Tuesday, 16 June 2020

In the Memory of #Sushanth

മരിക്കാൻ ആഗ്രഹിച്ചു മരിക്കുന്നവർ മരിക്കാറില്ല 


മരിച്ചവൻ ഉയിർത്തെഴുന്നേൽക്കില്ല ,
വരണ്ടു നീലിച്ച ചുണ്ടുകളിൽ വാക്കുകൾ പിടഞ്ഞു മരിക്കില്ല ,
ആശയറ്റിയ കണ്ണുകൾ തുറന്നു  കേഴില്ല ,
കരങ്ങൾ മരവിച്ചു ,ഹൃദയം തണുത്തുറഞ്ഞു യാത്രാമൊഴിയും കാത്തു  കിടക്കും 

ഇനി നിങ്ങൾക്ക് എന്തും പറയാം, കാരണം നിങ്ങളുടെ കണ്ണിൽ ജീവിച്ചിരിക്കുന്നവർ വിജയികളും  ആത്മഹത്യ ചെയ്തവർ പരാജിതരും ആണ് .

നിങ്ങൾക്കറിയുമോ , നീല  വെളിച്ചത്തിൽ ചിരിച്ചും , ചുവന്ന വെളിച്ചത്തിൽ അലറിക്കരഞ്ഞും നടന്ന എന്നെ  ...?

എന്റെ ചുണ്ടിലെ നേർവര വളയുന്നതു നിങ്ങളാരെങ്കിലും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ ,ഇല്ല ...നിങ്ങൾക്കത് കാണാൻ സാധ്യമല്ല ...

                            

ജീവിച്ചിരിക്കെ ഓരോ നിമിഷവും മരിച്ചു കൊണ്ടിരുന്ന എന്നെ ഞാൻ കണ്ടിരുന്നു .ജീവിക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു ,മരിക്കാൻ എനിക്ക് ഭയമായിരുന്നു ,എന്നിട്ടും എത്രയോ വട്ടം ഞാൻ എന്നെ തന്നെ കൊന്നിരിക്കുന്നു.

രാത്രിയെ ഇരുട്ട് വിഴുങ്ങുമ്പോൾ അസ്തിത്വമില്ലാത്ത ചിന്തകളെന്റെ മസ്തിഷ്‌കം കാർന്നു തിന്നുന്നതറിഞ്ഞു  ഞാൻ അലറിക്കരഞ്ഞത് നിങ്ങളാരെങ്കിലും കേട്ടിരുന്നുവോ ...?

എനിക്ക് ഭ്രാന്തു പിടിക്കുന്നു എന്നുറക്കെ നിലവിളിച്ച എന്റെ ഹൃദയത്തെ എത്ര ആലിംഗനങ്ങൾ കൊണ്ടാണ് നിങ്ങൾ മൂടിയത്, എന്നിട്ടും ഒരിക്കൽ പോലും ആ ഭ്രാന്തു നിങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് പറയുന്നതെങ്കിൽ നിങ്ങളെന്നെ ആലിംഗനം ചെയ്തിട്ടേ ഇല്ല .

ഹസ്തദാനങ്ങളിലൊക്കെയും  വിട്ടു കളയരുതേ എന്നപേക്ഷിച്ച കരങ്ങളെ എത്ര ലാഘവത്തോടെയാകും  നിങ്ങൾ ഉപേക്ഷിച്ചത് ...

കനിവ് തേടിയ കണ്ണുകളിൽ നോക്കി ഒട്ടിച്ച പുഞ്ചിരി സമ്മാനിച്ച നിങ്ങളോടൊക്കെ ഞാൻ എന്ത് പറയാനാണ് ?

അതെ , ഞാൻ എന്നെ തന്നെ കൊന്നു  ,അല്ലെങ്കിൽ തകർന്നു പോയ എന്റെ ഹൃദയത്തെ ആരോ കയറിട്ടു തൂക്കിലേറ്റി എന്ന് ചിന്തിക്ക ..

ആത്മഹത്യ ആയാലും ,കൊലപാതകം ആയാലും ഞാൻ മരിച്ചിരിക്കുന്നു , മരിക്കാൻ ആഗ്രഹിക്കാതെ  ജീവിക്കാൻ കൊതിച്ച ഒരു ഹൃദയത്തെ നിങ്ങൾ കണ്ടിരുന്നില്ല 
 
ശ്രദ്ധിച്ചു നോക്കിയാൽ എന്റെ ചുണ്ടുകളിൽ അവസാനത്തെ ചിരിയുടെ നിഴലാട്ടം നിങ്ങൾക്ക് കാണാം ...ആ മനോഹരമായ ചിരിയാണ് മരണം എനിക്ക് നൽകിയ സമ്മാനം ...

ഞാൻ പരാജിതൻ ആണെന്ന് പറഞ്ഞു എനിക്കായി പൂക്കൾ  വിതറുന്ന നിങ്ങൾ ഒരിക്കലും എനിക്ക് വാക്കുകൾ

കടം തന്നില്ലെന്നത് മറക്കരുത് ..

യാത്രാ മൊഴി എന്നേ ഞാൻ എഴുതി വച്ചിരുന്നു ,ഇനി മരിച്ചവരുടെ ലോകം , എന്റെ ലോകം .. തിരികെയൊന്നും പ്രതീക്ഷിക്കാത്ത എന്റെ മാത്രം ലോകം 

നിങ്ങൾ ജീവിച്ചിരിക്കുന്നവർ ,വിജയികൾ .പക്ഷെ നിങ്ങൾ അറിയുന്നില്ല , മരിക്കാൻ തീരുമാനിച്ചവന് മുന്നിൽ മരണം അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്ന്  ...

Monday, 8 June 2020

ഇനിയീ കൊറോണയും മാഞ്ഞു പോകും ...!

ഇനിയീ കൊറോണയും മാഞ്ഞു പോകും ...!



ഒരു പ്രളയകാലം കടന്നു പോയി ,
ഒരു ചുഴലി രോദനം കെട്ടു പോയി ,
ഒരു നിപ്പ വന്നെന്റെ നാടിനെ വിഴുങ്ങവെ-
ഒരുമയാൽ കൈ കോർത്തു മുന്നേറി നാം .

ഇനിയീ കൊറോണയും മാഞ്ഞു പോകും 
ഈ ദുരിത കാലവും യാത്രയാകും 
ഇവിടെ നാമൊന്നായി വീണ്ടുമുണരും 
അതിജീവനത്തിന്റെ കഥകൾ പാടും .

അരികത്തു നിൽക്കുന്ന പ്രിയരോടെല്ലാം 
കൈമെയ് അകലം പാലിച്ചിടാം 
ഒരു മുഴം തുണി വേണ്ട ,മാസ്ക് പോരെ 
ഇരു ശ്വാസബന്ധങ്ങൾ അകലെയാകും 
ഈ മഹാമാരിയും വിട്ടു പോകും 

തുപ്പരുതെ ..,നിങ്ങൾ തോറ്റു പോകും 
കൈ കഴുകു നിങ്ങൾ , കൊറോണ പോകും .
പല കൈകൾ ചേരുന്ന ചങ്ങല കണ്ണികൾ 
പൊട്ടിച്ചെറിഞ്ഞത് തോൽക്കാനല്ല ....
കൈകോർത്തു നിൽക്കുന്ന നല്ലൊരു നാളേക്കായി 
കൈവിട്ടു നിന്നിടാം ,പോരാടിടാം ...  

Wednesday, 16 October 2019

പെണ്ണൊരുമ്പെട്ടാൽ .....

പെണ്ണൊരുമ്പെട്ടാൽ .....


പെണ്ണൊരുമ്പെട്ടാൽ കഴിയാത്തതു  എന്തുണ്ട് ? ബ്രഹ്മൻ ചേട്ടന് പോലും തടുക്കാൻ കഴിയില്ലല്ലോ അല്ലെ .സാത്താനെ ചതിയിലാക്കി ദൈവത്തിനെ തോൽപ്പിച്ച് മാമുനിമാരുടെ തപസ്സിളക്കി രാജ്യങ്ങളെ തമ്മിൽ അടിപ്പിച്ചു ഭൂമി  പോലും കത്തിച്ചു ചാരമാക്കാൻ ശേഷിയുണ്ട് "പെണ്ണൊരുമ്പെട്ടാൽ "
പുരുഷനേക്കാൾ വിദഗ്ധമായി തന്ത്രങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സ്ത്രീക്കുള്ള കഴിവ് അപാരമാണ് കേട്ടോ .

"ചരിത്രം കണ്ടതിൽ വച്ച് ഏറ്റവും തന്ത്രശാലിയായിരുന്നു ക്ലിയോപാട്ര.
എത്ര കിട്ടിയാലും തൃപ്തിവരാത്ത ധനമോഹം-ആര്‍ക്കും ശമിപ്പിക്കാന്‍ കഴിയാത്തതായിരുന്നു അവളുടെ കാമം. ഇത്രയേറെ സിദ്ധികളോടുകൂടിയ മറ്റൊരു സ്ത്രീ ലോകത്തില്‍ ഇന്നേവരെ പിറന്നിട്ടില്ല."
അത് ചരിത്രം .ഇത്രയൊക്കെ സിദ്ധികൾ ഇല്ലെങ്കിലും  ആ ചരിത്ര നായികയെ പോലും വെല്ലുന്ന തരത്തിൽ ആസൂത്രിതപരമായി  കൊലപാതക പരമ്പരകൾ നടത്താൻ കഴിവുള്ള സ്ത്രീകൾ വർത്തമാന കാലത്തിലും ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാണ് കൂടത്തായി കൊലപാതക പരമ്പരയുടെ സൂത്രധാര ജോളി ചേച്ചി .

ധൈര്യവും  ക്രൗര്യവും ക്ലിയോപാട്രയുടെ സഹജ സ്വഭാവമായിരുന്നു എന്നത് ചരിത്രമറിയുന്ന നഗ്ന സത്യം എങ്കിൽ ആരും തിരിച്ചറിയാത്ത ക്രൂരതയുടെയും ,സൗമ്യതയുടെ മുഖം മൂടിക്കുള്ളിൽ ഒളിപ്പിച്ച കുശാഗ്ര ബുദ്ധിയുടെയും ആൾരൂപമായിരുന്നു ജോളി . ജോളിയെ താരതമ്യം ചെയാൻ കഴിയുന്നത് ഒരു പക്ഷെ ക്ലിയോപാട്രയോട് മാത്രം ആയിരിക്കും .
https://circle.page/post/1648477?utm_source=article&person=604215
സമ്പത്തും അധികാര മോഹവും സുഖ ജീവിതവും തന്നെയായിരുന്നു ജോളിയുടെയും ലക്‌ഷ്യം .അതിനു വേണ്ടി ക്ഷമയോടെ ഓരോരുത്തരെയായി വകവരുത്തുമ്പോൾ അവരുടെ മനസ്സിൽ എന്തായിരുന്നിരിക്കണം ? അല്പം പോലും കരുണയോ , കുറ്റബോധമോ തോന്നാത്ത രീതിയിൽ ഇങ്ങനെയൊരു കൃത്യം നടത്താനും മാത്രം അവരുടെ മാനസിക നിലയ്ക്ക് എന്തെങ്കിലും തകരാറു ഉണ്ടായിരുന്നുവോ ? ഏതു രീതിയിൽ നോക്കിയാലും ഒരു നല്ല കുടുംബ ജീവിതം തന്നെയായിരുന്നു അവർക്കു ഉണ്ടായിരുന്നത് , എന്നിട്ടും ? ഇത് പോലെ തന്നെ ആയിരുന്നില്ലേ ക്ലിയോപാട്രയും ,ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സൗഭാഗ്യങ്ങൾ നേടാനായി ഏതറ്റം വരെയും പോകുമായിരുന്നവൾ .അത് പോലെ തന്നെ അല്ലെ ജോളി ചെയ്തതും ..പക്ഷെ ചരിത്രം എന്ത് കൊണ്ടോ ആവർത്തിച്ചില്ല,സീസറിനൊപ്പവും ,ആന്റണിക്കൊപ്പവും പിന്നെ രാജ്യത്തിനു വേണ്ടിയും അങ്ങിനെ ആഗ്രഹിച്ചതൊക്കെയും നേടിയെടുത്ത ക്ലിയോപാട്രയെ കണ്ടു മോഹിച്ച പെണ്ണായിരുന്നിരിക്കണം  ജോളി .

കൊലപാതകങ്ങളെ ന്യായികരിക്കാനോ തെറ്റിനെ ശരിയെന്നു സമർത്ഥിക്കാനോ ഞാനാളല്ല .എങ്കിലും പുരുഷനേക്കാൾ മികച്ച രീതിയിൽ തന്നെ പലതും ചെയാൻ പെണ്ണിന് സാധിക്കും എന്ന് തെളിയിച്ചിരിക്കുന്നു വർത്തമാന കാലത്തെ ജോളി ക്ലിയോപാട്ര എന്ന് പറയാതിരിക്കാൻ സാധിക്കുന്നില്ല .
പിന്നെ അപ്പം തിന്നവൻ കുഴിയെണ്ണും,ആണായാലും പെണ്ണായാലും ...ചെയ്തു കൂട്ടിയതിനൊക്കെ കണക്കു പറയാതെ പറന്നു പോകാൻ ജോളി ചേച്ചിക്കെന്നല്ല ,ആർക്കും കഴിയില്ല ...അത് അലിഖിതമായ പ്രകൃതി നിയമം .  

Wednesday, 11 September 2019

ഗൃഹാതുരതയുണർത്തുന്ന പൊന്നോണക്കാലം

ഗൃഹാതുരതയുണർത്തുന്ന പൊന്നോണക്കാലം 

ഉത്രാട പാച്ചിലിൽ മുങ്ങി തപ്പി , തിരുവോണ സദ്യയിൽ വീണു മയങ്ങി ഒരു ഓണക്കാലം കൂടി ....ഗൃഹാതുരതയുടെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച് പിന്നണിയിൽ നിന്നും എത്തിനോക്കുന്നുണ്ട് പഴയ ഓണക്കാലം .

ഓണം ....എല്ലാ കേരളീയന്റേയും ദേശിയ ആഘോഷം .ജാതിമത അതിർവരമ്പുകൾക്കു അതീതമായി മലയാളി എന്ന മാനുഷികത വിളിച്ചോതുന്ന പൂക്കളുടെ ഉത്സവം .നിറങ്ങളുടെ , സുഗന്ധങ്ങളുടെ , നന്മയുടെ , കൂട്ടായ്മയുടെ , സ്നേഹത്തിന്റെ , ഗ്രാമീണതയുടെ ഒത്തുചേരൽ .

കർക്കിടകം പെയ്തൊഴിഞ്ഞ മണ്ണിൽ നിറപറയും , നെൽക്കതിരുമായി പറ നിറഞ്ഞാടിയ ഗ്രാമീണ ഓർമകളുടെ ഓണം സ്വന്തമായി കിട്ടിയ ഒരു പാട്ടുപ്പാവാടക്കാരിയുണ്ടായിരുന്നു . മതവും നിറവും മറന്നു പറമ്പുകളും തൊടികളും കയറിയിറങ്ങി തുമ്പയും , തെച്ചിയും , മന്ദാരവും , മൂക്കുറ്റിയും, അരളിയും , അശോകപ്പൂവും , ഓണപൊട്ടനുമൊക്കെയായി ഒന്നിച്ചു കൂടി പൂക്കളമിട്ടു ഊഞ്ഞാലാടി ആഘോഷിച്ച ഓണക്കാലങ്ങൾ സമൃദ്ധിയുടെ ഓർമ്മകൾ ആയിരുന്നു.
മാവേലിയോടൊപ്പം വീടുകൾ കയറിയിറങ്ങി ഓണപ്പാട്ടുകൾ പാടി , തുമ്പി തുള്ളൽ കണ്ടു , വള്ളം കളിക്ക് കൈകൊട്ടി , തിരുവാതിര കൂടി ,ഓണപ്പാട്ടും പാടി , ഓണക്കളിയും കളിച്ചു നേര്യതു പാവാടയൊക്കെ അഴുക്കും പൊടിയുമാക്കി അലഞ്ഞു തിരിഞ്ഞു വരുന്ന ഞങ്ങൾ പിള്ളേരെയൊന്നും അന്ന് അച്ഛനമ്മമാർ വഴക്കു പറഞ്ഞിരുന്നില്ല ,  ഓണത്തിന് മാത്രം കിട്ടുന്ന ഞങ്ങളുടെ ചെളിയും കളിയും നിറഞ്ഞ കുട്ടിക്കാലത്തിനെ അവർ കെട്ടിയിടാതെ സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്കു ഒത്തൊരുമയോടെ  ചേക്കാറാനുള്ള മനോഹരമായ ഗൃഹാതുരയാക്കി ഹൃദയത്തിലൊളിപ്പിച്ചു തന്നു , ഞങ്ങളുടെ കുട്ടികൾക്കെല്ലാം നഷ്ടമായ നല്ലൊരു ഓണക്കാലത്തിന്റെ മധുരം അയവിറക്കാനുള്ള മനോഹരമായ ഓണക്കാലങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചു .

ഉത്രാട രാത്രി അടുത്ത വീട്ടുകാരെല്ലാം ഒരുമിച്ചു കൂടി പിറ്റേ ദിവസത്തെ സദ്യവട്ടത്തിനുള്ളതൊക്കെ അരിഞ്ഞു പെറുക്കി വലിയ വാഴയിലയിൽ കൂട്ടിയിടും, പിരിഞ്ഞു പോകാൻ നേരം അവരവർക്കു സദ്യയുണ്ടാക്കാൻ ആവശ്യമായ പച്ചക്കറി മാത്രം പാത്രത്തിലാക്കി വീട്ടിലേക്കു പോരും .തിരുവോണ ദിവസം ഉച്ചയ്ക്ക് സദ്യക്ക് മുൻപായി വീണ്ടും ഒരു കൂടിച്ചേരൽ  ഉണ്ട് ,എന്തിനാണെന്നോ ...?  അവിടില്ലാത്ത കറികൾ ഇവിടെയും ഇവിടെ ഇല്ലാത്തതു അവിടെയും കൊടുത്ത് കറികളൊക്കെ ഒരു പോലെയാക്കി ഇല നിറയ്ക്കാൻ .


പട്ടിണിയും പരിവട്ടവും കൂട്ടുകാർ ആയിരുന്നു എങ്കിലും ചിങ്ങത്തിന് വിരുന്നെത്തുന്ന വീട്ടുകാരനെ ഇല്ലം നിറ വല്ലം നിറ എന്നേറ്റു പാടി സന്തോഷത്തോടെ സമൃദ്ധിയോടെ ഞങ്ങൾ വരവേറ്റിരുന്നു .പുത്തനുടുപ്പും , വിഭവ സമൃദ്ധമായ സദ്യയും , ഉച്ച കളികളും ചേർന്ന് അടുത്ത ഒരു വർഷത്തേയ്ക്ക് പങ്കു വയ്ക്കാനുതകുന്ന മനോഹരമായ ഓർമകളും തന്നിട്ടാകും ഓണം കടന്നു പോകുന്നത് .

ഈ മനോഹരമായ ഓർമ്മകളൊക്കെ അന്യമായ ,തുമ്പയും മുക്കുറ്റിയുമൊന്നും കാണാൻ കഴിയാത്ത പുതിയ തലമുറയിലെ ബാല്യങ്ങളെ ഓർക്കുമ്പോൾ അല്പം നൊമ്പരമുണ്ട് ...ഓണം ഓൺലൈൻ ആയി മാറിക്കൊണ്ടിരിക്കുന്നു , ഞങ്ങളൊക്കെ ഓർമ്മകൾ അയവിറക്കി ഒരു മാവേലി കാലം കാത്തിരിക്കുന്നു .കുളിർകാറ്റിന്റെ കുഞ്ഞിക്കൈകളുടെ തലോടലേറ്റ് വാങ്ങാൻ ഓണപ്പാട്ടും പാടി ഒരു തുമ്പക്കൊടി ഏതെങ്കിലും പറമ്പിൽ പൂക്കുമായിരിക്കും .മുക്കുറ്റിയും , മന്താരവും കുടപിടിച്ചെഴുന്നള്ളി ഓണത്തപ്പനെ വരവേൽക്കുന്ന എന്റെ ഗ്രാമീണ കന്യകേ , ഓർമകൾക്ക് എന്ത് മധുരം ...!

Sunday, 8 September 2019

ന്യൂജെൻ ഓണമിങ്ങെത്തി പെണ്ണേ....

ന്യൂജെൻ ഓണമിങ്ങെത്തി പെണ്ണേ....


                                              കാണം വിറ്റും ഓണമുണ്ട് , കുമ്പിളിലെ കഞ്ഞിക്കു സദ്യയെക്കാൾ രുചിയുണ്ടെന്നു പറഞ്ഞ കോരന്റെ ഓണം തന്നെയായിരിക്കണം ഏറ്റവും മനോഹരമായത് എന്ന് തോന്നിക്കുന്ന 2K19 കാലഘട്ടത്തിന്റെ ഓണം ഇങ്ങെത്തി . പടിവാതിൽ കടന്നു പൂമണം വീശി പുതുമഴ നനഞ്ഞ മലയാളി മണ്ണിന്റെ മണവുമായി പറ നിറയ്ക്കാനെത്തുന്ന പൊന്നോണം കാത്തു കാത്തിരുന്ന മാവേലി ഒടുവിൽ കൂളിംഗ് ഗ്ലാസ്സുമിട്ട് AC റൂമിലിരുന്ന് ഓൺലൈൻ ആയി ഓണസദ്യയും ഓർഡർ ചെയ്തു അതും കഴിച്ചു മദോന്മത്തനായി ഉറങ്ങിയെണീറ്റു വീണ്ടും കാണാം എന്നും പറഞ്ഞു  കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കൂടി തന്നെ വണ്ടിയും ഓടിച്ചു പോകും .

മലയാളിക്ക് ഓണം എത്ര കണ്ടു അന്യമാകുന്നോ , അത്ര മേൽ ഓണത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികളുണ്ട് .ഓണത്തിന്റെ വിശുദ്ധിയും , കൂട്ടായ്മയുടെ നൈർമല്യവുമെല്ലാം മലയാളിയെ വിട്ടകന്നിരിക്കുന്നു .
ഓണം വെറുമൊരു ആഘോഷമായി മാത്രം ഒതുങ്ങിയിരുന്നു .കേരളീയ വസ്ത്രം ധരിക്കാനും , ഒന്ന് വടം വലിച്ചു രണ്ടു ഓണപ്പാട്ടും പാടി ഒരു തിരുവാതിരയും കൂടി , ഓർഡർ ചെയ്ത സദ്യ കൂട്ടം കൂടിയിരുന്നു കഴിച്ചു , കുറെ സെൽഫികൾ എടുത്തു പോസ്റ്റി ലൈകും വാങ്ങി വീട്ടിൽ പോയി കിടന്നു സുഖമായി ഉറങ്ങുകയാണ് ന്യൂജെൻ  ഓണം .

ഓണം ഇന്ന് ഓഫറുകളുടെ കാലമാണ് .ഒന്നിനൊന്നു ഫ്രീയും , വിലക്കിഴിവും , എക്സ്ചേഞ്ച് മേളയും കൊണ്ട് പുതുമയുടെ പ്രൊമോഷൻ തീർക്കുന്ന കാലം .ഓടിനടക്കാൻ വയൽ വരമ്പോ, പൂ പറിക്കാൻ തൊടിയോ , ഊഞ്ഞാൽ കെട്ടാൻ മാവിൻ കൊമ്പോ ,  ഇല്ലാത്ത ഒപ്പോയും, വിവോയും , റെഡ്‌മിയും കമ്പോളങ്ങൾ നിറഞ്ഞ സെൽഫികൾ കൊണ്ട് സോഷ്യൽ മീഡിയ പൂവണിഞ്ഞ , മനം മയക്കുന്ന ചിത്രങ്ങൾ കൊണ്ട് ടെലിവിഷൻ നിറഞ്ഞ അവധിക്കാലം ആണ് നമുക്ക് മിക്കവർക്കും ഓണക്കാലം .ഓണസദ്യ കഴിഞ്ഞയുടനെ പുലികളിക്കു കുട പിടിക്കാനും , വടം വലിച്ചു കളിക്കാനും ,ഉറിയടിച്ചു നിലത്തിടിക്കാനും  തുടങ്ങി ഓണക്കളികളിൽ കൂടാനായി ഓട്ടമോടിയ ബാല്യങ്ങൾ ഇന്നില്ല , ഓണസദ്യയുടെ ക്ഷീണം തീർക്കാൻ ഒരു ഉറക്കവും കഴിഞ്ഞു കുടുംബവുമായി പുറത്തു പോയി വൈദുതി വിളക്കുകളുടെ ഭംഗിയും ആസ്വദിച്ചു തിരിച്ചെത്തി സുഖമായുറങ്ങുന്നതോടെ അവസാനിക്കുന്ന ഓണമാണ് ഇന്നത്തെ ബാല്യങ്ങളുടെ ഓർമ.

കാലം പോയതോടെ കോലം മാറിയ ഓണം കോലായിൽ കാത്തിരിക്കുന്ന മുത്തശ്ശിയുടെ ഓർമകളിലേക്ക് ഊളിയിട്ടു മുങ്ങിപ്പോയി ..ഗൃഹാതുരതയുണർത്തുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ച പൊന്നോണം പടി കടന്നെത്തി പെണ്ണേ ....ഇനിയിപ്പോ ഉള്ളതൊക്കെ വച്ച് നമുക്കും ആഘോഷിക്കാം ഒരു ഓണം കൂടി ...