി തരണേ .....ആ പഴയ സിറിയക്കായി ജീവിക്കാൻ എനിക്കൊരു അവസരം കൂടി തരണേ ...

അവസരം ....അതൊരുപാട് തന്നതല്ലേ സിറിയക്കെ ....പക്ഷെ അതൊക്കെയും നശിപ്പിച്ചു കളഞ്ഞത് നീ തന്നെയല്ലേ .......ഒന്നോ രണ്ടോ അല്ല...പത്തു വർഷങ്ങളാ നീ കളഞ്ഞത് ....ഒരു ദാമ്പത്യത്തിന്റെ വസന്തകാലമായിരുന്നു  നീ ചവറ്റു കുട്ടയിലേക്കു വലിച്ചെറിഞ്ഞത് ....നീയൊരു കൊള്ളരുതാത്തവൻ ആയിട്ട് പോലും എന്നെങ്കിലും ഒരു ദിവസം അംഗീകരിക്കപ്പെടുമെന്നു കരുതി എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ച മരിയയോട് , അവളുടെ ത്യാഗത്തിനോട് , അവളുടെ നിർമലമായ സ്നേഹത്തിനോട് പകരം വയ്ക്കാൻ കളങ്കപ്പെട്ട മനസ്സും , ചീഞ്ഞു നാറിയ ശരീരവും  അല്ലാതെ എന്തുണ്ട് നിന്റെയടുക്കൽ ....????? .....മരണത്തെക്കാൾ വലിയ ശിക്ഷയാണ് സിറിയക്കെ നിന്നെ കാത്തിരിക്കുന്നത് ....അത് നീയനുഭവിച്ചേ മതിയാകു .......

മാതാവേ .........

അരുത്...നീയെന്നെ അങ്ങനെ വിളിക്കരുത് , ഇടയന്റെ പ്രാർത്ഥനയ്ക്ക് മുൻപിൽ കാതുകൾ കൊട്ടിയടയ്ക്കാൻ അമ്മയ്ക്ക് കഴിയില്ല ....പക്ഷെ നിന്നോട് പൊറുക്കാനും  എനിക്കാവില്ല .....നിന്റെ ശിക്ഷ മരിയയുടെ അവകാശമാണ് ......അവളവിടെ കാത്തിരിക്കുന്നുണ്ടാകും ......ആ ശിക്ഷ  നീ ഇരന്നു വാങ്ങിയതാണ് .....വിളിക്കരുതെന്നെ.....വരില്ല ഞാൻ .”...

ദൈവത്തിനു പോലും വെറുക്കപ്പെട്ടവനാകേണ്ടി വന്ന ഈ ജീവിതം ഇനിയെന്തിനാണ് മാതാവേ ..........

മാതാവ് മറുപടിയൊന്നും പറഞ്ഞില്ല ...

**************************************************************

"മരിയാ ....."
"ആഹ്.....സിറിയക്ക് എത്തിയോ ...കാത്തിരിക്കുകയായിരുന്നു ഞാൻ ....എന്തെ ഇത്ര വൈകിയത് ...? "

" ചിലതൊക്കെ പിന്നിൽ ഉപേക്ഷിച്ചു വരാൻ അല്പം സമയം വേണ്ടി വന്നു മരിയ ....നിന്നോട് ഞാൻ ...."

"വേണ്ട സിറിയക്കെ ...ബാക്കി പറയണ്ട ....ആ ശബ്ദത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി ,സിറിയക്ക് എന്താ പറയാൻ ആഗ്രഹിക്കുന്നെ എന്ന് .....അതൊന്നും ഇനി വേണ്ട ......"

മരിയ ഒരു കവർ എടുത്തു സിറിയക്കിനു നേരെ നീട്ടി .
"എന്താ ഇത് ...?"

"വിവാഹ വാർഷിക സമ്മാനം ,,,കുറച്ചു വർഷമായി ഇതിനു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു .....ഇപ്പോഴാണ് അതിനുള്ള സമയവും ,സന്ദർഭവും ഒത്തു വന്നത് ...."
മരിയയുടെ വാക്കുകൾക്കു  വല്ലാത്ത മൂർച്ച ,ഇതുവരെ കണ്ടിട്ടില്ലാത്ത ആത്മ വിശ്വാസം ....

ഒരുൾക്കിടിലത്തോടെ സിറിയക് ആ കവർ തുറന്നു .....വിറയ്ക്കുന്ന കൈകളോടെ അയാളത് വായിച്ചു ....

" മരിയാ ....ഇത് ...."

"കൂടുതൽ ചർച്ചയ്‌ക്കോ ,ഇനിയൊരു ഒത്തു ചേരലിനോ എനിക്കാഗ്രഹമില്ല ...സിറിയക്കിന്റേതെന്നു എനിക്ക് ഉറപ്പുള്ള എന്റെ മകൾക്കു വേണ്ടി എനിക്ക് ജീവിക്കണം ....അതിനു സിറിയക്കിന്റെ ബന്ധങ്ങൾ എനിക്കൊരു തടസ്സമാകരുത്...എത്രയും വേഗം അതിൽ ഒരു ഒപ്പിട്ടു എല്ലാം അവസാനിപ്പിക്കണം ....എന്റെ മകളെ അല്ലാതെ മറ്റൊന്നും എനിക്ക് വേണ്ട ...അവളാണ് എനിക്കെല്ലാം ,,,അപ്പ എന്നൊരു ആൾ ഉണ്ട് എന്നല്ലാതെ ആ സ്നേഹം അവൾ അറിഞ്ഞിട്ടില്ല , ഇനി അറിയുകയും വേണ്ട ...ഇത് മരിയയുടെ ഉറച്ച തീരുമാനമാണ് ....."

"മരിയാ ....പ്ളീസ് ,കഴിഞ്ഞതെല്ലാം മറന്നു ഒരു പുതിയ തുടക്കത്തിന് എന്റെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട് ....ഞാൻ നിന്നോട് തെറ്റ് ചെയ്തിട്ടുണ്ട്  ,അത് തിരുത്താൻ എനിക്കൊരു അവസരം തന്നു കൂടെ ....."

"ആലോചിച്ചിരുന്നു ,,,,പലതവണ ,,,,പക്ഷെ ഇനി വേണ്ട ..എല്ലാത്തിനും ഒരു സമയമുണ്ട് , ആ സമയം കഴിഞ്ഞാൽ അത് ചീഞ്ഞു നാറും ,പിന്നെ സ്ഥാനം ചവറ്റു കൊട്ടയാണ്......നമ്മുടേതിലും അതാണ് അവസ്ഥ ....സിറിയക്കിനു സിറിയക്കിന്റ ഇഷ്ടം പോലെ ജീവിക്കാം  ...."

പാക്ക് ചെയ്തു തയാറാക്കി വച്ചിരുന്ന ബാഗുകളുമെടുത്തു ആനി മോളുടെ കൈ പിടിച്ചു മരിയ ആ വീടിന്റെ പടിയിറങ്ങി ...ആനി മോൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല ...അപ്പാ എന്നൊന്ന് വിളിച്ചതുമില്ല ....മരിയയുടെ കണ്ണുകൾ നിറഞ്ഞില്ല ,കാലുകൾ വിറച്ചില്ല ....പഴയതിലും കൂടുതൽ കരുത്തു നേടിയ പോലെ ,,,,,,,,

***************************************************************

എ സി യുടെ കുളിരിലും സിറിയക് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു ,,,,വിധി എന്താണെന്ന് ഉറപ്പാണ് ,,,,എന്നിട്ടും എവിടെയോ ഒരു നേർത്ത പ്രതീക്ഷ ....

"ആരാ സിറിയക്ക് ജെയിംസ് ....? ഡോക്ടർ വിളിക്കുന്നു ."

വിറയാർന്ന പദങ്ങളോടെ സിറിയക്ക് ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു .

"ഇരിക്കേടോ ...."

"എന്താണ് മനോജേ റിസൾട്ട് ....? സംശയിച്ചത് സത്യമാണോ ....? "

"സിറിയക്കിന്റെ സംശയം ശെരിയായിരുന്നു ....യു ആർ H.I.V പോസിറ്റീവ് ....."

ഒരു നിമിഷത്തേക്ക് അയാൾക്ക് ശ്വാസം നഷ്ടപ്പെട്ട പോലെ തോന്നി ...

"ബട്ട്  ഡോണ്ട് വറി സിറിയക്ക് ....ഇതൊക്കെ നമുക്ക് ചികിൽസിച്ചു ഭേദമാക്കാവുന്നതേ ഉള്ളു ..."

" വേണ്ട മനോജേ ...സംശയമായിരുന്നു ...അത് ഉറപ്പായി ...ചികിത്സയുടെയൊന്നും ആവശ്യമില്ല .ഇത് എന്റെ വിധിയാണ് ...ഞാൻ സ്വയം തിരഞ്ഞെടുത്തത് ...."

സിറിയക്ക് അവിടെ നിന്നും എഴുന്നേറ്റു നടന്നകന്നു ....
****************************************
"ഇവൾ സ്വന്തമാളുകളെ വെടിഞ്ഞു ഇവളുടെ ഭർത്താവിനോട് യോജിക്കപ്പെട്ടിരിക്കുന്നു .....ആകയാൽ ഇവൻ  ഇവളോട് ദയവുള്ളവനായിരിക്കണം ........ നീ നഗ്നനാണെങ്കിലും ഇവളെ നീ പുതപ്പിക്കണം ..നീ ഉണ്ടില്ലെങ്കിലും ഇവളെ ഊട്ടണം .. നമ്മുടെ കർത്താവായ യേശുമിശിഹായുടെ കൃപ നിന്നിലും ഞങ്ങളിലും എന്നുമുണ്ടാകട്ടെ ....ആമീൻ ......"

അലക്സിന്റെ  കൈയും പിടിച്ചു പള്ളിമേടയിൽ നിന്നും ഇറങ്ങി വരുന്ന സ്ത്രീ രൂപത്തെ സിറിയക്ക് അതിശയത്തോടെ നോക്കി ......താൻ മിന്നു കെട്ടുമ്പോൾ മരിയയുടെ മുഖത്തുണ്ടായിരുന്ന അതേ പ്രകാശവും , പുഞ്ചിരിയും .....അവൾ അയാൾക്കരികിലേക്കു നടന്നെത്തി .....കൊടുക്കാൻ ബാക്കി വച്ച സ്നേഹത്തിന്റെ പരകോടിയിൽ അയാൾ അവളെ കെട്ടിപ്പുണർന്നു ആ മൂർദ്ധാവിൽ ചുംബിച്ചു ....

"അപ്പായെ......"

" എന്റെ ആനി മോളെ ......അപ്പയുടെ പൊന്നു മോളെ ........നന്നായി വരും ...മാതാവ് എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ....."

ആനി മോളുടെ അരികിൽ നിൽക്കുന്ന മരിയയെ നോക്കി സിറിയക്ക് നന്ദിയോടെ പുഞ്ചിരിച്ചു ...

"മറന്നില്ലല്ലോ മരിയാ നീയെന്നെ , ഇത്രയേറെ വേദനിപ്പിച്ചിട്ടും ഈ അപ്പായെ വെറുക്കാൻ ആനി മോളെ പഠിപ്പിച്ചില്ലല്ലോ നീയ്...നന്ദിയുണ്ട് ,,,ഒരുപാട്  ....വരട്ടെ ....? "." 

ഒരു ദീർഘ നിശ്വാസം     ....

ആനിമോളെ യാത്രയാക്കി തിരിഞ്ഞു നടക്കവേ മരിയക്ക് താൻ ഒറ്റപ്പെട്ടു പോയൊരു തോന്നൽ അനുഭവപ്പെട്ടു ...ഇത്രയും നാൾ കൂടി ചേർത്തു വച്ച ധൈര്യം ഒക്കെ ചോർന്നു പോകുന്ന പോലെ ...പെട്ടെന്ന് ആരുമില്ലാതായ പോലെ ..

"മരിയാ .....നിന്നോളം ക്ഷമിക്കാനും സഹിക്കാനും കാത്തിരിക്കാനും എനിക്ക് കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാം ,,,ഇനിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള സമയവും നമുക്കില്ല ....എല്ലാം മറന്നു ഒരു പുതിയ ജീവിതം തുടങ്ങണമെന്ന് യാചിക്കാനല്ല ....നീയില്ലാതെ ഞാൻ അപൂർണനാണ് എന്ന തിരിച്ചറിവുള്ളതു കൊണ്ട് ചോദിക്കുകയാണ് ....വന്നൂടെ എന്നോടൊപ്പം ,അടിമയെപ്പോലെയല്ല , എന്റെ ഉടമയായി .,,,? ഇനിയുള്ള കാലം എന്നോടൊപ്പം  നിനക്ക് ജീവിച്ചൂടെ ....??? .

ആഗ്രഹമുണ്ട് സിറിയക്കെ ....പക്ഷെ വേണ്ട ....ഇപ്പോൾ ഞാൻ സന്തുഷ്ടയാണ് , സംതൃപ്തയാണ് ,,,,,നമ്മുടെ ബന്ധം ഒരു സൗഹൃദമായി മാത്രം അവസാനിക്കട്ടെ .....അതാണ് നല്ലത്...ഓർമ്മകൾ വേട്ടയാടാത്ത  സുഹൃത്തുക്കളായി നമുക്ക് ജീവിക്കാം ....

അതും പറഞ്ഞു കൊണ്ട് നടന്നകന്ന മരിയയെ നോക്കി നിൽക്കവേ സിറിയക്കിനു തോന്നി ....താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനെന്ന് .....നിർഭാഗ്യവാനായ ഭാഗ്യവാൻ ....

മാതാവേ ....."

"നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു മകനെ ,,,,,നിന്റെ പാപങ്ങൾ പൊറുത്തു തന്നിരിക്കുന്നു ...നിന്റെ പശ്ചാത്താപത്തെ സ്വീകരിച്ചിരിക്കുന്നു .....കാത്തിരിക്കൂ ....മരിയ വരും , നിന്നിലേക്ക്‌തന്നെ .......

പള്ളി മണി മുഴങ്ങി... വീണ്ടും ഒരു വസന്തത്തിന്റെ വിളിയൊച്ചയ്ക്കായ് കാതോർത്ത് കൊണ്ട് സിറിയക് നടന്നകന്നു ...



(ശുഭം )

                                                                                                                             ബിസ്മിത .ബി