Wednesday 10 May 2023

2018 - Every one is a HERO

 2018 - Every one is a HERO

            

                അപ്രതീക്ഷിതമായി കാണേണ്ടി വന്ന ഒരു ചിത്രം ആണ് 2018 . ആഗ്രഹിച്ചു പോയി കണ്ടതോ, ട്രൈലെർ കണ്ടു പോയതോ , റിവ്യൂ വായിച്ചു പോയതോ ഒന്നുമല്ല. പക്ഷെ പോയില്ലായിരുന്നു എങ്കിൽ അതൊരു വലിയ നഷ്ടം ആയേനെ.

സിനിമയുടെ തുടക്കത്തിൽ തന്നെ ഹൃദയം നിറയ്ക്കുന്ന ഒരു മനോഹരമായ കാഴ്ചയുണ്ട്. അന്ധനായ ഭാസി ചേട്ടന് ശബ്ദത്തിലൂടെ മനോഹരമായ ലോകം കാട്ടിക്കൊടുക്കുന്ന അനൂപും , അവന്റെ വാക്കുകളിലൂടെ കർണപുടങ്ങളിൽ തട്ടി മനസ്സിലേക്കെത്തുന്ന കാഴ്ചകളിലൂടെ ഭാസി ചേട്ടനിൽ വിരിയുന്ന പുഞ്ചിരിയും. കാഴ്ചകളൊപ്പുന്ന ക്യാമറയും പശ്ചാത്തല ശബ്ദവും കൊണ്ട് മനസ്സ് നിറയുന്ന ഒരു കാഴ്ച.

പട്ടാളം വിട്ടു പേടിച്ചോടിയ അനൂപെന്ന തനി നാട്ടിൻപുറത്തുകാരൻ ചെറുപ്പക്കാരൻ മകനായും,കൂട്ടുകാരനായും, കൂടപ്പിറപ്പായും, കാമുകനായുമൊക്കെ അനായാസം ചുവടു മാറ്റുന്ന കാഴ്ച്ച അതി മനോഹരം തന്നെയാണ്. ഓരോ മനുഷ്യനും നേടിയെടുക്കാനും നഷ്ടപ്പെടാനും ഒരുപാടുണ്ടാവും. പട്ടാളക്കാരന്റെ കുപ്പായം അഴിച്ചു വെച്ചു എങ്കിലും ആ അനുഭവങ്ങൾ കൊണ്ട് ദുരന്തമുഖത്തെ നിറസാന്നിധ്യമായി അവൻ മാറുന്ന കാഴ്ച കാണികളിൽ കണ്ണീർ നിറയ്ക്കുന്നുണ്ട്.

ശബ്ദം കൊണ്ട് മാത്രം ലോകത്തെ കണ്ട ഭാസി ചേട്ടന്റെ സൂക്ഷ്മമായ ചലനങ്ങൾ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു ശ്വാസം അടക്കിപ്പിടിച്ചു ഇരുത്തുന്നുണ്ട് .

മരണം അപ്രതീക്ഷിതമായി മുന്നിലെത്തുമെന്ന തിരിച്ചറിവിനെ പോലും മറന്നു കൊണ്ട് കടലിന്റെ കാണാ കയങ്ങളിലേക്കു പോകുന്ന അരയന്റെ ജീവിതത്തെ വിന്‍സ്റ്റണും മത്തായിച്ചനും തുറ അരയന്മാരുമെല്ലാം ജീവിച്ചു കാണിക്കുന്നുണ്ട്.


സ്വപ്നങ്ങൾക്ക് പിറകെ ഓടാൻ സ്വന്തം അസ്തിത്വം തന്നെ മറക്കുകയും , ഒടുവിൽ തന്റെ കർമ്മ മണ്ഡലത്തിലേക്ക് തിരികെ വരുകയും ചെയ്തു കൊണ്ട് ജീവിതത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന നിക്സ്റ്റണ് എന്ന ചെറുപ്പക്കാരൻ ജീവിതത്തിലെ ഒരു പുത്തൻ പ്രതീക്ഷയാണ്

നാട്ടുകാരെ രക്ഷിക്കാനുള്ള തത്രപ്പാടിൽ വീട്ടുകാരെ മറക്കേണ്ടി വന്ന എത്രയോ പേരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഷാജി എന്ന കഥാപാത്രം.

പ്രളയം എന്ന വിഷയത്തെ സിനിമ ആക്കുമ്പോൾ നമ്മളൊക്കെ കണ്ടിട്ടുള്ള ഇംഗ്ലീഷ് സിനിമകളുടെ VFX എന്ന പ്രതീക്ഷയുടെ മുകളിൽ ഒരു വെള്ളപൊക്കത്തിന്റെ സെറ്റ് ഇട്ടു കൊണ്ട് ഇടറിയും തന്മയത്വത്തോടെ ഒട്ടും നാടകീയം അല്ലാതെ ഒരു ഡോക്യൂമെന്ററി ആയി പോകേണ്ട പല മോമെന്റുകളിൽ നിന്നും സിനിമയിലേക്കും ആസ്വാദനത്തിലേക്കും കാണികളെ കൊണ്ടെത്തിച്ച ജൂഡിന്റെ കഴിവിനെ നമിക്കാതെ വയ്യ.

തനി നാട്ടിൻപുറത്തിലെ വ്യത്യസ്തമായ ജീവിതങ്ങളെ ഒരു നൂലിൽ കോർത്തു മനോഹരമായി അവതരിപ്പിക്കാനും അതെ intensityode ഓരോ കാഴ്ചകളെയും കാണികളിലേക്കു എത്തിക്കാൻ സാധിച്ചു എന്നുമുള്ളതാണ് 2018 നെ ഇത്രയും ഹൃദ്യമാക്കുന്നത്. 

വലിയവർക്കൊപ്പം തന്നെ മഴയത്തും തണുപ്പിലും വിറച്ചു അഭിനയിച്ച കുഞ്ഞുങ്ങളും  തീരെ വയസ്സായ കഥാപാത്രം ചെയ്ത ആൾക്കാരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഒരു പക്ഷെ പ്രായഭേദമന്യേ എല്ലാവരെയും ഹീറോസ് ആക്കാൻ ജൂഡ് നോക്കിയത് കൊണ്ടാകും ഈ ചിത്രത്തിലെ ഓരോ നിമിഷങ്ങളും നമ്മുടെ ഹൃദയത്തിൽ തന്നെ വന്നു പതിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന സേതുപതിയുടെ കഥ ഒരിടത്തുമെത്താതെ പോയ പോലെ തോന്നി. അപർണ ബലമുരളിയുടെ കഥാപാത്രം ഏച്ചു കെട്ടിയ പോലെ മുഴച്ചിരുന്നു. ഒരു പത്ര പ്രവർത്തകയുടെ ചടുലതയോ , ഡയലോഗ്  പ്രേസേന്റ്റേഷനിൽ ക്വാളിറ്റിയോ ഒന്നും ഫീൽ ചെയ്തില്ല. ആ കഥാപാത്രത്തിന്റെ ഫിക്സിങ് പലപ്പോഴും അനുചിതമായി ഫീൽ ചെയ്തു. കോശിയും വിദേശികളും സിനിമയ്ക്ക് പാരലൽ ആയി ഓടിപ്പോയ കഥാപാത്രങ്ങൾ ആയി തോന്നി. രമേശേട്ടനും ഭാര്യയും ഇതിലൊന്നും പെടാതെ ഒരു സൈഡിൽ ഇരുന്ന പോലെ. രമേഷേട്ടനോപ്പം വണ്ടിയിൽ കയറിയ തമിഴനും അതെ. എല്ലാവരെയും കൊണ്ട് ഓരോ സ്ഥലത്തു പ്രതിഷ്ഠിച്ചു ഈ സിനിമ എടുക്കാൻ ജൂഡണ്ണൻ പെട്ടതിന്റെ ഒരു ശതമാനം പോലും effort ഇല്ലാതെ ഇവിടെ ഇരുന്നു ഇങ്ങനെ അഭിപ്രായം പറയാൻ കാശു കൊടുക്കേണ്ടാ എന്നുള്ളത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.

വെള്ളം കയറിയ വീടിനുള്ളിൽ നിന്നും മനുഷ്യന്മാർ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയുടെ തീവ്രത ഒട്ടും ചോരാതെ ദുരന്ത മുഖത്തിന്റെ നേർചിത്രം നമുക്ക് പകർന്നു തന്ന കാഴ്ചയാണ് വർഗീസിന്റെയും കുടുംബത്തിന്റെയും അതി ജീവനം. വർഗീസിന്റെ മകനായി അഭിനയിച്ച കുട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെ.

അതിനജീവനത്തിന്റെ വഴികളിൽ ഒരു വേദനയോടെ നമ്മുടെ ഹൃദയത്തിൽ നിറയുന്ന മുഖമാണ് അനൂപിന്റെയും മാത്തച്ചന്റെയും. മനുഷ്യൻ എത്രയൊക്കെ പണക്കാരൻ ആണെന്നും കഴിവുള്ളവൻ ആണെന്നും അഹങ്കരിച്ചാലും നിനച്ചിരിക്കാത്ത ഒരു ദുരന്തം മതി മനുഷ്യ മനസ്സുകൾക്കിടയിലെ മതിൽ ഇടിയാനും ഒന്ന് തോൾ ചേർക്കാനും എന്നുള്ള മഹത്തരമായ സന്ദേശം തന്നെയാണ് ഈ സിനിമ മുന്നോട്ടു വയ്ക്കുന്നത്.

പ്രളയ കാലത്തെ രാഷ്ട്രീയം കൂടുതൽ പറയാതെ ഡിസാസ്റ്റർ മാനേജ്‌മന്റ് നു കൂടുതൽ പ്രാധാന്യം കൊടുക്കാതെ മനുഷ്യത്ത്വത്തിന്റെയും  മാനവികതയുടെയും  ചേർത്തു പിടിക്കലിന്റെയും കഥയാണ്  2018  പറയുന്നത്. നമ്മുടെ തലമുറയിലെ നാനാ തുറകളിലുള്ള മനുഷ്യർ ഒരു ദുരന്തത്തിനെ എങ്ങിനെ നേരിട്ടുവെന്നും, എന്നും താഴെക്കിടയിൽ നമ്മൾ കാണുന്ന മീനിന്റെ മണമുള്ള മനുഷ്യന്റെ കരങ്ങൾ ദൈവത്തിന്റെ കരങ്ങളായതെങ്ങിനെ എന്നും ചരിത്രത്തിൽ എഴുത്തിച്ചേർക്കുന്ന 2018  വരും തലമുറകൾക്കു മാനവികതയുടെ ഒരു സ്മാരകമായിരിക്കും എന്ന് തന്നെ നിസ്സംശയം പറയാം. ചിത്രത്തിന്റെ ടാഗ് ലൈൻ പറയുന്ന പോലെ തന്നെ എല്ലാ കഥാപാത്രങ്ങളും ഇതിലെ ഹീറോ തന്നെയാണ്.

 

Worth watching