Thursday 10 November 2022

പ്രണയത്തിന്റെ കൊലപാതക കുറിപ്പ്


 പ്രണയത്തിന്റെ കൊലപാതക കുറിപ്പ് 

----------------------------------------------------------------

Audio link -https://www.instagram.com/reel/CkYvnEOI4Dz/?igshid=MDJmNzVkMjY=

ഇന്നലെ പെയ്ത രാത്രി മഴയോട് കൂടി പ്രണയം മണ്ണടിഞ്ഞു പോയത്രേ.

പ്രണയത്തിനിപ്പോൾ പരാതിയും പരിഭവങ്ങളുമില്ല,

നിറവും സുഗന്ധവുമില്ല...

മൊട്ടിട്ടു പോയ പ്രണയത്തിനൊക്കെയും 

രക്തത്തിന്റെയും എരിഞ്ഞ മാംസത്തിന്റെയും ഗന്ധം മാത്രം.


ഞരമ്പുകൾ മുറിഞ്ഞു രക്തമൊഴുകി, 

കൈകൾ തളർന്നു,

ശ്വാസം വിലങ്ങി കണ്ണുകളുന്തി,

വൃക്കകളുടഞ്ഞു, കരളു കരിഞ്ഞു, 

ആമാശയമെരിഞ്ഞു, പാദങ്ങൾ വിറച്ചു 

പ്രണയം മണ്ണിനടിയിലേക്കു കൂപ്പു കുത്തി.

മരിച്ചപ്പോളത്രേ അറിഞ്ഞത്, പ്രണയത്തിനു ഹൃദയമില്ലായിരുന്നു,

തലച്ചോറ് കാലങ്ങൾക്കു മുന്നേ മരവിച്ചു പോയിരുന്നു എന്ന്.


ഒന്നുറക്കെ നിലവിളിക്കാൻ തൊണ്ട തുറക്കേ

ചുറ്റിനും കോമരം കെട്ടിയാടുന്നു കത്തിയും തോക്കും വിഷവും പെട്രോളുമാസിഡും പിന്നെയൊരു തൂക്കു കയറും.

മരവിച്ച ഓർമ്മകളിലരികിലിരുന്നു തലോടിയ മർമ്മരങ്ങൾക്കു 

മുലപ്പാലിന്റെ മണം...

വാത്സല്യത്തിന്റെ ഗദ്ഗദം കൊരുത്ത ചുണ്ടുകളിൽ കൈവിട്ടു പോയ സ്മൃതികളുടെ നിഴലനക്കം...

അടക്കം പറച്ചിലുകളിൽ ഉയരുന്ന സ്വരമെല്ലാം കർണപുടങ്ങളിൽ

തട്ടി പ്രതിധ്വനിച്ചതും 

അത്തിമരത്തിലിരുന്നൊരു ഹൃദയം ഉറക്കെ വിളിച്ചു പറഞ്ഞു

പ്രണയം മരിച്ചതല്ല, കൊന്നതത്രെ ....

പശിയിൽ വിഷം കലർത്തി പുഞ്ചിരിച്ചു കൊണ്ട് കഴുത്തറുത്തു കൊന്നതത്രേ... 


Bismitha@njangandhialla

പേടിക്കാൻ ഒന്നുമില്ല, മൃഗങ്ങളല്ലേ...മനുഷ്യരൊന്നുമല്ലല്ലോ


 പേടിക്കാൻ ഒന്നുമില്ല, മൃഗങ്ങളല്ലേ...മനുഷ്യരൊന്നുമല്ലല്ലോ

Audio link - https://www.instagram.com/reel/CiZP1MbpC4P/?igshid=MDJmNzVkMjY=

നിഷ്കളങ്കനും, ഗ്രാമീണനും,അല്പം കുറുമ്പ് നിറഞ്ഞവനുമായ ഒരു നാടൻ പയ്യനെ ഓർക്കുമ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെത്താറുണ്ടായിരുന്നത് വിനീത് ശ്രീനിവാസൻ ആയിരുന്നു, പക്ഷെ ആ മുഖത്തിനെ അപ്പാടെ മായ്ച്ചു കളഞ്ഞു പ്രസൂൺ എന്റെ ഹൃദയത്തിലേക്കു ചേക്കേറി. തനി നാടൻ ഭാഷയിലെ വാല കോലാ ചെക്കനായി മാത്രം ഞാൻ കണ്ടിരുന്ന ബേസിൽ എന്ന നടൻ എത്ര അനായാസമായാണ് പാൽതു ജാൻവറിലെ ആരുടെയും ഹൃദയം കവരുന്ന പ്രസൂനായി മാറിയത്. 

ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥ കാണുന്നവന് പുച്ഛവും അനുഭവിക്കുന്നവന് പറഞ്ഞറിയിക്കാനാകാത്ത മാനസിക സംഘർഷവും തരുന്ന ഒന്നാണ്. അതിനെ കൃത്രിമത്വമൊന്നും കൂടാതെ അഭിനയിക്കാതെ ജീവിച്ചു ഫലിപ്പിക്കാൻ പ്രസൂൺ എന്ന കഥാപാത്രത്തിന് സാധിച്ചു. ആദ്യമേ പറയട്ടെ,ഇതൊരു അടിപൊളി സിനിമയോ, സൂപ്പർ ഹിറ്റ് കഥയോ ഒന്നുമല്ല, ജീവിതത്തിന്റെ ഒരു നേർചിത്രം പോലെ നമുക്ക് ചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ ജീവിത കഥ നേരിട്ട് കാണുന്ന പോലെ ഒരു അനുഭൂതി സമ്മാനിക്കുന്ന ഒന്ന്..അത് കൊണ്ട് തന്നെയാകും ഈ പാൽതു അത്രമേൽ പ്രിയപ്പെട്ടത് ആകുന്നതും.

പ്രോമോ സോങ് ഒക്കെ കണ്ടു പിള്ളേർക്ക് പറ്റിയ എന്റർടൈൻമെന്റ് പടമാകും നല്ല കളർഫുള്ളായിരിക്കും എന്നൊക്കെ വിചാരിച്ചു കാണാൻ പോയതാ, പക്ഷെ കണ്ടു തുടങ്ങിയത് പുഞ്ചിരിയോടെയും, പിന്നെ ഇടയ്ക്കൊക്കെ ഒന്ന് പൊട്ടിച്ചിരിച്ചും കൊണ്ടോടിയും  ഒടുവിൽ കണ്ണ് നിറച്ചു സംതൃപ്തിയും സന്തോഷവും ഒരുമിച്ചു സമ്മാനിക്കുകയും  ചെയ്ത മനോഹരമായ ഒരു ഗ്രാമീണചിത്രം തന്നെയാണ്  പാൽതു ജാൻവർ.

അപരിചിതമായ നാട്ടിൽ അപരിചിതരായ മനുഷ്യരുടെ ഇടയിൽ ഇഷ്ടമില്ലാത്ത ജോലിയും ചെയ്തു ജീവിക്കേണ്ടി വരുന്ന ഒരു യുവാവിന്റെ എല്ലാ വികാരങ്ങളും അതിന്റേതായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ പ്രസൂൺ എന്ന കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യർക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ വളർത്തു മൃഗങ്ങൾക്കു കൂടി സ്ഥാനം നൽകിക്കൊണ്ടുള്ള ഈ ചിത്രം ഒരു പക്ഷെ ബഷീർ പറഞ്ഞപോലെ "എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്ന"തത്വം തന്നെയാണ് പലപ്പോഴും നമ്മളോട് പറയുന്നത്. ജീവനെന്നാൽ മനുഷ്യന് മാത്രമല്ല എന്നും ഓരോ ജീവനും ഓരോ ജനനവും അത്രമേൽ മൂല്യമേറിയതാണെന്നും നമുക്ക് മനസ്സിലാക്കിത്തരാൻ ഉള്ള ഒരു ശ്രമം കൂടി ഈ ചിത്രത്തിലൂടെ വിജയം കണ്ടെത്തിയിരിക്കുന്നു എന്ന് വേണം പറയാൻ. 

ഡോക്ടർ ആയെത്തിയ ഷമ്മിതിലകനും , വാർഡ് മെമ്പർ ആയ ഇന്ദ്രൻസും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നമ്മളെ അമ്പരപ്പിക്കുന്നുണ്ട്. ഇവർക്ക് പകരം മറ്റാരെക്കുറിച്ചും ഒരു നിമിഷം പോലും മാറി ചിന്തിപ്പിക്കാതെ വളരെ തന്മയത്വത്തോടെ അവരും കഥാപാത്രങ്ങളായി ജീവിച്ചു എന്ന് തന്നെ പറയാം.ഡേവിസ് ചേട്ടനും മോളികുട്ടിയും കൂട്ടിനു സ്റ്റെഫിയും ഇല്ലായിരുന്നു എങ്കിൽ പ്രസൂൺ വീണ്ടും ഒരിടത്തുമെത്താതെ ആഗ്രഹങ്ങൾക്ക് പിന്നാലെ ഓടുന്ന, ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടുന്ന ഒരുപാട് പേരിൽ ഒരാളായി മാറിപ്പോയേനെ. ജോണി ആന്റണിയുടെ കഥാപാത്രം തനി നാട്ടിൻപുറത്തുകാരനായ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന ഒരു നന്മ നിറഞ്ഞ മനുഷ്യന്റേതു തന്നെ ആയിരുന്നു എന്ന് നിസ്സംശയം പറയാം. കർത്താവിനെക്കുറിച്ചു സ്തുതി പാടുന്നതിനേക്കാൾ കൂടുതൽ ദുരാത്മാക്കളെ കുറിച്ച് പറയുന്ന വികാരിയച്ചൻ അല്പം പുതുമയുള്ള പരീക്ഷണമായി തോന്നിച്ചു. നിശബ്ദത കൊണ്ട് മറ്റുള്ളവരെ ഭയപ്പെടുത്തുന്ന അറവുകാരനും, സ്വന്തം നിലനിൽപിന് വേണ്ടി പ്രസൂണിനെ ഒറ്റുന്ന ഡോക്ടറും, നിന്നെക്കൊണ്ടു പറ്റാത്ത പണിയെ കുറിച്ച് സ്വപ്നം കാണാതെ കിട്ടിയത് കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ കൂടപ്പിറപ്പിനെ ഉപദേശിക്കുന്ന ചേച്ചിയും, തനി നാടൻ കാലുവാരി അളിയനും ഒക്കെ ചേർന്ന് പല തരത്തിലുള്ള സ്വഭാവത്തിലുള്ള മനുഷ്യന്മാരെ ഒരേ കുടക്കീഴിൽ ഒരുമിച്ചു നിർത്തി കഥ പറയിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. 

മരിച്ചു പോയ പോലീസ് ഡോഗിന്റെ കഥ ഇടവേളയിലൊതുക്കി എന്നല്ലാതെ എടുത്തു പറയത്തക്ക ദോഷങ്ങളൊന്നുമില്ലാത്ത ഈ ചിത്രം ഒന്ന് കണ്ടിരിക്കാം, മനുഷ്യനേക്കാൾ എന്തുകൊണ്ടും നല്ലതു മൃഗങ്ങൾ തന്നെയാണെന്ന് ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല,
നാട്ടിൻപുറത്തിന്റെ കഥപറയുന്ന ഗ്രാമീണ പശ്ചാത്തലമുള്ള എത്രയോ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതിലൊന്നും കാണാത്ത കുറെ ജീവിതങ്ങളെ നമുക്ക് പാൽതു ജാൻവറിൽ കാണാൻ സാധിക്കും. ഒരു വലിയ തിയേറ്റർ എക്സ്പീരിയൻസ് ഒന്നുമില്ല എങ്കിലും നിറക്കൂട്ടുകളും ആഡംബരങ്ങളും അഭിനയത്തിന്റെ ഏച്ചുകെട്ടലുകളും ഒന്നുമില്ലാത്ത ഒരു തനി നാടൻ വിരുന്നു തന്നെയാണ് പാൽതു ജാൻവർ എന്നതിൽ ലേശം പോലും സംശയമില്ല.

Bismitha@njangandhialla