Tuesday, 17 March 2015

ബജറ്റ് തുള്ളൽ


ബജറ്റ് തുള്ളൽ 


(Note :തുള്ളൽ കവിതകൾ എഴുതി പരിചയമില്ലാത്തതു കൊണ്ടും ,
നമ്പ്യാർ ചേട്ടന്റെ ശിഷ്യത്വം കിട്ടാത്തത് കൊണ്ടും ഉണ്ടായേക്കാവുന്ന താള വിത്യാസങ്ങൾക്ക് ആദ്യമേ ക്ഷമാപണം .....)



ഇടതന്മാരുടെ മുറവിളിയൊന്നും  പണ്ടേപ്പോലെ ഫലിക്കുന്നില്ല ..
പണ്ടൊരു സമരം കൊണ്ടവർ നേടി മണ്ഡലവിജയം ഒന്നാകെ ..
എന്നാലിന്നോ സമരം വെറുമൊരു പ്രഹസനമായി 
സമരക്കാരോ പെരുവഴിയായി ......

അടികൾ , ഇടികൾ ,കടികൾ ,തൊഴികൾ , 
സഭയിൽ മുഴങ്ങി കതിനവെടി...

കേരള മണ്ണിൽ ചിരിയുടെ പൂരം കൊടി പാറിച്ചൊരു ബജറ്റ് 
തലയുടെ മോളിലെ ക്യാമറ കാണാതോട്ടംതുള്ളല്  കുമ്മിയടി..
കട്ടില് കിട്ടാഞ്ഞീഷു മഹേശൻ മേശമേലേറി ഘോഷമുണർത്തി..
ഒന്ന് തൊടാനായ് വിരലതു നീണ്ടു ,കിട്ടി തോളിലൊരൊറ്റ കടി ..

ഫൈവ്സ്റ്റാറില്ല , രമേശുമില്ല ,സുരേഷുമില്ല ,
കസേരയെത്തി കാലതൊടിഞ്ഞു..

തലയിലിടാനായ് മുണ്ടതുമില്ല ഓടിയൊളിക്കാൻ പഴുതുകളില്ല 
നാണക്കേടിന്നതിരുകളില്ല ,പോകാനായിനി നാണവുമില്ല
ബജെറ്റ് ചരിതം മാലോകർക്കായി സമ്മാനിച്ച സഖാക്കൻമാരെ 
ഇനിയെന്തറിയാൻ  ഇനിയെന്തോതാൻ 

സ്തംഭിപ്പിക്കാമോടിയോളിക്കാം ഇറങ്ങിപ്പോകാം 
പ്രതികരണത്തിന് വിവിധ മുഖങ്ങൾ
പ്രതിഫലനത്തിന് സമരമുഖങ്ങൾ 

പഴിചാരീട്ടാ പടികളിറങ്ങും മുൻപൊരു മാത്ര  
ആരായു നീ സ്വയമൊരു കുറി നിന്നോടായി 
കാട്ടി കൂട്ടിയ കോപ്രായങ്ങളെയെങ്ങനെ കാറ്റിൽ പറത്തീടും ,
എങ്ങനെ കഴുകികളഞ്ജീടും

Sunday, 8 March 2015

നിര്‍ഭയയുടെ ഓര്‍മയ്ക്ക് ........

നിര്‍ഭയയുടെ ഓര്‍മയ്ക്ക് ........                   


നിര്‍ഭയയെന്ന പേര് നല്‍കി  സഹതാപത്തോടെയും വേദനയോടെയും ഭാരതം ഉറ്റു നോക്കിയ കണ്ണീര്‍ മലരുകള്‍ ഓര്‍മയിലൊരു മെഴുതിരിയായി എരിയുമ്പോള്‍ നമ്മള്‍ മറ്റൊരു  വനിതാ ദിനത്തിന്റെ ആഘോഷചൂടിലേക്ക് she walkathon-മായി ഓടുകയാണ് ..

അവകാശങ്ങളും ,നീതിയും ,സ്വാതന്ത്ര്യവും ,ജീവിതത്തിന്റെ
നിറമുള്ള സ്വപ്നങ്ങളുമൊക്കെ മരണത്തിന്റെ തീചൂളയിലെക്ക് തന്റെ അനുവാദമില്ലാതെ ഓടിയകലുന്നത് കണ്ടു നിസ്സഹായയായി നിന്ന പെണ്‍കുട്ടി -ഭാരതത്തിന്റെ മകള്‍ -അവള്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ
പെണ്‍കുട്ടിയുടെയും പ്രതിനിധിയാണ്‌ ...
അവളുടെ സ്വപ്നങ്ങളുടെ ,സ്ത്രീത്വത്തിന്റെ ,ഘാതകന്‍ അജയ്യനായി
സര്‍വ സുഖങ്ങളോടും കൂടി ജീവിക്കുന്നു ....
എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ....,
എല്ലാ മാനുഷികാവകാശങ്ങളോടും കൂടി ......

ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീക്ക് അവള്‍ അര്‍ഹിക്കുന്ന പരിഗണന ഈ സമൂഹത്തില്‍ നിന്നും ലഭിക്കുന്നുണ്ടോ ..?
കഴിഞ്ഞ കുറച്ചു നാളുകളായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഏറ്റു പിടിച്ചു വാര്‍ത്താ പ്രാധാന്യം നേടിയ ഡോകുമെന്ററി India's Daughter സമൂഹത്തിനു നേരെ ഉയര്‍ത്തുന്ന ഒരു വലിയ  ചോദ്യമുണ്ട് ...
അത് സ്ത്രീ സുരക്ഷയ്ക്ക് നേരെയുള്ള ചോദ്യമല്ല ....

ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെ ....
ഇന്ത്യന്‍ നീതി നിയമങ്ങള്‍ക്കു നേരെ ...
പൌരന്‍റെ മൌലിക അവകാശങ്ങള്‍ക്കും ,സ്വാതന്ത്ര്യങ്ങള്‍ക്കും നേരെയുള്ള
ചോദ്യമാണ് ആ ഡോകുമെന്ററി ...

എന്ത് കൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് എന്ന ചോദ്യത്തോടൊപ്പം തന്നെ പ്രസക്തമാണ് ഇങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരെ എന്ത് കൊണ്ട് കാലങ്ങളോളം നിയമത്തിന്‍
കീഴിലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതും ...?ഒരു നിമിഷത്തിന്റെ ദയവു പോലും അര്‍ഹിക്കാത്ത ഇത്തരക്കാരെ ഭൂമിയില്‍ ജീവിക്കാനായി വീണ്ടും അനുവദിക്കുന്നതാണ് നിയമം ഈ സമൂഹത്തോട് ചെയ്യുന്ന തെറ്റ് ...

ഒരു ജനാധ്യപത്യ രാജ്യത്തില്‍ ജീവിക്കുന്ന ഏതൊരു പൌരന്റെയും വിശ്വാസം അവന്റെ ഭരണഘടനയുടെ തത്ത്വശാസ്ത്രത്തിലാണ് ...എന്നാല്‍ ഇന്ന് ആ വിശ്വാസത്തിനു നേരേയേറ്റ ക്ഷതമാണ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും
സസുഖം ജീവിക്കുന്ന കുറ്റവാളികള്‍ ...ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കാനുള്ള മനസ്ഥിതി പോലുമില്ലാതെ ,  ഭാരത സ്ത്രീകളുടെ ഭാവശുദ്ധിയെക്കുറിച്ചു വാചാലനാകുന്ന മനുഷ്യത്ത്വം നഷ്ടപ്പെട്ട വിഷ ജന്തുക്കള്‍ ഇന്നും ജീവിച്ചിരിക്കുന്നത്‌ രാഷ്ട്രത്തിന്റെ നിയമസംഹിതയുടെ തോല്‍വി തന്നെയല്ലേ ....?

ഹെല്‍മെറ്റ്‌ വയ്ക്കാതെ ,സീറ്റ്ബെല്‍റ്റ് ഇടാതെ ,ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്നവന് നിമിഷ നേരം കൊണ്ട് പിഴ ചുമത്തുന്ന രാജ്യം ...
മദ്യം വിഷമാണെന്ന് പറഞ്ഞു ബാറുകള്‍ പൂട്ടി മദ്യനിരോധന നിയമം നടപ്പാക്കിയ രാജ്യം ....
പൊതു സ്ഥലത്ത് പുകവലിക്കുന്നവന്  ശിക്ഷ നടപ്പാക്കുന്ന രാജ്യം ....
പക്ഷേ എന്ത് കൊണ്ട് ......., ക്രൂരമായി ഒരു പെണ്‍കുട്ടിയെ കൊന്നവനെ ഇന്നും
ആ രാജ്യം ജീവനോടെ സംരക്ഷിക്കുന്നു ....???

വ്യക്തിത്വ വികസനത്തിന്റെ ആദ്യപാഠങ്ങള്‍ ഒരുവന്‍ പഠിക്കുന്നത് അവന്റെ കുടുംബത്തില്‍ നിന്നുമാണ് ..ആ അടിസ്ഥാന രൂപികരണത്തില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ തന്നെയാണ് ഒരു വ്യക്തിയുടെ സ്വഭാവ വൈകൃതത്തിനു
കാരണവും ....ഏതൊരു സ്ത്രീയിലും ഒരു അമ്മയുണ്ട്‌ എന്ന തിരിച്ചറിവാണ് ഒരാള്‍ ആദ്യം നേടേണ്ടത് ... ആ തിരിച്ചറിവ് അവനു പകര്‍ന്നു നല്‍കേണ്ടത് ജന്മം നല്‍കിയ അമ്മയും ...ലോകത്തെ ഏതൊരു പെണ്ണിനേയും
സ്വന്തം അമ്മയായോ ,മകളായോ , സഹോദരിയായോ കാണാന്‍ കഴിയാത്ത പുരുഷന്‍ നാടിന്റെ തന്നെ ശാപമാണ് ...

നമ്മുടെ സംസ്കാരം  നമ്മോടു ചെയ്ത ഒരു വല്യ തെറ്റായി ഇന്ന് വര്‍ഗവിവേചനം മാറിയിരിക്കുന്നു  ..
പുരുഷനെന്നും സ്ത്രീയെന്നുമുള്ള വിവേചനം ...അത് തീര്‍ച്ചയായും ആവശ്യമുള്ളത് തന്നെ ...
പക്ഷേ ആ വിവേചനം നമ്മിലേല്‍പ്പിച്ച സാംസ്കാരികക്ഷതമാണ് സ്ത്രീ എന്നും
പുരുഷന് കീഴില്‍ നില്‍ക്കണമെന്ന അടിമത്ത നയം ....ആ നയം തന്നെയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് മൂല കാരണവും ....

രാത്രി എന്നാല്‍ പെണ്ണിന് മുറി അടച്ചിരിക്കേണ്ട സമയമാണോ...?
വസ്ത്ര സ്വാതന്ത്ര്യവും ,അഭിപ്രായ സ്വാതന്ത്ര്യവും
ആണിന്റെ മാത്രം കുത്തകയാണോ ....?
പുരുഷ സൗഹൃദങ്ങളും ,പുരുഷ സുഹൃത്തിനോടോപ്പമുള്ള സഞ്ചാരവും
പെണ്ണിന് വിലക്കപ്പെട്ട കനിയാണോ ....?

രാത്രി പുരുഷനായ സുഹൃത്തിനോടൊപ്പം പുറത്തിറങ്ങിയതാണ് പെണ്‍കുട്ടി ചെയ്ത തെറ്റ് ...അത് കൊണ്ടാണ് അവളെ ഉപദ്രവിച്ചതെന്ന ന്യായം വിളമ്പുന്നവനോടോന്നു ചോദിക്കട്ടെ .......,,,,,വീട്ടിനുള്ളില്‍ ജീവിച്ചിട്ടും
എല്ലാം നഷ്ടപ്പെട്ടു പോയ പെണ്‍കുട്ടികള്‍ ചെയ്ത തെറ്റ് എന്താണ് ....?അച്ഛനും ,അമ്മാവനും ,കൂടപ്പിറപ്പുമൊക്കെ കാമം നിറഞ്ഞ കണ്ണോടെ അവളെ നോക്കുന്നത് അവള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ....??

ലൈംഗികതയ്ക്ക്  വേണ്ടി മാത്രമുള്ള ഒരു ഉപഭോഗ വസ്തുവാണോ സ്ത്രീ ....????

പുരുഷനെ മാത്രം അടച്ചാക്ഷേപിച്ചത് കൊണ്ടായില്ല .....സ്ത്രീയുടെ മൂല്യവും  ,പവിത്രതയും കാത്തു സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം സ്ത്രീകള്‍ക്കുമുണ്ട് ..
മാര്‍ക്കെറ്റിംഗില്‍  സ്ത്രീ ഇന്ന് ഒരു അഭിവാജ്യ ഘടകമാണ് ...വ്യക്തമായി നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സത്യമുണ്ട് ....സ്ത്രീയുടെ ശരീരം പ്രദര്‍ശിപ്പിക്കാത്ത പരസ്യങ്ങള്‍ വിരളം ...ഒരു bike-ന്‍റെ
അല്ലെങ്കില്‍ പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഒരു body spray -യുടെ ഒക്കെ പരസ്യങ്ങളില്‍ അല്‍പവസ്ത്ര ധാരിണിയായ ഒരു സ്ത്രീയുടെ ആവശ്യകത എന്താണ് ....?

ഇന്നത്തെ കുട്ടികള്‍ ജനിച്ചു വീഴുന്നത് തന്നെ new generation ലോകത്തേക്കാണ്‌ ..അവിടെ മാതാപിതാക്കളെക്കാള്‍ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും ഇന്റര്‍നെറ്റും ,സോഷ്യല്‍ മീഡിയയും പകര്‍ന്നു നല്‍കുന്ന അറിവുകളാണ് .
പാഠപുസ്തകത്തിലെ കഥകളെക്കാള്‍ അവരുടെ ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുന്നത് സിനിമയിലും ,മറ്റും കേള്‍ക്കുന്ന വാചകങ്ങള്‍ .......
ഒരു ഭാഗത്ത് മാതാപിതാക്കള്‍ക്ക് മക്കള്‍ക്കായി കണ്ടെത്താന്‍ സമയമില്ല ...മക്കള്‍ എന്ത് ചെയ്യുന്നു എന്നു അന്വേഷിക്കാന്‍ കഴിയുന്നില്ല ....മറുഭാഗത്ത് മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ generation gap .
അത് കാരണം മക്കളെ ഉപദേശിക്കാനോ ,മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനോ അവര്‍ക്ക് കഴിയുന്നില്ല ..
എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു അടിസ്ഥാനം എപ്പോഴും ഉണ്ടാകും ...ആ അടിസ്ഥാനത്തിലെക്കാണ് നമ്മള്‍ ഇറങ്ങി ചെല്ലേണ്ടത് .....അവിടെ നിന്നാണ് പരിഹാരം കണ്ടെത്തെണ്ടുന്നതും ....

"All indians are my brothers and sisters" എന്നു പ്രതിജ്ഞ ചൊല്ലിയവരാണ് നമ്മള്‍ ഓരോരുത്തരും ......
സഹോദരിയായി കാണണം എന്നില്ല ...ഒരു സ്വതന്ത്ര വ്യക്തിയായി അവളെ കാണാനെങ്കിലും കഴിഞ്ഞില്ലെങ്കില്‍പിന്നെ "India is my country " എന്നു പറയാനുള്ള യോഗ്യത പോലും ഇല്ലാത്ത മൃഗങ്ങളെക്കാള്‍ നികൃഷ്ടമായ
ജന്മങ്ങളായി നമ്മള്‍ മാറി പോകും .

ഞാനും ഒരു സ്ത്രീയാണ് ...എന്റെ നേര്‍ക്ക്‌ നീളുന്ന ഓരോ കണ്ണുകളെയും ഉള്ളില്‍ ഒരു ഭയത്തോടെ വീക്ഷിക്കുന്നവള്‍.....സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുമ്പോളും ഞാന്‍  ഭയചകിതയാണ് ....നാളത്തെ നിര്‍ഭയ ഒരു പക്ഷേ ഞാനായെക്കുമെങ്കിലോ എന്ന ഭയം ....
ഓരോ ഇന്ത്യന്‍ സ്ത്രീയുടെ ഉള്ളിലുംനിലനില്‍ക്കുന്ന ഭയം ....
ഈ ഭയത്തിനു ഒരു അന്ത്യം ഉണ്ടാകട്ടെ ......
ഇനിയും നിര്‍ഭയകള്‍ പിറക്കാതിരിക്കട്ടെ ...
ഈ വനിതാ ദിനത്തിലെങ്കിലും ഒരു മാറ്റത്തിന്റെ ദീപശിഖ തെളിയട്ടെ ....

(note :ലോകത്തെ എല്ലാ പുരുഷന്മാരും ചീത്ത സ്വഭാവത്തിന് ഉടമകളല്ല ..പക്ഷേ ഒരു വ്യക്തി ഒരു സമൂഹത്തിന്റെ പ്രതിനിധീ ആയതു കൊണ്ട്  ഒരു വ്യക്തി ചെയ്യുന്ന തെറ്റ് ഒരു വിഭാഗത്തിന്റെ തന്നെ അധപ്പതനത്തിനു കാരണമാകുന്നു എന്നു മാത്രം )

Friday, 27 February 2015

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ...

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ...


ജീവിതം എപ്പോഴും ഒരു പരീക്ഷണ ശാലയാണ് ...അവിടെ ആത്മാവിനല്ലാതെ മറ്റൊന്നിനും സ്ഥിരതയില്ല ...അനുഭവങ്ങളെ പാഠങ്ങളാക്കുക ..നഷ്ടപ്പെട്ടതിനെ  ഓർത്ത്‌ സമയം പാഴാക്കാതെ നഷ്ടമായതിൽ  നിന്നും നാം  എന്തു പഠിച്ചു എന്നത് മനസ്സിലാക്കുക .....

ജീവിതത്തിന്റെ കൈവഴികളിൽ നമുക്കായി ഒരുപാട് ഹസ്തങ്ങൾ കാത്തിരിക്കുന്നുണ്ടാകും .......അവയൊക്കെ നിയോഗങ്ങൾ പൂർത്തിയാകുമ്പോൾ കൈവിട്ടു പോകുകയും ചെയ്യും ........

ഓരോ മനുഷ്യനും ഈ ഭൂമിയിൽ എത്തിയതിനു പിന്നിൽ അവൻ പോലുമറിയാത്ത എന്തോ ഒരു കാരണം ഉറങ്ങി കിടക്കുന്നുണ്ട് ....ഒരു പക്ഷെ അവന്റെ സൃഷ്ടാവിന് മാത്രം അറിയാവുന്ന ഒരു വലിയ കാരണം ......ആ കാരണത്തിന് പിറകെ ഒരു സ്വപ്നത്തിന്റെ മാത്രം പിൻബലത്തോടെ തന്റെ വിശ്വാസത്തെയും മുറുകെ പിടിച്ചു യാത്ര തിരിക്കുന്ന സാന്റിയാഗോമാർ നമ്മുടെ സാങ്കല്പിക കഥകളിലെ നായകന്മാർ മാത്രമാണ് ...

അണ്ടിയോട്‌ അടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ ....അതുപോലെ തന്നെ ജീവിക്കാൻ തുടങ്ങുമ്പോഴേ ജീവിതം എന്തെന്ന് അറിയാൻ കഴിയൂ ....

ഒരുവന്റെ ജനനവും ജീവിതവും മരണവും ഈശ്വരൻ ആണ് നിശ്ചയിക്കുന്നതത്രെ...ദൈവം എന്ന തിരക്കഥാകൃത്തിന്റെ  തൂലികയിൽ നിന്നും പിറന്നു വീണ കുറേ കഥാപാത്രങ്ങൾ  ആണ് നമ്മൾ .....മറ്റൊരാളുടെ കീയാൽ ചലിക്കുന്ന വെറുമൊരു പാവ ...

ഒരുവൻ എപ്പോൾ ജനിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്ന് മരിക്കുമെന്നും തുടങ്ങി അവന്റെ എല്ലാ കാര്യങ്ങളും മറ്റൊരാളാൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ  പിന്നെ ജീവിക്കാൻ വേണ്ടി നമ്മൾ പോരാടുന്നതും പടവെട്ടുന്നതും എന്തിനു വേണ്ടിയാണ് ....????? ദൈവത്തിന്റെ തിരക്കഥയ്ക്കനുസരിച്ചു  ജീവിക്കുക എന്നതാണോ മനുഷ്യന്റെ കർത്തവ്യം അതോ സ്വയം തിരക്കഥയെഴുതി  ജീവിക്കുകയോ ......???
ഈ ചോദ്യങ്ങളുടെ  ഉത്തരം എനിക്കിന്നും അജ്ഞാതമാണ് .

ജനിച്ചു പോയത് കൊണ്ട് മാത്രം ഈ ഭൂമിയിൽ ജീവിക്കേണ്ടി വന്നവരാണ് നമ്മൾ .....അപ്പോൾ എങ്ങനെ ജീവിക്കണമെന്നും എന്തിനു ജീവിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം നമ്മളിൽ നിക്ഷിപ്തമല്ലേ ....???

ശാസ്ത്രം  തെളിവുകൾ നിരത്തി ജനിപ്പിക്കുകയും ജീവിപ്പിക്കുകയും  മരിപ്പിക്കുകയും ചെയ്യുന്നു ....അങ്ങേയറ്റത്തെ സത്യം ദൈവമാണെങ്കിൽ ശാസ്ത്രത്തിന്റെ വാദങ്ങൾ ദൈവത്തിന്റെ പുസ്തകത്തിൽ നിന്നും കടം കൊണ്ടതല്ലേ ....??

ജീവിതത്തെ കുറിച്ചു ക്ലാസ്സെടുക്കാനും മാത്രം അനുഭവസമ്പത്തുള്ള  ഒരു വ്യക്തിയല്ല   ഞാൻ .....എങ്കിലും ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള ചില സംശയങ്ങൾ തലച്ചോറിൽ മുരളുമ്പോൾ എന്ത് കൊണ്ടോ നിശബ്ദയായി ഇരിക്കാൻ കഴിയുന്നില്ല ....ഉത്തരം കണ്ടെത്തണമെന്ന തോന്നൽ......ഒരു പക്ഷെ വേറെ ആർക്കെങ്കിലും അതിനുള്ള ഉത്തരം നൽകാനായെക്കുമെങ്കിലൊ  എന്ന ചിന്ത ......

ഉത്തരങ്ങൾ അജ്ഞാതമെങ്കിലും  ചോദ്യങ്ങൾ  ചോദിക്കാൻ എപ്പോഴത്തെയും പോലെ ഇപ്പോഴും ഒരു ആകാംക്ഷ ...അടുത്ത ചിന്തകൾക്കായി വാതായനങ്ങൾ തുറന്നിടാൻ സമയമായതു കൊണ്ട് ഇന്നത്തെ ചിന്തകൾക്ക് വിട .....!!!!

Saturday, 14 February 2015

വീണ്ടും ഒരു പ്രണയ ദിനം കൂടി .......!!

വീണ്ടും ഒരു പ്രണയ ദിനം കൂടി .......!!



ഫെബ്രുവരി 14....വാലന്‍ന്റൈന്‍ ദിനം ....കലണ്ടറില്‍ ഇത് ചുവന്ന അക്കത്തിലുള്ള തീയതി അല്ലാത്തതിനാല്‍  സ്കൂളില്‍ പഠിക്കുന്ന 
കാലങ്ങളില്‍ ഈ ദിനത്തോട് പ്രത്യേകിച്ചു യാതൊരു പ്രതിപത്തിയും തോന്നിയിരുന്നില്ല ..

കോളേജിലെത്തിയപ്പോള്‍ ആണ് ഈ ദിവസം ഒരു സംഭവമാണെന്ന് മനസ്സിലാക്കിയത് ....നമ്മുടെ അടുത്തിരിക്കുന്ന പിള്ളേരുടെയൊക്കെ കൈയില്‍ കാര്‍ഡും ,പൂവുമൊക്കെ കണ്ടപ്പോഴാണ് ഈ ദിവസത്തിനു വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരു ജനത നമ്മടെ നാട്ടിലും ഉണ്ടെന്ന് മനസ്സിലാകുന്നെ ....

അതെന്തോ ആയിക്കൊള്ളട്ടെ ...അങ്ങനെ കാത്തിരിക്കാന്‍ മാത്രം പ്രത്യേകത ഉള്ള ദിനമല്ല  ഇന്നത്തേത്  എന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര് കാണുമല്ലോ ....കവി തല്‍കാലം അവരോടൊപ്പം കൂടുന്നു ..

ഇപ്പോള്‍ കവിക്ക്‌ ഓര്‍മ വരുന്നത് കവിയുടെ ചില സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളാണ് ...
അവിടെ നിന്ന് തുടങ്ങാം ....

"പ്രണയം എന്താണെന്ന് ...ആ വികാരത്തിന്റെ തീവ്രത എത്ര മാത്രമാണെന്ന് തിരിച്ചറിയണമെങ്കില്‍ നീ 
ഒരിക്കലെങ്കിലും ഒന്ന് പ്രണയിച്ചു നോക്കിയേ മതിയാകൂ ...." 

-ആ വാക്ക് കേട്ടു ഒന്ന് പ്രണയിച്ചു കളയാം  എന്ന തോന്നലൊന്നും ഇതേ വരെ ഉണ്ടായിട്ടില്ല ... എങ്കിലും അപ്പറഞ്ഞത്‌ സത്യമാണെന്ന് ഉറപ്പാണ്‌ ...കാരണം 
ഏതു വികാരത്തിന്റെയും പരിപൂര്‍ണത മനസ്സിലാക്കണമെങ്കില്‍ ആ വികാരം നമ്മള്‍ അനുഭവിക്കണമെന്നത്  ഞ്യായം ....

"ആള്‍ക്കാരെന്തിനാ പ്രണയിക്കുന്നെ ...?സന്തോഷമായിരിക്കാന്‍ വേണ്ടി ...പ്രണയമില്ലാതെ തന്നെ ഞാന്‍ സന്തുഷ്ടനാണ് ..."

-അതിനോട് എനിക്കങ്ങനെ പൂര്‍ണ യോജിപ്പോന്നുമില്ല ....സന്തോഷമായിരിക്കാന്‍ വേണ്ടി പ്രേമിക്കണം  എന്നുണ്ടോ ...?
അതിനാണേല്‍ വേറെ എന്തോരം കാര്യങ്ങളുണ്ട് ...??പക്ഷേ ചിലരെ സംബന്ധിച്ചിടത്തോളം  അത് സത്യമായിരിക്കണം ....
അവരുടെ സന്തോഷം പ്രണയിക്കുന്നതില്‍ ആയിരിക്കണം ...

"പ്രണയിക്കുമ്പോള്‍ അല്ല ...ആ പ്രണയം നഷ്ടമാകുംപോഴാണ് നമ്മള്‍ ആ വ്യക്തിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു മനസ്സിലാകുന്നെ ...."

-അത് സത്യമാണ് ..നഷ്ടപ്പെടലില്‍ നിന്നേ ഇഷ്ടപ്പെട്ടത്തിന്റെ മൂല്യം നമ്മള്‍ തിരിച്ചറിയൂ ...

"ജീവിത കാലം മുഴുവന്‍ സ്നേഹിച്ചോളാം എന്നു വാക്ക് കൊടുത്തു ആരെയെങ്കിലും പ്രണയിക്കാന്‍  ഇറങ്ങിത്തിരിച്ചാല്‍ അതിനേക്കാള്‍ 
വലിയ മറ്റൊരു വിഡ്ഢിത്തവും  ജീവിതത്തില്‍ സംഭവിക്കില്ല.... "

-അതൊരല്പം ചിന്തിക്കേണ്ട സംഗതി തന്നെയാണ് ....എല്ലാക്കാലവും ഒരാള്‍ക്ക് മറ്റൊരാളെ പരിപൂര്‍ണമായി സ്നേഹിക്കാന്‍ കഴിയുമോ ...?അങ്ങനെയെങ്കില്‍ ഈ ലോകം എന്നേ നന്നായേനെ ....അല്ലേ ...??

പ്രണയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് കൂടുതല്‍ ഓര്‍മ വരുന്നത് പുരുഷ മുഖങ്ങളാണ് ...
അത് ഞാനൊരു പെണ്ണായത് കൊണ്ടല്ല ....
ഞാനറിയുന്ന പുരുഷന്മാര്‍ക്കൊക്കെ പറയാന്‍ അങ്ങനൊരു കഥയുണ്ടാകും ...

ഇപ്പോള്‍ മേല്‍ പറഞ്ഞ വാചകങ്ങളൊന്നും എന്റെ സാങ്കല്പ്പികത അല്ല...... സ്നേഹിക്കുന്ന ,സ്നേഹിച്ചു പോയ ,
അല്ലെങ്കില്‍ സ്നേഹം നഷ്ടപ്പെട്ടു പോയ പുരുഷന്മാരുടെ വാചകങ്ങളാണ് ...

ചരിത്രപുസ്തകം കടം കൊള്ളാനോന്നും ഞാനില്ല ...
എങ്കിലും ചരിത്ര കാലം മുതലേ പ്രണയത്തിന്റെ കാര്യത്തില്‍ 
പെണ്ണുങ്ങളെക്കാള്‍ വിശ്വാസ്യതയും ,ആത്മാര്‍ത്ഥതയും (വഞ്ചനയുടെ കണക്കു തല്‍കാലം മറക്കാം )
പുലര്‍ത്തുന്നത് പുരുഷന്മാര്‍ തന്നെയാണ് ... 

ആദത്തിനു ഹവ്വയോടുള്ള അന്ധമായ പ്രണയം ....
ഷാജഹാന് മുംതാസിനോട് ....(വല്ലവന്റേം ഭാര്യയെ അടിച്ചു മാറ്റിയിട്ടാണെങ്കിലും )

മറഞ്ഞു പോയ കാല്‍പ്പാടുകളില്‍ എന്നും ഓര്‍ത്തെടുക്കാന്‍ അങ്ങനെ കുറച്ചു പ്രണയ കഥകളും ഉണ്ട് ..

സാഹചര്യത്തിനനുസരിച്ച്ചു സ്വയം മാറാനുള്ള കഴിവ് എന്നും പെണ്ണിനാണ് കൂടുതല്‍ ...
അത് കൊണ്ട് തന്നെ പ്രണയത്തില്‍ മിക്കവാറും പരാജിതനാവുന്നത് പുരുഷന്‍ തന്നെ.. ...
സാമ്പത്തികവും ,അടിസ്ഥാന സൗകര്യവും നോക്കി പ്രണയിക്കാന്‍ പെണ്ണുങ്ങള്‍ക്കാണ് കഴിവ് കൂടുതല്‍ ..
അക്കാര്യത്തില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ ശിഷ്യന്‍മാര്‍ ആകേണ്ടിയിരിക്കുന്നു ...

പ്രണയിച്ചു പരിച്ചയമില്ലാത്തത് കൊണ്ട് ഈ വിഷയത്തില്‍ കാട് കയറാന്‍ എനിക്ക് ഉദ്ദേശ്യമില്ല...
എങ്കിലും മനസ്സില്‍ ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയുണ്ട് ....ഇത് വഴി കടന്നു പോകുന്ന  ആര്‍ക്കെങ്കിലും അതിനു മറുപടിയുണ്ടെങ്കില്‍ 
ഹാര്‍ദ്ദവമായ സ്വാഗതം ....ചോദ്യം ഇതാ ഇവിടെയുണ്ട് ...

"ചിലപ്പോള്‍ ഒരു നിമിഷം കൊണ്ട് ഒരാളോട് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോകും ...
ജീവിതത്തില്‍ പിന്നീടൊരിക്കല്‍ പോലും അത്തരത്തിലൊരു നിമിഷം 
തിരികെ കിട്ടില്ലെങ്കില്‍ കൂടി നമ്മള്‍ ആ വ്യക്തിയെ ജീവനുള്ളിടത്തോളം 
കാലം സ്നേഹിച്ചു കൊണ്ടേയിരിക്കും ...അതിനെ പ്രണയം എന്നൊക്കെ വിളിക്കാന്‍ സാധിക്കുമോ ...?????"

ഇനിയും ഒരുപാട് വാലെന്റൈന്‍ ദിനങ്ങള്‍ ഈ വഴിയേ കടന്നു പോകും........ അതില്‍  ഏതെങ്കിലും ഒരു ദിനം നമ്മുടെ  എല്ലാവരുടെയും ജീവിതത്തില്‍ 
മറക്കാന്‍ കഴിയാത്ത അനുഭവം  സമ്മാനിക്കും ....
ആ ദിനം വന്നെത്തും വരെ വാലെന്റൈന്‍ ദിനങ്ങള്‍ നമുക്ക് വെറുമൊരു 
ദിവസം മാത്രം ...

സൂര്യന്‍ ഉദിച്ച് അസ്തമിച്ഛകന്നു പോകുന്ന ഒരു ദിനം ...... 

Sunday, 1 February 2015

ഒരു ആണിന്റെ കഥ ....!

ഒരു ആണിന്റെ കഥ ....!



ഈശ്വര സൃഷ്ടികളില്‍ വച്ചു ഏറ്റവും മഹത്തരമായത് മനുഷ്യ 
സൃഷ്ടിയാണെന്നത് ഭൂമിയുടെ ഉത്ഭവം മുതലേ നാം അറിയുന്ന വലിയൊരു സത്യം .
അപ്പോള്‍ മനുഷ്യരായി ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍ ....
ഈ ജനനത്തിലും ഉണ്ട് വേറൊരു ഭാഗ്യത്തിന്റെ കഥ .....
ആ കഥയുടെ പേര് Royal Birth അല്ലെങ്കില്‍ രാജകീയ ജനനം ...
ഭൂമിയില്‍ ഈ കഥയുടെ അവകാശികള്‍ പുരുഷന്മാരാണ് ...



ആണായി പിറന്നവന്‍ എന്നാല്‍ രാജാവായി ജീവിക്കേണ്ടുന്നവന്‍ എന്നാണ് അര്‍ത്ഥം ..
നിബന്ധനകളും ബന്ധനങ്ങളുമില്ലാത്ത സ്വാതന്ത്ര്യം ഈ ഭൂമിയില്‍ എന്നും അവനു സ്വന്തം ...
പിടിച്ചടക്കലും , ചേര്‍ത്തു വയ്ക്കലും , കിരീടധാരണവും അവന്റെ മാത്രം കുത്തക ...
അവന്റെ വാരിയെല്ല് കടമെടുത്തില്ലായിരുന്നുവെങ്കില്‍ പെണ്ണ് ഈ ഭൂമിക്കെന്നും കിട്ടാക്കനി ...

ഏതൊരു അച്ഛന്റെയും പ്രതീക്ഷ നാളെയ്ക്കു വേണ്ടി അവന്റെ കൈ കൊണ്ട് ഒരു പിടി  ബലിച്ചോര്‍....
ഏതൊരു അമ്മയും പ്രാര്‍ഥിക്കുന്നത് തന്നെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള 
കരങ്ങള്‍ക്കുടമയായ മകനെ .... 
ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് തന്നെ നെഞ്ചോടു ചേര്‍ക്കുന്ന ഭര്‍ത്താവിനെ ...
ഏതൊരു മകളും ബഹുമാനിക്കുന്നത്‌ ആദര്‍ശ ധീരനായ അച്ഛനില്‍ ....
ഏതൊരു മകനും സന്തോഷിക്കുന്നത് നിഴല്‍ പോലെ ഒരച്ഛന്‍ കൂടെയുണ്ടെന്ന് ഓര്‍ത്ത്‌ ...
ഏതൊരു പെണ്ണിന്റെയും സ്വപ്നം തേടുന്നത്  കുതിരപ്പുറത്തേറി തന്നെ സംരക്ഷിക്കാനെത്തുന്ന  ധീരനായ യുവാവിനെ ...
ഏതൊരു സുഹൃത്തും അഭിമാനിക്കുന്നത് തോളോട് ചേര്‍ക്കാന്‍ വിശ്വാസയോഗ്യനായ   ഒരു ആണ്‍ സുഹൃത്ത് കൂടെയുണ്ടല്ലോ  എന്നറിയുമ്പോള്‍ ....

ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ ഏറ്റവും കൂടുതല്‍ ചേര്‍ക്കപ്പെട്ടത്‌ 
അവന്റെ നാമങ്ങള്‍ ....
ലോകം ഏറ്റവും കൂടുതല്‍ കാതോര്‍ത്തത്‌ അവന്റെ ശബ്ദത്തിന് ....
എല്ലാവരും എന്നും മാതൃകയാക്കാന്‍ പറഞ്ഞത് അവനെ ചൂണ്ടി .....

ഈശ്വരനെ ദര്‍ശിക്കാനും സ്വര്‍ഗത്തില്‍ ജനിച്ചു ജീവിക്കാനും ആദ്യമായി  
ഭാഗ്യം ചെയ്തത് അവന് മാത്രം .....(അവന്‍ കാരണം അവള്‍ക്കും ലഭിച്ചു ആ ഭാഗ്യം )
ഭൂമിയുടെ മനോഹാരിതയിലേക്ക് കണ്ണു തുറക്കാന്‍ മുന്നിലെത്തിയത് അവന്‍ ...
(പിന്നിലായിരുന്നു അന്നും അവള്‍)
ഭൂമിയുടെ അനന്ത നിഗൂഡതയിലേക്ക് അവളെ കൈ പിടിച്ചു നടത്തിയതും അവന്‍ തന്നെ ..
കാട് തെളിച്ചു വയലാക്കി ,വയലിനെ പിന്നെ വീടാക്കി ,വീട്ടിലേക്ക് വെളിച്ചവുമായി കടന്നു 
വന്നത് അവന്‍ .....
രുചിയൂറുന്ന മാംസത്തുണ്ട് അവള്‍ക്കു നല്‍കി പാചകകലയിലേക്ക് അവളെ കൈ പിടിച്ചു 
നടത്തിയതും അവന്‍ ....
അവള്‍ക്കു നാണം മറയ്ക്കാന്‍ പച്ചിലയിതളുകള്‍ കോര്‍ത്തെടുത്തതും അവന്‍ ...
(ഒടുവില്‍ അത് പിച്ചി ചീന്തിയതും അവന്‍ തന്നെ )

അവന്‍ ആയിരുന്നു എന്നും അവള്‍ക്കു കൈത്താങ്ങ്‌ ...
അവന്‍ തന്നെയായിരുന്നു എന്നും അവളുടെ വഴികാട്ടി ....
പ്രണയത്തിന്റെ സംഗീതം അവള്‍ക്കു പാടിക്കൊടുത്തതും അവന്‍ ...
ലോകത്തിന്റെ മാന്ത്രികത അവള്‍ക്കു പകുത്തു നല്കിയതും അവന്‍ ...
അവന്റെ പിന്ഗാമിക്കായി അവളെ പ്രാപ്തനാക്കിയതും അവന്‍ .....

അവന്‍ പുരുഷന്‍ ....
അവന്‍ പൂര്‍ണമായും സ്വതന്ത്രന്‍ ......
അവന്റെ വഴികളില്‍ ബന്ധനത്തിന്റെ ചങ്ങല കെട്ടുകളില്ല ....
അവന്റെ സ്വപ്നങ്ങളില്‍ ഒരിക്കലും കരിനിഴല്‍ കടന്നു കൂടുകയില്ല ....
അവനില്ലാതെ ലോകത്തിന്റെ സഞ്ചാര പഥത്തില്‍ അവള്‍ ഒന്നുമല്ല .....
അവന്‍ പൂര്‍ണത നേടുന്നത് അവളിലൂടെ ...
അവളുടെ ജന്മം സായുജ്യം തേടുന്നത് അവന്റെ കരങ്ങളിലൂടെ .......

ഈ കഥ ഇവിടെ അവസാനിക്കുന്നില്ല .....ഒരു താല്‍ക്കാലിക വിരാമം മാത്രം ...
എല്ലാം എഴുതി തീര്‍ത്തപ്പോള്‍ ഒരു നിമിഷം ഞാനും കൊതിച്ചു പോകുന്നു .....
അടുത്ത ജന്മത്തിലെങ്കിലും ഒരു 
പുരുഷന്‍ ആയി ജനിച്ചെങ്കില്‍ .........!!!!

(സമര്‍പ്പണം :എല്ലാവരും പെണ്ണിനെ കുറിച്ചു മാത്രമേ എഴുതുന്നുള്ളൂ എന്നു പരാതി പറഞ്ഞ ഷിജു ചേട്ടന് .....
ഒപ്പം ഞാനറിയുന്ന എന്റെ പ്രിയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്ക് .....)