Wednesday 11 September 2019

ഗൃഹാതുരതയുണർത്തുന്ന പൊന്നോണക്കാലം

ഗൃഹാതുരതയുണർത്തുന്ന പൊന്നോണക്കാലം 

ഉത്രാട പാച്ചിലിൽ മുങ്ങി തപ്പി , തിരുവോണ സദ്യയിൽ വീണു മയങ്ങി ഒരു ഓണക്കാലം കൂടി ....ഗൃഹാതുരതയുടെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച് പിന്നണിയിൽ നിന്നും എത്തിനോക്കുന്നുണ്ട് പഴയ ഓണക്കാലം .

ഓണം ....എല്ലാ കേരളീയന്റേയും ദേശിയ ആഘോഷം .ജാതിമത അതിർവരമ്പുകൾക്കു അതീതമായി മലയാളി എന്ന മാനുഷികത വിളിച്ചോതുന്ന പൂക്കളുടെ ഉത്സവം .നിറങ്ങളുടെ , സുഗന്ധങ്ങളുടെ , നന്മയുടെ , കൂട്ടായ്മയുടെ , സ്നേഹത്തിന്റെ , ഗ്രാമീണതയുടെ ഒത്തുചേരൽ .

കർക്കിടകം പെയ്തൊഴിഞ്ഞ മണ്ണിൽ നിറപറയും , നെൽക്കതിരുമായി പറ നിറഞ്ഞാടിയ ഗ്രാമീണ ഓർമകളുടെ ഓണം സ്വന്തമായി കിട്ടിയ ഒരു പാട്ടുപ്പാവാടക്കാരിയുണ്ടായിരുന്നു . മതവും നിറവും മറന്നു പറമ്പുകളും തൊടികളും കയറിയിറങ്ങി തുമ്പയും , തെച്ചിയും , മന്ദാരവും , മൂക്കുറ്റിയും, അരളിയും , അശോകപ്പൂവും , ഓണപൊട്ടനുമൊക്കെയായി ഒന്നിച്ചു കൂടി പൂക്കളമിട്ടു ഊഞ്ഞാലാടി ആഘോഷിച്ച ഓണക്കാലങ്ങൾ സമൃദ്ധിയുടെ ഓർമ്മകൾ ആയിരുന്നു.
മാവേലിയോടൊപ്പം വീടുകൾ കയറിയിറങ്ങി ഓണപ്പാട്ടുകൾ പാടി , തുമ്പി തുള്ളൽ കണ്ടു , വള്ളം കളിക്ക് കൈകൊട്ടി , തിരുവാതിര കൂടി ,ഓണപ്പാട്ടും പാടി , ഓണക്കളിയും കളിച്ചു നേര്യതു പാവാടയൊക്കെ അഴുക്കും പൊടിയുമാക്കി അലഞ്ഞു തിരിഞ്ഞു വരുന്ന ഞങ്ങൾ പിള്ളേരെയൊന്നും അന്ന് അച്ഛനമ്മമാർ വഴക്കു പറഞ്ഞിരുന്നില്ല ,  ഓണത്തിന് മാത്രം കിട്ടുന്ന ഞങ്ങളുടെ ചെളിയും കളിയും നിറഞ്ഞ കുട്ടിക്കാലത്തിനെ അവർ കെട്ടിയിടാതെ സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്കു ഒത്തൊരുമയോടെ  ചേക്കാറാനുള്ള മനോഹരമായ ഗൃഹാതുരയാക്കി ഹൃദയത്തിലൊളിപ്പിച്ചു തന്നു , ഞങ്ങളുടെ കുട്ടികൾക്കെല്ലാം നഷ്ടമായ നല്ലൊരു ഓണക്കാലത്തിന്റെ മധുരം അയവിറക്കാനുള്ള മനോഹരമായ ഓണക്കാലങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചു .

ഉത്രാട രാത്രി അടുത്ത വീട്ടുകാരെല്ലാം ഒരുമിച്ചു കൂടി പിറ്റേ ദിവസത്തെ സദ്യവട്ടത്തിനുള്ളതൊക്കെ അരിഞ്ഞു പെറുക്കി വലിയ വാഴയിലയിൽ കൂട്ടിയിടും, പിരിഞ്ഞു പോകാൻ നേരം അവരവർക്കു സദ്യയുണ്ടാക്കാൻ ആവശ്യമായ പച്ചക്കറി മാത്രം പാത്രത്തിലാക്കി വീട്ടിലേക്കു പോരും .തിരുവോണ ദിവസം ഉച്ചയ്ക്ക് സദ്യക്ക് മുൻപായി വീണ്ടും ഒരു കൂടിച്ചേരൽ  ഉണ്ട് ,എന്തിനാണെന്നോ ...?  അവിടില്ലാത്ത കറികൾ ഇവിടെയും ഇവിടെ ഇല്ലാത്തതു അവിടെയും കൊടുത്ത് കറികളൊക്കെ ഒരു പോലെയാക്കി ഇല നിറയ്ക്കാൻ .


പട്ടിണിയും പരിവട്ടവും കൂട്ടുകാർ ആയിരുന്നു എങ്കിലും ചിങ്ങത്തിന് വിരുന്നെത്തുന്ന വീട്ടുകാരനെ ഇല്ലം നിറ വല്ലം നിറ എന്നേറ്റു പാടി സന്തോഷത്തോടെ സമൃദ്ധിയോടെ ഞങ്ങൾ വരവേറ്റിരുന്നു .പുത്തനുടുപ്പും , വിഭവ സമൃദ്ധമായ സദ്യയും , ഉച്ച കളികളും ചേർന്ന് അടുത്ത ഒരു വർഷത്തേയ്ക്ക് പങ്കു വയ്ക്കാനുതകുന്ന മനോഹരമായ ഓർമകളും തന്നിട്ടാകും ഓണം കടന്നു പോകുന്നത് .

ഈ മനോഹരമായ ഓർമ്മകളൊക്കെ അന്യമായ ,തുമ്പയും മുക്കുറ്റിയുമൊന്നും കാണാൻ കഴിയാത്ത പുതിയ തലമുറയിലെ ബാല്യങ്ങളെ ഓർക്കുമ്പോൾ അല്പം നൊമ്പരമുണ്ട് ...ഓണം ഓൺലൈൻ ആയി മാറിക്കൊണ്ടിരിക്കുന്നു , ഞങ്ങളൊക്കെ ഓർമ്മകൾ അയവിറക്കി ഒരു മാവേലി കാലം കാത്തിരിക്കുന്നു .കുളിർകാറ്റിന്റെ കുഞ്ഞിക്കൈകളുടെ തലോടലേറ്റ് വാങ്ങാൻ ഓണപ്പാട്ടും പാടി ഒരു തുമ്പക്കൊടി ഏതെങ്കിലും പറമ്പിൽ പൂക്കുമായിരിക്കും .മുക്കുറ്റിയും , മന്താരവും കുടപിടിച്ചെഴുന്നള്ളി ഓണത്തപ്പനെ വരവേൽക്കുന്ന എന്റെ ഗ്രാമീണ കന്യകേ , ഓർമകൾക്ക് എന്ത് മധുരം ...!

Sunday 8 September 2019

ന്യൂജെൻ ഓണമിങ്ങെത്തി പെണ്ണേ....

ന്യൂജെൻ ഓണമിങ്ങെത്തി പെണ്ണേ....


                                              കാണം വിറ്റും ഓണമുണ്ട് , കുമ്പിളിലെ കഞ്ഞിക്കു സദ്യയെക്കാൾ രുചിയുണ്ടെന്നു പറഞ്ഞ കോരന്റെ ഓണം തന്നെയായിരിക്കണം ഏറ്റവും മനോഹരമായത് എന്ന് തോന്നിക്കുന്ന 2K19 കാലഘട്ടത്തിന്റെ ഓണം ഇങ്ങെത്തി . പടിവാതിൽ കടന്നു പൂമണം വീശി പുതുമഴ നനഞ്ഞ മലയാളി മണ്ണിന്റെ മണവുമായി പറ നിറയ്ക്കാനെത്തുന്ന പൊന്നോണം കാത്തു കാത്തിരുന്ന മാവേലി ഒടുവിൽ കൂളിംഗ് ഗ്ലാസ്സുമിട്ട് AC റൂമിലിരുന്ന് ഓൺലൈൻ ആയി ഓണസദ്യയും ഓർഡർ ചെയ്തു അതും കഴിച്ചു മദോന്മത്തനായി ഉറങ്ങിയെണീറ്റു വീണ്ടും കാണാം എന്നും പറഞ്ഞു  കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കൂടി തന്നെ വണ്ടിയും ഓടിച്ചു പോകും .

മലയാളിക്ക് ഓണം എത്ര കണ്ടു അന്യമാകുന്നോ , അത്ര മേൽ ഓണത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികളുണ്ട് .ഓണത്തിന്റെ വിശുദ്ധിയും , കൂട്ടായ്മയുടെ നൈർമല്യവുമെല്ലാം മലയാളിയെ വിട്ടകന്നിരിക്കുന്നു .
ഓണം വെറുമൊരു ആഘോഷമായി മാത്രം ഒതുങ്ങിയിരുന്നു .കേരളീയ വസ്ത്രം ധരിക്കാനും , ഒന്ന് വടം വലിച്ചു രണ്ടു ഓണപ്പാട്ടും പാടി ഒരു തിരുവാതിരയും കൂടി , ഓർഡർ ചെയ്ത സദ്യ കൂട്ടം കൂടിയിരുന്നു കഴിച്ചു , കുറെ സെൽഫികൾ എടുത്തു പോസ്റ്റി ലൈകും വാങ്ങി വീട്ടിൽ പോയി കിടന്നു സുഖമായി ഉറങ്ങുകയാണ് ന്യൂജെൻ  ഓണം .

ഓണം ഇന്ന് ഓഫറുകളുടെ കാലമാണ് .ഒന്നിനൊന്നു ഫ്രീയും , വിലക്കിഴിവും , എക്സ്ചേഞ്ച് മേളയും കൊണ്ട് പുതുമയുടെ പ്രൊമോഷൻ തീർക്കുന്ന കാലം .ഓടിനടക്കാൻ വയൽ വരമ്പോ, പൂ പറിക്കാൻ തൊടിയോ , ഊഞ്ഞാൽ കെട്ടാൻ മാവിൻ കൊമ്പോ ,  ഇല്ലാത്ത ഒപ്പോയും, വിവോയും , റെഡ്‌മിയും കമ്പോളങ്ങൾ നിറഞ്ഞ സെൽഫികൾ കൊണ്ട് സോഷ്യൽ മീഡിയ പൂവണിഞ്ഞ , മനം മയക്കുന്ന ചിത്രങ്ങൾ കൊണ്ട് ടെലിവിഷൻ നിറഞ്ഞ അവധിക്കാലം ആണ് നമുക്ക് മിക്കവർക്കും ഓണക്കാലം .ഓണസദ്യ കഴിഞ്ഞയുടനെ പുലികളിക്കു കുട പിടിക്കാനും , വടം വലിച്ചു കളിക്കാനും ,ഉറിയടിച്ചു നിലത്തിടിക്കാനും  തുടങ്ങി ഓണക്കളികളിൽ കൂടാനായി ഓട്ടമോടിയ ബാല്യങ്ങൾ ഇന്നില്ല , ഓണസദ്യയുടെ ക്ഷീണം തീർക്കാൻ ഒരു ഉറക്കവും കഴിഞ്ഞു കുടുംബവുമായി പുറത്തു പോയി വൈദുതി വിളക്കുകളുടെ ഭംഗിയും ആസ്വദിച്ചു തിരിച്ചെത്തി സുഖമായുറങ്ങുന്നതോടെ അവസാനിക്കുന്ന ഓണമാണ് ഇന്നത്തെ ബാല്യങ്ങളുടെ ഓർമ.

കാലം പോയതോടെ കോലം മാറിയ ഓണം കോലായിൽ കാത്തിരിക്കുന്ന മുത്തശ്ശിയുടെ ഓർമകളിലേക്ക് ഊളിയിട്ടു മുങ്ങിപ്പോയി ..ഗൃഹാതുരതയുണർത്തുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ച പൊന്നോണം പടി കടന്നെത്തി പെണ്ണേ ....ഇനിയിപ്പോ ഉള്ളതൊക്കെ വച്ച് നമുക്കും ആഘോഷിക്കാം ഒരു ഓണം കൂടി ...