Wednesday, 31 December 2014

പുതുവത്സരാശംസകൾ ....

പുതുവത്സരാശംസകൾ ....



പുതുവർഷത്തിലേക്കുള്ള  കാത്തിരിപ്പിന്  ഇനി മണിക്കൂറുകൾ മാത്രം ബാക്കി .
ഓർമയിൽ കാത്തു സൂക്ഷിക്കാൻ കുറെയേറെ നല്ല നിമിഷങ്ങളും ....., ഇടയ്ക്കൊന്നു  കണ്ണീർ പൊഴിക്കാൻ കുറച്ചു നനവാർന്ന  നിമിഷങ്ങളും ....,
പിന്നെ പൊട്ടിച്ചിരിക്കാനും  ,ചിരിപ്പിക്കാനും  വേണ്ടി മാത്രം കൂടെ കൂടിയ ചില മനോഹരമായ നിമിഷങ്ങളും ......,
എല്ലാം കാലത്തിന്റെ ഓർമക്കൂട്ടിലേക്ക്  ആരുടേയും അനുവാദം ചോദിക്കാതെ യാത്രയാകാൻ  തയ്യാറായിക്കഴിഞ്ഞു ......

"ഓർമയിൽ വിടരാനായ്  പൂക്കാലമേ 
ഓടി മറയുന്നോ നീ എന്നിൽ നിന്നും ...

ഒരു പിടി സ്വപ്‌നങ്ങൾ ബാക്കിയാക്കി -
പുതു വെണ്ണിലാവിനായ്‌ നീ യാത്രയായി ..."

ഇക്കഴിഞ്ഞ നാളുകൾക്കിടയിൽ മുന്നിലൂടെ കടന്നു പോയ കുറേ ചിത്രങ്ങൾ ......
വന്നെങ്കിലെന്നും , കണ്ടെങ്കിലെന്നും , മിണ്ടിയെങ്കിലെന്നും കൊതിച്ചു കാത്തിരുന്ന എത്രയോ ദിനരാത്രങ്ങൾ ......
എന്തിനെന്നറിയാതെ ആർക്കുവേണ്ടിയെന്നറിയാതെ  ചെയ്തു കൂട്ടിയ എന്തൊക്കെയോ കാര്യങ്ങൾ ......
ഒക്കെയും ഇനി ഒരു ഡയറിയുടെ താളുകളിലെവിടെയോ ഉറങ്ങാൻ പോകുന്ന സത്യങ്ങൾ .........




അപ്രിയ സത്യങ്ങളെ മറന്നു കൊണ്ട് .....................
,പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾക്ക്  പുതിയ പ്രതീക്ഷകൾ നല്കിക്കൊണ്ട്.....  , നന്മകൾ സമ്മാനിച്ചവരെ നന്ദിപൂർവ്വം  സ്മരിച്ചു കൊണ്ട് .....................
ഈ യാത്രയിൽ കൈത്താങ്ങേകിയവർക്ക്  നന്മകൾ നേർന്നു കൊണ്ട് ......
പിന്തള്ളിയവർക്ക് നല്ലത് വരട്ടെയെന്നു ആശംസിച്ചു കൊണ്ട് .......
എല്ലാം  നല്ലതിന് വേണ്ടിയെന്നു സ്വയം വിശ്വസിപ്പിച്ചു കൊണ്ട് ......
തിരികെ വരാത്ത കാലത്തിനു നന്ദി പറഞ്ഞു കൊണ്ട് ......
ഈ ഭൂമിയിൽ മനുഷ്യനായി പിറക്കാൻ അനുഗ്രഹിച്ച ആ വലിയ ശക്തിയെ നമിച്ചു കൊണ്ട് ........
വരാനിരിക്കുന്ന വസന്തത്തിന്റെ സംഗീതത്തിന് നമുക്ക് കാതോർക്കാം .......

           കാലമിനിയുമുരുളും ....
          വിഷു വരും , വർഷം വരും  ,
         പിന്നെയോരോ  തളിരിലും -
      പൂ വരും , കായ് വരും ...
                                          അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം .....

Tuesday, 30 December 2014

അവൾക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ

"അവൾക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ "


അവൾ പെണ്ണ് ...
വെറുമൊരു പെണ്ണ് ...

ആരുടെയൊക്കെയോ പ്രാര്‍ഥനയുടെയും കാത്തിരിപ്പിന്റെയും സമ്മാനമായി 
ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഭൂമിയുടെ 
മനോഹാരിതയിലേക്ക്കണ്ണ് തുറന്നവൾ ...

നിഷ്കളങ്കമായി പുഞ്ചിരിച്ച്ചും ചുറ്റുമുള്ളവരെ പുഞ്ചിരിപ്പിച്ച്ചും ഓര്‍മയുറയ്ക്കുന്ന കാലം വരെ പാറി നടന്നവൾ ...

പിന്നെപ്പോഴോ ബാല്യത്തിന്റെ മനോഹാരിതയിലേക്ക് പിച്ച വച്ചു ചേക്കേറിയവൾ .......

കൈയും മെയ്യും വളര്‍ന്നു കൌമാരത്തിന്റെ പടി വാതില്‍ക്കല്‍ സ്വപ്നങ്ങളോടെ കാത്തു നിന്നവൾ .....

കാലം മാറ്റങ്ങള്‍ വരുത്തിയെടുത്ത് യൌവന യുക്തയാക്കി ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കാത്തു നിര്‍ത്തിയിരിക്കുന്നവൾ ......


"പെണ്ണായി പിറന്നാല്‍ മണ്ണായി തീരുവോളം " അത് പണ്ടാരോ പറഞ്ഞ വെറുമൊരു വായ്മൊഴിയല്ല ...
ഒരു സത്യമാണ് ...

ലോകം ഉള്ളിടത്തോളം , പെണ്ണുള്ളിടത്തോളം മായ്ക്കപ്പെടുകയോ മാറ്റിയെഴുതപ്പെടുകയോ ചെയ്യാത്ത സത്യം  .....

സ്ത്രീ എന്നും പുരുഷന് കീഴില്‍ നില്‍ക്കേണ്ടവള്‍ ആണെന്നത് ഒരു സത്യ വാചകം പോലെ മനസ്സില്‍ ഊട്ടിയുറപ്പിച്ച
ഒരു കൂട്ടം മനുഷ്യര്‍ക്കിടയിലായിരുന്നു അവളും വളര്‍ന്നത്‌ ....

മനോഹരമായ ഒരു ബാല്യം അവള്‍ക്കുമുണ്ടായിരുന്നു .....
പക്ഷെ വര്‍ത്തമാനത്തിന്റെ കരിനിഴലുകല്‍ക്കുള്ളില്‍ ഞെരിഞ്ഞമരവെ ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്രയും   ദൂരത്തേക്കു ആ  ബാല്യവും 
 യാത്രയായി ...
ഭൂതവും ഭാവിയും അവള്‍ക്കെന്നും അന്യമായിരുന്നു ..

ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും അന്ത്യം കണ്ണുനീര്‍ മാത്രമാണെന്ന് അനുഭവങ്ങള്‍ അവളെ പഠിപ്പിച്ചു ....
പഠിപ്പിക്കാനും സ്വയം പഠിക്കാനും ഒരുപാട് അനുഭവങ്ങളുള്ള ഒരു ജീവിതമായിരുന്നു അവളുടേത്‌ ...

സ്നേഹം ...അതവള്‍ക്ക്‌ എന്നും ഒരു കിട്ടാക്കനി ആയിരുന്നു.
സ്വാതന്ത്ര്യം ...അതവള്‍ക്ക്‌ ബന്ധനമായിരുന്നു ....
അവള്‍ ജനിച്ചത് സ്വതന്ത്രയായിരുന്നു ...
എന്നാല്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവള്‍ ബന്ധനസ്ഥയായി മാറുകയായിരുന്നു ....

ഭൂമിയിലെ അനശ്വരമായ ജന്മങ്ങളില്‍ ഒന്നത്രേ മനുഷ്യ ജന്മം ...
അതില്‍ ഏറ്റവും പവിത്രമായത് സ്ത്രീ ജന്മം ....ഒരു തലമുറയുടെ വഴികാട്ടിയാണവൾ....
കാലത്തിനു തുടിപ്പേകുന്നവൾ .....
സഹനതയുടെ സംഗീതം മീട്ടുന്നവൾ ...
കാരുണ്യത്തിന്റെ കണ്ണീരുറവ ....

അവള്‍ക്കുമുണ്ടായിരുന്നു മോഹങ്ങൾ .....
അവള്‍ക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ ...
ആയുസ്സെത്താതെ പൊട്ടിക്കരഞ്ഞു കൊണ്ട് അവരൊക്കെ മരണക്കയത്തിലേക്ക് മുങ്ങാംകുഴിയിട്ടൂ....
അവളുടെ അനുവാദമില്ലാതെ ആ സ്വപ്‌നങ്ങള്‍ അവളില്‍ നിന്നും ഊര്‍ന്നു വീഴുന്നത്ക ണ്ടു കണ്ണീര്‍ പൊഴിക്കാന്‍ മാത്രമേ   അവള്‍ക്കു കഴിഞ്ഞുള്ളൂ ...
ജന്മം നല്‍കിയവരും ,വളര്‍ത്തിയെടുത്തവരും കൂടെ ജീവിക്കുന്നവരും
തന്നെയായിരുന്നു  അവളുടെ സ്വപ്നങ്ങളുടെ ഘാതകര്‍ .....
കാരണം അവള്‍ പെണ്ണ് ...

മറ്റുള്ളവര്‍ക്ക് വേണ്ടി എല്ലാം മാറ്റി വയ്ക്കപ്പെടുക എന്നത് അവളുടെ കര്‍ത്തവ്യം ...കടമ ....
സംസ്കാരം പഠിപ്പിച്ച പാഠം 

പകല്‍ വെളിച്ചത്തില്‍ അവള്‍ പുഞ്ചിരിക്കുന്ന പാവയായിരുന്നു ....
പക്ഷെ രാത്രിയുടെ ഇരുട്ട് കാതോര്‍ത്തിരുന്നത് അവളുടെ തേങ്ങലുകള്‍ക്കായിരുന്നു ......
പുതപ്പുകള്‍ അവളുടെ ചങ്ങാതിമാരായിരുന്നു ......അവളുടെ പുതപ്പുകള്‍ക്ക് ഉപ്പു രസമായിരുന്നു ......

ഒഴുക്കിനെതിരെ തുഴയാന്‍ അവള്‍ ഒരുപാട് കൊതിച്ചിരുന്നു ...ശ്രമിച്ചിരുന്നു ......
പക്ഷെ ഒരു പെണ്ണായത് കൊണ്ട് മാത്രം അവള്‍ക്കതിനു സാധിച്ചില്ല ...
ഒടുവില്‍ അവളും ഒഴുക്കിനൊപ്പം നീന്താന്‍ തുടങ്ങി ...

അവസാനിച്ചെന്കിലെന്നും ,അവസാനിപ്പിക്കണമെന്നും ഒരുപാട് ആഗ്രഹിച്ച ഒരു ജീവിതത്തെ ആര്‍ക്കൊകെയോ
വേണ്ടി അവള്‍ ഇന്നും നീട്ടികൊണ്ടു പോകുന്നു ...

പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് അറിയില്ലെങ്കിലും 
അവളും പ്രതീക്ഷിക്കുന്നു ...

ഈ ഭൂമിയിലെ നിലാവിന്റെ കീഴില്‍ നിശബ്ദയായി ജീവിക്കാന്‍ അവള്‍ക്കു കഴിയുന്നിടത്തോളം
കാലം അവള്‍ പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും ...

ആ പ്രതീക്ഷയുടെ ഇത്തിരി വെട്ടമാണ് അവള്‍ക്കു ജീവിക്കാനുള്ള പ്രചോദനം ...

Wednesday, 24 December 2014

ഓർമ്മകൾ എന്നും മധുരിക്കട്ടെ ......!!


ഓർമ്മകൾ എന്നും മധുരിക്കട്ടെ ......!!



                                                                                                                                                          കുറെ വർഷങ്ങൾക്കു മുൻപാണ് ...ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം .
അന്നൊരു മലയാളം ക്ലാസ്സിൽ വച്ചാണ് ഞാൻ രണ്ടു കാര്യങ്ങൾ  ആദ്യമായി മനസ്സിലാക്കുന്നത് .

1 . എനിക്ക് അസൂയ എന്ന വികാരം ഉണ്ട് 
2. മനസ്സ് വച്ചാൽ ആ അസൂയ മാറാനുള്ള മരുന്നും എന്റെ കൈയിലുണ്ട് .

അന്ന് എന്റെ ക്ലാസ്സിൽ ഒരു സുന്ദരി കുട്ടിയുണ്ടായിരുന്നു ..പേര് ഗോപിക ..ഒത്തിരി കഴിവുകളുള്ള  ഒരു നല്ല കുട്ടി ..

അവൾ നന്നായി പഠിക്കും .ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയാണ് ....
നല്ല മനോഹരമായി പാടും ...
അതിനെക്കാൾ മനോഹരമായി പുഞ്ചിരിക്കും .....

അന്നാണ് അവൾക്കു  മറ്റൊരു കഴിവ് കൂടി ഉണ്ടെന്നു ഞാനറിയുന്നത് ......

അവൾ കവിതകൾ എഴുതും ......

എഴുതിയ കവിത അവൾ ക്ലാസ്സിൽ പാടി കേൾപ്പിച്ചു ..എല്ലാവർക്കും  ഇഷ്ടമായി ...എനിക്കും .....അപ്പോൾ എനിക്കും സന്തോഷം തോന്നി ...എനിക്ക് നല്ല കഴിവുള്ള ഒരു കൂട്ടുകാരി ഉണ്ടല്ലോ എന്നോർത്തുള്ള  സന്തോഷം .....

ക്ലാസ്സ്‌ കഴിഞ്ഞു ...വീടെത്തി ...നേരം രാത്രിയായി ......അപ്പോഴാണ് അസൂയയുടെ രംഗ പ്രവേശം ...നേരെ കണ്ണാടിയുടെ മുൻപിലേക്ക്  വച്ചു പിടിച്ചു ...

ഞാനങ്ങു എന്നോട് തന്നെ സംസാരിക്കാൻ തുടങ്ങി ....

ഞാനും ഒരു വിധം നന്നായൊക്കെ  പഠിക്കും ..ഒന്നാം സ്ഥാനം അല്ലെങ്കിലും ഇന്ന് വരെ അഞ്ചിൽ കൂടുതൽ സ്ഥാനം വാങ്ങിയ ചരിത്രം ഇല്ല ...
അത്യാവശ്യം പാടും ....
നന്നായിട്ട് പുഞ്ചിരിക്കേം ചെയ്യും ......

പക്ഷേ കവിതകൾ എഴുതില്ലല്ലോ .......ഗോപിക എഴുതുമല്ലോ ....ഒരു നേർത്ത അസൂയ ഉള്ളിലെവിടെയോ തല ഉയർത്തുന്നുണ്ടോ ....????
ഒരു പേപ്പറും പെൻസിലുമായി ഞാനും എഴുതാൻ പുറപ്പെട്ടു .....

ചാക്യാരെ തോല്പ്പിക്കാനിറങ്ങിയ  ഒരു നമ്പ്യാര് കുട്ടിയായി ഞാനും മാറി ....
പരീക്ഷണങ്ങൾ വെറുതെയായില്ല ...

അവളുടെ ദേവി സ്തുതിയുടെ ചുവടു പിടിച്ചു ഞാനും എഴുതി ....

എന്റെ എഴുത്ത് പരമ്പര ദൈവങ്ങളേ കാത്തോളണേ ....

പിറ്റെ ദിവസത്തെ മലയാളം ക്ലാസ്സ്‌ എനിക്ക് സ്വന്തം ...ആദ്യ കവിത ഞാനങ്ങു വച്ചു കാച്ചി ....

"കൊന്ന പൂത്തു ഞാനുണർന്നു നിന്നെ കണി കണ്ടു കൃഷ്ണാ ...."

സംഗതി ഏറ്റു ...അങ്ങനെ ഞാനും ഒരു കവയിത്രി ആയി മാറി .
പക്ഷേ ആ വർഷം തന്നെ എനിക്ക് സ്കൂൾ മാറേണ്ടുന്ന ഒരു സാഹചര്യമുണ്ടായി ...

പുതിയ സ്കൂളിലേക്ക് വന്നതോടെ ആ അസൂയ എന്നിൽ നിന്നും ഞാൻ പോലുമറിയാതെ എങ്ങൊട്ടെക്കൊ പറന്നു പോയി .

ആ സ്കൂളിലെ മലയാളം ക്ലാസ്സുകളിലെ ഹോംവർക്കുകളൊക്കെ കാവ്യാത്മകമായി എഴുതുന്ന ഞാൻ മലയാളം അധ്യാപികമാരുടെ പ്രിയങ്കരിയായി മാറി .

ഏഴാം  ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ മാഗസിനിൽ ഒരു ലേഖനം എഴുതിക്കൊണ്ട് വീണ്ടും ഒരു സാഹിത്യ ജീവിതം ആരംഭിച്ചു ...

നോട്ട് ബുക്കുകളിലും ,പാഠപുസ്തകങ്ങളിലും , പേപ്പറുകളിലും ഞാൻ കോറിയിട്ട വാക്കുകൾ കഥകളായും കവിതകളായും , ലേഖനങ്ങളായും  മാറി ...
എന്റെ അക്ഷരങ്ങൾക്ക് പ്രോത്സാഹനവുമായി ലതിക ടീച്ചർ ,ഷീജ ടീച്ചർ എന്നീ  അധ്യാപികമാർ എന്നും കൂടെയുണ്ടായിരുന്നു ..ഓരോ മത്സരങ്ങളിലും അവർ എന്നെ പങ്കെടുപ്പിച്ചു ...അവരുടെയൊക്കെ പ്രതീക്ഷകൾ കാത്തു സൂക്ഷിക്കാൻ എനിക്ക് സാധിച്ചു ...

എന്റെ സൃഷ്ടികളിലെ  പോരായ്മകൾ കണ്ടെത്തി , അവയെല്ലാം വളരെ മനോഹരമാണെന്ന് പറഞ്ഞു എന്നിലെ  എഴുത്തുകാരിയെ വളർത്തിയെടുത്ത സാബിറ ,ഷഫാന ,വൈഷ്ണവി  ,ചന്ദ്രു , സൗമ്യ , ഗംഗ ടീച്ചർ ,പ്രീത ടീച്ചർ ,രെഷ്മി ടീച്ചർ ,ശ്രീകുമാർ സർ ,ശ്രീ ,ആതി ,സിന്ധു ചേച്ചി .......അങ്ങനെ കുറച്ചു നല്ല മനുഷ്യർ ...

ആദ്യമായി ഒരു എഴുത്തുകാരിയാകണമെന്ന ആഗ്രഹം എന്നിൽ ഉണർത്തിയ ഗോപിക ...

ആദ്യമായി എനിക്ക് ബ്ലോഗ്‌ തുടങ്ങി തന്നു എന്റെ എഴുത്തിനു പുതിയ വഴികൾ തുറന്നു തന്ന എന്റെ ആത്മഭാഗം അമൃത ....

എനിക്ക് വേണ്ടി മാത്രം ഫേസ്ബുക്കിൽ ഒരു പേജ് തുടങ്ങി തന്ന അനാമിക ....

എല്ലാത്തിനും മേലെ എനിക്ക് അനുഗ്രഹങ്ങളുമായി  എന്നും എന്നെ നയിക്കുന്ന ആ ശക്തിക്ക് ......


ഒരായിരം നന്ദി ........................

ഒരു പുതുവർഷപ്പുലരിയിലേക്ക്  വീണ്ടുമിതാ യാത്ര തുടങ്ങുകയാണ് .....അനുഗ്രഹങ്ങളും ,പ്രാർഥനകളും , വിമർശനങ്ങളും ഏറ്റു  വാങ്ങി എന്നവസാനിക്കുമെന്നു അറിയാതെ ഞാനും ഈ യാത്രയിൽ പങ്കു ചേരുന്നു .............




Tuesday, 23 December 2014

സമരമുണ്ടോ സഖാവെ ...ഒരു ചുംബനം കിട്ടാൻ ...!

സമരമുണ്ടോ  സഖാവെ ...ഒരു ചുംബനം കിട്ടാൻ ...!

ചുംബനം ...അതൊരു സംഭവമാണെന്ന് ഞാനറിയുന്നത് ഈ അടുത്ത കാലത്താണ് .....കൊച്ചിയിൽ ഒരു ചുംബന സമരം നടക്കാൻ പോകുന്നു എന്ന് എപ്പോഴോ കേട്ടിരുന്നു ..എങ്കിലും അന്ന് അതെന്താണെന്ന് ചികഞ്ഞെടുക്കാൻ എന്തു കൊണ്ടോ തോന്നിയില്ല ....

.കൊച്ചി സമരം നടക്കുന്ന ദിവസം ഒരു ഫേസ്ബുക്ക്  സുഹൃത്താണ് ഇങ്ങനൊരു സംഭവം നടക്കുന്നു നീയറിഞ്ഞോ ...എന്താ നിന്റെ  അഭിപ്രായം എന്ന ചോദ്യവുമായി വന്നത് ..


.അങ്ങനെ നേരെ വാർത്താ ചാനൽ ഇട്ടു ...സംഗതി എന്താന്ന് മനസ്സിലാക്കാനുള്ള ശ്രമം തുടങ്ങി ...കോഴിക്കോട്ടെ ഏതാണ്ടൊരു  കോഫി  ഷോപ്പിനു കിട്ടിയ ഒരു സല്ലാപ പണിയാണ് ഇങ്ങനൊരു ചരിത്ര പ്രസിദ്ധമായ സമരത്തിനു കാരണം എന്നു ചാനലുകാർ മനസ്സിലാക്കി തന്നു ....ചാനലുകളിൽ നല്ല കിടിലൻ മുദ്രാവാക്യ മഴ ..

"ചുംബിക്കും ...ചുംബിക്കും ...മരണം വരെയും ചുംബിക്കും ..."
"ചുംബിക്കും ...ചുംബിക്കും ...ജീവിക്കാനായ് ചുംബിക്കും ..."

എന്നും പറഞ്ഞു ഒരു കൂട്ടം ....
.ഇംഗ്ലീഷ് സിനിമയിലെ ചൂടൻ ലിപ് ലോക്ക്  ഇവിടെ നമ്മുടെ കൊച്ചിയിലും നടക്കുന്നുണ്ടെന്ന് കേട്ട് അത് കാണാൻ ഇറങ്ങിയ മറ്റൊരു കൂട്ടം ...
പ്രതിഷേധത്തിന്റെ  വെല്ലുവിളിയുമായി മറ്റൊരു കൂട്ടം ...
ഇതൊക്കെ പകർത്തി റേറ്റിങ്ങ്  കൂട്ടാൻ  വേറൊരു കൂട്ടം ...
ഇതൊക്കെ ടി .വി . യിലൂടെ കണ്ടു പ്രതികരണ കുറിപ്പും ,സ്റ്റാറ്റസ് അപ്ഡാഷനും   നടത്താൻ  നമ്മളെ പോലെ കുറച്ചു പേർ ....

ഒരു പണിയുമില്ലാതിരിക്കുന്ന  സമയത്ത് നാടിന്റെ പ്രശ്നത്തിൽ നമ്മുടെ അഭിപ്രായം രേഖപ്പെടുത്താൻ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് ഈയുള്ളവൾക്കും  സ്വാതന്ത്ര്യം ഉണ്ടല്ലോ ......അത് ലിഖിത ഭരണഘടന  നല്കിയ അനുമതി ......

"ചുംബിക്കണം എന്ന് ആഗ്രഹമുള്ളവർക്ക് ചുംബിക്കാൻ അവകാശമുണ്ട്‌ ....അത് പക്ഷെ പരസ്യമായി നടത്തേണ്ട കാര്യമില്ല ...സ്വകാര്യതകളെ എപ്പോഴും സ്വകാര്യമായി മാത്രം സംരക്ഷിക്കുക ....അത് ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിച്ച  പാഠം ...   അതുകൊണ്ട് ഇതൊക്കെ വീട്ടിലിരുന്നു നടത്തിക്കോട്ടെ ..."-
എന്റെ അഭിപ്രായം സുഹൃത്തിന് നന്നേ ബോധിച്ചു ..ഒരു ലയ്കും പാസ്സാക്കി കക്ഷി അങ്ങ് പോയി .....

ഞാനും ആ കഥ അങ്ങ് മറന്നു ...അങ്ങനെയിരിക്കവേ കേട്ടു , ഹൈദരാബാദിലും  ഇത് പോലൊരു സംഗതി നടന്നു എന്ന് ....പക്ഷെ അവിടെ ഏതു കോഫീ  ഷോപ്പിൽ  ആണ് സല്ലാപം നടന്നെ എന്ന് അറിയാൻ കഴിഞ്ഞില്ല ....അപ്പൊ ദേ നമ്മുടെ സ്വന്തം തിരോന്തരത്തു  IFFK  പ്രദർശനത്തിന് മുൻപേ  ഒരു ചുംബന മാമാങ്കം അരങ്ങേറിയെന്നു കേൾവിപ്പെട്ടു .....താമസിയാതെ കോഴിക്കോടൻ ,കൊച്ചി ,തിരുവനന്തപുരം  ചുംബനങ്ങളുടെ ചുവടു പിടിച്ചു ആലപ്പുഴേലും ചുംബിക്കാൻ പോവാണെന്ന് കേൾക്കുന്നു ....

ചുംബനം നടത്തിയ കുറച്ചു പേരും നടത്തിപ്പിനായി  ഇറങ്ങിയ കുറച്ചു പേരും വളരെ പെട്ടെന്ന് തന്നെ പ്രസിദ്ധരായി  മാറി ...സോഷ്യൽ മീഡിയകളിൽ അവർ താരമായി ......അവകാശങ്ങൾ നേടി എടുത്തു എന്ന് കുറച്ചു പേർ വാദിക്കുന്നു ....
എന്താ ...ഏതാ എന്ന് വ്യക്തമായി നമുക്കും അറിയില്ല ....അറിയാത്ത കാര്യങ്ങളെ കുറിച്ചു അഭിപ്രായം പറയുന്നത് തീരെ ശരിയല്ല ...

അതുകൊണ്ട്  അറിയാവുന്ന കാര്യങ്ങളെ കുറിച്ചു പറയുന്നതാണ് ബുദ്ധി ...
ഏതോ സൂത്രയിൽ 40 തരം ചുംബനങ്ങൾ ഉണ്ടെന്നോ അതിൽ 16 -മത്തെയോ  മറ്റൊ ആണ് റോഡരികിൽ അരങ്ങേറിയതെന്നോ  മറ്റൊ പറയപ്പെടുന്നു ...എത്രാമത്തെ ആയാലും ഇതൊക്കെ റോഡിൽ ചെയ്യേണ്ടുന്ന സംഗതികളാണോ ...? 
എത്ര പുരോഗമന വാദികളാണെന്ന്  അവകാശപ്പെട്ടാലും  ഇതൊക്കെ ഉൾക്കൊള്ളാനുള്ളത്രയും  പുരോഗമന ചിന്താഗതിക്കാരാണോ നമ്മൾ ...?

സെക്രെട്ടറിയെറ്റിനു  മുൻപിലും  മറ്റു പല റോഡരികിലുമൊക്കെ  ഇതിനു മുൻപും ഇപ്പോഴും ധാരാളം സമരങ്ങൾ അരങ്ങേറുന്നുണ്ടല്ലോ ....ഇരിപ്പും ,നിൽപ്പും ,കിടപ്പും ,അനിശ്ചിതവും ,നിരാഹാരവും ,മൗനവും ,കണ്ണ് കെട്ടലും ,വായ കെട്ടലുമൊക്കെ ആയി നിരവധി ....അതിനൊന്നും കിട്ടാത്തത്രയും  പരിഗണന ആയിരുന്നു മാധ്യമങ്ങളും ജനസമൂഹവും ഈ സമരത്തിനു നല്കിയത് ....

കാലഘട്ടം  മാറുമ്പോൾ സമരമുറകളും  മാറുമെന്നത് ഒരു സത്യം ..പക്ഷെ അത് അംഗീകരിക്കണോ  വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികളിൽ അധിഷ്ഠിതമാണ് ....

ഇന്ത്യ ഒരു ജനാധിപത്യ  രാജ്യമാനെന്നും  ഇവിടുത്തെ പൗരന്മാർക്കു  കുറച്ചധികം അവകാശങ്ങളും ,സ്വാതന്ത്ര്യങ്ങളും  അനുവദിച്ചിട്ടുണ്ടെന്നിരിക്കിലും ......ഒരു പൗരൻ എന്ന നിലയ്ക്ക് രാജ്യത്തിന്റെ സംസ്കാരം കാത്തുസൂക്ഷിക്കേണ്ടതും  അത്യാവശ്യമാണെന്ന  സത്യം മറക്കാതിരുന്നാൽ  നന്ന് ...


ഞാൻ ചുംബിക്കുന്നത് എന്റെ സ്വാതന്ത്ര്യം ...അതിലേക്കു ഒളിഞ്ഞു നോക്കി അഭിപ്രായം പറയാൻ നീയാരാ  എന്ന് ചോദിച്ചാൽ  ഞാനീ  നാട്ടുകാരനല്ല  എന്ന് പറയുകയേ നിവൃത്തിയുള്ളൂ ........കാരണം ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ്  യുവ തലമുറയുടെ ആവനാഴിയിൽ നിന്നുതിരുന്നത് ......

കാണാൻ ഇനിയും എത്രയോ ചുംബനപ്പൂരങ്ങൾ  ബാക്കി ..........!!!!

Thursday, 18 December 2014

കറുത്തമുത്ത് വെളുത്തപ്പോൾ ......!!

കറുത്തമുത്ത് വെളുത്തപ്പോൾ ......!!

സൂര്യൻ ചേട്ടൻ ഉച്ചിക്ക് മുകളിൽ കത്തി നില്ക്കുന്ന സമയം  .....കഴിച്ചു കഴിഞ്ഞ ഉച്ചയൂണിന്റെ ആലസ്യം കണ്ണുകളെ തടവിലാക്കാതിരിക്കാനായി  കവി വായനയിൽ ഏർപ്പെട്ടിരിക്കുന്ന  സമയം ....

ഒരു വഷളന്റെ   ( സ്വയം വഷളൻ  എന്ന് വാഴ്ത്തുന്ന ഒരുവന്റെ ) ബ്ലോഗിലൂടെ കവിയുടെ കണ്ണുകളങ്ങനെ  പതിയെ നീങ്ങുകയാണ് ..അവന്റെ കുസൃതിത്തരങ്ങൾ വായിക്കവേ കവിയുടെ ചുണ്ടിലും അറിയാതെ പുഞ്ചിരി വിടരുന്നുണ്ട് ..അപ്പോഴാണ് അടുത്തുള്ള മഹിളാസംഗമ വേദിയിലെ ചർച്ച കവിയുടെ ചെവിയിലുമെത്തിയത് .. അതോടെ കണ്ണ് വഷളന്റെ വരയിലും കാത് മഹിളകളുടെ ചർച്ചയിലെക്കും വഴിമാറി .....

അല്പം കഴിഞ്ഞപ്പോൾ കവിക്ക്‌ കാര്യം പിടി കിട്ടി . ചർച്ച മറ്റൊന്നിനെക്കുറിച്ചുമല്ല ..മലയാളി വീട്ടമ്മമാരുടെ ഹൃദയം കീഴടക്കിയ കറുത്തമുത്തിനെ  കുറിച്ചാണ് ....


"ആ പെങ്കൊച്ചു കാണാൻ എന്തൊരു സുന്ദരിയാണെന്നോ.....നല്ല വെളുത്തിട്ടാ ...ഇവര് മേക്കപ്പിട്ടു  കറുപ്പിച്ചതാണെന്ന്  കണ്ടാൽ പറയുമോ ...? "

"ഒരു ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞു മേക്കപ്പൊക്കെ കഴുകിക്കളയാൻ  എത്ര നേരം വേണ്ടി വരും ആ കൊച്ചിന് ...കഷ്ടം തന്നെ ...."

കമന്റുകൾ  അങ്ങനെ നീണ്ടു പോയെങ്കിലും കവി ഹൃദയം കേട്ടത് ഈ രണ്ടെണ്ണം മാത്രം ...പിന്നെ കവിയങ്ങു പറന്നു ....ചിന്താസരണിയിലേക്ക്‌ ......

ഈ സീരിയൽ തുടങ്ങിയ നാൾ മുതൽ കവി CID പണി തുടങ്ങിയതാണ് . വെളുത്ത പെണ്ണിനെയാണോ കറുപ്പിച്ചെടുത്തത് എന്നറിയാനുള്ള അക്ഷീണ CID പരിശ്രമം ..കണ്ടുപിടിച്ചിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു ദിവസങ്ങളോളം കവി ഉറക്കമൊഴിഞ്ഞ് ആ സീരിയൽ കണ്ടിട്ടുണ്ട് ..

പെങ്കൊച്ചു അല്പം അടക്കത്തിലും ഒതുക്കത്തിലും സാരിയൊക്കെ ഉടുക്കുന്നത് കൊണ്ട് ആകെപ്പാടെ കാണാൻ കിട്ടുന്നത് കൈയും , മുഖവും , പിൻകഴുത്തും ...ആ ഏരിയകളൊക്കെ  കറുത്തിട്ടാണ് ..പുതു നിറമുള്ള പെങ്കൊച്ചിനെ മേക്കപ്പിട്ട് ഈ കോലത്തിൽ  ആക്കിയതാണെന്ന  നിഗമനത്തിൽ കവി എത്തിചേർന്നു ...

അവിടെ Investigation അവസാനിപ്പിച്ചു സ്വസ്ഥമായി  ഇരിക്കുമ്പോൾ അല്ലേ മഹിളാ സംഗമം ....എന്തും വരട്ടെയെന്നു കരുതി കവി കേറി ഇൻറർനെറ്റിൽ  സെർച്ചാൻ തുടങ്ങി ..ദേ  വരുന്നു ഒരു വെളുത്ത മുത്ത്‌ ..അതോടെ കവിയുടെ കാറ്റു പോയി ....

എവിടെയൊക്കെയോ  കവിക്കും ഒരു ചെറിയ നിരാശ ..അനുഭവങ്ങൾ അല്പം ഉള്ള ആളാണ്‌ നമ്മുടെ കവി ...കവി കറുത്തമുത്തല്ലെങ്കിലും  വെളുത്ത മുത്തല്ല ....ബാഹ്യ സൗന്ദര്യത്തിൽ  തീരെ വിശ്വാസമില്ലാത്ത ആളാണ് നമ്മുടെ കവി ..മനസ്സിന്റെ  സൗന്ദര്യമാണ്  വലുതെന്ന വിശ്വാസക്കാരൻ .......പക്ഷെ സ്വഭാവത്തിനല്ല  ,നിറത്തിനാണ് മാർകറ്റ്‌ റേറ്റ്  കൂടുതലെന്ന് അനുഭവം കൊണ്ട് കവി തിരിച്ചറിഞ്ഞിട്ടു  നാള് കുറച്ചായി ...അങ്ങനെ വിഷമിച്ചു നടക്കുമ്പോഴാണ്  കറുത്തമുത്തിന്റെ റോയൽ എൻട്രി ...


എന്ത് ചെയ്യാൻ ....ഇനിയിപ്പോൾ പ്രതീക്ഷയ്ക്കും വകയില്ലതായില്ലേ .....പക്ഷെ കവിക്ക്‌ സംശയങ്ങൾ ബാക്കി ....

വെളുത്ത പെങ്കൊച്ചിനെ കരി തേയ്ച്ചു  കറുപ്പിക്കാൻ  പോയ നേരത്ത് ഇവർക്കൊരു കറുത്ത കുട്ടിയെ കണ്ടെത്തി കൂടായിരുന്നോ ...??
ഇത് അമേരിക്ക അല്ലല്ലോ ......????

സീരിയലിലും നിറ മേധാവിത്ത്വമോ ...??

വെളുത്തവരെ കറുപ്പിച്ചാൽ അവരോടു എല്ലാവർക്കും സ്നേഹം ...അപ്പൊ കറുത്തവരെ എന്ത് ചെയ്യും ...??

സീരിയലു കണ്ട മലയാളി വീട്ടമ്മമാരൊക്കെ കറുത്ത മുത്തിനെ സ്നേഹിച്ചു കൊല്ലുകയാണല്ലോ ...അപ്പൊ നാട്ടിലുള്ള കറുത്ത മുത്തുകളുടെയൊക്കെ  റേറ്റിംഗ് കൂടുമോ ...???

സങ്കടം പറയാൻ കവി നേരെ കറുത്തമുത്തിന്റെ  വെളുത്ത ഫോട്ടോയുമായി  അമ്മയ്ക്കരികിലേക്കെത്തി .....അപ്പൊ ദേ  കിടക്കണ് .....
കറുത്ത മുത്തിനെ ഓർത്ത്‌ അമ്മ കരയുന്നു ...അമ്മായി അമ്മ കറുത്ത മുത്തിനെ തെറ്റിദ്ധരിച്ചതാണേന്നേ ....

പാവം കവി ..സങ്കടം ആരോട് പറയാൻ .. വേദനയോടെ  തിരികെ  പോരുമ്പോൾ കവിയുടെ ഉള്ളിൽ  സംശയങ്ങൾ  ബാക്കി .....

അത്തിമുറ്റത്തെ മഹേഷിനു ശാലിനിയിൽ  അവിഹിതം ആരോപിച്ച പോലെ കയ്പമംഗലത്തെ  ജയന്  കാർത്തികയിൽ അവിഹിതം ആരോപിക്കപ്പെടുമോ ....????

കറുക്കാൻ തേച്ചതു  കരിച്ചട്ടിയായി  എന്ന് തിരിച്ചറിയാൻ കാത്തുവിനു മൂന്ന് വർഷം മതിയാകുമോ ....????

ഈ ഞെട്ടിപ്പിക്കുന്ന  ചോദ്യങ്ങൾക്ക്  മറുപടിയുമായി  തിങ്കൾ മുതൽ  ശനി വരെ രാത്രി 10.00 മണിക്ക്  നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റിൽ ......കറുത്തമുത്ത് .....കാണാൻ മറക്കരുത് ....




note : വീട്ടിലിരിക്കുന്ന സ്വന്തം കൊച്ചു കറുപ്പാണോ വെളുപ്പാണോന്നു പോലും അറിയില്ല ...അതിനിടയ്ക്കാ  ഇതൊക്കെ ...കലി കാലം ........കലി കാലം .....