Showing posts with label editorial. Show all posts
Showing posts with label editorial. Show all posts

Wednesday, 16 October 2019

പെണ്ണൊരുമ്പെട്ടാൽ .....

പെണ്ണൊരുമ്പെട്ടാൽ .....


പെണ്ണൊരുമ്പെട്ടാൽ കഴിയാത്തതു  എന്തുണ്ട് ? ബ്രഹ്മൻ ചേട്ടന് പോലും തടുക്കാൻ കഴിയില്ലല്ലോ അല്ലെ .സാത്താനെ ചതിയിലാക്കി ദൈവത്തിനെ തോൽപ്പിച്ച് മാമുനിമാരുടെ തപസ്സിളക്കി രാജ്യങ്ങളെ തമ്മിൽ അടിപ്പിച്ചു ഭൂമി  പോലും കത്തിച്ചു ചാരമാക്കാൻ ശേഷിയുണ്ട് "പെണ്ണൊരുമ്പെട്ടാൽ "
പുരുഷനേക്കാൾ വിദഗ്ധമായി തന്ത്രങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സ്ത്രീക്കുള്ള കഴിവ് അപാരമാണ് കേട്ടോ .

"ചരിത്രം കണ്ടതിൽ വച്ച് ഏറ്റവും തന്ത്രശാലിയായിരുന്നു ക്ലിയോപാട്ര.
എത്ര കിട്ടിയാലും തൃപ്തിവരാത്ത ധനമോഹം-ആര്‍ക്കും ശമിപ്പിക്കാന്‍ കഴിയാത്തതായിരുന്നു അവളുടെ കാമം. ഇത്രയേറെ സിദ്ധികളോടുകൂടിയ മറ്റൊരു സ്ത്രീ ലോകത്തില്‍ ഇന്നേവരെ പിറന്നിട്ടില്ല."
അത് ചരിത്രം .ഇത്രയൊക്കെ സിദ്ധികൾ ഇല്ലെങ്കിലും  ആ ചരിത്ര നായികയെ പോലും വെല്ലുന്ന തരത്തിൽ ആസൂത്രിതപരമായി  കൊലപാതക പരമ്പരകൾ നടത്താൻ കഴിവുള്ള സ്ത്രീകൾ വർത്തമാന കാലത്തിലും ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാണ് കൂടത്തായി കൊലപാതക പരമ്പരയുടെ സൂത്രധാര ജോളി ചേച്ചി .

ധൈര്യവും  ക്രൗര്യവും ക്ലിയോപാട്രയുടെ സഹജ സ്വഭാവമായിരുന്നു എന്നത് ചരിത്രമറിയുന്ന നഗ്ന സത്യം എങ്കിൽ ആരും തിരിച്ചറിയാത്ത ക്രൂരതയുടെയും ,സൗമ്യതയുടെ മുഖം മൂടിക്കുള്ളിൽ ഒളിപ്പിച്ച കുശാഗ്ര ബുദ്ധിയുടെയും ആൾരൂപമായിരുന്നു ജോളി . ജോളിയെ താരതമ്യം ചെയാൻ കഴിയുന്നത് ഒരു പക്ഷെ ക്ലിയോപാട്രയോട് മാത്രം ആയിരിക്കും .
https://circle.page/post/1648477?utm_source=article&person=604215
സമ്പത്തും അധികാര മോഹവും സുഖ ജീവിതവും തന്നെയായിരുന്നു ജോളിയുടെയും ലക്‌ഷ്യം .അതിനു വേണ്ടി ക്ഷമയോടെ ഓരോരുത്തരെയായി വകവരുത്തുമ്പോൾ അവരുടെ മനസ്സിൽ എന്തായിരുന്നിരിക്കണം ? അല്പം പോലും കരുണയോ , കുറ്റബോധമോ തോന്നാത്ത രീതിയിൽ ഇങ്ങനെയൊരു കൃത്യം നടത്താനും മാത്രം അവരുടെ മാനസിക നിലയ്ക്ക് എന്തെങ്കിലും തകരാറു ഉണ്ടായിരുന്നുവോ ? ഏതു രീതിയിൽ നോക്കിയാലും ഒരു നല്ല കുടുംബ ജീവിതം തന്നെയായിരുന്നു അവർക്കു ഉണ്ടായിരുന്നത് , എന്നിട്ടും ? ഇത് പോലെ തന്നെ ആയിരുന്നില്ലേ ക്ലിയോപാട്രയും ,ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സൗഭാഗ്യങ്ങൾ നേടാനായി ഏതറ്റം വരെയും പോകുമായിരുന്നവൾ .അത് പോലെ തന്നെ അല്ലെ ജോളി ചെയ്തതും ..പക്ഷെ ചരിത്രം എന്ത് കൊണ്ടോ ആവർത്തിച്ചില്ല,സീസറിനൊപ്പവും ,ആന്റണിക്കൊപ്പവും പിന്നെ രാജ്യത്തിനു വേണ്ടിയും അങ്ങിനെ ആഗ്രഹിച്ചതൊക്കെയും നേടിയെടുത്ത ക്ലിയോപാട്രയെ കണ്ടു മോഹിച്ച പെണ്ണായിരുന്നിരിക്കണം  ജോളി .

കൊലപാതകങ്ങളെ ന്യായികരിക്കാനോ തെറ്റിനെ ശരിയെന്നു സമർത്ഥിക്കാനോ ഞാനാളല്ല .എങ്കിലും പുരുഷനേക്കാൾ മികച്ച രീതിയിൽ തന്നെ പലതും ചെയാൻ പെണ്ണിന് സാധിക്കും എന്ന് തെളിയിച്ചിരിക്കുന്നു വർത്തമാന കാലത്തെ ജോളി ക്ലിയോപാട്ര എന്ന് പറയാതിരിക്കാൻ സാധിക്കുന്നില്ല .
പിന്നെ അപ്പം തിന്നവൻ കുഴിയെണ്ണും,ആണായാലും പെണ്ണായാലും ...ചെയ്തു കൂട്ടിയതിനൊക്കെ കണക്കു പറയാതെ പറന്നു പോകാൻ ജോളി ചേച്ചിക്കെന്നല്ല ,ആർക്കും കഴിയില്ല ...അത് അലിഖിതമായ പ്രകൃതി നിയമം .  

Wednesday, 11 September 2019

ഗൃഹാതുരതയുണർത്തുന്ന പൊന്നോണക്കാലം

ഗൃഹാതുരതയുണർത്തുന്ന പൊന്നോണക്കാലം 

ഉത്രാട പാച്ചിലിൽ മുങ്ങി തപ്പി , തിരുവോണ സദ്യയിൽ വീണു മയങ്ങി ഒരു ഓണക്കാലം കൂടി ....ഗൃഹാതുരതയുടെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച് പിന്നണിയിൽ നിന്നും എത്തിനോക്കുന്നുണ്ട് പഴയ ഓണക്കാലം .

ഓണം ....എല്ലാ കേരളീയന്റേയും ദേശിയ ആഘോഷം .ജാതിമത അതിർവരമ്പുകൾക്കു അതീതമായി മലയാളി എന്ന മാനുഷികത വിളിച്ചോതുന്ന പൂക്കളുടെ ഉത്സവം .നിറങ്ങളുടെ , സുഗന്ധങ്ങളുടെ , നന്മയുടെ , കൂട്ടായ്മയുടെ , സ്നേഹത്തിന്റെ , ഗ്രാമീണതയുടെ ഒത്തുചേരൽ .

കർക്കിടകം പെയ്തൊഴിഞ്ഞ മണ്ണിൽ നിറപറയും , നെൽക്കതിരുമായി പറ നിറഞ്ഞാടിയ ഗ്രാമീണ ഓർമകളുടെ ഓണം സ്വന്തമായി കിട്ടിയ ഒരു പാട്ടുപ്പാവാടക്കാരിയുണ്ടായിരുന്നു . മതവും നിറവും മറന്നു പറമ്പുകളും തൊടികളും കയറിയിറങ്ങി തുമ്പയും , തെച്ചിയും , മന്ദാരവും , മൂക്കുറ്റിയും, അരളിയും , അശോകപ്പൂവും , ഓണപൊട്ടനുമൊക്കെയായി ഒന്നിച്ചു കൂടി പൂക്കളമിട്ടു ഊഞ്ഞാലാടി ആഘോഷിച്ച ഓണക്കാലങ്ങൾ സമൃദ്ധിയുടെ ഓർമ്മകൾ ആയിരുന്നു.
മാവേലിയോടൊപ്പം വീടുകൾ കയറിയിറങ്ങി ഓണപ്പാട്ടുകൾ പാടി , തുമ്പി തുള്ളൽ കണ്ടു , വള്ളം കളിക്ക് കൈകൊട്ടി , തിരുവാതിര കൂടി ,ഓണപ്പാട്ടും പാടി , ഓണക്കളിയും കളിച്ചു നേര്യതു പാവാടയൊക്കെ അഴുക്കും പൊടിയുമാക്കി അലഞ്ഞു തിരിഞ്ഞു വരുന്ന ഞങ്ങൾ പിള്ളേരെയൊന്നും അന്ന് അച്ഛനമ്മമാർ വഴക്കു പറഞ്ഞിരുന്നില്ല ,  ഓണത്തിന് മാത്രം കിട്ടുന്ന ഞങ്ങളുടെ ചെളിയും കളിയും നിറഞ്ഞ കുട്ടിക്കാലത്തിനെ അവർ കെട്ടിയിടാതെ സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്കു ഒത്തൊരുമയോടെ  ചേക്കാറാനുള്ള മനോഹരമായ ഗൃഹാതുരയാക്കി ഹൃദയത്തിലൊളിപ്പിച്ചു തന്നു , ഞങ്ങളുടെ കുട്ടികൾക്കെല്ലാം നഷ്ടമായ നല്ലൊരു ഓണക്കാലത്തിന്റെ മധുരം അയവിറക്കാനുള്ള മനോഹരമായ ഓണക്കാലങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചു .

ഉത്രാട രാത്രി അടുത്ത വീട്ടുകാരെല്ലാം ഒരുമിച്ചു കൂടി പിറ്റേ ദിവസത്തെ സദ്യവട്ടത്തിനുള്ളതൊക്കെ അരിഞ്ഞു പെറുക്കി വലിയ വാഴയിലയിൽ കൂട്ടിയിടും, പിരിഞ്ഞു പോകാൻ നേരം അവരവർക്കു സദ്യയുണ്ടാക്കാൻ ആവശ്യമായ പച്ചക്കറി മാത്രം പാത്രത്തിലാക്കി വീട്ടിലേക്കു പോരും .തിരുവോണ ദിവസം ഉച്ചയ്ക്ക് സദ്യക്ക് മുൻപായി വീണ്ടും ഒരു കൂടിച്ചേരൽ  ഉണ്ട് ,എന്തിനാണെന്നോ ...?  അവിടില്ലാത്ത കറികൾ ഇവിടെയും ഇവിടെ ഇല്ലാത്തതു അവിടെയും കൊടുത്ത് കറികളൊക്കെ ഒരു പോലെയാക്കി ഇല നിറയ്ക്കാൻ .


പട്ടിണിയും പരിവട്ടവും കൂട്ടുകാർ ആയിരുന്നു എങ്കിലും ചിങ്ങത്തിന് വിരുന്നെത്തുന്ന വീട്ടുകാരനെ ഇല്ലം നിറ വല്ലം നിറ എന്നേറ്റു പാടി സന്തോഷത്തോടെ സമൃദ്ധിയോടെ ഞങ്ങൾ വരവേറ്റിരുന്നു .പുത്തനുടുപ്പും , വിഭവ സമൃദ്ധമായ സദ്യയും , ഉച്ച കളികളും ചേർന്ന് അടുത്ത ഒരു വർഷത്തേയ്ക്ക് പങ്കു വയ്ക്കാനുതകുന്ന മനോഹരമായ ഓർമകളും തന്നിട്ടാകും ഓണം കടന്നു പോകുന്നത് .

ഈ മനോഹരമായ ഓർമ്മകളൊക്കെ അന്യമായ ,തുമ്പയും മുക്കുറ്റിയുമൊന്നും കാണാൻ കഴിയാത്ത പുതിയ തലമുറയിലെ ബാല്യങ്ങളെ ഓർക്കുമ്പോൾ അല്പം നൊമ്പരമുണ്ട് ...ഓണം ഓൺലൈൻ ആയി മാറിക്കൊണ്ടിരിക്കുന്നു , ഞങ്ങളൊക്കെ ഓർമ്മകൾ അയവിറക്കി ഒരു മാവേലി കാലം കാത്തിരിക്കുന്നു .കുളിർകാറ്റിന്റെ കുഞ്ഞിക്കൈകളുടെ തലോടലേറ്റ് വാങ്ങാൻ ഓണപ്പാട്ടും പാടി ഒരു തുമ്പക്കൊടി ഏതെങ്കിലും പറമ്പിൽ പൂക്കുമായിരിക്കും .മുക്കുറ്റിയും , മന്താരവും കുടപിടിച്ചെഴുന്നള്ളി ഓണത്തപ്പനെ വരവേൽക്കുന്ന എന്റെ ഗ്രാമീണ കന്യകേ , ഓർമകൾക്ക് എന്ത് മധുരം ...!

Sunday, 8 September 2019

ന്യൂജെൻ ഓണമിങ്ങെത്തി പെണ്ണേ....

ന്യൂജെൻ ഓണമിങ്ങെത്തി പെണ്ണേ....


                                              കാണം വിറ്റും ഓണമുണ്ട് , കുമ്പിളിലെ കഞ്ഞിക്കു സദ്യയെക്കാൾ രുചിയുണ്ടെന്നു പറഞ്ഞ കോരന്റെ ഓണം തന്നെയായിരിക്കണം ഏറ്റവും മനോഹരമായത് എന്ന് തോന്നിക്കുന്ന 2K19 കാലഘട്ടത്തിന്റെ ഓണം ഇങ്ങെത്തി . പടിവാതിൽ കടന്നു പൂമണം വീശി പുതുമഴ നനഞ്ഞ മലയാളി മണ്ണിന്റെ മണവുമായി പറ നിറയ്ക്കാനെത്തുന്ന പൊന്നോണം കാത്തു കാത്തിരുന്ന മാവേലി ഒടുവിൽ കൂളിംഗ് ഗ്ലാസ്സുമിട്ട് AC റൂമിലിരുന്ന് ഓൺലൈൻ ആയി ഓണസദ്യയും ഓർഡർ ചെയ്തു അതും കഴിച്ചു മദോന്മത്തനായി ഉറങ്ങിയെണീറ്റു വീണ്ടും കാണാം എന്നും പറഞ്ഞു  കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കൂടി തന്നെ വണ്ടിയും ഓടിച്ചു പോകും .

മലയാളിക്ക് ഓണം എത്ര കണ്ടു അന്യമാകുന്നോ , അത്ര മേൽ ഓണത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികളുണ്ട് .ഓണത്തിന്റെ വിശുദ്ധിയും , കൂട്ടായ്മയുടെ നൈർമല്യവുമെല്ലാം മലയാളിയെ വിട്ടകന്നിരിക്കുന്നു .
ഓണം വെറുമൊരു ആഘോഷമായി മാത്രം ഒതുങ്ങിയിരുന്നു .കേരളീയ വസ്ത്രം ധരിക്കാനും , ഒന്ന് വടം വലിച്ചു രണ്ടു ഓണപ്പാട്ടും പാടി ഒരു തിരുവാതിരയും കൂടി , ഓർഡർ ചെയ്ത സദ്യ കൂട്ടം കൂടിയിരുന്നു കഴിച്ചു , കുറെ സെൽഫികൾ എടുത്തു പോസ്റ്റി ലൈകും വാങ്ങി വീട്ടിൽ പോയി കിടന്നു സുഖമായി ഉറങ്ങുകയാണ് ന്യൂജെൻ  ഓണം .

ഓണം ഇന്ന് ഓഫറുകളുടെ കാലമാണ് .ഒന്നിനൊന്നു ഫ്രീയും , വിലക്കിഴിവും , എക്സ്ചേഞ്ച് മേളയും കൊണ്ട് പുതുമയുടെ പ്രൊമോഷൻ തീർക്കുന്ന കാലം .ഓടിനടക്കാൻ വയൽ വരമ്പോ, പൂ പറിക്കാൻ തൊടിയോ , ഊഞ്ഞാൽ കെട്ടാൻ മാവിൻ കൊമ്പോ ,  ഇല്ലാത്ത ഒപ്പോയും, വിവോയും , റെഡ്‌മിയും കമ്പോളങ്ങൾ നിറഞ്ഞ സെൽഫികൾ കൊണ്ട് സോഷ്യൽ മീഡിയ പൂവണിഞ്ഞ , മനം മയക്കുന്ന ചിത്രങ്ങൾ കൊണ്ട് ടെലിവിഷൻ നിറഞ്ഞ അവധിക്കാലം ആണ് നമുക്ക് മിക്കവർക്കും ഓണക്കാലം .ഓണസദ്യ കഴിഞ്ഞയുടനെ പുലികളിക്കു കുട പിടിക്കാനും , വടം വലിച്ചു കളിക്കാനും ,ഉറിയടിച്ചു നിലത്തിടിക്കാനും  തുടങ്ങി ഓണക്കളികളിൽ കൂടാനായി ഓട്ടമോടിയ ബാല്യങ്ങൾ ഇന്നില്ല , ഓണസദ്യയുടെ ക്ഷീണം തീർക്കാൻ ഒരു ഉറക്കവും കഴിഞ്ഞു കുടുംബവുമായി പുറത്തു പോയി വൈദുതി വിളക്കുകളുടെ ഭംഗിയും ആസ്വദിച്ചു തിരിച്ചെത്തി സുഖമായുറങ്ങുന്നതോടെ അവസാനിക്കുന്ന ഓണമാണ് ഇന്നത്തെ ബാല്യങ്ങളുടെ ഓർമ.

കാലം പോയതോടെ കോലം മാറിയ ഓണം കോലായിൽ കാത്തിരിക്കുന്ന മുത്തശ്ശിയുടെ ഓർമകളിലേക്ക് ഊളിയിട്ടു മുങ്ങിപ്പോയി ..ഗൃഹാതുരതയുണർത്തുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ച പൊന്നോണം പടി കടന്നെത്തി പെണ്ണേ ....ഇനിയിപ്പോ ഉള്ളതൊക്കെ വച്ച് നമുക്കും ആഘോഷിക്കാം ഒരു ഓണം കൂടി ...

Tuesday, 27 August 2019

അഭിമാനവും ദുരഭിമാന കൊലകളും

അഭിമാനവും ദുരഭിമാന കൊലകളും 


                                അഭിമാനത്തിനും ദുരഭിമാനത്തിനും ഇടയിൽ അപമാനത്തിന്റെ ഒരു വലിയ ഭിത്തി  ഒളിഞ്ഞിരിപ്പുണ്ട് . അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും കുലമഹിമയുടെയും പേരിൽ അഭിമാനം ദുരഭിമാനത്തിനു വഴി മാറുമ്പോൾ നഷ്ടമാകുന്നത് കുറച്ചു ജീവനുകളും , ആ ജീവനുകളെ ആശ്രയിച്ചു നിൽക്കുന്ന ജീവിതങ്ങളുമാണ് . ജാതിരഹിത കേരളവും , മതേതര ഇന്ത്യയുമൊക്കെ സ്വപ്നം കണ്ടു വളരുന്ന സാക്ഷര കേരളത്തിലാണ് അടുത്തകാലത്തായി പുതിയൊരു കൊലപാതക പ്രവണത ഉരുത്തിരിഞ്ഞതും അതിനു ദുരഭിമാനകൊല എന്ന പട്ടം ചാർത്തിയതും . വടക്കേഇന്ത്യയിൽ മാത്രം ചിരപരിചിതമായ ദുരഭിമാന കൊലകൾ ആതിരയിലൂടെയും , കെവിനിലൂടെയും കേരളത്തിലേക്കും വേരുറപ്പിച്ചിരിക്കുന്നു .

ദളിതനാകുക എന്നതേ കുറ്റം , അപ്പോൾ പിന്നെ അന്യ ജാതിയിൽ പെട്ട പെൺകുട്ടിയോട് പ്രണയം തോന്നുക എന്നത് പൊറുക്കപ്പെടാൻ ആകാത്ത പാപം തന്നെയല്ലേ . സാക്ഷര കേരളം എന്നൊക്കെ വാഴ്ത്തി പാടുമ്പോഴും , ജാതിമതാതീതമായി ബന്ധങ്ങൾ വളർത്തണം എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും  നമ്മുടെയെല്ലാം ഉള്ളിന്റെ ഉള്ളിൽ എന്റെ ജാതി , എന്റെ മതം എന്ന ചിന്ത ഉറങ്ങിക്കിടപ്പുണ്ട് .അത് കൊണ്ട് തന്നെയാണ് നമ്മുടെ മക്കൾ അന്യ മതസ്ഥരെയും , അന്യ ജാതിക്കാരെയുമൊക്കെ പ്രണയിക്കുമ്പോൾ നമ്മുടെ രക്തം ഉറഞ്ഞു തുള്ളുന്നതും . സ്നേഹിക്കുന്നത് തെറ്റാണോ എന്ന് ചോദിച്ചാൽ മറുപടി തീർച്ചയായും അല്ല എന്ന് തന്നെയാണ് .പക്ഷെ നിറവും മതവും ജാതിയുമൊക്കെ നോക്കിയാലേ ആ സ്നേഹം നിലനിൽക്കുകയുള്ളൂ എന്ന് പറയുന്നതിൽ എന്താണ് ധാർമ്മികത്വം ?

കേരളത്തിൽ ഇന്നും ജാതിയും ,ജാതി വിവേചനങ്ങളും നിലനിൽക്കുന്നുണ്ട് എന്നതിന് തെളിവാണ് കെവിന്റെ കൊലപാതകം .തമിഴ് സിനിമകളിൽ കാണുന്ന പോലെ അന്യജാതിക്കാരനായ മരുമകനെ കൊലപ്പെടുത്തി സമൂഹത്തിൽ തന്റെ ജാതിയുടെ ആധിപത്യം തെളിയിക്കുന്ന ഒരു വൻകിട മുതലാളിത്ത സമ്പ്രദായം .ജിഷ , ആതിര , മധു , കെവിൻ എന്നിങ്ങനെ സമൂഹം അറിഞ്ഞ ജാതിക്കൊലകളെക്കാൾ കൂടുതൽ അറിയാതെ പോയ എത്രയോ പേരുകൾ കാണും ?

പരസ്യമായി ജാതി എന്നാൽ ജാതിക്കാ മരം ആണെന്ന് ചൂണ്ടി കാണിക്കുന്ന അതെ ഉത്സാഹത്തിൽ, രഹസ്യമായി കപട ജാതീയ ചിന്തകൾക്ക് ചൂട്ടു പിടിക്കുന്ന സ്വഭാവം നമ്മൾ അവസാനിപ്പിക്കേണ്ടി ഇരിക്കുന്നു .ജനനം കൊണ്ട് ഒരുവനിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഈ ജാതിയ ചിന്തകൾക്ക് അന്ത്യം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .കാലം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു , നമ്മളും മുന്നോട്ടു പോയെ മതിയാകു .നാരായണ ഗുരുവും, അയ്യൻങ്കാളിയും സ്വപ്നം കണ്ട , പരിശ്രമിച്ച നവോത്ഥാന കേരളത്തിനായി ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിച്ചേ മതിയാകു . ജാതി ചിന്തകളും , മത വൈരുധ്യങ്ങളും വെടിഞ്ഞു സമ ഭാവന നിറഞ്ഞ ഒരു നാടിനായി നമ്മൾ പരിശ്രമിച്ചേ മതിയാകു .നമ്മുടെ തലമുറകളെങ്കിലും നന്നായി വളരേണ്ട സാഹചര്യം നമ്മൾ സൃഷ്ടിച്ചേ തീരു .

Tuesday, 13 August 2019

ഒരു മഹാ പ്രളയത്തിനൊടുവിൽ ...!

ഒരു മഹാ പ്രളയത്തിനൊടുവിൽ ...!


ഒരു മഹാ ദുരന്തം അതിജീവിച്ചതിന്റെ ഓര്‍മ പുതുക്കല്‍ പോലെ മറ്റൊരു മഴവെള്ള പാച്ചില്‍ നമ്മെ വീണ്ടും തേടി എത്തിയിരിക്കുന്നു.
എന്തൊരു ഭീകരമായ അവസ്ഥയാണ് ഇതെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ഒരു നിമിഷം കൊണ്ട് താൻ കെട്ടിപ്പടുത്തത് ഒക്കെയും അനുവാദം ചോദിക്കാതെ ഒലിച്ചു പോകുന്നത് വേദനയോടെ കണ്ടുകൊണ്ട്  , ആരോരുമില്ലാതെ ഒരു തുരുത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു മനുഷ്യന്റെ അവസ്ഥ എത്ര ഭീകരവും പരിതാപകാരവുമാണ് .

ഉണ്ണാനില്ലാതെ  , മാറിയുടുക്കാനില്ലാതെ , അഭിമാനത്തിന്റെയും ആഭിജാത്യത്തിന്റെയും  കെട്ടുപാടുകള്‍ ഇല്ലാതെ, സമ്പത്തിന്റെ മൂല്യം സംസാരത്തിൽ  പോലും കാണിക്കാൻ കഴിയാതെ, ജാതി-മത-വര്‍ഗ-വര്‍ണ്ണ വേർതിരിവുകൾ  കൊണ്ട് മതില്‍ തീർക്കാതെ , പരസ്പരം മുഖം ചുളിക്കാതെ, സംസ്കാരത്തിന്റെയും സംസ്കാരശൂന്യതയുടെയും  സദാചാരത്തിന്റെയും  വാ പൊളിക്കാതെ , സ്വാതന്ത്ര്യത്തിന്റെയും  പാരതന്ത്ര്യത്തിന്റെയും  സ്ത്രീ പുരുഷ സമത്വം  വിളമ്പാതെ, പുറം ലോകത്തിന്റെ നിറം പിടിച്ച കഥകളിൽ  കുടുങ്ങി കിടക്കാതെ, ആളുന്ന വിശപ്പിനെ കെടുത്തി പ്രിയപ്പെട്ടവര്‍ ജീവനോടെ ഉണ്ടെന്ന ഉറപ്പോടെ ഒരു നിമിഷമെങ്കിലും  സമാധാനത്തോടെ സ്വസ്ഥമായി ഇരിക്കാൻ കഴിയണേ  ദൈവമേ എന്ന പ്രാർത്ഥനയോടെ കൂനിക്കൂടിയിരിക്കുന്ന  മനുഷ്യര്‍....പ്രകൃതിയുടെ ചോദ്യം ചെയ്യൽ  മഴ വെള്ളപ്പാച്ചിലാകുമ്പോൾ  മനുഷ്യന്‍ വെറും നിസ്സഹായനായി പോകുന്ന ഹൃദയഭേദകമായ കാഴ്ച..

കഠിനാദ്ധ്വാനം കൊണ്ട് കെട്ടിയുയർത്തിയ കിളിക്കൂടിനുള്ളിൽ വെള്ളത്തിന്റെ തണുപ്പും പാദങ്ങളിൽ പേറി , രാവോ പകലോ ഇരുളോ വെളിച്ചമോ എന്ന് തിരിച്ചറിയാനാവാതെ ഭീതിയോടെ ,അകലെയെവിടെയെങ്കിലും ഒരു മെഴുതിരി വെട്ടം കൈത്താങ്ങായി തങ്ങളെയും തേടി വരുമെന്ന പ്രതീക്ഷയിൽ മക്കളെയും ചിറകിനടിയിൽ ഒളിപ്പിച്ചു കാത്തിരിക്കുന്ന എത്രയോ കുടുംബങ്ങൾ ...

മനുഷ്യൻ പ്രകൃതിയെ തോൽപ്പിച്ച് നേടിയതൊന്നും നിലനിൽക്കില്ലെന്ന് വീണ്ടും അവൾ തെളിയിച്ചു ..അവൾക്കും ജീവനുണ്ടെന്നും , അവളുടെ ശ്വാസം കോൺക്രീറ്റ് മാളികകളായും ,അന്തരീക്ഷ മലിനീകരണത്തിലൂടെയും മനുഷ്യൻ ഇഞ്ചിഞ്ചായി ഊറ്റിയെടുക്കുമ്പോൾ ഒരു ദിവസം പ്രതികാരാഗ്നിയാൽ ആളിക്കത്തുമെന്നു  വീണ്ടും അവൾ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു .

മാനഭംഗത്തിന്റെ മാറാപ്പുമായി , സന്താനപാപത്തിന്റെ വിഴുപ്പും പേറി വേദനകളുടെ അഗ്നികുണ്ഡത്തിൽ അവൾ പ്രതികാരദാഹിയായി എരിഞ്ഞടങ്ങിയപ്പോൾ ,സമ്പത്തിന്റെയും അധികാരത്തിന്റെയും തോക്കുകളുമായി കാടും നാടും മണ്ണും മരവും കാറ്റും ആകാശവുമെല്ലാം വെട്ടിപ്പിടിച്ചെടുത്ത മനുഷ്യൻ  ഒന്നുമില്ലാതെ ഒഴുകിയൊലിച്ചു പോയി .


നമ്മുടെയെല്ലാം വിവേകരഹിതമായ പ്രവൃത്തികൾ തന്നെ അല്ലേ ഇന്നത്തെ നമ്മുടെ ഈ അവസ്ഥയ്ക്ക് കാരണം ? പാടങ്ങൾ കയ്യേറി  വീട് പണിതു , മരങ്ങളെ മുറിച്ചു പാത പണിതു , കുളം നികത്തി കെട്ടിടമുണ്ടാക്കി , മണലൂറ്റി  പണം കൊയ്തു, ഭൂമി കുഴിച്ചു കുളം തോണ്ടി ഫാക്ടറികൾ പണിതുയർത്തി വിഷപ്പുക വിതറി  , വായുവും ജലവും മണ്ണും മലിനമാക്കി .
പ്രകൃതിയെ നോക്കാതെ നമ്മൾ നമുക്ക് വേണ്ടി നട്ടെടുത്ത വികസനങ്ങൾ തന്നെ അല്ലേ ഇന്ന് നമ്മളെ തകർത്ത് കളഞ്ഞത്...?

മഴ പെയ്താൽ മണ്ണിലേക്കിറങ്ങാൻ കഴിയാതെ ഇന്റർ ലോക്കുകളിലൂടെ ഒഴുകിയൊലിച്ചു തീരം തേടുന്ന ജലം ....,
താങ്ങി നിർത്താൻ വേരുകളില്ലാതെ കുത്തിയൊലിച്ചു പോകുന്ന മണ്ണ് ...
പാളികൾ വിണ്ടു കീറി തുന്നലൊട്ടിക്കാൻ കഴിയാതെ പോയ ആകാശം.. , ചക്രങ്ങളുരുണ്ടു പോകുമ്പോൾ തുപ്പുന്ന വിഷപ്പുക പേറിയ വായു... , നികത്തിയും തുരന്നും ആയുസ്സു നഷ്ടപ്പെട്ട ഭൂമി ...,
 മനുഷ്യനെ താങ്ങി നിർത്തേണ്ട പ്രകൃതിക്കു സ്വയം നില നിൽക്കാൻ കഴിയാതെ വന്നാലുള്ള ആസന്നമായ മരണമാണ് നമ്മൾ നേരിട്ട് കണ്ടു കൊണ്ടിരിക്കുന്നത് .

ഇതൊരു പുതിയ കഥയല്ല , നമ്മളൊക്കെ പാഠപുസ്തകങ്ങളിലൂടെ പഠിച്ചു വന്ന കഥ തന്നെയാണ് .മനുഷ്യനും പ്രകൃതിയും പരസ്പര പൂരകമാണെന്നു പഠിച്ചു വളരുന്ന നമ്മൾ തന്നെയാണ് നമ്മുടെ തലമുറകൾക്കു വേണ്ടി പ്രകൃതിയെ കീറി മുറിക്കുന്നതും .പാഠങ്ങൾ സ്വയം പഠിക്കാനുള്ളത് മാത്രമല്ല , പകരാനുള്ളത് കൂടിയാണ് .വയൽ ഇല്ലെങ്കിൽ , വെള്ളമില്ലെങ്കിൽ , മരമില്ലെങ്കിൽ , മണ്ണിലെങ്കിൽ നീയും ഞാനുമില്ല എന്ന തിരിച്ചറിവ് നമ്മുക്കുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ,അത് കൊണ്ടാണ് ഇന്ന് കനിവിന്റെ കൈത്താങ്ങുമായി അഭയാർഥികളെപ്പോലെ ദുരിതാശ്വാസ ക്യാംപുകളിൽ നമുക്ക് അഭയം തേടേണ്ടി വന്നത് .

കേരളത്തിന്റെ ഇങ്ങു തെക്കേ അറ്റത്തിരുന്നു ഈ കഥ പറയുന്ന എന്നെയും തേടി ഒരു മഹാ ദുരന്തം വരുന്ന നാൾ വിദൂരമൊന്നുമല്ല .അന്ന് എല്ലാം നഷ്ടപ്പെട്ടു ഞാനും ഒരു അഭയാർഥിയായി മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടും ..
ദുരന്ത കാലത്തെ പ്രവർത്തനങ്ങളിൽ സജീവമായല്ലെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട് , ആർക്കെങ്കിലുമൊക്കെ ഒരു കൈത്താങ്ങാവാൻ ഈശ്വര കൃപയാൽ സാധിച്ചിട്ടുണ്ട് .പക്ഷെ അപ്പോഴും അഹങ്കാരം മുറ്റി നിൽക്കുന്നമനുഷ്യ ജന്മങ്ങൾ ബാക്കിയാണിവിടെ .വെയിലും മഴയും നോക്കാതെ തങ്ങൾക്കു പേരും ഊരും അറിയാത്ത ദുരിത ജീവിതങ്ങൾക്ക് തണലാകാൻ കാത്തു നിൽക്കുന്ന സുമനസ്സുകൾക്കു നേരെ മുഖം തിരിക്കുന്ന , ഭിക്ഷക്കാരനോട് കാണിക്കുന്ന 1  രൂപ തുട്ടിന്റെ മാഹാത്മ്യം എടുത്തെറിയുന്ന കുറച്ചു പേരെ നേരിൽ കണ്ടിട്ടുണ്ട് .അവരൊക്കെ സൂക്ഷിക്കണം , ഇങ്ങു തെക്കും മുങ്ങാനുള്ള വെള്ളം കേറാം...ഭൂമി വിണ്ടു പൊട്ടാം ...ഇന്ന് നിന്റെ കരങ്ങൾ കരുണ പുൽകാൻ മടിച്ചാൽ നാളെ ഒരു കനിവിന്റെ നോട്ടം പോലും നിന്നെ തേടി വരില്ല ...

ആവശ്യക്കാരെ ആകുംപോലെ  സഹായിക്കാം ...
പ്രകൃതിയിൽ നിന്നും പാഠം പഠിക്കാം ...
ദുരന്തങ്ങളിൽ പരസ്പരം കൈത്താങ്ങാകാം...
ഇനിയൊരു ദുരന്തം വരാതിരിക്കാനായി കൈ കോർക്കാം..
നാളത്തെ പുലരി നമ്മുടേതാകട്ടെ 

Tuesday, 6 August 2019

അമ്മിഞ്ഞപ്പാലിൻ തൂവെണ്മ പോലെ ...!

അമ്മിഞ്ഞപ്പാലിൻ തൂവെണ്മ പോലെ ...!



"മാതാവിൻ വാത്സല്യ ദുഗ്ദ്ധം നുകർന്നാലേ ,പൈതങ്ങൾ പൂർണ വളർച്ചയെത്തു...
അമ്മ താൻ തന്നെ പകർന്നു തരുമ്പോഴേ, നമ്മൾക്കമൃതുമമൃതമായ് തോന്നു.."

എന്ന് പാടിയ കവി ഉദ്ദേശിച്ചത് എന്തുമാകട്ടെ,പക്ഷെ അതിലൊരു സത്യമുണ്ട്...അമ്മ എന്ന സത്യം,അമ്മിഞ്ഞ പാലിന്റെ മാധുര്യത്തോടൊപ്പം മനസ്സിൽ നിറഞ്ഞു കത്തുന്ന അമ്മയെന്ന മഹാ സത്യം...നമ്മുടെയെല്ലാം നാവിന്റെ ആദ്യ രുചി,ജീവന്റെ തുടിപ്പിനെ ആറു മാസക്കാലത്തോളം പിടിച്ചു നിർത്തുന്ന അമൃത്-അതാണ് മുലപ്പാൽ..ആ മുലപ്പാൽ  ഒരു അമ്മ-മകൻ/മകൾ ബന്ധത്തിന്റെ അടിസ്ഥാനം തന്നെയാണ്..

ആ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കാനായി-മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമായി ഓഗസ്റ്റ് 1മുതൽ7വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുകയാണ്..മാതാപിതാക്കളെ ശാക്തീകരിക്കുക,മുലയൂട്ടല്‍ പ്രാപ്തമാക്കുക(empower parents, enable breast feeding) എന്നതാണ് 2019ലെ മുലയൂട്ടല്‍ വാരം ഉയര്‍ത്തുന്ന സന്ദേശം..ഇതിനായി ശമ്പളത്തോടെയുള്ള പ്രസവാവധി 6  മാസം,പേരന്റ് ഫ്രണ്ട്‌ലി വര്‍ക്ക്‌പ്ലേസ് എന്നീ നിര്‍ദ്ദേശങ്ങൾ  ലോകാരോഗ്യസംഘടന മുന്നോട്ട് വെയ്ക്കുന്നു.കുഞ്ഞിന് വേണ്ട പോഷകങ്ങൾ,പ്രതിരോധ ശേഷിക്കുവേണ്ട ആന്റിബോഡികള്‍,ശിശുരോഗ സാധ്യതകൾ ഒഴിവാക്കൽ  എന്നിവയ്‌ക്കെല്ലാമുള്ള ഉത്തമ പരിഹാരമാണ് ജനിച്ചു 1  മണിക്കൂർ മുതൽ 6  മാസം വരെയുള്ള മുലപ്പാൽ നൽകൽ.കുഞ്ഞുങ്ങളുടെ ആരോഗ്യത്തോടൊപ്പം അമ്മയുടെ ആരോഗ്യവും ,മാതാവും-കുഞ്ഞുമായുള്ള ആത്മബന്ധവും വളരാൻ മുലപ്പാൽ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.മിക്കവാറും അമ്മമാരും ഇന്ന് ജോലിക്ക് പോകുന്നവരാണ്.സൗന്ദര്യ സങ്കല്‍പ്പങ്ങളും,ജോലി തിരക്കുകളും കാരണം മുലയൂട്ടല്‍ ഒഴിവാക്കി ടിൻ  പൗഡർ കുട്ടികള്‍ക്ക് നല്‍കുന്ന ന്യൂജെൻ  അമ്മമാര്‍ നിരവധിയാണ് നമുക്ക് ചുറ്റും.ഇത് കുഞ്ഞിന്റെ മാത്രമല്ല,അമ്മയുടെ ആരോഗ്യത്തെ പോലും ദോഷകരമായി ബാധിച്ചേക്കാം.കുഞ്ഞിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതോടൊപ്പം,അമ്മയ്ക്കു സ്തനാർബുദ  സാധ്യതകളും,ആർത്തവചക്രത്തിൽ  അസ്വസ്ഥതകളും,ഹോർമോൺ  വ്യതിയാനങ്ങളും ഇത് കാരണം ഉണ്ടായേക്കാം..കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി അമ്മയുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാം, അത് കൊണ്ട് തന്നെ മുലയൂട്ടല്‍ നിർത്തുന്നതോടെ  ശാരീരിക സൗന്ദര്യവും വീണ്ടെടുക്കാന്‍ സാധിക്കും.

ഇന്ന് പൊതുവെ കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ് അമ്മമാരുടെ Mobile phone പ്രണയം.വീട്ടമ്മമാരായാലും ജോലിക്കാരായ അമ്മമാരായാലും കുഞ്ഞിന് മുല കൊടുക്കുമ്പോഴും കുഞ്ഞുങ്ങളുടെ
മുഖത്തേക്കു നോക്കാതെ,mobile phone ഉപയോഗിക്കുന്ന ഒരു പ്രവണത ഇപ്പോൾ വളര്‍ന്നു വരുന്നുണ്ട്.പാലിനൊപ്പം,അമ്മയുടെ സാമീപ്യവും സംസാരവും ചിരിയും കളിയുമെല്ലാം കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കും.അത് കൊണ്ട് തന്നെ കുഞ്ഞിനോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ കുഞ്ഞിന് വേണ്ടി മാത്രമുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കുട്ടികളുടെ ശാരീരികവും,മാനസികവും,ബൗദ്ധികവുമായ  വളര്‍ച്ചയുടെ വലിയൊരു പങ്കു വഹിക്കുന്ന മുലയൂട്ടല്‍,ഒരു കുഞ്ഞിന്റെ അവകാശമാണ്.അത് പൂർണ്ണമായും കുഞ്ഞിന് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് അമ്മമാരുടെ കടമയുമാണ്...ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ  വേണ്ട അമൃതം പകരുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരം സമര്‍പ്പിക്കുന്നു...