Thursday, 10 November 2022

പ്രണയത്തിന്റെ കൊലപാതക കുറിപ്പ്


 പ്രണയത്തിന്റെ കൊലപാതക കുറിപ്പ് 

----------------------------------------------------------------

Audio link -https://www.instagram.com/reel/CkYvnEOI4Dz/?igshid=MDJmNzVkMjY=

ഇന്നലെ പെയ്ത രാത്രി മഴയോട് കൂടി പ്രണയം മണ്ണടിഞ്ഞു പോയത്രേ.

പ്രണയത്തിനിപ്പോൾ പരാതിയും പരിഭവങ്ങളുമില്ല,

നിറവും സുഗന്ധവുമില്ല...

മൊട്ടിട്ടു പോയ പ്രണയത്തിനൊക്കെയും 

രക്തത്തിന്റെയും എരിഞ്ഞ മാംസത്തിന്റെയും ഗന്ധം മാത്രം.


ഞരമ്പുകൾ മുറിഞ്ഞു രക്തമൊഴുകി, 

കൈകൾ തളർന്നു,

ശ്വാസം വിലങ്ങി കണ്ണുകളുന്തി,

വൃക്കകളുടഞ്ഞു, കരളു കരിഞ്ഞു, 

ആമാശയമെരിഞ്ഞു, പാദങ്ങൾ വിറച്ചു 

പ്രണയം മണ്ണിനടിയിലേക്കു കൂപ്പു കുത്തി.

മരിച്ചപ്പോളത്രേ അറിഞ്ഞത്, പ്രണയത്തിനു ഹൃദയമില്ലായിരുന്നു,

തലച്ചോറ് കാലങ്ങൾക്കു മുന്നേ മരവിച്ചു പോയിരുന്നു എന്ന്.


ഒന്നുറക്കെ നിലവിളിക്കാൻ തൊണ്ട തുറക്കേ

ചുറ്റിനും കോമരം കെട്ടിയാടുന്നു കത്തിയും തോക്കും വിഷവും പെട്രോളുമാസിഡും പിന്നെയൊരു തൂക്കു കയറും.

മരവിച്ച ഓർമ്മകളിലരികിലിരുന്നു തലോടിയ മർമ്മരങ്ങൾക്കു 

മുലപ്പാലിന്റെ മണം...

വാത്സല്യത്തിന്റെ ഗദ്ഗദം കൊരുത്ത ചുണ്ടുകളിൽ കൈവിട്ടു പോയ സ്മൃതികളുടെ നിഴലനക്കം...

അടക്കം പറച്ചിലുകളിൽ ഉയരുന്ന സ്വരമെല്ലാം കർണപുടങ്ങളിൽ

തട്ടി പ്രതിധ്വനിച്ചതും 

അത്തിമരത്തിലിരുന്നൊരു ഹൃദയം ഉറക്കെ വിളിച്ചു പറഞ്ഞു

പ്രണയം മരിച്ചതല്ല, കൊന്നതത്രെ ....

പശിയിൽ വിഷം കലർത്തി പുഞ്ചിരിച്ചു കൊണ്ട് കഴുത്തറുത്തു കൊന്നതത്രേ... 


Bismitha@njangandhialla

പേടിക്കാൻ ഒന്നുമില്ല, മൃഗങ്ങളല്ലേ...മനുഷ്യരൊന്നുമല്ലല്ലോ


 പേടിക്കാൻ ഒന്നുമില്ല, മൃഗങ്ങളല്ലേ...മനുഷ്യരൊന്നുമല്ലല്ലോ

Audio link - https://www.instagram.com/reel/CiZP1MbpC4P/?igshid=MDJmNzVkMjY=

നിഷ്കളങ്കനും, ഗ്രാമീണനും,അല്പം കുറുമ്പ് നിറഞ്ഞവനുമായ ഒരു നാടൻ പയ്യനെ ഓർക്കുമ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെത്താറുണ്ടായിരുന്നത് വിനീത് ശ്രീനിവാസൻ ആയിരുന്നു, പക്ഷെ ആ മുഖത്തിനെ അപ്പാടെ മായ്ച്ചു കളഞ്ഞു പ്രസൂൺ എന്റെ ഹൃദയത്തിലേക്കു ചേക്കേറി. തനി നാടൻ ഭാഷയിലെ വാല കോലാ ചെക്കനായി മാത്രം ഞാൻ കണ്ടിരുന്ന ബേസിൽ എന്ന നടൻ എത്ര അനായാസമായാണ് പാൽതു ജാൻവറിലെ ആരുടെയും ഹൃദയം കവരുന്ന പ്രസൂനായി മാറിയത്. 

ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥ കാണുന്നവന് പുച്ഛവും അനുഭവിക്കുന്നവന് പറഞ്ഞറിയിക്കാനാകാത്ത മാനസിക സംഘർഷവും തരുന്ന ഒന്നാണ്. അതിനെ കൃത്രിമത്വമൊന്നും കൂടാതെ അഭിനയിക്കാതെ ജീവിച്ചു ഫലിപ്പിക്കാൻ പ്രസൂൺ എന്ന കഥാപാത്രത്തിന് സാധിച്ചു. ആദ്യമേ പറയട്ടെ,ഇതൊരു അടിപൊളി സിനിമയോ, സൂപ്പർ ഹിറ്റ് കഥയോ ഒന്നുമല്ല, ജീവിതത്തിന്റെ ഒരു നേർചിത്രം പോലെ നമുക്ക് ചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ ജീവിത കഥ നേരിട്ട് കാണുന്ന പോലെ ഒരു അനുഭൂതി സമ്മാനിക്കുന്ന ഒന്ന്..അത് കൊണ്ട് തന്നെയാകും ഈ പാൽതു അത്രമേൽ പ്രിയപ്പെട്ടത് ആകുന്നതും.

പ്രോമോ സോങ് ഒക്കെ കണ്ടു പിള്ളേർക്ക് പറ്റിയ എന്റർടൈൻമെന്റ് പടമാകും നല്ല കളർഫുള്ളായിരിക്കും എന്നൊക്കെ വിചാരിച്ചു കാണാൻ പോയതാ, പക്ഷെ കണ്ടു തുടങ്ങിയത് പുഞ്ചിരിയോടെയും, പിന്നെ ഇടയ്ക്കൊക്കെ ഒന്ന് പൊട്ടിച്ചിരിച്ചും കൊണ്ടോടിയും  ഒടുവിൽ കണ്ണ് നിറച്ചു സംതൃപ്തിയും സന്തോഷവും ഒരുമിച്ചു സമ്മാനിക്കുകയും  ചെയ്ത മനോഹരമായ ഒരു ഗ്രാമീണചിത്രം തന്നെയാണ്  പാൽതു ജാൻവർ.

അപരിചിതമായ നാട്ടിൽ അപരിചിതരായ മനുഷ്യരുടെ ഇടയിൽ ഇഷ്ടമില്ലാത്ത ജോലിയും ചെയ്തു ജീവിക്കേണ്ടി വരുന്ന ഒരു യുവാവിന്റെ എല്ലാ വികാരങ്ങളും അതിന്റേതായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ പ്രസൂൺ എന്ന കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യർക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ വളർത്തു മൃഗങ്ങൾക്കു കൂടി സ്ഥാനം നൽകിക്കൊണ്ടുള്ള ഈ ചിത്രം ഒരു പക്ഷെ ബഷീർ പറഞ്ഞപോലെ "എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്ന"തത്വം തന്നെയാണ് പലപ്പോഴും നമ്മളോട് പറയുന്നത്. ജീവനെന്നാൽ മനുഷ്യന് മാത്രമല്ല എന്നും ഓരോ ജീവനും ഓരോ ജനനവും അത്രമേൽ മൂല്യമേറിയതാണെന്നും നമുക്ക് മനസ്സിലാക്കിത്തരാൻ ഉള്ള ഒരു ശ്രമം കൂടി ഈ ചിത്രത്തിലൂടെ വിജയം കണ്ടെത്തിയിരിക്കുന്നു എന്ന് വേണം പറയാൻ. 

ഡോക്ടർ ആയെത്തിയ ഷമ്മിതിലകനും , വാർഡ് മെമ്പർ ആയ ഇന്ദ്രൻസും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നമ്മളെ അമ്പരപ്പിക്കുന്നുണ്ട്. ഇവർക്ക് പകരം മറ്റാരെക്കുറിച്ചും ഒരു നിമിഷം പോലും മാറി ചിന്തിപ്പിക്കാതെ വളരെ തന്മയത്വത്തോടെ അവരും കഥാപാത്രങ്ങളായി ജീവിച്ചു എന്ന് തന്നെ പറയാം.ഡേവിസ് ചേട്ടനും മോളികുട്ടിയും കൂട്ടിനു സ്റ്റെഫിയും ഇല്ലായിരുന്നു എങ്കിൽ പ്രസൂൺ വീണ്ടും ഒരിടത്തുമെത്താതെ ആഗ്രഹങ്ങൾക്ക് പിന്നാലെ ഓടുന്ന, ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടുന്ന ഒരുപാട് പേരിൽ ഒരാളായി മാറിപ്പോയേനെ. ജോണി ആന്റണിയുടെ കഥാപാത്രം തനി നാട്ടിൻപുറത്തുകാരനായ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന ഒരു നന്മ നിറഞ്ഞ മനുഷ്യന്റേതു തന്നെ ആയിരുന്നു എന്ന് നിസ്സംശയം പറയാം. കർത്താവിനെക്കുറിച്ചു സ്തുതി പാടുന്നതിനേക്കാൾ കൂടുതൽ ദുരാത്മാക്കളെ കുറിച്ച് പറയുന്ന വികാരിയച്ചൻ അല്പം പുതുമയുള്ള പരീക്ഷണമായി തോന്നിച്ചു. നിശബ്ദത കൊണ്ട് മറ്റുള്ളവരെ ഭയപ്പെടുത്തുന്ന അറവുകാരനും, സ്വന്തം നിലനിൽപിന് വേണ്ടി പ്രസൂണിനെ ഒറ്റുന്ന ഡോക്ടറും, നിന്നെക്കൊണ്ടു പറ്റാത്ത പണിയെ കുറിച്ച് സ്വപ്നം കാണാതെ കിട്ടിയത് കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ കൂടപ്പിറപ്പിനെ ഉപദേശിക്കുന്ന ചേച്ചിയും, തനി നാടൻ കാലുവാരി അളിയനും ഒക്കെ ചേർന്ന് പല തരത്തിലുള്ള സ്വഭാവത്തിലുള്ള മനുഷ്യന്മാരെ ഒരേ കുടക്കീഴിൽ ഒരുമിച്ചു നിർത്തി കഥ പറയിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. 

മരിച്ചു പോയ പോലീസ് ഡോഗിന്റെ കഥ ഇടവേളയിലൊതുക്കി എന്നല്ലാതെ എടുത്തു പറയത്തക്ക ദോഷങ്ങളൊന്നുമില്ലാത്ത ഈ ചിത്രം ഒന്ന് കണ്ടിരിക്കാം, മനുഷ്യനേക്കാൾ എന്തുകൊണ്ടും നല്ലതു മൃഗങ്ങൾ തന്നെയാണെന്ന് ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല,
നാട്ടിൻപുറത്തിന്റെ കഥപറയുന്ന ഗ്രാമീണ പശ്ചാത്തലമുള്ള എത്രയോ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതിലൊന്നും കാണാത്ത കുറെ ജീവിതങ്ങളെ നമുക്ക് പാൽതു ജാൻവറിൽ കാണാൻ സാധിക്കും. ഒരു വലിയ തിയേറ്റർ എക്സ്പീരിയൻസ് ഒന്നുമില്ല എങ്കിലും നിറക്കൂട്ടുകളും ആഡംബരങ്ങളും അഭിനയത്തിന്റെ ഏച്ചുകെട്ടലുകളും ഒന്നുമില്ലാത്ത ഒരു തനി നാടൻ വിരുന്നു തന്നെയാണ് പാൽതു ജാൻവർ എന്നതിൽ ലേശം പോലും സംശയമില്ല.

Bismitha@njangandhialla

Tuesday, 9 August 2022

എനിക്ക് പ്രസവിക്കണ്ടാ ഡോക്ടറെ...

അമ്മയാകുക, കേൾക്കാൻ സുഖമാണ്.... , 

അനുഭവിക്കുക മാധുര്യം ഏറെയാണെങ്കിലും പ്രയാസമാണ് ....

ജീവിക്കൽ പോരാട്ടമാണ് ....

ആ പോരാട്ടത്തിന്റെ പടിവാതിൽ ഒരു നാൾ ഞാനും തുറന്നു .....

അമ്മയാകുക എന്നത്  അനുഭവത്തേക്കാളുപരി ഒരു അനുഭൂതിയാണ്. നമ്മുടെ ഉള്ളിൽ ഒരു കുഞ്ഞു ജീവൻ തുടിച്ചു തുടങ്ങുമ്പോൾ മുതൽ നാം അനുഭവിക്കുന്ന ഒരു പ്രത്യേകതരം നിർവൃതിയും ആത്മസംതൃപ്തിയും ഒക്കെ വാക്കുകൾക്ക് അതീതമാണ്. കാത്തിരുന്ന കന്നി ഗർഭം ഒരു ആഘോഷമായി തന്നെ എന്നെ തേടി വന്നു എന്ന് പറയാം.വെറും ആഘോഷം അല്ല കേട്ടോ, കഴിക്കുക..., വാള് വയ്ക്കുക..., ക്ഷീണിച്ചു അവശയാകുക. വീണ്ടും കഴിക്കുക , വാള് വയ്ക്കുക. അങ്ങിനെ അങ്ങിനെ ഗർഭകാലം ആനന്ദപൂരിതമായിരുന്നു. പിന്നെ കന്നി ഗർഭം ആയതു കൊണ്ട് താങ്ങാൻ ആളുമുണ്ടായിരുന്നു, അതിന്റെ ക്ഷീണം കൂടുതലുമായിരുന്നു.  

വാളുവയ്ക്കൽ പതിയെ ഒരു ശീലമായി മാറി, പിന്നെ നാലാം മാസം ഒരു ദിവസം അർധരാത്രി വീട്ടിലെ വെളുത്ത ടൈൽ ഒക്കെ ചുമപ്പ് നിറമായി മാറി, അങ്ങിനെ മൂന്നു മാസം ബെഡ് റസ്റ്റ് ഒക്കെ എടുത്തു ഒരു വഴിയായതോടെ ഒൻപതും പത്തുമൊന്നും പോകണ്ട, എങ്ങനെയെങ്കിലും ഒന്ന് പ്രസവിച്ചാൽ മതി എന്നായി.

കുഞ്ഞിന്റെ അനക്കം കേൾക്കുമ്പോൾ തോന്നുന്ന സന്തോഷം ഒഴികെ ഗർഭകാലം ആസ്വദിക്കാനുള്ള സുഖമൊന്നും ആറാം മാസം മുതൽ ഉണ്ടായിട്ടില്ല. ഏതു ഹോസ്പിറ്റൽ തിരഞ്ഞെടുക്കണം എന്നുള്ള ചർച്ചകൾക്ക് ഒടുവിൽ സർക്കാർ ആശുപത്രിയും സാധാ പ്രസവവും മതിയെന്ന തീരുമാനത്തിലെത്തി. പിന്നീടങ്ങോട്ട് ഒരു ചെറിയ വലിയ പേടിയായിരുന്നു.

സർക്കാർ ആശുപത്രിയിലെ പ്രസവവാർഡ് മനോഹരമായ ഓർമ്മകൾ ഉറങ്ങുന്ന കൊച്ചു വീടാണ്. ഒരേ റൂമിൽ അടുത്തടുത്ത ബെഡുകളിൽ ഗർഭകാല ഓർമ്മകളൊക്കെ പങ്കു വച്ച് ഹോസ്റ്റൽ ജീവിതം പോലൊരു ഹോസ്പിറ്റൽ ജീവിതം. രാവിലെയും വൈകുന്നേരവുമുള്ള കൃത്യമായ നടത്തങ്ങൾ, തമാശകൾ, ആഹാരം പങ്കുവെക്കൽ പത്തു ദിവസത്തെ ഹോസ്പിറ്റൽ ജീവിതത്തിലെ മനോഹരമായ ഓർമകളായിരുന്നു അതെല്ലാം ....

പലരും പറഞ്ഞു പേടിപ്പിച്ചിരുന്നു, സർക്കാർ ആശുപത്രി അല്ലെ, വേദനയെടുത്തു കരയാൻ പാടില്ല, അവർ വഴക്കു പറയും, നേഴ്സ് നുള്ളു തരും എന്നൊക്കെ...ആദ്യത്തെ ഉള്ളു പരിശോധനയിൽ തന്നെ വേദനയടക്കി പിടിച്ചൊന്നു ഞരങ്ങി,കരയാൻ പേടിയായിരുന്നു. പക്ഷെ ഡോക്ടർ കൈയിൽ പിടിച്ചു കൊണ്ട് "ഇതൊന്നും ഒരു വേദനയെ അല്ല കേട്ടോ, ഇനി എത്ര പരിശോധനകൾ ഉള്ളതാ" എന്ന് പറഞ്ഞതും വേദനയൊക്കെ എവിടെയോ പോയപോലെ.

പ്രസവ ദിവസം വെളുപ്പിനെ കുളിച്ചു സുന്ദരിയായി ചട്ടയും മുണ്ടും ഉടുത്തു മുടിയൊക്കെ ഇരുവശത്തും പിന്നി കെട്ടി ഫയലും നെഞ്ചിൽ ചേർത്തു പ്രസവ മുറിയിലേക്കൊരു പോക്കാണ്. മണിക്കൂറുകൾ നീണ്ട വേദനയ്ക്കും , പോരാട്ടത്തിനുമൊടുവിൽ അങ്ങിനെ പ്രസവിക്കാനുള്ള നിമിഷം വന്നെത്തും.

പേരൊക്കെ സുഖപ്രസവം എന്നാണെങ്കിലും വേദനയൊക്കെ സഹിച്ചു ഒരു പരുവമാകും. അങ്ങനെ വേദനിച്ചു കിടന്ന നിമിഷങ്ങളിലൊന്നിൽ തൊട്ടടുത്ത ബെഡിലെ പെൺകുട്ടി പ്രസവത്തിലേക്കു കടന്നു, വേദന സഹിക്കാൻ വയ്യാതെ "എനിക്ക് ഇപ്പോൾ പ്രസവിക്കണ്ടാ ഡോക്ടറെ...." എന്നവൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു, അതിനു മറുപടിയായി  "എന്നാ പിന്നെ വേണ്ട, മോൾക്ക് പ്രസവിക്കണമെന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി,അല്ലെ സിസ്റ്ററെ " എന്ന് പറഞ്ഞു ചിരിക്കുന്ന ഡോക്ടറെ കണ്ടതും അവളുടെ കുഞ്ഞു പുറത്തെത്തിയതും ഒരുമിച്ചായിരുന്നു. 

അടുത്തു ദേ എന്റെ ഊഴമെത്തി. "എന്താടെ , ഇയാൾക്കും പ്രസവിക്കേണ്ടേ ?"

"എനിക്ക് എങ്ങിനെയെങ്കിലും ഒന്ന് പ്രസവിച്ചാൽ മതി മാഡം, ഉച്ച മുതൽക്ക് വേദന തുടങ്ങിയതാ " എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി.

"എങ്ങിനെയെങ്കിലുമൊന്നും പറ്റില്ല കേട്ടോ, സമയമാകട്ടെ" ന്നു പറഞ്ഞു ഡോക്ടർ അങ്ങ് പോയി.

വേദനയെടുത്തു കണ്ണൊക്കെ നിറഞ്ഞു ഒന്ന് അടങ്ങി കിടക്കാൻ പറ്റാതെ വരുന്ന ആ ഭീകരമായ അവസ്ഥ... ഇനി ഒരിക്കലും പ്രസവിക്കേണ്ട എന്ന് നൂറു വട്ടം മനസ്സിൽ പറഞ്ഞു പോകുന്ന നിമിഷങ്ങൾ...വെളുപ്പാൻ കാലം മുതൽ ഇപ്പോൾ പ്രസവിക്കും എന്നും വിചാരിച്ചു ഉച്ച മുതൽ വേദനയും സഹിച്ചു രാത്രിയായപ്പോളുണ്ട് , ഉറക്കമൊക്കെ മതിയാക്കി ഒരു നിലവിളിയോടെ അവൾ ഭൂമിയുടെ മനോഹാരിതയിലേക്ക് കണ്ണ് തുറന്നു . അനുഭൂതിയൊന്നും അപ്പോൾ തോന്നിയില്ല...വേദനിച്ചു തളർന്നു ശരീരമൊക്കെ കുഴഞ്ഞു തയ്യൽ ഇടുന്നതിന്റെ വേദനയും കൂടി ആയപ്പോൾ കുഞ്ഞിന്റെ മുഖം കണ്ടു സന്തോഷിക്കാനുള്ള മാനസികാവസ്ഥയൊന്നും അപ്പോൾ തോന്നിയില്ല.

പിന്നെ എന്റെ കഷ്ടകാലത്തിനു പാതിരാത്രി വീണ്ടും രക്തസ്രാവം ഉണ്ടാകുകയും, ഇട്ട തയ്യലൊക്കെ പൊളിച്ചു മാറ്റി, നല്ല നീളൻ തയ്യലൊക്കെ വാങ്ങി ഒരു യൂറിനറി ബാഗും തൂക്കി വെളുപ്പിന് മൂന്നു മണിക്ക് പ്രസവമെന്ന മഹാ കടമ്പയും കടന്നു മുറിയിലേക്കെത്തി. 

തീർന്നില്ല... അടുത്ത പണി പാല് കൊടുക്കൽ ആയിരുന്നു, ഓരോ തവണ പാല് കൊടുക്കാനും ബെഡിൽ നിന്നും എണീറ്റ് യൂറിനറി ബാഗും തൂക്കി പിടിച്ചു കസേരയിലേക്ക്...മുല ഞെട്ടിന്റെ വലിപ്പക്കുറവ് കാരണം കുഞ്ഞിന് പാല് കുടിക്കാൻ പറ്റാത്ത അവസ്ഥ, ഒടുവിൽ സിറിഞ്ച് കൊണ്ട് മുല ഞെട്ടിൽ നിന്നും പാല് വലിച്ചെടുത്തു കുഞ്ഞിന്റെ വായിലേക്ക് ഇറ്റിച്ചു കൊടുക്കേണ്ടി വന്നു, സിറിഞ്ച് ഇട്ടു വലിക്കുമ്പോളുള്ള വേദന , മുറിവിന്റെ വേദന, യൂറിനറി ബാഗിന്റെ ബുദ്ധിമുട്ട് എല്ലാം കൊണ്ടും പ്രസവം വെറുത്തു പോയി...

പിറ്റേ ദിവസം വൈകിട്ട് ചെക്കപ്പിന് വന്ന ഡോക്ടർ "എങ്ങിനെയുണ്ടെടെ ?" എന്ന് ചോദിച്ചപ്പോൾ "മതിയായി ഡോക്ടറെ...എനിക്കിനി പ്രസവിക്കണ്ട ..." എന്ന് അറിയാതെ പറഞ്ഞു പോയി. അപ്പോൾ ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു ," ഇപ്പറഞ്ഞ താൻ വീണ്ടും ഇങ്ങോട്ടു തന്നെ പ്രസവിക്കാൻ വരുംകേട്ടോ.." 

എന്തായാലും ആ പറച്ചിൽ ഫലിച്ചു , രണ്ടര വർഷം കഴിഞ്ഞു വീണ്ടും അങ്ങോട്ട് തന്നെ പോകേണ്ടി വന്നു.

ഏകദേശം നാല് ദിവസമെടുത്തു എന്റെ ശരീരം സാധാ ഗതിയിലേക്ക് വരാൻ,ഈ നാലു ദിവസവും മകളെ ഒന്ന് നേരെ നോക്കിയിട്ട് പോലുമില്ല എന്നതാണ് സത്യം, ഇതിനിടയിൽ തലതിരിഞ്ഞ ബന്ധു മിത്രാദികളുടെ സന്ദർശനവും കുഞ്ഞിനെ മാറി മാറിയുള്ള എടുക്കലുകളും കാരണം കുഞ്ഞിന് പനി പിടിച്ചു. കൈയിൽ ഇൻജെക്ഷൻ നീഡിലും കുത്തി വച്ചുള്ള  എന്തിനെന്നറിയാത്ത അവളുടെ കരച്ചിലുമൊക്കെ കാണുമ്പോൾ ബന്ധുക്കളെയൊക്കെ എടുത്തു ദൂരെ എറിയണമെന്നു തോന്നി...ആ ദുരിത കാലത്തിനിടയിൽ കുടുംബത്തിൽ താളപ്പിഴകളുണ്ടാകുന്ന തരത്തിൽ കുറച്ചു കാര്യങ്ങളും എന്റെ കുടുംബജീവിതത്തിലുണ്ടായി. അത് കൊണ്ടൊക്കെ തന്നെ ഓർത്തെടുക്കാൻ എനിക്കൊരിക്കലും ആഗ്രഹമില്ലാത്ത കാലമാണ് എന്റെ പ്രസവ കാലം.

പ്രസവ സുസ്രൂഷയും, പരിചരണവും, കൊണ്ട് ഒരു വല്ലാത്ത കാലം തന്നെയായിരുന്നു ആദ്യത്തെ മൂന്നു മാസം. പകല് മുഴുവൻ ഉറങ്ങിയിട്ട് രാത്രി കുടുംബക്കാരുടെയും നാട്ടുകാരുടെയും ഉറക്കം കളയുന്ന കരച്ചിൽ വീരത്തിയായിരുന്നു എന്റെ മകൾ. പാല് കുടിക്കാൻ വേണ്ട, എന്റെ മുല ചുരന്നു മാറിടമൊക്കെ നനഞ്ഞു ഒരു ദിവസം തന്നെ മൂന്നും നാലും വസ്ത്രം മാറേണ്ട അവസ്ഥയായി. ഒടുവിൽ പാൽ കളയുന്ന സമയം ഒരു കിണ്ണത്തിലേക്കു  സ്വയം പിഴിഞ്ഞെടുത്ത് മാറ്റി വയ്ക്കാറായിരുന്നു പതിവ്, സ്പൂണിൽ കോരി അവളുടെ വായിലേക്ക് ഒഴിച്ച് കൊടുക്കും. പിന്നീടങ്ങോട്ട് അവളുമായുണ്ടായ ആത്മബന്ധം , മാതൃത്വമെന്ന അനുഭൂതി, അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം, അവളുടെ ചിരി, കളി, കൊഞ്ചലുകൾ, പിണക്കങ്ങൾ ജീവിതത്തിനു അർത്ഥവും വീണ്ടും ജീവിക്കാനുള്ള ആവേശവും സ്വപ്‍നം കാണാനുള്ള കാരണവുമായി അവൾ മാറുകയായിരുന്നു.....

കൂട്ട് കുടുംബത്തിൽ ജീവിക്കുന്ന നമ്മളൊക്കെ പ്രസവം കഴിഞ്ഞാൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് , സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായ്മയാണ് .

കുഞ്ഞു കരഞ്ഞാൽ പാല് കൊടുക്കാത്തത് കൊണ്ട് , കുഞ്ഞു ശർദ്ധിച്ചാൽ ഏതു നേരവും പാല് കുത്തിയിറക്കുന്നതു കൊണ്ട്, കുഞ്ഞു അല്പം ഉണങ്ങിയിരുന്നാൽ നേരെ കുഞ്ഞിനെ നോക്കാത്തത് കൊണ്ട്. കുഞ്ഞിന് എന്ത് കൊടുക്കണം, കൊടുക്കണ്ട, ഏതു വസ്ത്രം ഇടണം, എങ്ങിനെ കുളിപ്പിക്കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ അഭിപ്രായവും പരാതിയും കേട്ട് ഇറങ്ങി ഓടാൻ തോന്നിയ ദിവസങ്ങളുണ്ട്.

അഞ്ചു മാസം കഴിഞ്ഞു കുഞ്ഞിനേയും ഭർത്താവിന്റെ വീട്ടിലാക്കി ജോലിക്കു പോകേണ്ടി വന്നപ്പോൾ മുതൽ നേരിട്ട അവഗണനയും കുത്തുവാക്കുകളുമൊന്നും ചെറുതല്ല. ഓഫീസിലെ തിരക്കിനിടയിൽ മകൾ എന്ത് ചെയുന്നു എന്നറിയാൻ ആകാംക്ഷയോടെ വിളിക്കുമ്പോൾ, "നീ ഇട്ടിട്ടു പോയതല്ലേ..അവിടുന്ന് ചോദിച്ചാൽ ഇവിടെ കൊച്ചു കരച്ചിൽ നിർത്തുമോ, നീ കുഞ്ഞിനെ തള്ളിയിട്ടു പോയിട്ട് ഇപ്പോൾ വിളിക്കുന്നത് എന്തിനാ,നിനക്ക് ജോലിയല്ലേ വലുത് ..."എന്നിങ്ങനെ എന്തൊക്കെയോ ഏതൊക്കെയോ... ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിയ നിമിഷങ്ങൾ..അമ്മയാകണ്ടായിരുന്നു എന്ന് തോന്നിയ നിമിഷങ്ങൾ...

ഞാനൊരു നല്ല അമ്മയല്ലേ , എന്റെ കുഞ്ഞിനോട് ചെയുന്നത് തെറ്റാണോ എന്നൊക്കെ ഓർത്ത് സ്വയം വേദനിച്ചു കരഞ്ഞ നിമിഷങ്ങൾ...

ഇടവേളകളിൽ ഓഫീസിലെ ടോയ്‌ലെറ്റിൽ നിന്നും വേദനിക്കുന്ന മാറിൽ നിന്നും അതിലേറെ വേദനയോടെ പിഴിഞ്ഞ് കളഞ്ഞ മുലപ്പാലിന്റെ മണം....ഇന്നും അതൊക്കെ ഓർക്കുമ്പോൾ കണ്ണ് നിറയാറുണ്ട്.

'അമ്മ എന്ന ജന്മത്തിന്റെ മഹത്വവും, സ്വന്തം അമ്മയുടെ സ്നേഹത്തിന്റെ വിലയും ഒക്കെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആരൊക്കെ 'അമ്മ ചമഞ്ഞാലും പെറ്റ വയറിന്റെയും മുല ചുരത്തിയ മാറിന്റെയും സ്നേഹത്തേക്കാൾ വലുതല്ല മറ്റൊന്നും എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ....

അനുഭൂതിക്കപ്പുറം അനുഭവങ്ങളുടെ നേരും, അനുഭവങ്ങൾക്കുമപ്പുറം അനുഭൂതിയുടെ ചൂരും കൊണ്ട് ആത്മസംതൃപ്തിയോടെ എന്റെ കുഞ്ഞു എന്ന് പറഞ്ഞു അവളെ മാറോടു ചേർക്കുമ്പോൾ ഞാൻ എന്നെ തന്നെ അകമഴിഞ്ഞ് സ്നേഹിക്കാറുണ്ട്...., എന്നോട് തന്നെ നന്ദി പറയാറുണ്ട് ...

സന്തുഷ്ടയാണ്...,ഒരു ചെറിയ പുഞ്ചിരി കൊണ്ട് , അമ്മേ എന്നുള്ള ഒരു വിളി കൊണ്ട് ലോകത്തെ മുഴുവൻ സന്തോഷങ്ങളും എനിക്ക് സമ്മാനിക്കുന്ന എന്റെ പ്രിയപ്പെട്ട മകൾക്ക് ജന്മം നൽകാൻ കഴിഞ്ഞതിൽ 

Bismitha@njangandhialla

Sunday, 2 January 2022

Count your blessings and start loving you makes a new man...!


Count your blessings and start loving you makes a new man...! 


പുതു വർഷം,

പുത്തൻ പ്രതീക്ഷകൾ,

പുത്തനുണർവ്പു,

തിയ തീരുമാനങ്ങൾ,

അങ്ങനെ നീളും....

അടുത്ത വർഷം വരെ കാത്തു സൂക്ഷിക്കാനായി കുറെ സ്വപ്നങ്ങളെയും നെഞ്ചോടു ചേർത്തു ഇനി ഒരു ഓട്ടമാണ് ,,,,2021-നെ തോൽപ്പിച്ച് മുന്നേറാനുള്ള ഓട്ടം. ഈ വർഷം പുതിയ ഒരു തുടക്കമാകട്ടെ, സ്വയം സ്നേഹിക്കാനുള്ള ഒരു തുടക്കം. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ തുടങ്ങുന്നത് ഒരു വലിയ തിരിച്ചറിവും മാറ്റവുമാണ്. സ്വയം സ്നേഹിക്കുന്ന ഒരുവന്റെ ഹൃദയം എപ്പോഴും വിശാലമായിരിക്കും. അവിടെ നന്മകൾ

ക്കാകും കൂടുതൽ സ്ഥാനം. Count your blessings and start loving you makes a new man. 


നമ്മളാരും പൊതുവെ സ്വയം സ്നേഹിക്കാറില്ല. നമ്മൾ ഒരു നല്ല വസ്ത്രം ധരിച്ചാൽ , നന്നായി മുടി കെട്ടിയാൽ , നല്ല പെ
ർഫ്യൂം ഉപയോഗിച്ചാൽ , എല്ലാം നാം ചിന്തിക്കുന്നത് മറ്റുള്ളവർ നമ്മളെ കുറിച്ച് നല്ലതു പറയും എന്നാണ് അല്ലെ, ആ ചിന്തയിൽ തന്നെ മാറ്റം കുറിക്കുക. നല്ല വസ്ത്രം ധരിച്ചു സ്വയം കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കുക, എനിക്കിതു ചേരുന്നുവോ എന്നും ഞാൻ സംതൃപ്ത ആണോ എന്നും സ്വയം വിലയിരുത്തുക. നിങ്ങൾക്ക് നിങ്ങളെ നോക്കി മനോഹരമായി ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ കഴിയുമ്പോൾ നിങ്ങൾ നിങ്ങളെ സ്നേഹിക്കാനും സ്വയം പ്രകാശിക്കാനും തുടങ്ങും. ജീവിതം മനോഹരമായ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങും... 2022 അങ്ങിനെയൊരു മനോഹരമായ യാത്രയുടെ തുടക്കമാകട്ടെ

സ്വയം സ്നേഹിക്കലിന്റെ ആദ്യ പാഠമാണ് സ്വയം കണ്ടെത്തൽ. നമുക്ക് എന്ത് വേണം എന്ന് നമ്മൾ തിരിച്ചറിയണം. ഇത് നിനക്ക് ചേരും അല്ലെങ്കിൽ ഇന്ന കാര്യം നീ നന്നായി ചെയ്യും എന്ന് മറ്റൊരാൾ പറഞ്ഞു മനസ്സിലാക്കാതെ എന്ത് ആണ് എനിക്ക് ചേരുന്നത്, എന്ത് കാര്യമാണ് ഞാൻ നന്നായി ചെയുന്നത് എന്നുള്ള കാര്യങ്ങൾ നമ്മൾ സ്വയം അവലോകനത്തിന് വിധേയമാക്കണം.
നമ്മുടെ കണ്ടെത്തലുകൾ ഒരു പക്ഷെ മറ്റുള്ളവരെ സന്തോഷിപ്പിക്കണം എന്നില്ല, എന്നിരിക്കിലും ആ തിരിച്ചറിവുകൾ നമുക്ക് നൽകുന്ന സന്തോഷം വളരെ വലുതായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

നമ്മുടെ സ്കൂൾ കോളേജ് കാലഘട്ടങ്ങളിലേക്കു ഒന്ന് തിരിഞ്ഞു നോക്കിയേ...നമ്മൾ ഇഷ്ടപ്പെട്ടു ചെയ്തിരുന്ന എത്രയോ കാര്യങ്ങൾ ഉണ്ടാകും. പാടുന്നതോ, നൃത്തം ചെയ്യുന്നതോ, പുസ്തക വായനയോ, ക്രാഫ്റ്റ് ഉണ്ടാക്കലോ, പടം വരയ്ക്കലോ, പാചക പരീക്ഷണങ്ങളോ അങ്ങനെ നമ്മളെ സന്തോഷിപ്പിച്ചിരുന്ന എത്രയെത്ര കാര്യങ്ങൾ, നമുക്ക് ആത്മവിശ്വാസം നല്കിയിരുന്നവ...അതൊക്കെ ഒന്ന് പൊടിതട്ടി കുടഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ എല്ലാ തിരക്കുകളും ഉപേക്ഷിച്ചു നിങ്ങൾക്ക് വേണ്ടി മാത്രം മാറ്റി വയ്ക്കു...അത് നിങ്ങൾക്ക് നൽകുന്ന സന്തോഷം ഇപ്പോഴുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിക്കും എന്ന് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ്.

എല്ലാ ദിവസവും ടൈം ടേബിൾ പോലെ രാവിലെ മുതൽ രാത്രി വരെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ജീവിതത്തിൽ ഒരു ആഴ്ചയിലെ നമ്മുടേത് മാത്രമായ ഒരു മണിക്കൂർ നൽകുന്ന സന്തോഷം വളരെ വലുതായിരിക്കും. അത് നമുക്ക് നൽകുന്ന ഉണർവും പ്രതീക്ഷയും നമ്മളെ കൂടുതൽ ഊർജസ്വലരാക്കും. 
മാറ്റം തുടങ്ങേണ്ടത് നമ്മളിൽ നിന്നാണ്. സ്വത്വം കണ്ടെത്തലും സ്വയം സ്നേഹിക്കലും നമ്മളെ ആത്മവിശ്വാസമുള്ളവരാക്കും. ഇനിയങ്ങോട്ടുള്ള നമ്മുടെ എല്ലാവരുടെയും യാത്രകൾ അത്തരത്തിൽ ആത്മവിശ്വാസം നിറഞ്ഞതാകട്ടെ...

പുതുവത്സരദിനാശംസകൾ

Bismitha@njangandhialla

Monday, 20 December 2021

ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

 ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

                        --------------------------------------------------------------------------------------

ജനലഴികളിലേക്കു മുഖം ചേർത്തു അന്നാമ്മ മഴത്തുള്ളികളെ ചുംബിച്ചു .മണ്ണിന്റെ മണം അന്നമ്മയുടെ നാസാരന്ദ്രങ്ങളിലേക്കു പടർന്നു കയറി , ആ മഴയും മണ്ണിന്റെ മണവും അന്നമ്മയെ ജോണിച്ചന്റെ ഓർമകളിലേക്ക് യാത്രയാക്കി . ഒരു മഴക്കാലത്താണ് ജോണിച്ചന്റെ കൈയും പിടിച്ചു മാളിയേക്കൽ തറവാടിലേക്ക് കയറി വന്നത് .ജോണിച്ചന്റെ ആദ്യ ഭാര്യ എന്തോ ദീനം വന്നു ചത്തു പോയ ഒഴിവിലേക്ക് രണ്ടാനപ്പാണ് അന്നമ്മയെ പിടിച്ചു കൊടുത്തത് .അന്നമ്മയ്ക്കും , അന്നമ്മയുടെ അമ്മച്ചിക്കും ആദ്യം ജോണിയോട് എതിർപ്പ് ആയിരുന്നെങ്കിലും ജോണിയുടെ കരവലയത്തിൽ  അന്നമ്മ സുരക്ഷിതത്വം അനുഭവിക്കുന്നു എന്ന തിരിച്ചറിവിൽ ഇരുവർക്കും ജോണി പ്രിയങ്കരനായി മാറി. ജോണിയുടെ ആദ്യ ഭാര്യയുടെ മകനായ ആറുവയസുകാരൻ ജിമ്മിക്ക് അന്നാമ്മച്ചിയെ ജീവനായിരുന്നു , അന്നമ്മയ്ക്കും അങ്ങിനെ തന്നെ .ജീവിതം മനോഹരമായ തീരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു .അന്നമ്മയ്ക്കും ജോണിക്കും ജിമ്മിയെ കൂടി ചേർത്തു മക്കൾ നാലായി. രണ്ടു പെണ്ണും രണ്ടാണും .എല്ലാവരെയും കുടുംബങ്ങളാക്കി വാർധക്യ ജീവിത്തത്തിലേക്കു കടക്കവേ ആണ് ജോണിക്കു ദൈവവിളി വന്നതും അന്നമ്മ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് പറിച്ചു നട്ടതും.

ജിമ്മിയെ മൂവർക്കും വലിയ പിടുത്തമില്ലായിരുന്നു എങ്കിലും ജോണിച്ചനെ പേടിച്ചു ആരും അവനോടു മുഖം കറുപ്പിക്കാറില്ലായിരുന്നു , മലവെള്ള പാച്ചിലിലിൽ വീടും കൂടും നഷ്ടപ്പെട്ട ഒരു അനാഥ പെങ്കൊച്ചിനെ ജിമ്മി മിന്നു കെട്ടിയതോടെ അവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും അവനെ ഓരോന്ന് പറയാൻ തുടങ്ങി , ജോണിച്ചനെ വിഷമിപ്പിക്കാതിരിക്കാൻ ഒന്നും കണ്ടില്ലെന്നു വച്ച് നടന്ന ജിമ്മിയോടു അന്നമ്മയ്ക്കു ഒരു പടി വാത്സല്യം കൂടുതലാണ് ,എന്നും ...!

ജോണിച്ചൻ പോയതോടെ എല്ലാവരും ചേർന്ന് ജിമ്മിയെയും പുറത്താക്കി , മൂവർ സംഘം കണക്കു പറഞ്ഞപ്പോൾ വർഷത്തിൽ നാല് മാസം വീതം അന്നമ്മച്ചി പങ്കുവയ്ക്കപ്പെട്ടു, ജോണിച്ചനെ  ഒന്ന് കാണാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുമ്പോഴെല്ലാം ഇടവഴിയിൽ അപ്പന്റെ തനിപ്പകർപ്പായ ജിമ്മിയുടെ തലവെട്ടം തെളിഞ്ഞു കാണാറുണ്ട് ,അത് കൊണ്ട് മാത്രം ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി അന്നമ്മച്ചിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ലൂക്കയും കുടുംബവും ഞായറാഴ്ച്ച പള്ളിക്കു പോകുന്ന സമയം നോക്കി ജിമ്മി വരാറുണ്ട്, അമ്മച്ചിക്ക് ഇഷ്ടപ്പെട്ട പാലപ്പവും സ്റ്റൂവും  കൊണ്ട്..വാരി കഴിപ്പിച്ചു അന്നമ്മച്ചിയുടെ വയറും മനസ്സും നിറയുന്നത് നോക്കി അവനിരിക്കുന്നതു കാണുമ്പോൾ അന്നമ്മച്ചിക്ക് ജോണിച്ചൻ മരിച്ചിട്ടില്ലെന്ന് തോന്നും ...ആ വൃദ്ധ അവനെ വാരിപ്പുണർന്നു ഒരുപാട് കരയും , പഴയ കഥകളൊക്കെ അവനോടു പറഞ്ഞു സ്വയം സന്തോഷിക്കും ...

വെള്ളിയിഴകൾ സമൃദ്ധിയുടെ അടയാളമാണെന്നു അന്നമ്മയുടെ കുട്ടി നര നോക്കി ജോണിച്ചൻ പറയാറുണ്ടായിരുന്നു. പ്രായമായപ്പോൾ വെള്ളിയിഴകൾ  എല്ലാവർക്കും ബാധ്യത ആണെന്ന് അനുഭവത്തിലൂടെ അന്നമ്മച്ചി പഠിച്ചു. പങ്കുവയ്ക്കലും ബാധ്യത ആണെന്ന് പെൺമക്കൾക്ക് തോന്നിയതോടെ മാളിയേക്കൽ തറവാടിന്റെ ഉടമസ്ഥനായി അന്നമ്മച്ചിയുടെ രക്ഷാകർത്താവ് .മാളിയേക്കൽ തറവാടെന്ന പേര് ആരുമിപ്പോൾ പറയാറില്ല , ലൂക്കയുടെ വീട്. അന്നമ്മച്ചിയും അങ്ങിനെ പറഞ്ഞു പഠിച്ചിരിക്കുന്നു .

തനിച്ചാവുക എന്തെന്ന് തിരിച്ചറിയുന്നത് മറുപാതി നഷ്ടമാകുമ്പോൾ ആണത്രേ, ആ ഒഴിവു ഒരു വലിയ വിടവായി അവസാന ശ്വാസം വരെയും കൂടെ കാണും.ഇരുട്ടിലെ ദീർഘനിശ്വാസങ്ങൾക്കും തേങ്ങലുകൾക്കും ആ മറുപാതിയുടെ മണം ആയിരിക്കും , മരണം കാത്തു കിടക്കുന്ന ജീവനുകൾക്കു ആകെയുള്ള ആശ്വാസമാണ് ആ മണം .


ആദ്യത്തെ ആണ്ട് നാടടക്കം വിളിച്ചു കൂട്ടി മക്കൾ കെങ്കേമമാക്കി. ജിമ്മി മാത്രം അപ്പന്റെ കുഴിമാടത്തിൽ അന്നമ്മച്ചിയേയും കൂട്ടി പോയി വൈകും വരെ കാവലിരുന്നു ഓർമ്മകൾ അയവിറക്കി. ആണ്ടുകളൊന്നും ഓർക്കാൻ അന്നമ്മച്ചിക്കിപ്പോൾ കഴിയുന്നില്ല .ആണ്ട് നാലായെന്നും പള്ളിയിൽ പോയി അപ്പനെ കണ്ടെന്നും എന്നോ ഒരിക്കൽ ജിമ്മി പറഞ്ഞ ഓർമ മാത്രം അന്നമ്മച്ചിയുടെ മനസ്സിൽ എവിടെയോ ഉടക്കി കിടന്നു .
മനുഷ്യ വാസമുള്ള വീടാണിതെന്നു തോന്നാറേ ഇല്ല. ലൂക്ക തന്നെ എന്നേ മറന്നിരിക്കുന്നു.അമ്മച്ചി എന്ന ആദ്യത്തെ കൺമണിയുടെ വിളി കേൾക്കാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും ലൂക്ക അതറിയാറേ ഇല്ല.അമ്മച്ചിയെ നോക്കാനുള്ള ബാധ്യത ലൂക്കയ്ക് ആണെന്ന് പറഞ്ഞു റബേക്കയും മരിയയും ചേർന്നാണ് ഒരു ദിവസം അന്നമ്മയെ കൊണ്ട് ലൂക്കയുടെ വീട്ടിലാക്കിയത് . പിന്നീടങ്ങോട്ട് പെണ്മക്കളുമില്ല ,മകനുമില്ല ...

 മനസ്സ് വിചാരിക്കുന്നിടത്തു കൈയും കാലും എത്താറില്ല , എത്ര ദിവസം കൂടുമ്പോൾ ആണ് കുളിക്കുന്നതെന്നു പോലും ഓർമയില്ല ,വാതിലിനിടയിലൂടെ കടന്നു വരുന്ന ആഹാരം നിറച്ച പാത്രങ്ങൾ ആണ് ഇപ്പോൾ വിരുന്നുകാർ. രാത്രികളിൽ എപ്പോഴോ ലൂക്ക വന്നു വാതിൽ തുറന്നു അന്നമ്മച്ചിക്കു ജീവനുണ്ടെന്നു ഉറപ്പു വരുത്തി പോകാറുണ്ട്. മനുഷ്യരുടെ സംസാരങ്ങൾക്കും കുഞ്ഞുങ്ങളുടെ ചിരികൾക്കുമായി ഇടയ്ക്കൊക്കെ ആ വാതിൽ പകുതി തുറന്നു അന്നമ്മച്ചി കാതോർക്കാറുണ്ട്. വാർദ്ധക്യവും ,വൈധവ്യവും ഒന്നിച്ചു പിടികൂടുമ്പോൾ നൊന്തു പെറ്റ മക്കളൊക്കെ അന്യരാകും. നിറങ്ങളൊക്കെ പിന്നെ മനസ്സിലേക്കൊതുങ്ങി മരണം കാത്തു കഴിയും .വളർത്തുമക്കൾ ഒന്നുകിൽ വാലാട്ടി നായ്ക്കളോ അല്ലെങ്കിൽ വന്യമൃഗങ്ങളോ ആകാറാണ് പതിവ് .ജിമ്മി പക്ഷെ ഇത് രണ്ടുമല്ല , ജോണിച്ചനാണവൻ, വാത്സല്യത്തിന്റെയും, കരുതലിന്റെയും നിറകുടമാണവൻ .ജിമ്മി വരുമ്പോൾ ആണ് ലോകം ഉണ്ടെന്നും ഇന്നൊരു ഞായറാഴ്ച ആണെന്നും ആ വൃദ്ധ തിരിച്ചറിയുന്നത് .

ആ ഞായറാഴ്ച്ച അപ്പന്റെ ആണ്ട് കൂടിയായിരുന്നു എന്ന് ജിമ്മി പറയുമ്പോൾ അന്നമ്മച്ചിക്കെന്തോ സന്തോഷം തോന്നി .അപ്പന് പ്രിയപ്പെട്ട പോത്ത് വരട്ടിയതും കരിമീൻ പൊള്ളിച്ചതും താറാവ് ഉലർത്തിയതും കള്ളൊഴിച്ചുണ്ടാക്കിയ അപ്പവും , ബിരിയാണിയും ചേർത്തു ഒരു വലിയ വിഭവ സമൃദ്ധമായ തീൻമേശ തന്നെ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിൽ ജിമ്മി അന്നമ്മയ്ക്കായി ഒരുക്കി. കഴിഞ്ഞ ദിവസങ്ങളിൽ  മുറിയിലേക്ക് വിരുന്നുകാർ എത്തിനോക്കാൻ മറന്നത് കാരണം അന്നമ്മയ്ക്കു അന്ന് നല്ല വിശപ്പ് തോന്നിയിരുന്നു.ലൂക്ക കുടുംബസമേതം ഭാര്യയുടെ അനിയത്തിയുടെ കൊച്ചിന് മാമോദീസ ചടങ്ങിന് പോയേക്കുന്ന കാരണം അന്ന് പതിവിലും കൂടുതൽ നേരം ജിമ്മി അന്നമ്മയോടൊപ്പം ഇരുന്നു.അവരുടെ വെള്ളിയിഴകളിൽ തലോടിയും ,ആ കവിൾത്തടങ്ങളിൽ അരുമയായി മുത്തം വച്ചും ആ മകൻ അന്നമ്മയ്ക്കു പരമാനന്ദമേകി.അന്നമ്മ ഉറങ്ങി എന്ന് ഉറപ്പു വന്ന ശേഷം ജിമ്മി തിരികെ യാത്രയായി .

പുലർച്ചെ എവിടെയോ കോഴി കൂവുന്ന ശബ്ദം കേട്ടാണ് അന്നാമ്മ കണ്ണ് തുറന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിലുണ്ട് ജോണിച്ചൻ.
"എന്നതാടി അന്നാമ്മേ , നിനക്കൊന്നു കുളിച്ചു സുന്ദരിയായി ഇരുന്നു കൂടെയോ ,കണ്മഷി ഒന്നും എഴുതാതെ കണ്ണൊക്കെ കുഴിഞ്ഞു പോയല്ലോടി, പോയി കുളിച്ചു സുന്ദരിയായി വാടി അന്നാമ്മേ ..." അതും പറഞ്ഞു ജോണിച്ചൻ വഷളൻ ചിരി ചിരിച്ചു , ജോണിച്ചൻ അങ്ങനെ ചിരിച്ച പുലരികളിലാണ് ലൂക്കയും , മരിയയും ,റബേക്കയും പിറന്നത്. അത് ഓർത്തതും അന്നമ്മയ്ക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അന്നമ്മയുടെ തേങ്ങലുകൾ മാത്രം കേട്ട് പരിചയിച്ച ആ ചുവരുകൾക്ക് അവരുടെ ചിരിയുടെ മണികിലുക്കം ഒരു പുതിയ അനുഭൂതി ആയിരുന്നു.

ഓർമകൾക്ക് വല്ലാത്ത ശക്തിയാണ് , മരണക്കിടക്കയിലേക്കു വലിച്ചെറിയാനും , ജീവിതത്തിലേക്ക് തിരികെ വിളിക്കാനും ഓർമ്മകൾ തന്നെ ധാരാളം .അന്നമ്മയ്ക്കെന്തോ പുതിയ ഉന്മേഷം കിട്ടിയ പോലെ.അവർ കട്ടിലിനടിയിൽ നിന്നും തകരപ്പെട്ടി വലിച്ചു നീക്കിയെടുത്തു ,ജോണിച്ചന്റെ ഓർമകളുറങ്ങുന്ന ആ പെട്ടി അന്നമ്മ തുറന്നു .ചുവപ്പിൽ വെള്ള പൂക്കളുള്ള ഫുൾ വായൽ സാരി..ആദ്യമായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരി.പ്രായം വീണ്ടും എൺപത്തിയൊന്നിൽ നിന്നും പതിനെട്ടിലേക്കു പോയ പോലെ .

പെട്ടെന്ന് തന്നെ അന്നമ്മ  കുളിച്ചു സുന്ദരിയായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരിയുമുടുത്തു കണ്മഷിയും എഴുതി ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലുള്ള മുറിയിലെ പൊടിപിടിച്ചു മാറാല കെട്ടിയ  കണ്ണാടിയിലേക്കു നോക്കി ..ആ മാറാല കെട്ടിനിടയിലൂടെ അന്നാമ്മ തന്റെ മുഖം വർഷങ്ങൾക്കു ശേഷം ഒന്ന് കൂടി കണ്ടു . പിന്നെ ഒരു നേർത്ത ചിരിയോടെ,നാണത്തോടെ അന്നമ്മ കട്ടിലിലേക്ക് നോക്കി, ജോണിച്ചൻ ഒരു വശം ചരിഞ്ഞു തന്നെ നോക്കി വഷളൻ ചിരി ചിരിക്കുന്നുണ്ട്. അന്നമ്മ ജോണിച്ചനരികിലേക്ക് കിടന്നു ..അയാളുടെ കരവലയത്തിൽ മിഴികൾ കൂമ്പി ഒരു താമരയിതൾ പോലെ ....

ലൂക്കയും കുടുംബവും തിരിച്ചെത്തുമ്പോഴേക്കും പിറ്റേ ദിവസം രാത്രി ആയിരുന്നു , താനറിയാതെ ജിമ്മി ഞായറാഴ്ചകളിൽ വരുന്നത് അയാൾക്കറിയാമായിരുന്നു. താനില്ലാത്ത ദിവസങ്ങളിൽ ജിമ്മി അമ്മച്ചിയെ നോക്കാറുണ്ടെന്ന ഉറപ്പിന്മേലാകണം അന്നമ്മയുടെ മുറിയിലേക്കുള്ള രാത്രി നോട്ടത്തിനു ലൂക്കയ്ക്കു താല്പര്യം തോന്നിയില്ല. ലൂക്കയ്ക്കെന്തോ അന്നമ്മയെ തീരെ ഇഷ്ടമല്ല , അപ്പന്റെ മകനായ ജിമ്മിച്ചനോട് കാണിക്കുന്ന വാത്സല്യം അന്നമ്മയ്ക്കു തന്നോടില്ലെന്ന തോന്നലാകണം അതിനു കാരണം , കാരണങ്ങളും കാര്യങ്ങളും നികത്താൻ മിന്നു കെട്ടലോടെ ലൂക്ക മറന്നു പോയിരിക്കുന്നു , അതോടൊപ്പം മനപ്പൂർവം അയാൾ അന്നമ്മച്ചിയെ മറക്കുകയായിരുന്നു. രണ്ടാം നിലയിലെ തെക്കേ അറ്റത്തെ മുറിയിലേക്ക് നോക്കി ഒരു ദീർഘ നിശ്വാസവും നൽകി ലൂക്ക തിരിഞ്ഞു നടന്നു .
**********
പതിവ് തെറ്റിച്ചു കൊണ്ട് വാതിൽക്കൽ നിൽക്കുന്ന ജിമ്മിയെ കണ്ടതും ലൂക്കയ്ക്ക് വല്ലാതെ ദേഷ്യം തോന്നി .ലൂക്ക എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അയാളെ തട്ടി മാറ്റി ജിമ്മി രണ്ടാം നിലയിലെ മുറിയിലേക്ക് ഓടി .പടപടാ മിടിക്കുന്ന ഹൃദയത്തോടെ അവൻ ആ വാതിൽ തുറന്നു . ചുവപ്പിൽ വെള്ള പൂക്കളുള്ള സാരിയും ചുറ്റി ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്ന അന്നമ്മയെ അവൻ തൊട്ടു നോക്കി, പിന്നെ ഒരു ഞെട്ടലോടെ നിലവിളിയോടെ അവൻ രണ്ടടി പുറകിലേക്ക് നീങ്ങി .തണുത്തു മരവിച്ച അന്നമ്മച്ചിയേയും കോരിയെടുത്ത് ജിമ്മി പടികളിറങ്ങുന്നതു കണ്ട ലൂക്ക തളർന്നു മരവിച്ചു തറയിലേക്ക് വീണു .അന്നമ്മച്ചിയേയും കൊണ്ട് ജിമ്മി തനിക്കരികിലേക്കു നിറകണ്ണുകളോടെ നടന്നടുക്കുന്നതു കണ്ട ജോണിച്ചന്റെ മരിച്ച ഹൃദയം ഉറക്കെ തേങ്ങി , ആ കണ്ണുനീർത്തുള്ളികൾ മഴയായി അന്നമ്മച്ചിയേയും ജിമ്മിയെയും നനയിച്ചു ...മണ്ണിന്റെ മണം..അന്നമ്മച്ചിക്കു കുളിരു കോരിയെന്നു തോന്നുന്നു,അവരുടെ വരണ്ട ചുണ്ടിൽ എവിടെ നിന്നോ ഒരു പുഞ്ചിരി വന്നു നിറഞ്ഞ പോലെ...

Bismitha@njangandhialla