Thursday, 12 July 2018

ഞാൻ രക്തസാക്ഷി ...!!!!!

ഞാൻ രക്തസാക്ഷി ...!!!!!


ഇടറുമെൻ കാൽപാദം നനമണ്ണിൽ പതിയവേ 
കേൾക്കുന്നു രോദനം "ഞാൻ പെറ്റ മകനെ ..."
ഒരു പുരുഷായുസ്സിൻ മോഹങ്ങളൊക്കെയും
ചിതറിത്തകർന്നതി കലാഭൂവിൽ ...!


ചങ്കു തുരന്നെന്റെ ചോര തെറിപ്പിച്ചു ,നിങ്ങളാ-
ചെഞ്ചോര കൊടി ചുറ്റി നൃത്തം ചവിട്ടി ,
അന്തരാളങ്ങളെ ചുട്ടു പൊള്ളിക്കുന്ന 
പഞ്ചാഗ്നി മധ്യത്തിൽ ഞാൻ വെന്തുരുകി ..

രക്തസാക്ഷി , ഞാൻ  രക്തസാക്ഷി....
കാലം കുറിക്കുന്ന കവിതകളിലൊക്കെയും 
ചോരയുടെ മണമുള്ള രക്തസാക്ഷി ..
ഞാൻ ...രക്തസാക്ഷി ...

ചക്രവ്യൂഹത്തിന്റെ ചിത്രഗതികളിൽ
ചിത്തം ഭയക്കാതെ മൃതു വരിച്ചവനെ ...,
നിന്റെ നാമം കടം കൊണ്ട പാപമോ 
ഇന്ന് വെണ്ണീറായി തീരുന്നതെൻ ജീവിതം ...?

വാളെടുത്തില്ല ...,ഞാനൊട്ടു വെല്ലുവിളിച്ചതില്ല 
അമ്പെയ്തതില്ലെനിക്കെതിരാളിയുമില്ല 
രാജ്യത്തെ കാക്കുവാൻ യുദ്ധഭൂവിൽ 
പ്രാണൻ വെടിയാൻ വന്നതല്ല .

എന്നിട്ടും ....? എന്നിട്ടുമെന്തേ ഞാൻ രക്തസാക്ഷി ..?

കാത്തിരിക്കും പെറ്റ വയറിന്റെ നന്മയാൽ 
ജീവിത വൃക്ഷത്തിൽ പൂ വിരിയിച്ചു ഞാൻ ....
താതന്റെ സ്വപ്നങ്ങൾക്കെല്ലാം നിറങ്ങളേകി 
തൂലികയെ ഞാനെന്റെ പടവാളാക്കി ...

രാവു വെളുക്കോളം രക്തം വിയർപ്പാക്കി 
അക്ഷര വിത്തുകൾ നെഞ്ചേറ്റി ഞാൻ ..
കപട രാഷ്ട്രീയത്തിൻ കുടിലതകളിൽ മുങ്ങി 
മോഹഭംഗത്തിന്റെ ഭാണ്ഡവും പേറിയലയുന്നു ഞാൻ ....

രക്തസാക്ഷി ....പുതിയൊരഭിമന്യു  പിറക്കും 
വരേയ്ക്കും ഞാൻ രക്തസാക്ഷി ...!!!!!

Wednesday, 20 June 2018

ഞാൻ മേരിക്കുട്ടി ....!!

ഞാൻ മേരിക്കുട്ടി ....!!


"മനസ്സ് കൊണ്ട് ഞാനൊരു പെണ്ണാണ് ഡോക്ടർ ...ശരീരം കൊണ്ടും എനിക്ക് പെണ്ണാകണം ..." എത്ര മനോഹരമായ ആവശ്യമാണത് ...

അടുത്ത ജന്മത്തിലെങ്കിലും എനിക്കൊരു ആണായി  ജനിച്ചാൽ മതിയെന്ന് പറയുന്ന പെണ്ണുങ്ങൾക്കിടയിൽ എനിക്കൊരു പെണ്ണായാൽ മതി എന്ന് ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന മേരി കുട്ടി ഒരുപാട് പേരുടെ പ്രതീക്ഷയാണ് ...,
അംഗീകാരവും കാത്തു കഴിയുന്ന കുറെ മനസ്സുകളുടെ സ്വപ്നമാണവൾ ,
ഒറ്റപ്പെട്ടു പോയ മോഹങ്ങളുടെ സാഫല്യമാണവൾ ...
അടിച്ചമർത്തപ്പെട്ട ഒരു മനുഷ്യ വർഗത്തിന്റെ നേർക്കാഴ്ചയാണവൾ ....
ഓരോ ട്രാൻസും പറയാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് , 
I am not a Transgender , I am a Trans Woman/Trans man 
അതാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ ....

അണിഞ്ഞൊരുങ്ങലിന്റെ ആർഭാടമൊന്നുമില്ലാതെ വ്യക്തിത്ത്വം കൊണ്ട് , സ്വഭാവം കൊണ്ട് നമ്മളെക്കാളൊക്കെ ഒരു പാട് സുന്ദരിയായ ഒരു ജയസൂര്യ കുട്ടി ....
ആ മേരിക്കുട്ടിയെ കണ്ടില്ലെന്നു വയ്ക്കാനോ,അംഗീകരിക്കാതിരിക്കാനോ ഒരു പ്രേക്ഷകനും കഴിയില്ല ...

ജനനം അതൊരു ഭാഗ്യമാണ് ....
മനുഷ്യ ജന്മം അലങ്കാരമാണ് ...
പുരുഷൻ യോദ്ധാവാണ് ...
സ്ത്രീ ആയുധമാണ് ....
എന്നാൽ അർദ്ധനാരീശ്വരനോ..... സ്ത്രീയും പുരുഷനും സംഗമിക്കുന്ന അത്യപൂർവ ജന്മമാണത് ...
മേരിക്കുട്ടി പറയുന്ന പോലെ ഒരേ സമയം ഒരു സ്ത്രീയുടെയും പുരുഷന്റെയും മനസ്സും വികാരവും മനസ്സിലാക്കാൻ കഴിയുന്ന ഒരേ ഒരു മനുഷ്യ ജന്മമാണത് ...അപ്പോൾ ആ ജന്മം തന്നെയല്ലേ ഏറ്റവും മഹത്തരം ...? നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ..

വിവാഹിതനാകാൻ വീട്ടുകാർ നിർബന്ധിക്കുന്നത് വരെ മേരിക്കുട്ടി മാത്തുകുട്ടി ആയിരുന്നു ...സ്ത്രീയുടെ മനസ്സും പുരുഷന്റെ ശരീരവുമായി ഒരു ജീവിതം തന്നെക്കൊണ്ട് സാധിക്കില്ല എന്ന തിരിച്ചറിവിൽ നിന്നുമാണ് മേരിക്കുട്ടിയുടെ ജനനം ...27 ആം  വയസ്സിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള സൗഭാഗ്യം അവളെ തേടിയെത്തുന്നത് അങ്ങനെയാണ് ....കുടുംബക്കാരും , നാട്ടുകാരും തള്ളി പറഞ്ഞെങ്കിലും , നികൃഷ്ടമായ രീതിയിൽ പലരും അവളോട് പെരുമാറിയെങ്കിലും തളരാതെ നിശ്ചയദാർഢ്യത്തോടെ, ആത്മവിശ്വാസത്തോടെ അവൾ പൊരുതി ,തന്റെ ജീവിത ലക്ഷ്യത്തിനായി ...ആ ലക്‌ഷ്യം പൂർത്തിയാകുന്ന ദിവസം ഈ ലോകം മുഴുവൻ ഒരേ സ്വരത്തിൽ തന്നെ മേരിക്കുട്ടി എന്ന് വിളിക്കുമെന്ന , അംഗീകരിക്കുമെന്ന അവളുടെ വിശ്വാസം ....ആ വിശ്വാസത്തിലേക്കുള്ള യാത്രയായിരുന്നു അവളുടെ ജീവിതം ...തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന ആൽക്കമിസ്റ് വചനത്തിന്റെ സാക്ഷാത്കാരം .....നന്മയുടെ കണിക വറ്റാത്ത സുമനസ്സുകളുടെ താങ്ങാണ് മേരിക്കുട്ടിയെ ജീവിക്കാൻ പ്രേരിപ്പിച്ചത് , അതാണ് നമ്മളിൽ പലർക്കും ഇല്ലാതെ പോയതും ...മേരിക്കുട്ടി പറയുന്ന പോലെ ഇത് ആണിന്റേയോ,പെണ്ണിന്റേയോ ലോകമല്ല .കഴിവിന്റെ ലോകമാണ് ..ഈ ലോകത്തെ മനുഷ്യന്റെ ജീവിതം ആരുടേയും ഔദാര്യമല്ല ,അവകാശമാണ് ....

ജീവിക്കാനുള്ള അവകാശം - അത് സർവ ചരാചരങ്ങളുടെയും ജന്മാവകാശമാണ് ...അവിടെ ജാതി- മത -ലിംഗ -വർഗ -വർണ വിവേചനകൾക്കു ഒരു പ്രാധാന്യവുമില്ല എന്ന് നമ്മൾ തിരിച്ചറിയണം ..
കഴിവില്ലാത്തതു കൊണ്ടല്ല , ഒരു ട്രാൻസ് ആയിപ്പോയത് കൊണ്ട് മാത്രം ,സമൂഹത്തിന്റെ മുൻധാരയിലേക്കു എത്തിപ്പെടാൻ കഴിയാതെ പോയ ഒരുപാട് പേര് ഉണ്ട് ..അവർക്കൊരു പ്രചോദനവും , നമ്മൾക്കൊരു മാതൃകയുമാണ് ഈ സിനിമ ...
രെഞ്ചു രഞ്ജി , സാറാ ഷെയ്ക് ,പ്രിതിക, തൃപ്തി ,....ഇങ്ങനെ സമൂഹത്തിന്റെ 
നാനാതുറകളിൽ പോരാടി വിജയം കൈവരിച്ച കുറെ മേരിക്കുട്ടിമാർ നമുക്ക് ചുറ്റും ഉണ്ട് .അവരുടെയൊക്കെ മനസ്സാണ് മേരിക്കുട്ടി നമുക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നത് ....

ഞാൻ ഒരു മനുഷ്യനാണ് ,എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം ഉണ്ട് എന്ന ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ കാണുക ...
നമുക്ക് ചുറ്റുമുള്ള മേരിക്കുട്ടിമാരെ കണ്ണ് തുറന്നു കാണുക ,
അംഗീകരിക്കുക ,സ്നേഹിച്ചില്ലെങ്കിലും വെറുക്കാതിരിക്കുക ,സഹതപിച്ചില്ലെങ്കിലും മുഖം മുഷിയാതിരിക്കുക ...
അവരും ഈ ഭൂമിയുടെ അവകാശികളാണ് ...
എന്നെ പ്പോലെ ...
നിങ്ങളെ ഓരോരുത്തരെയും പോലെ ... 



Thursday, 31 May 2018

നിന്റെ മാത്രം ....കെവിൻ ...!!!!

നിന്റെ മാത്രം ....കെവിൻ ...!!!!

ചിതറിത്തെറിച്ചതു ചോരയായിരുന്നില്ല ,
ഹൃദയമായിരുന്നു ....,
പ്രണയം പകുത്തു നൽകിയ ഒരു ഹൃദയം .

വേരറ്റു വീണത് മോഹമായിരുന്നില്ല ,
ജീവിതമായിരുന്നു ....,
പ്രതീക്ഷയുടെ നാമ്പും പേറി കാത്തിരുന്ന നാലു ജീവിതങ്ങൾ .

അച്ഛന് കൈത്താങ്ങാകാൻ കൊതിച്ച മകനായിരുന്നു ,
അമ്മയ്ക്കൂട്ടേണ്ട  നന്മയായിരുന്നു ,
പെങ്ങളെ കാക്കേണ്ട ഏട്ടനായിരുന്നു ,
പ്രണയിനിക്കപ്പുറം ....ഭാര്യയായമ്മയായി 
ജന്മം പകുത്തെടുത്ത പെണ്ണിന്റെ പ്രാണനായിരുന്നു ...

ഉരുകിയൊലിച്ചു പോയവൻ ....ജാതിക്കോമരമായി ...
അസ്ഥിയല്ലാ,സ്തിയാണ് വലുതെന്നെന്തേ 
പഠിപ്പിച്ചതില്ലാരും ....??
ചങ്കൂറ്റമുള്ള ചങ്കിനേക്കാൾ വലുതാണ് 
ജാതിയെന്നെന്തേ പറഞ്ഞില്ലയാരും ....??

പെണ്ണേ.....,
  നനഞ്ഞൊട്ടിയ കവിൾത്തടങ്ങളിൽ കനിവിന്റെ കൈ ചേർത്തു 
  കരളുറപ്പോടെ കാക്കുന്നൊരച്ഛനുണ്ടാകും നിനക്ക് ....
  എന്റെ സ്മാരകമായി നിന്റെ മാറിൽ മയങ്ങുന്ന താലിക്കു 
  പൂജ ചെയ്യാനുണ്ടാകുമെന്നമ്മയെന്നും....
  വഴിപിരിഞ്ഞു പോയ പുഞ്ചിരികളെ കൈക്കുമ്പിളിൽ കോർത്തു 
  കഥ പറയാനൊരു പെങ്ങളുണ്ടാകും നിനക്കെന്നും ....

 തനിച്ചാക്കി പോകില്ല ഞാനൊരിക്കലും .....,
 ഒരു ജന്മമല്ലൊരു യുഗവുമല്ല 
 പുനർജനിക്കുമെങ്കിൽ ...,എന്നും നിന്റെ പ്രാണനായി .....
 നിന്റെ മാത്രം ....

Wednesday, 16 May 2018

ആദമേ....നിന്നോട് .......

ആദമേ....നിന്നോട് .......


ആദമേ.... നീയെന്തി-നീഷന്റെ വാക്കിനെ തെറ്റിച്ചു പെണ്ണിനെ പ്രണയിച്ചു ധരിണിയെ പരിണയി-ച്ചു ലകിന്റെ നാഥനായി...? തളിരിലോ,രട വച്ച് പൂമുട്ട വിരിയിച്ചു പൂങ്കാവനങ്ങളാ-ലുലകിനെ ഉരുവാക്കി ബന്ധങ്ങളെല്ലാം പടുത്തുയർത്തി.... മരുവിനെ മലരാക്കി-യുയിരിനെ പാലൂട്ടി അഗ്നിയാൽ ശ്രുതി മീട്ടി മാളിക,മാല്യങ്ങൾ, മാമര തോപ്പുകൾ മണിവർണ സൗധങ്ങൾ എല്ലാമേകി.... പെണ്ണിനും മണ്ണിനും പൊന്നിനും പലതിനും പിന്നെ മറ്റെന്തിനൊക്കെയോ നീയുമോടി... കാലം കുതിര കാലിൽ കൈവിട്ടു അതിവേഗമങ്ങോടി പോയിടുന്നു. ഉണ്മകൾ മൂല്യങ്ങൾ ദൈവം നട്ട നന്മ മരങ്ങൾ കരിഞ്ഞുണങ്ങി.... അമ്മയെ കാണാതെ, പെങ്ങളെന്നോർക്കാതെ, ഭാര്യയെ അറിയാതെ , മകളെയുറക്കാതെ ഭ്രാന്തനായുമ്മറ വാതിൽക്കൽ നീ നിൽപ്പു.. ചോര പുരണ്ട കരങ്ങൾക്കിനിയും,
കരുത്തുണ്ടെന്നോതി നീ കാവലാളായി.... മാധ്യമമില്ലൊരു പ്രസ്ഥാനമില്ല നീ -
സാത്താനെ വെൽകാൻ തുനിഞ്ഞിറങ്ങി.... കാത്തു നീ.....അമ്മയെ,നന്മയെ, തിന്മകൾ മൂടിയ അന്ധമാം ഏദൻ തോപ്പിൽ നിന്നും.... വെണ്മയായുമ്മറ കോലായിൽ പുഞ്ചിരിപ്പൂക്കളാൽ-
ചന്തം പരത്തുന്ന കുഞ്ഞിളം പൈതലെ നോക്കവേ....
എന്തിനോ....., ആദമേ....., പെണ്ണാണിവളെ പൊതിഞ്ഞു കൊൾകെന്നുള്ളംപറഞ്ഞിടുന്നു......

Friday, 4 May 2018

പഞ്ചവർണത്തത്ത....

അഞ്ചു വർണങ്ങൾ കൊണ്ട് സുന്ദരിയായൊരു പഞ്ചവർണത്തത്ത....



  എന്ത് കൊണ്ടായിരിക്കും പഞ്ചവർണത്തത്ത എന്ന പേര് വന്നത് ,,,?
തുടക്കം മുതലേ ഉള്ള ആ ചോദ്യത്തിന് ഒടുക്കത്തിലൊരു ഉത്തരം കിട്ടി ..നന്മയുള്ളൊരു  ചിത്രം ....

ചിരിക്കാനും , രസിക്കാനും , ഇടയ്‌ക്കൊരല്പം കണ്ണ് നിറയ്ക്കാനും കൂടി ഏതാണ്ടൊരു ചേരുവകൾ എല്ലാം ചേർന്ന സിനിമ . തുടക്കത്തിലേ ഇരുഗതിയും, പരഗതിയുമില്ലാതെ അവാർഡ് പോലെ ഉള്ള   ഒഴുക്ക് മുന്നോട്ടേയ്ക്കു പോകും തോറും തീരം കണ്ടെത്തിയ പോലെ നിർദിഷ്ടമായി നീങ്ങുന്നുണ്ട് ....സംവിധായകന്റെ ആദ്യ സംരംഭത്തിന്റെ പാകപ്പിഴകൾ ഒഴിവാക്കി നിർത്തിയാൽ ഉദ്ദേശിച്ച ആശയം അനുവാചകനിൽ എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് .....

നടക്കാതെ പോകുന്ന ആഗ്രഹങ്ങൾ ആണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം ...നാം ചെയുന്ന എല്ലാ വലിയ കാര്യങ്ങളും നന്മയുള്ള കാര്യങ്ങൾ ആകണം എന്നില്ല , പക്ഷെ നാം ചെയുന്ന എല്ലാ നന്മയുള്ള കാര്യങ്ങളും വലിയ കാര്യങ്ങൾ തന്നെയാണ് ..ഒരു മനുഷ്യന്റെയെങ്കിലും , ഒരു ആഗ്രഹമെങ്കിലും  സാധിച്ചു കൊടുക്കാൻ കഴിഞ്ഞാൽ അതാണ് ഈ ഭൂമിയിലെ ജീവിതം കൊണ്ട് നാം നേടുന്ന ഏറ്റവും വലിയ സന്തോഷം .......ഈ നന്മ തന്നെയാണ് ഊരും , പേരും , ജാതിയും , മതവും , വർഗ വർണ വിവേചനങ്ങളുമില്ലാതെ ജയറാമിന്റെ കഥാപാത്രം നമുക്ക് പകർന്നു നൽകുന്നത് ....

രാഷ്ട്രീയത്തിലെ സ്ഥിരം തമ്മിൽ തല്ലും , വങ്കത്തരങ്ങളുമൊക്കെയായി കുഞ്ചാക്കോയുടെയും , സലിം കുമാറിന്റെയും കഥാപാത്രങ്ങൾ തിളങ്ങുമ്പോൾ അണികളുടെ പണികൾ കൃത്യമായി നിർവഹിക്കുന്നുണ്ട് കൂടെയുള്ളവർ .അമ്മയുടെയും , മരുമകളുടെയും കടമകൾ മല്ലികയും അനുശ്രീയും നിർവഹിക്കുന്നുണ്ട് ...

പാവപ്പെട്ടവനോട് പണക്കാരനുള്ള പുച്ഛവും , അന്യന്റെ മുതൽ കട്ടെടുക്കാനുള്ള മനുഷ്യന്റെ കൊതിയുമെല്ലാം ചിത്രത്തിൽ ചർച്ചാ വിഷയം ആകുന്നുണ്ട് ..

വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളോഴികെ , ബാക്കി എല്ലാവരും ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ എങ്കിലും അല്പം നന്മ സൂക്ഷിക്കുന്നവരാണ് ..യന്ത്ര വൽക്കരണത്തിന്റെയും , പണക്കൊഴുപ്പിന്റെയും മേലെ കൂടി പറക്കാൻ കൊതിക്കുമ്പോൾ മാനുഷികമൂല്യങ്ങൾ മറന്നു പോകുന്ന മനുഷ്യനൊരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം ...

 വയറു നിറഞ്ഞാൽ മതി , മൃഗങ്ങൾ ശാന്തരാകും ..പക്ഷെ മനുഷ്യനോ ...? എത്ര നിറഞ്ഞാലും തീരാത്തത്ര ആർത്തി പൂണ്ടു പരസ്പരം മറക്കുന്ന ഈ ജീവിതം കൊണ്ട് ആരും ഒന്നും നേടുന്നില്ല എന്ന തിരിച്ചറിവാണ് ഈ സിനിമ ....

അധികം പ്രതീക്ഷകളൊന്നും ഉള്ളിൽ നിറയ്ക്കാതെ , ഒരു രണ്ടു മണിക്കൂർ ചിലവിടാമെങ്കിൽ നമുക്കും തോന്നും , ഈ ജീവിതം കൊണ്ട് ഇനിയും ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്ന്...അതാണ് അഞ്ചു മനുഷ്യരുടെ ആഗ്രഹങ്ങൾ പൂർത്തികരിച്ച പഞ്ചവർണതത്തയുടെ വിജയം ....